ആലപ്പുഴ: തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി തിരിച്ചടിയേറ്റ് പ്രതിസന്ധിയിലായ സിപിഎം തിരിച്ചുവരവിന് കടുത്ത ന്യൂനപക്ഷ പ്രീണനത്തിന് തയാറെടുക്കുന്നു. പ്രീ സ്കൂളുകളടക്കം വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ഹിന്ദുവിരുദ്ധ പ്രചാരണം നടത്തി സംഘടിത മതന്യൂനപക്ഷങ്ങളുടെ കൈയടി നേടാനാണ് നീക്കം.
21-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരടു രാഷ്ട്രീയ പ്രമേയത്തില്‍ മതന്യൂനപക്ഷങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനുള്ള തന്ത്രങ്ങളാണ് പ്രധാനമായും ഉള്‍പ്പെടുത്തിയിട്ടുള്ളത്.
മുസ്ലിം മതവിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്കാന് ശുപാര്‍ശ ചെയ്യുന്ന സച്ചാര്‍ കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേരിട്ട് പ്രക്ഷോഭത്തിനിറങ്ങും. കൂടാതെ ലൗജിഹാദ് അടക്കമുള്ള വിഷയങ്ങളില്‍ ഇരകളെ തള്ളി സംഘടിത മതവിഭാഗത്തിന് ഒത്താശ ചെയ്യുന്ന നയസമീപനങ്ങളും പാര്‍ട്ടി പരസ്യമായി തന്നെ കൈക്കൊള്ളും.
പുനഃപരിവര്‍ത്തനത്തെ എതിര്‍ക്കുന്നതും മതപരിവര്‍ത്തനത്തെ ന്യൂനപക്ഷ മതവിഭാഗങ്ങളുടെ അവകാശമെന്ന നിലയില്‍ പിന്തുണയ്ക്കുന്നതും പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടായി സ്വീകരിക്കും.
ബിജെപിയെയും ആര്‍എസ്എസിനെയും മുഖ്യശത്രുവായി പ്രഖ്യാപിച്ചാണ് സിപിഎം കരടു രാഷ്ട്രീയ പ്രമേയം തയാറാക്കിയിട്ടുള്ളത്.
ആദിവാസി മേഖലകളിലും ദളിതര്‍ക്കിടയിലും ഹിന്ദുസംഘടനകള്‍ക്കെതിരെ വ്യാപക പ്രചരണം നടത്തും. ഹിന്ദുത്വ ശക്തികളില്‍ നിന്നും രാജ്യത്തെ മതന്യൂനപക്ഷങ്ങളെ രക്ഷിക്കുന്നത് സിപിഎമ്മാണെന്ന അവകാശവാദവുമായി തയാറാക്കിയിട്ടുള്ള പ്രമേയത്തില്‍ പക്ഷേ തൊഴിലാളികള്‍ക്കും അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കും അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയിട്ടില്ല.
ഇടതുഐക്യനിര രൂപീകരിക്കുന്നത് പരാജയപ്പെട്ട സാഹചര്യത്തില്‍ ഒരുകാലത്ത് പാര്‍ട്ടി നഖശിഖാന്തം എതിര്‍ത്തിരുന്ന നക്സല്‍ പ്രസ്ഥാനങ്ങളുമായി വരെ കൂട്ടുകൂടാനും സിപിഎം തയാറെടുക്കുന്നു. തൊഴിലാളിവര്‍ഗ പാര്‍ട്ടി എന്ന വിശേഷണം അസ്ഥാനത്താക്കി മതന്യൂനപക്ഷ വര്‍ഗീയതയെ താലോലിക്കുന്ന കമ്മ്യൂണിലിസത്തിനായിരിക്കും സിപിഎം ഇനി മുന്‍ഗണന നല്‍കുന്നതെന്ന് വ്യക്തമാക്കുന്നതാണ് പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് തയാറാക്കിയിരിക്കുന്ന കരട് രാഷ്ട്രീയ നയരേഖ.
2013 നവംബറില്‍ നടന്ന പ്ലീനം സമ്മേളനത്തില്‍ ക്ഷേത്രവിശ്വാസങ്ങളെ അന്ധവിശ്വാസങ്ങളെന്ന പേരില്‍ എതിര്‍ക്കുകയും പാര്‍ട്ടിയിലെ ഭൂരിപക്ഷ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ആരാധനാ സമ്പ്രദായങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തതിന്റെ തുടര്‍ച്ചയാണ് പാര്‍ട്ടി കോണ്‍ഗ്രസിലും നടക്കാന്‍ പോകുന്നതെന്ന് വ്യക്തമാക്കുന്നതാണ് കരട് നയരേഖയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: