ന്യൂദല്‍ഹി: ദല്‍ഹി നിയമസഭയിലേക്കു വോട്ടെടുപ്പു നടന്ന ഇന്നലെ വൈകിട്ട് സമയപരിധി കഴിഞ്ഞും പല ബൂത്തിലും വോട്ടുചെയ്യാനെത്തിയവരുടെ നിര നീണ്ടു. വോട്ടിങ് ശതമാനം ഔദ്യോഗികമായി 67.08 ആണ്. 2013 ലെ വോട്ടിങ് 65 ശതമാനമായിരുന്നു. 2008-ല്‍ 57.58 ശതമാനവും. വോട്ടിങ് കൂടിയ സാഹചര്യത്തില്‍ വിജയം ആര്‍ക്ക് അനുകൂലമാകുമെന്ന കാര്യത്തില്‍ ഊഹാപോഹങ്ങള്‍ ഏറെയാണ്. ചൊവ്വാഴ്ചയാണ് വോട്ടെണ്ണല്‍.
അതിനിടെ ഇന്നലെ പുറത്തുവന്ന എക്സിറ്റ് പോളുകള്‍ എഎപിക്ക് വിജയം പ്രവചിക്കുന്നു. വിവിധ ഏജന്‍സികളുടെ സര്‍വേയില്‍ ബിജെപി-എഎപി കക്ഷികള്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്നുവെന്നും എഎപി ഏറെ മുന്നിലാണെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, വോട്ടെണ്ണുന്ന പത്താം തീയതിവരെ കാത്തിരിക്കാന്‍ ബിജെപി നേതാക്കള്‍ പ്രതികരിച്ചു.
ദല്‍ഹി തെരഞ്ഞെടുപ്പ് ഏറെക്കുറേ സമാധാനപരമായി പൂര്‍ത്തിയായി. വൈകിട്ട് ആറു മണിവരെയായിരുന്നു വോട്ടിങ് സമയം. എന്നാല്‍ ഒട്ടേറെ വോട്ടിങ് ബൂത്തുകളില്‍ ആറു മണികഴിഞ്ഞും വോട്ടര്‍മാരുടെ നിരയുണ്ടായിരുന്നു. ബൂത്ത് പരിസരത്ത് എത്തിയവര്‍ക്കെല്ലാം വോട്ടുചെയ്യാന്‍ അവസരമുണ്ടക്കി തെരഞ്ഞെടുപ്പു കമ്മീഷന് സമയം നീട്ടിക്കൊടുത്തു.
വാശിയേറിയ വോട്ടെടുപ്പായിരുന്നു ഇന്നലെ. ബിജെപി-എഎപി പ്രവര്‍ത്തകര്‍ ബൂത്തുകളുടെ പരിസരത്ത് സംഘടിച്ചിരുന്നു. ചിലയിടങ്ങളില്‍ ചെറിയ സംഘര്‍ഷങ്ങള്‍ ഉണ്ടായതൊഴിച്ചാല്‍ അക്രമ സംഭവങ്ങള്‍ ഒന്നുമുണ്ടായില്ല. സുരക്ഷയ്ക്കായി 55,000 പോലീസുകാരെയാണ് നിയോഗിച്ചിരുന്നത്. ഒരു ബൂത്തിലും റീ പോളിങ് വേണ്ടിവന്നിട്ടില്ല.
ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥി കിരണ്‍ ബേദി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് എഎപി തെരഞ്ഞെടുപ്പു കമ്മീഷനു പരാതികൊടുത്തിട്ടുണ്ട്. ന്യൂദല്‍ഹി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി നൂപുര്‍ ശര്‍മ്മയെ കൈയേറ്റം ചെയ്തുവെന്ന് കേസുണ്ട്.
ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടുമെന്ന് 100 ശതമാനം വിശ്വസിക്കുന്നതായി പാര്‍ട്ടി മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥി കിരണ്‍ ബേദി പ്രസ്താവിച്ചു. ആം ആദ്മി പാര്‍ട്ടി വിജയിക്കുമെന്ന തങ്ങളുടെ വിശ്വാസം ഉറപ്പിക്കുന്നതാണ് എക്സിറ്റ്പോള്‍ ഫലങ്ങളെന്ന് കേജ്രിവാള് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: