മഞ്ചേരി(മലപ്പുറം): നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരി ചിറയ്ക്കല്‍ രാധയെ കൊലപ്പെടുത്തിയ കേസില്‍ മഞ്ചേരി ഒന്നാം അതിവേഗക്കോടതി ജഡ്ജി പി.എസ്.ശശികുമാര്‍ പത്തിന് വിധി പറയും. മന്ത്രി ആര്യാടന് മുഹമ്മദിന്റെ പേഴ്സണല്‍ സ്റ്റാഫംഗമായിരുന്ന നിലമ്പൂര്‍ ബിജിനയില്‍ ബിജു, ചുള്ളിയോട് കുന്നശ്ശേരി ഷംസുദ്ദീന് എന്നിവരാണ് പ്രതികള്‍.
ബിജുവിന്റെ പരസ്ത്രീബന്ധം പുറത്തറിയിക്കുമെന്ന് പറഞ്ഞതിന് രാധയെ കോണ്‍ഗ്രസ് ഓഫിസില്‍വെച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 2014 ഫെബ്രുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. മൃതദേഹം ചുള്ളിയോട് ഉണ്ണിക്കുളത്തില്‍ കെട്ടിത്താഴ്ത്തുകയും ചെയ്തു.
മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചുനടന്ന അന്വേഷണമാണ് പ്രതികളെ കണ്ടെത്താന്‍ പോലീസിനെ സഹായിച്ചത്. കൊലപാതകം, ബലാത്സംഗം, ലൈംഗികാതിക്രമം, തെളിവുനശിപ്പിക്കല്‍, ഗൂഢാലോചന, കവര്‍ച്ച എന്നീ വകുപ്പുകളാണ് പ്രതികളില്‍ ചുമത്തിയിട്ടുള്ളത്. വാഹനമിടിപ്പിച്ചും സയനൈഡ് നല്‍കിയും രാധയെ കൊലപ്പെടുത്താന്‍ ബിജു നേരത്തെ ശ്രമിച്ചിരുന്നതിനുമുള്ള തെളിവുകള്‍ പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കി. 172 സാക്ഷികളാണ് കേസിലുളളത്. ഇതില്‍ 108 പേരയും വിസ്തരിച്ചു.
65 തൊണ്ടിമുതലുകളും 264 രേഖകളും ഹാജരാക്കി. 2014 ആഗസ്റ്റ് 29നാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 39 ദിവസം കൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കിയത്. ആധുനിക വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് സാക്ഷി വിസ്താരം നടത്തിയത്.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയാനുളള പുതിയനിയമം വന്നതിനുശേഷം സംസ്ഥാനത്ത് ഈ രീതിയില്‍ കോടതി നടപടി പൂര്‍ത്തിയാക്കുന്ന ആദ്യ കേസാണിത്. എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ.പി.ജി.മാത്യു ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: