ചെറുകോല്‍പ്പുഴ: ഭാരതീയ പാരമ്പര്യത്തിന്റെ അടിസ്ഥാനമായ ഭഗവത്ഗീത ഒരുമതത്തിന്റെ മാത്രം സ്വന്തമല്ലെന്നും മനുഷ്യന് നിത്യം ആചരിക്കേണ്ട ആശയങ്ങളാണ് ഇതിന്റെ അന്തസത്തെയെന്നും മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍.
അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ സമാപനയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മതങ്ങളൊന്നുംതന്നെ ഉരുത്തിരിഞ്ഞിട്ടില്ലാത്ത കാലഘട്ടത്തിലാണ് ഭഗവത്ഗീത രചിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ മതാധിഷ്ഠിതമായ ലക്ഷ്യങ്ങളൊന്നും ഈ പുണ്യഗ്രന്ഥത്തിന് പിന്നിലില്ലെന്നതും വ്യക്തമാണ്. ഇക്കാലത്ത് ഭഗവത്ഗീതയെപ്പോലും വര്‍ഗ്ഗീയ കാഴ്ചപ്പാടിലൂടെയാണ് പലരും കാണുന്നത്. എന്നാല്‍ ഇതിന്റെ മഹത്വം മനസ്സിലാക്കിയ വിദേശീയര്‍ അവരുടെ പാഠ്യപദ്ധതിയില്‍ ഭാരതീയ ദര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വരുംതലമുറയിലേക്ക് നമ്മുടെ സംസ്ക്കാരം പകര്ന്നുനല്കാന് നമ്മുടെ ഗ്രന്ഥങ്ങള്‍ പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മനുഷ്യസമൂഹത്തെ നന്നാക്കാനുതകുന്ന എക്കാലത്തും പ്രസക്തവുമായ തത്വങ്ങളാണ് ഭഗവത്ഗീതയടക്കമുള്ള നമ്മുടെ ഋഷീശ്വരന്മാരുടെ ഗ്രന്ഥങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
സങ്കീര്‍ണ്ണമായ വിഷയങ്ങള്‍ സമചിത്തതയോടെ എങ്ങെനെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് ഭാരതീയ മഹത്ഗ്രന്ഥങ്ങള്‍ പ്രതിപാദിക്കുന്നു. ഇത് മനസ്സിലാക്കിക്കൊണ്ടാണ് മറ്റുരാജ്യങ്ങളില്‍ നിന്നുള്ളവര്‍ നമ്മുടെ സംസ്കൃതിയിലേക്ക് ആകൃഷ്ടരാകുന്നത്.
യോഗയുടെ പ്രാധാന്യം ലോകംമുഴുവന്‍ അംഗീകരിക്കുന്നെങ്കിലും നമ്മുടെ പാഠ്യപദ്ധതിയില്‍ ഇതുംഉള്പ്പെടുത്താന് ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല. ജൂണ്‍ 1 ഐക്യരാഷ്ട്രസഭ യോഗദിനമായി പ്രഖ്യാപിച്ചത് ഇതിന്റെ ശാസ്ത്രീയ അടിത്തറ പൂര്‍ണ്ണമായും കണ്ടെത്തിയ ശേഷമാണ്. നമ്മുടെ പൂര്‍വ്വികര്‍ കണ്ടെത്തിയ സത്യവും ധര്‍മ്മവും പിന്തുടരാന് നമ്മളും തയ്യാറാകണം. നമ്മുടെ നാട്ടില്‍ ക്ഷേത്രങ്ങളുടെ എണ്ണവും ഭക്തരും വര്‍ദ്ധിക്കുന്നെങ്കിലും സമൂഹത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയുന്നില്ലാ എന്നതും നമ്മള് ചിന്തിക്കണം. ഭാരതീയ സംസ്ക്കാരത്തില്‍ ധര്മ്മച്യുതിയുണ്ടാകുമ്പോള് ഭഗവാന് പലരൂപത്തില്‍ അവതരിക്കുമെന്നതാണ് വിശ്വാസം.
ധര്‍മ്മമെന്ന കാഴ്ചപ്പാട് ഭാരതത്തില്മാത്രമാണുള്ളത്. ധര്‍മ്മവും മതവും ഒന്നല്ല. മതമെന്നാല്‍ അഭിപ്രായം എന്ന്മാത്രമാണ് അര്‍ത്ഥം. മറ്റ് മതങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഹിന്ദുസംസ്ക്കാരത്തെ അത്തരത്തില്‍ കാണാന്‍ കഴിയില്ല.
ഭാരതത്തിലെ ഋഷീശ്വരന്മാര് തപസ്സ് അനുഷ്ഠിച്ച് നേടിയ സംസ്ക്കാരമാണ് നമ്മളുടേത്. ഹിന്ദുമതത്തിലെ ഉച്ചനീചത്വങ്ങള്‍ ഇല്ലാതാക്കാന്‍ സമൂഹത്തിലേക്കിറങ്ങി പ്രവര്‍ത്തിച്ച ആചാര്യനാണ് ചട്ടമ്പിസ്വാമികള്‍. വിവേകാനന്ദ സ്വാമികള്‍ തുടങ്ങിവെച്ച ഈ നവോത്ഥാന പ്രക്രിയയാണ് നമ്മുടെ ഇന്നത്തെ ഉന്നമനത്തിന് ആധാരം.
സ്വാമി വിവേകാനന്ദന്റെ അനുഗ്രഹാശിസ്സുകളോടെയാണ് ശ്രീനാരായണ ഗുരുദേവന്റെ നേതൃത്വത്തില്‍ എസ്എന്‍ഡിപിയോഗത്തിന് തുടക്കമിട്ടത്. സമൂഹത്തില്‍ ധര്‍മ്മബോധം പ്രചരിപ്പിക്കുന്നതിന് വരുംതലമുറയെ ഇതുപഠിപ്പിക്കാനുള്ള കര്‍മ്മപദ്ധതിയാണ് .നമുക്കാവശ്യം. ഈശ്വരീയ ഗുണവിശേഷങ്ങള്‍ നമ്മളില്‍ വളര്‍ത്താന്‍ ശ്രമമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
വാഴൂര്‍ തീര്‍ത്ഥപാദാശ്രമം സെക്രട്ടറി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍ അദ്ധ്യക്ഷതവഹിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മൂകാംബിക ക്ഷേത്രം തന്ത്രി മഞ്ജുനാഥ അഡിഗ അനുഗ്രഹപ്രഭാഷണം നടത്തി. കെ.ശിവദാസന്‍നായര്‍ എംഎല്‍എ, കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ പി.എസ്.സുരേഷ് എന്നിവര്‍ പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: