കൊച്ചി: അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പെരുമ്പാവൂരില്‍ അവര്‍ക്കായി ‘ചുവന്ന തെുരുവും.’ നഗരത്തിലും സമീപങ്ങളിലുമായി അഞ്ചിടത്താണ് വേശ്യാലയം പ്രവര്‍ത്തിക്കുന്നത്. തണ്ടേക്കാട്, കുറ്റിപ്പാടം, വല്ലം, മുടിക്കല്‍ എന്നിവിടങ്ങളില്‍ ഓരോന്നു വീതവും നഗരത്തില്‍ ഒരെണ്ണവും പ്രവര്‍ത്തിക്കുന്നുണ്ട്. വേശ്യാലയത്തിന്റെ നടത്തിപ്പുകാര്‍ മലയാളികള്‍തന്നെയാണ്. 15,000 മുതല്‍ ഇരുപതിനായിരം രൂപവരെ വാടക നല്കിയാണത്രെ വീടുകള്‍ ഇക്കൂട്ടര്‍ വാടകക്ക് എടുത്തിരിക്കുന്നത്. ഞായറാഴ്ചയാണെങ്കില്‍ 2000 രൂപ കൂടുതല്‍ വാടകയും നല്‍കണം. മലയാളികള്‍ക്ക് ഈ കേന്ദ്രങ്ങളില്‍ പ്രവേശനമില്ല.
വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതും അന്യസംസ്ഥാനക്കാരാണ്. മുന്നൂറ് രൂപ മുതല്‍ അഞ്ഞൂറ് രൂപവരെയാണ് ഇൗ കേന്ദ്രങ്ങളില്‍ എത്തുന്നവരില്‍നിന്നും ഈടാക്കുന്നതെന്നും പറയപ്പെടുന്നു. ഞായറാഴ്ച ദിവസങ്ങളില്‍ ഈ തുകയില്‍ വ്യത്യാസമുണ്ട്. തൊഴിലാളികള്‍ ഏറ്റവും കൂടുതല്‍ എത്തുന്നത് ഞായറാഴ്ച ദിവസങ്ങളിലാണ്. തൊഴിലാളികളെ ഇത്തരം കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ നിരവധി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികള്‍ കൂടുതലായി തങ്ങുന്ന പിപി റോഡ്, സ്വകാര്യബസ്സ്റ്റാന്റ്, മത്സ്യചന്ത റോഡ്, ബിവറേജിന് സമീപം എന്നിവിടങ്ങളിലാണ് ഏജന്റുമാരുടെ പ്രവര്‍ത്തനകേന്ദ്രം. നാലും അഞ്ചും പേര് വീതം ഓട്ടോയിലാണ് ഈ കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. ഇവരെ എത്തിക്കുന്നതിന് ഓട്ടോക്കാര്‍ക്ക് ഇരട്ടി കൂലിയാണത്രേ ലഭിക്കുന്നത്.
എറണാകുളം ജില്ലയില്‍ ഏറ്റവും കൂടുതല്‍ അന്യസംസ്ഥാനക്കാര്‍ പണിയെടുക്കുന്നത് കുന്നത്തുനാട് താലൂക്കിലാണ്. താലൂക്കില്‍ 565 വിനിര്‍, പ്ലൈവുഡ് കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെയെല്ലാം പണിയെടുക്കുന്ന് അന്യസംസ്ഥാനക്കാരാണ്. പെരുമ്പാവൂര്‍ മേഖലയില്‍ മാത്രം 365 പ്ലൈവുഡ്, വിനീര്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ അരിമില്ല്, കരിങ്കല്‍ ക്വാറി, മെറ്റല്‍ ക്രഷര്‍ എന്നിവിടങ്ങളിലെല്ലാം അന്യസംസ്ഥാനക്കാരാണ് ജോലിക്കാര്‍. അരലക്ഷത്തിലധികം അന്യസംസ്ഥാന തൊഴിലാളികള്‍ പെരുമ്പാവൂര്‍ മേഖലയില്‍ പണിയെടുക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.
അന്യസംസ്ഥാന തൊഴിലാളികളില്‍ ഭൂരിഭാഗംപേരും 18-നും 25-നും മധ്യേ പ്രായമുള്ളവരാണ്. ഇവരെ ചൂഷണം ചെയ്യാന്‍ ഒരു മാഫിയസംഘം തന്നെ പെരുമ്പാവൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്ക് ചില മത-രാഷ്ട്രീയ സ്വാധീനവുമുണ്ട്. അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചാണ് സ്ഥാപനങ്ങളെല്ലാംതന്നെ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ എന്ത് കൊള്ളരുതായ്മകള്‍ നടന്നാലും സ്ഥാപന ഉടമകള്‍ കണ്ണടക്കുകയാണ്. പെരുമ്പാവൂര്‍ മറ്റൊരു ചുവന്ന തെരുവായി മാറുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ് പോലീസും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: