ആലപ്പുഴ: തനിക്കെതിരെ ബോധപൂര്‍വം അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സംഘമാണെന്ന് സിപിഎം സംസ്ഥാന കമ്മറ്റിയംഗം ജി. സുധാകരന് എംഎല്‍എ പത്രസമ്മേളനത്തില്‍ പറഞ്ഞു.
എ.എം. ആരിഫ് എംഎല്‍എയും താനുമായി പ്രശ്നമുണ്ടെന്ന് വാര്‍ത്തകള്‍ പ്രചരിപ്പിച്ചതും ഇതേസംഘമാണ്. നേരത്തെ എസ്ഡി കോളേജിലെ ചില വിഷയങ്ങളുമായി തനിക്കെതിരെ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതും ഈ സംഘമാണെന്ന് സുധാകരന് പറഞ്ഞു.
ആരിഫ് സിപിഎം വിടുമെന്ന് പറഞ്ഞതായി വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം ആരിഫിനെ തകര്‍ക്കുകയെന്നതാണ്. പാര്‍ട്ടിയില്‍ നിന്ന് തനിക്ക് തിക്താനുഭവങ്ങള്‍ ഒന്നുമുണ്ടായിട്ടില്ലെന്നും പാര്‍ട്ടി വിടില്ലെന്നും എ.എം. ആരിഫും പറഞ്ഞു.
ആശയത്തോട് യോജിപ്പുള്ളതുകൊണ്ടാണ് പാര്‍ട്ടിയില്‍ തുടരുന്നതെന്നും ആരിഫ് വ്യക്തമാക്കി. സ്വന്തം പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്ത ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ തന്നെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തത് ബാലിശമാണെന്നും ആരിഫ് പറഞ്ഞു. നേരത്തെ സിപിഎം വിട്ട് ശെല്‍വരാജ് എംഎല്‍എ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോഴും ആരിഫ് സിപിഎം വിടുമെന്ന പ്രചരണം വ്യാപകമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: