കൊച്ചി: അമേരിക്കയിലെ കാലിഫോര്‍ണിയ മെന്‍ലോ പാര്‍ക്കിന്റെ സഹോദര നഗരമാകാന്‍ കൊച്ചി ഒരുങ്ങുന്നു. കേരളത്തിലെ ഐടി മേഖലയുടെ വളര്‍ച്ചയ്ക്കും വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹ്യ, സാമ്പത്തിക വിനിമയങ്ങള്‍ക്കും മുതല്‍ക്കൂട്ടാകുന്ന കരാറില്‍ സ്റ്റാര്‍ട്ടപ് വില്ലേജ്, ഇന്‍ഫോപാര്‍ക്ക്, നിര്‍ദ്ദിഷ്ട സ്മാര്‍ട്ട്സിറ്റി പദ്ധതി എന്നിവ സ്ഥിതിചെയ്യുന്ന കൊച്ചി ബുധനാഴ്ച ഒപ്പുവയ്ക്കും.
മെന്‍ലോ പാര്‍ക്കുമായുള്ള ഒരുവര്‍ഷത്തേക്കുള്ള കരാറിലൂടെ അവിടത്തെ പൗരന്മാരുമായി ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനുള്ള രൂപരേഖകളും തയ്യാറാക്കുന്നുണ്ട്. ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുന്നതിനുമുന്നോടിയായി മെന്‍ലോ പാര്‍ക്ക് മേയര്‍ കാതറിന് കാള്‍ട്ടണും രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരും ആറു ദിവസത്തെ സന്ദര്‍ശനത്തിനായി ശനിയാഴ്ച കേരളത്തില്‍ എത്തി.
സിലിക്കണ്‍ വാലിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മെന്‍ലോ പാര്‍ക്കുമായുള്ള സഹകരണം ഇന്ത്യയുടെ പ്രഥമ പൊതുസ്വകാര്യ പങ്കാളിത്തമായ ബിസിനസ് ഇന്‍കുബേറ്ററായ സ്റ്റാര്‍ട്ടപ് വില്ലേജിന് ഉള്‍പ്പെടെയുള്ളവയ്ക്ക് ആഗോളതലത്തില്‍ എത്തുന്നതിനുള്ള പ്രചോദനമാകും. ഇന്ത്യയിലെ ഒരു നഗരം മെന്‍ലോ പാര്‍ക്കുമായി സഹകരിക്കുന്നത് ആദ്യമായിട്ടാണ്.
കൊച്ചിയെ മെന്‍ലോ പാര്‍ക്കിന്റെ സഹോദര നഗരമാക്കുന്നതിനുള്ള തീരുമാനം കാലോചിതമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മെന്‍ലോ പാര്‍ക്കുപോലെ സംസ്ഥാന സമ്പദ്വ്യവസ്ഥയ്ക്ക് മികച്ച സംഭാവന നല്കുന്ന കൊച്ചി, ധനകാര്യ വാണിജ്യ ഇടപാടുകളുടെ കേന്ദ്രമാണ്. സ്റ്റാര്‍ട്ടപ്പുകളും യുവസംരംഭകരും ലക്ഷ്യമിടുന്നതുപോലുള്ള ആഗോള സാങ്കേതിക കമ്പനികളുടെ കേന്ദ്രമാണ് വെഞ്ചര്‍ കാപ്പിറ്റലിസ്റ്റുകളുടെ ഉപദേശവും പിന്തുണയും ലഭ്യമാകുന്ന മെന്‍ലോ പാര്‍ക്ക്.
സ്കൂള്‍, കോളേജ് തലം മുതല്ക്കേ സംരംഭകത്വ നൈപുണ്യം പരിപോഷിപ്പിക്കുന്നതിനും സ്റ്റാര്‍ട്ടപ് സംസ്കാരം വളര്‍ത്തിയെടുക്കുന്നതിനുമുള്ള നടപടികളാണ് കഴിഞ്ഞ മൂന്നു വര്‍ഷമായി സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. വിദ്യാര്‍ത്ഥികളുടെ സിലിക്കണ്‍ വാലി സന്ദര്‍ശനം,കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ യുവ സംരംഭക ഉച്ചകോടി, ഐടി വ്യവസായ വകുപ്പുകളുടെ ടെക്നോളജി ഇന്നൊവേഷന് സോണ്‍, കേരള ധനകാര്യ കോര്‍പ്പറേഷന്റെ സംസ്ഥാന സംരംഭക വികസന ഉച്ചകോടി എന്നിവയും സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നകാര്യം മുഖ്യമന്ത്രി വ്യക്തമാക്കി.
വിദ്യാഭ്യാസം, ധനകാര്യം, അടിസ്ഥാന സൗകര്യം, വ്യാവസായിക വളര്‍ച്ച, വിവര കൈമാറ്റം, ടൂറിസം, സംസ്കാരം, സാമൂഹിക വികസനം തുടങ്ങിയ പത്ത് ദൗത്യങ്ങള്‍ നടപ്പാക്കുന്നതിനാണ് യുഎസ് പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് സ്റ്റാര്‍ട്ടപ് വില്ലേജ് ചെയര്മാന് സഞ്ജയ് വിജയകുമാര്‍ പറഞ്ഞു. സിലിക്കണ്‍ വാലിയിലെ മലയാളികളുമായി ബന്ധം സ്ഥാപിക്കുന്നതിനും പ്രതിനിധികളുമായി പ്രദേശിക വ്യവസായികള്‍ക്ക് വ്യാവസായിക സംഗമത്തിന് വേദിയൊരുക്കുന്നതിനും ഉദ്ദേശിക്കുന്നതായും അദ്ദേഹം അിറയിച്ചു.
തിങ്കളാഴ്ച വെകുന്നേരം മിസ് കാള്‍ട്ടണും സംഘവും സ്റ്റാര്‍ട്ടപ് വില്ലേജും ഇന്‍ഫോപാര്‍ക്കും സന്ദര്‍ശിക്കും. അന്നുതന്നെ കൊച്ചി മേയര്‍ ടോണി ചമ്മണിയുടെ നേതൃത്വത്തില്‍ പ്രതിനിധികള്‍ക്ക് നഗരസഭാ കൗണ്‍സിലിന്റെ സ്വീകരണവും നല്‍കും.
കൊച്ചി മുസിരിസ് ബിനാലെ, കൊച്ചിന് സര്‍വ്വകലാശാല, ചോയ്സ് സ്കൂള്‍, ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂള്‍, കാക്കനാടുള്ള ഗവണ്മെന്റ് ചില്‍ഡ്രന്‍സ് ഹോം എന്നിവിടങ്ങളിലെ സന്ദര്ശനങ്ങള്ക്കുപുറമേ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ അവതരണത്തിലും പ്രതിനിധികള്‍ പങ്കെടുക്കും. റൈസിങ് അവര്‍ വോയ്സ് എന്ന സര്‍ക്കാരേതര സംഘടനയിലെ വനിതകളുമായി ആശയവിനിമയം നടത്തുന്ന അവര്‍ കെഎസ്ഐഡിസി ഡയറക്ടര്‍ ബോര്‍ഡ് അംഗമായ മാധവന് നമ്പ്യാരുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ബുധനാഴ്ച തിരുവനന്തപുരത്തെത്തുന്ന സംഘം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഐടി, വ്യവസായിക വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ടൂറിസം വകുപ്പ് മന്ത്രി എ.പി. അനില്‍ കുമാര്‍, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ഐടി സെക്രട്ടറി പി.എച്ച്. കുര്യന് എന്നിവരേയും സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: