ന്യൂദല്‍ഹി: വിദേശബാങ്കുകളില്‍ രഹസ്യനിക്ഷേപമുള്ള കള്ളപ്പണം വീണ്ടെടുക്കുന്നതില്‍ ഭാരതവുമായി തീവ്രസഹകരണത്തിലാണെന്ന് സ്വിറ്റ്സര്‍ലന്റ് വ്യക്തമാക്കി. കള്ളപ്പണ നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതില്‍ അഭിപ്രായഭിന്നതയുണ്ടെങ്കിലും ഭാരതവുമായി ഇക്കാര്യത്തിലുള്ള ചര്‍ച്ചകള്‍ക്ക് വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് സ്വിസ് സര്‍ക്കാര്‍ പറയുന്നു. കള്ളപ്പണ നിക്ഷേപമുള്ള ഭാരതീയരുടെ രഹസ്യവിവരങ്ങള്‍ നല്‍കണമെന്ന ആവശ്യം സ്വിസ് സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ്കള്ളപ്പണനിക്ഷേപം കണ്ടെത്തുന്നതിലും വീണ്ടെടുക്കുന്നതിലും ഭാരതവുമായി തീവ്രസഹകരണത്തിലാണെന്ന സ്വിറ്റ്സര്‍ലന്റിന്റെ നിലപാട് ശ്രദ്ധേയമാവുന്നത്.
അന്താരാഷ്ട്ര ധനകാര്യ-നികുതിപ്രശ്നങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഭാരതത്തെ നാല് പ്രധാന പങ്കാളികളില്‍ ഒന്നായി സ്വിറ്റ്സര്‍ലന്റ് വിവരിക്കുന്നത്. ഫ്രാന്‍സ്, ഇറ്റലി, അമേരിക്ക എന്നിവയാണ് കള്ളപ്പണവുമായി ബന്ധപ്പെട്ട് സ്വിറ്റ്സര്‍ലന്റ് സഹകരിക്കുന്ന മറ്റ് രാജ്യങ്ങള്‍.
ലോകത്ത് ഏറ്റവും കൂടുതല്‍ കള്ളപ്പണ നിക്ഷേപമുളള രാജ്യങ്ങളിലൊന്നായാണ് സ്വിറ്റ്സര്‍ലന്റ് അറിയപ്പെടുന്നത്. ഇതിനെതിരെ നടപടിവേണമെന്ന് ആവശ്യപ്പെട്ട് ഭാരതമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സ്വിറ്റ്സര്ലന്റിനുമേല് സമ്മര്‍ദ്ദം ചെലുത്തിവരികയാണ്.
സ്വിസ് ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ള ചില സ്വന്തം പൗരന്മാരുടെ പേരുകള്‍ ഭാരതത്തിന് ലഭിച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ തേടി ഭാരതം സ്വിറ്റ്സര്‍ലന്റിനെ സമീപിച്ചിരുന്നു. എന്നാല്‍ മോഷ്ടിച്ചെടുത്ത രേഖകളായതിനാല്‍ ഭാരതത്തിന്റെ ആവശ്യം സ്വിറ്റ്സര്‍ലന്റ് നിരസിക്കുകയാണുണ്ടായത്. സ്വിറ്റ്സര്‍ലന്റ് ബാങ്കിലെ ഒരു മുന്‍ ഉദ്യോഗസ്ഥന്റെ കയ്യില്‍നിന്ന് ജര്‍മ്മനിക്ക് ലഭിച്ച വിവരങ്ങള്‍ ഭാരതത്തിന് കൈമാറുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്വന്തംനിലക്ക് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കള്ളപ്പണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഭാരതം സ്വിറ്റ്സര്‍ലന്റിനെ സമീപിച്ചിരിക്കുകയാണ്.
സ്വതന്ത്രമായ തെളിവുകള്‍ കൈമാറിയാല്‍ വിവരങ്ങള്‍ വെളിപ്പെടുത്താമെന്നാണ് സ്വിറ്റ്സര്‍ലന്റിന്റെ മാറിയ നിലപാട്. കഴിഞ്ഞ മാസം ഡാവോസില്‍ നടന്ന വേള്‍ഡ് എക്കണോമിക് ഫോറത്തിന്റെ യോഗത്തിനിടെ ധനകാര്യമന്ത്രി അരുണ്‍ ജെറ്റ്ലി സ്വിസ് ധനകാര്യമന്ത്രിയുമായി കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു.
കള്ളപ്പണം വീണ്ടെടുക്കുന്നതിനുള്ള നടപടികള്‍ ഭാരതം ശക്തിപ്പെടുത്തിയിരിക്കുകയാണെന്നാണ് അന്താരാഷ്ട്ര ധനകാര്യ റിപ്പോര്‍ട്ടില്‍ സ്വിറ്റ്സര്‍ലന്റ് പറയുന്നത്. ഈ സാഹചര്യത്തിലാണ് ഭാരതവുമായുള്ള കാര്യത്തില്‍ തീവ്രസഹകരണത്തിലാണെന്ന് സ്വിറ്റ്സര്‍ലന്റ് വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: