ഇരിട്ടി( കണ്ണൂര്‍):മണത്തണ കണിച്ചാറിനടുത്ത് നാനാനിപ്പൊയിലില്‍ വീട്ടമ്മയെ അയല്‍വാസി കഴുത്തറുത്ത് കൊന്നു. വടക്കേമുറിയില്‍ ശോഭ (47) യെയാണ് വീട്ടിലെ അടുക്കളയില്‍ കഴുത്തറുത്ത് കൊന്നത്. ഇന്നലെ രാവിലെ 7മണിയോടെ ആയിരുന്നു സംഭവം. ഈസമയം വീട്ടമ്മ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. ഓട്ടോ ഡ്രൈവറായ മകന് നിഖില്‍ ഓട്ടോയുമായി ടൗണില്‍ പോയിരുന്ന സമയത്താണ് കൊലപാതകം. ഭര്‍ത്താവ് പരേതനായ ദിവാകരന്. ലിഞ്ജു എന്ന മകള്‍ വെള്ളൂന്നിയിലെ ഭര്‍ത്തൃ ഗൃഹത്തിലാണ് താമസം.
കഴുത്തറുക്കാന്‍ ഉപയോഗിച്ച കത്തി സംഭവ സ്ഥലത്തുനിന്നും പോലീസ് കണ്ടെടുത്തു. പേരാവൂര്‍ സി ഐ ജോഷിജോസ്, എസ്ഐമാരായ കെ.രാജന്, ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം പരിയാരം മെഡിക്കല്‍കോളേജിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വൈകുന്നേരത്തോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. അയല്‍വാസിയായ മാവിലവീട്ടില്‍ ഉണ്ണി എന്ന നിധീഷ് ആണ് ശോഭയെ കഴുത്തറുത്തു കൊന്നത് എന്നാണു സംശയം.
വീട്ടമ്മയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ഉണ്ണി വീട്ടില്‍ നിന്നും ഓടിപ്പോകുന്നതാണ് കണ്ടത് എന്നാണ് പോലീസില്‍ മൊഴി നല്‍കിയിട്ടുള്ളത്. കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെട്ട ഇയാള്‍ക്കുവേണ്ടി പോലീസ് തിരച്ചില്‍ ശക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: