പാറ്റ്ന: ബീഹാര്‍ നിയമസഭ പിരിച്ചുവിടാന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി ഗവര്‍ണ്ണര്‍ക്ക് ശുപാര്‍ശ നല്കി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റതിനെ തുടര്‍ന്ന് നിതീഷ് കുമാര്‍ കണ്ടെത്തിയതാണ് ദലിത് നേതാവായ ജിതന്‍ റാം മാഞ്ചിയെ. മുഖ്യമന്ത്രിസ്ഥാനത്ത് നിയോഗിച്ച് ഒരുവര്‍ഷത്തിനുള്ളില്‍ സ്ഥാനത്തുനിന്നു മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഈ സംഭവഗതികള്‍.
ഗവര്‍ണ്ണര്‍ കേസരി നാഥ് ത്രിപാഠി ശുപാര്‍ശ സ്വീകരിച്ചെങ്കിലും തുടര്‍നടപടി എടുത്തിട്ടില്ല. മന്ത്രിസഭാ യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രിയുടെ ശുപാര്‍ശ. എന്നാല്‍ 21 മന്ത്രിമാര്‍ ഈ തീരുമാനത്തെ എതിര്‍ത്തു. ഏഴുപേരുടെ പിന്തുണയേ ഉള്ളു. അതിനാല്‍ ഗവര്‍ണ്ണര്‍ക്കു തീരുമാനമെടുക്കാന്‍ നിയമപരമായ ഒട്ടേറെ കൂടിയാലോചനകള്‍ വേണ്ടിവരും. പ്രധാനമന്ത്രിയും ബിജെപി നേതാക്കളും യോഗം ചേര്‍ന്ന് ദല്‍ഹി വോട്ടെടുപ്പും ബീഹാര്‍ സംഭവ ഗതികളും വിലയിരുത്തി. പ്രതിപക്ഷ നേതാവ് സുശീല്‍ കുമാര്‍ മോദിയെ ദല്‍ഹിക്കു വിളിപ്പിച്ചിട്ടുണ്ട്.
അതിനിടെ മാഞ്ചി ഗവര്‍ണറെ കണ്ടതിനു തൊട്ടുപിന്നാലെ അദ്ദേഹത്തെ ഐക്യജനതാദളില്‍ നിന്ന് പുറത്താക്കി. മുന്‍ മുഖ്യമന്ത്രി നിതീഷ്കുമാറിനെ പുതിയ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി. നിതീഷ് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാന്‍ ഒരുങ്ങുകയാണ്. മാഞ്ചിയും ഏഴു മന്ത്രിമാരും ബിജെപിയോട് അടുക്കുന്നുവെന്ന് ആരോപിച്ചാണ് അദ്ദേഹത്തെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു മാറ്റാന്‍ ആലോചന തുടങ്ങിയത്. ഇപ്പോള്‍ ഏഴുമന്ത്രിമാര്‍ ഉള്‍പ്പെടെ 21 എംഎല്‍എമാര്‍ മാഞ്ചിയോടൊപ്പമുണ്ട്. അതുകൊണ്ടുതന്നെ വിശ്വാസവോട്ടു തേടുന്ന സ്ഥിതിയുണ്ടായാല്‍ ജെഡിയു ഏറെ വിഷമിക്കും.
ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനുശേഷമാണ് നിയമസഭ പിരിച്ചുവിടാന്‍ മുഖ്യമന്ത്രി മാഞ്ചി ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠിക്ക് ശുപാര്‍ശ നല്‍കിയത്. നിതീഷ്കുമാറിനെ അനുകൂലിക്കുന്ന 21 മന്ത്രിമാരുടെ എതിര്‍പ്പ് മറികടന്നാണ് ഏഴു മന്ത്രിമാരുടെ പിന്തുണയോടെ നിയമസഭ പിരിച്ചുവിടാന്‍ മാഞ്ചി ശുപാര്‍ശ നല്‍കിയതെന്ന് സംസ്ഥാന ധനകാര്യമന്ത്രി ബിജേന്ദ്ര യാദവ് പറഞ്ഞു. നേരത്തെ, നിതീഷ്കുമാറിനെ അനുകൂലിക്കുന്ന പി.കെ. ഷാഹി, രാജീവ് രഞ്ജന്സിങ്ങ് എന്നീ രണ്ട് മന്ത്രിമാരെ പുറത്താക്കാനുള്ള മാഞ്ചിയുടെ നിര്‍ദ്ദേശം ഗവര്‍ണര്‍ അംഗീകരിച്ചിരുന്നു.
രാജിവെക്കാന്‍ പാര്‍ട്ടി നേതൃത്വം നല്കിയ നിര്‍ദ്ദേശം അവഗണിച്ച മാഞ്ചി നിതീഷ്കുമാറിന്റെ വസതിയിലെത്തി വാക്കേറ്റം നടത്തിയതായും റിപ്പോര്‍ട്ട് വന്നിരുന്നു. മുതിര്‍ന്ന മന്ത്രിമാരായ നരേന്ദ്ര സിങ്ങ്, ബ്രിഷന്‍ പട്ടേല്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിപദം രാജിവെച്ച നിതീഷ്കുമാര്‍ തന്നെയാണ് മാഞ്ചിയെ പിന്‍ഗാമിയായി നിര്‍ദ്ദേശിച്ചത്. ദലിത് നേതാവായ മാഞ്ചിയെ മുഖ്യമന്ത്രിപദത്തിനു സര്‍വഥാ യോഗ്യന്‍ എന്നു പ്രകീര്‍ത്തിച്ചാണ് അവരോധിച്ചത്.
നിതീഷ്കുമാറിനെ വീണ്ടും മുഖ്യമന്ത്രിയാക്കാനുള്ള ജെഡിയു ദേശീയനേതൃത്വത്തിന്റെ നീക്കത്തിനെതിരെ മാഞ്ചി പരസ്യമായി രംഗത്തുവന്നിരുന്നു. നേതൃമാറ്റ വിഷയം ചര്‍ച്ച ചെയ്യാന്‍ ദേശീയ അധ്യക്ഷന്‍ ശരത് യാദവ് വിളിച്ചുചേര്‍ത്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗം നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്ത് നിയമസഭ പിരിച്ചുവിടാനുള്ള ശുപാര്‍ശ ഗവര്‍ണ്ണര്‍ക്കു നല്‍കിയത്. മന്ത്രിസഭ പിരിച്ചുവിട്ട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുകയാണ് മാഞ്ചിയുടെ ലക്ഷ്യം.
തീരുമാനത്തില്‍ പ്രതിഷേധിച്ച് നിതീഷ്കുമാര്‍ അനുയായികള്‍ യോഗം ബഹിഷ്കരിച്ചു.
രാഷ്ട്രീയ പ്രതിസന്ധി അതീവഗുരുതരമായതോടെ ഗവര്‍ണര്‍ ത്രിപാഠിയുടെ തീരുമാനം നിര്ണായകമായിരിക്കയാണ്. ബംഗാള്‍ ഗവര്‍ണറായ ത്രിപാഠി ബീഹാറിന്റെ അധികച്ചുമതലയാണ് വഹിക്കുന്നത്. 243 അംഗ നിയമസഭയില്‍ ജനതാദള്‍ (യു)വിന് 111 അംഗങ്ങളാണുള്ളത്. 10 അംഗങ്ങളുടെ ഒഴിവുണ്ട്. ബിജെപി-87, ആര്‍ജെഡി-24, കോണ്‍-5, സിപിഐ-1, സ്വതന്ത്രര്‍-5 എന്നിങ്ങനെയാണ് കക്ഷിനില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: