വടകര: തൂണേരിയിലെ അക്രമസംഭവങ്ങളില്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൊലചെയ്യപ്പെട്ട ഡിവൈഎഫ്ഐ പ്രവര്ത്തകന് പടയങ്കണ്ടി ഷിബിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വടകര സിവില്സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി യോഗം ബഹിഷ്ക്കരിച്ചു. ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ പോലീസ് നടത്തുന്ന നീക്കത്തില്‍ പ്രതിഷേധിച്ചാണ് ബിജെപി സര്‍വ്വകക്ഷിയോഗം ബഹിഷ്ക്കരിച്ചത്. അക്രമങ്ങളില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് സഹായം നല്‍കും. റിലീഫ് പ്രവര്‍ത്തനങ്ങള്‍ കലക്ടര്‍ ഏകോപിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സിപിഎമ്മും ലീഗും തയ്യാറാക്കിയ അജണ്ടയുടെ അടിസ്ഥാനത്തിലാണ് സര്‍വ്വകക്ഷിയോഗം നടന്നതെന്ന് വിവിധ രാഷ്ട്രീയ കക്ഷികള്‍ ആരോപിച്ചു. ഇരുവിഭാഗത്തിനുമുണ്ടായ നഷ്ടം സാമ്പത്തിക സഹായത്തിലൂടെ പരിഹരിക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് യോഗമെന്ന് ബിജെപി കുറ്റപ്പെടുത്തി. അക്രമം നടത്തിയ യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താന്‍ അനുവദിക്കുക വഴി നാദാപുരം പ്രദേശത്തെ സൈ്വരജീവിതം ഉറപ്പുവരുത്തുന്നതില്‍ ബന്ധപ്പെട്ടവര്‍ക്ക് താല്പര്യമില്ലെന്നാണ് വ്യക്തമാകുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി. സമാധാന യോഗത്തില്‍ മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.പി.മോഹനന്, ഡോ.എം.കെ.മുനീര്‍ എന്നിവരും പങ്കെടുത്തു.
ഇന്നലെ നാദാപുരം നിയോജക മണ്ഡലത്തിലും കുറ്റ്യാടി നിയോജകമണ്ഡലത്തിലെ പുറമേരി, കുന്നുമ്മല്‍ പഞ്ചായത്തു കളിലും ബിജെപി നടത്തിയ ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു.
രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയായിരുന്നു ഹര്‍ത്താല്‍. വെള്ളൂരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ നിരപരാധികളായ ബിജെപി പ്രവര്‍ത്തകരെ പ്രതിചേര്‍ക്കാനും കള്ളക്കേസില്‍ കുടുക്കാനുമുള്ള പോലീസ് നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പരീക്ഷകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിരുന്നു.
നിരപരാധികളെ അറസ്റ്റ്ചെയ്യുകയും കള്ളക്കേസില്‍ കുടുക്കാനും നടത്തുന്ന പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്നലെ രാവിലെ 10ന് നാദാപുരം പോലീസ് സ്റ്റേഷനിലേക്ക് നടന്ന മാര്‍ച്ച് താക്കീതായി മാറി.
നൂറുകണക്കിന് പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. ബിജെപി സംസ്ഥാന വക്താവ് വി.കെ.സജീവന് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: