കൊച്ചി: സമുദ്രാനുബന്ധ സ്ഥാപനങ്ങള്‍ തുറന്നിടുന്ന അത്ഭുതക്കാഴ്ചകളിലേക്കുള്ള ജാലകമാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തില്‍ ആരംഭിച്ച ലോക സമുദ്ര ശാസ്ത്ര കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള പ്രദര്‍ശനം.
നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറീസ്, ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്ഗനൈസേഷന് തുടങ്ങിയ സമുദ്രഗവേഷണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ദേശീയ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി പൊതുജനങ്ങള്‍ക്ക് അറിയാനുള്ള അവസരമാണ് ഈ പ്രദര്‍ശനം. തീരദേശ നിരീക്ഷണ സംവിധാനങ്ങളും മറ്റും ഇവര്‍ എപ്രകാരമാണ് പ്രവര്‍ത്തിപ്പിക്കുന്നതെന്നും നിയന്ത്രിക്കുന്നതെന്നും പ്രദര്‍ശനത്തില്‍ വിശദീകരിക്കുന്നു.
തീരദേശ നിരീക്ഷണത്തിനും ആഴക്കടല്‍ ആശയവിനിമയത്തിനും വേണ്ടി തങ്ങള്‍ വികസിപ്പിച്ചെടുത്ത സംവിധാനങ്ങളെപ്പറ്റിയും ഗവേഷണ പ്രവര്‍ത്തനങ്ങളെപ്പറ്റിയും പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയാണ് ഈ പ്രദര്‍ശനത്തിലൂടെ ചെയ്യുന്നതെന്ന് എന്‍പിഒഎല്‍ ഡയറക്ടര്‍ എസ്. അനന്ത നാരായണന് പറഞ്ഞു. രാജ്യത്ത് ശബ്ദ നാവിഗേഷന്‍ ഉള്‍പ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങളില്‍ സ്വയം പര്യാപ്തത ഉറപ്പാക്കുന്ന സോണാര്‍ (സൗണ്ട് നാവിഗേഷന്‍ ആന്‍ഡ് റേഞ്ചിംഗ്) ഉപകരണത്തിന്റെ പൂര്‍ണ നിര്‍മാണച്ചുമതല എന്പിഒഎല്ലിനാണ്. നിലവില്‍ മ്യാന്മറിന് സോണാര്‍ യന്ത്രങ്ങള്‍ കയറ്റിയയക്കുന്നുണ്ട്. മറ്റ് രാജ്യങ്ങളിലേക്കും ഇവ കയറ്റിയയക്കുന്നതിന് പദ്ധതിയിട്ടുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
മല്‍സ്യത്തൊഴിലാളികള്‍ക്ക് രാജ്യാന്തര സമുദ്രാതിര്ത്തികളെപ്പറ്റി വ്യക്തമായി മനസ്സിലാക്കാനുതകുന്ന സാങ്കേതിക പിന്തുണയും ആഴക്കടലിലെ മല്‍സ്യസമ്പത്തിന്റെ കൃത്യമായ സ്ഥാനം മനസ്സിലാക്കിക്കൊടുക്കാനും ഉതകുന്നതാണ് തങ്ങളുടെ ആഴക്കടല്‍ ആശയവിനിമയ സംവിധാനമെന്ന് ഡിആര്‍ഡിഒ ശാസ്ത്രജ്ഞന് പി.എം. മനോജ് പറഞ്ഞു.
ഫോര്‍ട്ട്കൊച്ചിയില്‍ എന്‍പിഒഎല്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ സംവിധാനത്തില്‍ നിന്ന് ഉപഗ്രഹം വഴിയെത്തുന്ന തല്‍സമയ വിവരങ്ങള്‍ സ്റ്റാളിലെ സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആളില്ലാത്ത ആഴക്കടല്‍ നിരീക്ഷണ വാഹനം ഉള്‍പ്പെടെയുള്ള ചെറിയൊരു കണ്ട്രോള് റൂമായി സ്റ്റാളിനെ പരിവര്‍ത്തനം ചെയ്തിരിക്കുകയാണ്.
ദേശീയ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി ആളുകളില്‍ അവബോധം സൃഷ്ടിക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെയും പരിപാലനത്തിന്റെയും ആവശ്യകതയെപ്പറ്റി അവരെ ബോധവല്‍ക്കരിക്കുകയും പ്രദര്‍ശനത്തിന്റെ ലക്ഷ്യമാണെന്നും ആ ലക്ഷ്യം നേടാനാകുന്നുണ്ടെന്നും പരിപാടിയുടെ സഹസംഘാടകരായ കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് (കുഫോസ്) വൈസ് ചാന്‍സലര്‍ ഡോ. ബി.മധുസൂദന കുറുപ്പ് പറഞ്ഞു.
ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ്, നാഷണല്‍ ഇന്സ്റ്റിൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി, നാഷണല്‍ സെന്റര്‍ ഫോര്‍ അന്റാര്‍ട്ടിക് ആന്‍ഡ് ഓഷ്യന്‍ റിസര്‍ച്ച്, കുഫോസ്, സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവയുടെ സ്റ്റാളുകളും പ്രദര്‍ശനത്തിലുണ്ട്. സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിന്റെയും കുഫോസിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ലോക സമുദ്ര ശാസ്ത്ര കോണ്‍ഗ്രസ് എട്ടിന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: