കൊച്ചി: ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ തലവന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ കേരളത്തിലെത്തി.
പതിനൊന്നു ദിവസത്തെ ഭാരത സന്ദര്‍ശനത്തിനായി ഇന്നലെ രാവിലെ 8.30നു നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ ബാവയെ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ.ബാബു, അനൂപ് ജേക്കബ്, എംഎല്‍എ മാരായ ടി.യു. കുരുവിള, ജോസ് തെറ്റയില്‍, അന്‍വര്‍ സാദത്ത്, വി.പി. സജീന്ദ്രന്, ബെന്നി ബഹനാന്, ജോസഫ് വാഴയ്ക്കന്, യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്, ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം.എ.യൂസഫലി, ബിജെപി നേതാവ് നെടുമ്പാശേരി രവി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
നിരവധി വിശ്വാസികളും വിമാനത്താവളത്തിലെത്തിയിരുന്നു. ഏഴ് ബിഷപ്പുമാരടങ്ങിയ പതിനാലംഗ സംഘവും ബാവയോടൊപ്പമുണ്ട്. അന്ത്യോക്യ പാത്രിയര്‍ക്കീസായി സ്ഥാനമേറ്റ ശേഷം ആദ്യമായിട്ടാണ് ഇന്ത്യയിലെത്തുന്നത്.
വിമാനത്താവളത്തില്‍ നിന്നും വാഹനങ്ങളുടെ അകമ്പടിയോടെ സഭാ ആസ്ഥാനമായ പുത്തന്‍കുരിശ് പാത്രിയാര്‍ക്കാ സെന്ററിലേക്ക് പാത്രിയര്‍ക്കീസ് ബാവ ആനയിക്കപ്പെട്ടു. ഇന്നലെ സഭാ ആസ്ഥാനമായ പുത്തന്‍കുരിശിലായിരുന്നു ബാവയുടെ താമസം. 16ന് അദ്ദേഹം ചെന്നൈയിലേക്കും 17ന് ദല്‍ഹിയിലേക്കും പോകും. ദല്‍ഹിയില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, സോണിയാ ഗാന്ധി എന്നിവരെ കാണുന്നുണ്ട്. 18നു ലബനോനിലേക്കു തിരിക്കും.
പാത്രിയര്‍ക്കീസ് ബാവയുടെ വരവ് കലഹിച്ച് നില്ക്കുന്ന പാത്രീയാക്കീസ്- ഓര്‍ത്തഡോക്സ് പക്ഷങ്ങള്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. ആത്മീയമല്ലാത്ത കാരണങ്ങളാാല് കലഹിച്ച് നില്ക്കുന്ന ഇരുപക്ഷത്തേയും രമ്യതപെടുത്താന് ആവശ്യമായ നീക്ക് പോക്കുകള്‍ ബാവയുടെ ഭാഗത്ത് നിന്നുംഉണ്ടാകുമെന്നാണ് പ്രതീക്ഷ.
എന്നാല്‍ അനുരഞ്ജവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നത് സംബന്ധിച്ച് ഇരുപക്ഷവും സൂചനകളൊന്നും മുന്നോട്ട് വെച്ചിട്ടില്ല. പാത്രിയാര്‍ക്കീസ് പക്ഷത്തെ പലര്‍ക്കും അനുരഞ്ജനത്തിന് തത്പര്യമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: