തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ മറവില്‍ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് സിബിഐക്ക് ലഭിച്ചത് പതിനെട്ട് പരാതികള്‍. കായിക സംഘടനകള്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ തുടങ്ങിയവരില്‍ നിന്നും കൂടുതല്‍ പരാതികള്‍ ലഭിക്കുന്നുവെന്നാണ് സിബിഐ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. ഗെയിംസ് നടത്തിപ്പ് സംബന്ധിച്ച പരാതികളും ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങളും പത്രവാര്‍ത്തകളും സംഘാടക സമിതിയില്‍ നിന്ന് പിന്മാറിയ ജനപ്രതിനിധികളുടെ ആരോപണങ്ങളും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.
പ്രാഥമികാന്വേഷണത്തില്‍ ദേശീയ ഗെയിംസ് നടത്തിപ്പിന് കേന്ദ്രഫണ്ട് വിനിയോഗിച്ചതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഗെയിംസ് നീട്ടിക്കൊണ്ടുപോയി കൂടുതല്‍ അഴിമതിക്ക് കളമൊരുക്കാനായിരുന്നു ചിലര്‍ ശ്രമിച്ചതെന്ന് സിബിഐ കരുതുന്നുണ്ട്. ഗെയിംസ് സമാപിച്ചാലുടന്‍ അന്വേഷണം പ്രഖ്യാപിക്കാനാണ് സാധ്യത. നേരത്തെ അന്വേഷണം പ്രഖ്യാപിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുള്ളതിനാലാണ് പരാതി ലഭിച്ച ഉടനെ ഫാക്ട് ഫൈന്‍ഡിങ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
മുന്‍ കായികമന്ത്രിമാരായ എം.വിജയകുമാര്‍, കെ.ബി. ഗണേഷ്കുമാര് എന്നിവരും ആര്. ബാലകൃഷ്ണപിള്ളയും ഉന്നയിച്ച ആരോപണങ്ങളും സിബിഐ പരിശോധിക്കുന്നുണ്ട്. ഗെയിംസ് സമാപിക്കുന്നതിനുമുമ്പ് തന്നെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സിബിഐ ഡയറക്ടറേറ്റിന് സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.
ഗെയിംസിന്റെ മറവില്‍ ക്രമക്കേട് നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സിബിഐ കൊച്ചി യൂണിറ്റിലാണ് പരാതികള്‍ ലഭിച്ചത്. തുടര്‍ന്ന് പരാതികള്‍ ചെന്നൈ യൂണിറ്റിലേക്കയച്ചു. ചെന്നൈ യൂണിറ്റില്‍ നിന്ന് സിബിഐ ഡയറക്ടറേറ്റിലേക്കയച്ച പരാതികള്‍ പരിശോധിച്ചശേഷം ഡയറക്ടറേറ്റിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് ആന്വേഷണം ആരംഭിച്ചിരിക്കുന്നത്.
നാഷണല്‍ ഗെയിംസുമായി ബന്ധപ്പെട്ട് കോടികളുടെ ക്രമക്കേട് നടന്നുവെന്നാണ് പാരാതികളുടെ ഉള്ളടക്കം. ഗെയിംസിന്റെ വിവിധ നടത്തിപ്പുകള്‍ക്ക് ടെണ്ടര്‍ അനുവദിച്ചതില്‍ വ്യാപക അഴിമതി നടന്നിട്ടുണ്ടെന്നും സാമ്പത്തിക തട്ടിപ്പ് നടന്നുവെന്നുമാണ് പരാതികളില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഉദ്യോഗസ്ഥ-രാഷ്ട്രീയ സമ്മര്‍ദ്ദം അഴിമതിക്ക് കളമൊരുക്കിയെന്നും ആക്ഷേപമുണ്ട്.
ദേശീയ ഗെയിംസ് നടത്തിപ്പില്‍ വ്യാപക അഴിമതി നടന്നുവെന്ന് ഇന്റലിജന്‍സ് ബ്യൂറോയും (ഐബി) കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടും സിബിഐ പരിശോധിക്കും. ഐബി നല്കിയ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രസിഡന്റും പ്രധാനമന്ത്രിയും ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ട് നിന്നത്.
കെ.വി. വിഷ്ണു
പ്രതികരിക്കാൻ ഇവിടെ എഴുതുക: