ന്യൂദല്‍ഹി: ആസൂത്രണ കമ്മീഷന് പകരമുള്ള പുതിയ സംവിധാനം നീതി ആയോഗിന്റെ ആദ്യ യോഗം ദല്‍ഹിയില്‍ തുടങ്ങി. മുഖ്യമന്ത്രിമാരും സാമ്പത്തിക വിദഗ്ധരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സമ്പൂര്‍ണ്ണ ബജറ്റിന് മുന്നോടിയായാണ് യോഗം.
സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന്, ബേട്ടി ബചാവോ ബേഠി പഠാവോ, സ്മാര്‍ട്ട് സിറ്റി, മേക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ എങ്ങിനെ മികച്ച രീതിയില്‍ നടപ്പാക്കാമെന്ന് യോഗത്തില്‍ ചര്‍ച്ച ചെയ്യും.
രാവിലെ 10 മണിയോടെ തുടങ്ങിയ യോഗത്തില്‍ കേരളത്തില്‍ നിന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചീഫ് സെക്രട്ടറി ഭരത്ഭൂഷണും പങ്കെടുക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍ കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ്നന്റ് ജനറല്‍മാരും യോഗത്തില്‍ പങ്കെുടക്കുന്നുണ്ട്.
ബജറ്റ് സമ്മേളനത്തിന് മുമ്പായി സംസ്ഥാനങ്ങളുടെ ആവശ്യങ്ങളും പരിഗണിക്കേണ്ട വിഷയങ്ങളും തമ്മിലുള്ള ഒരു ക്രോഡീകരണം ആണ് ഇതിലൂടെ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച വിദഗ്ദ്ധരുടെ ഒരു ആലോചനായോഗം ചേര്‍ന്നിരുന്നു.
ബജറ്റ് മാര്‍ച്ച് മാസം അവതരിപ്പിക്കാനിരിക്കെ വികസനത്തിന് സംസ്ഥാനങ്ങള്‍ സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് യോഗത്തിന് മുന്നോടിയായി പ്രധാനമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യവികസനത്തിന് ഊന്നല്‍ നല്കുന്ന പദ്ധതികള്‍ ആവിഷ്കരിക്കാനും വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: