തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന അഴിമതിക്കെതിരെ പ്രതികരിക്കുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടതായി ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്. ഇത് ഭരണ പക്ഷവും പ്രതിപക്ഷവും തമ്മിലുള്ള പരസ്പരധാരണയാണെന്ന് ജനത്തിന് മനസിലായിട്ടുണ്ട്. യഥാര്‍ത്ഥ പ്രതിപക്ഷമാകാന്‍ കഴിയാതെ പരാജയപ്പെട്ട അവസ്ഥയാണ് ഇന്ന് ഇടതുമുന്നണിക്കുള്ളതെന്നും മുരളീധരന് പറഞ്ഞു.
ദേശീയ തലത്തില്‍ ആരംഭിച്ച ബിജെപി അംഗത്വ കാമ്പയിന് രണ്ടാം ഘട്ടത്തിന്റെ വിലയിരുത്തല്‍ യോഗവും തുടര്‍പ്രവര്‍ത്തനങ്ങളുടെ ആലോചനായോഗവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനപിന്തുണ ഏറിവരുന്നതായി അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച വികസന പദ്ധതികളുടെയും ജനോപകാര പദ്ധതികളുടെയും ഗുണഫലം ജനങ്ങള്‍ അനുഭവിച്ചു തുടങ്ങിയിട്ടുണ്ട്. എല്ലാ മേഖലയിലും പ്രകടമായ മുന്നേറ്റം സര്‍ക്കാരിന്റെ പ്രവര്‍ത്തന ഫലമായി ഉണ്ടാകുന്നുണ്ടെന്നും മുരളീധരന് പറഞ്ഞു.
ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. പ്രധാനമന്ത്രി ചൈന സന്ദര്‍ശിക്കുന്നതും സൗഹൃദത്തിനു ശ്രമിക്കുന്നതും സര്‍ക്കാരിനെതിരെ ഇടതുപക്ഷം ഉയര്‍ത്തിയ വാദങ്ങളുടെ മുനയൊടിക്കും. ഭാരതം അമേരിക്കയുമായി അടുക്കുന്നതിനെ ഇടതുപക്ഷം എതിര്‍ത്തിരുന്നു. കേരളം ഉള്‍പ്പടെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ബിജെപി മികച്ച പ്രവര്‍ത്തനത്തിലൂടെ മുന്നേറ്റം നടത്തും. ബീഹാറില്‍ ഇപ്പോള്‍ നടക്കുന്ന നാടകീയ സംഭവങ്ങള്‍ ഫലത്തില്‍ ബിജെപിക്ക് അനുകൂലമാകുമെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി ഒന്നുമുതല്‍ ആരംഭിച്ച വീടുകള്‍ കേന്ദ്രീകരിച്ചുള്ള അംഗത്വവിതരണം നടന്നുവരുന്നു. ഇത് മാര്‍ച്ച് 31വരെ തുടരും. ഇതിന്റെ ഇടക്കാല വിലയിരുത്തലിന് ജില്ലാതല നേതൃയോഗങ്ങള്‍ നടത്തുന്നതിന്റെ തുടക്കമാണ് ഇന്നലെ നടന്നത്. ഇനി വരുന്ന ഒന്നര മാസക്കാലത്തെ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും നടത്തി. എല്ലാ വീടുകളിലും ബിജെപിയുടെ സന്ദേശമെത്തിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ഇതുവരെ ഇരുപതു ശതമാനം ഭവനസന്ദര്‍ശനം നടന്നുകഴിഞ്ഞു. 80 ശതമാനം വീടുകളില്‍ ഒന്നര മാസത്തിനുള്ളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കും. 20 ന് എല്ലാ പഞ്ചായത്തിലും മെമ്പര്‍ഷിപ്പ് അവലോകനയോഗം നടത്തും. 22 മുതല്‍ മാര്‍ച്ച് ഒന്നുവരെ മെഗാ അംഗത്വവാരം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: