കാസര്‍കോട്: സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിലെ മൂന്ന് ഇനങ്ങളില്‍ പങ്കെടുക്കാന്‍ വ്യാജരേഖയുണ്ടാക്കിയ കുറ്റത്തിന് സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഉദുമ മുന്‍ എംഎല്‍എ യുമായ കെ.വി.കുഞ്ഞിരാമന് ലോകായുക്ത നോട്ടീസ്. കോഴിക്കോട് നടന്ന സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ ഉദുമ ഹയര്‍ സെക്കന്ററി സ്ക്കൂളിലെ വിദ്യാര്‍ത്ഥികളെ സംഘനൃത്തം, ദേശഭക്തിഗാനം, ചവിട്ട്നാടകം എന്നീ ഇനങ്ങളില്‍ പങ്കെടുപ്പിക്കാന്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗമായ കുഞ്ഞിരാമന് വ്യാജരേഖയുണ്ടാക്കി ലോകായുക്തയെ കബളിപ്പിച്ച സംഭവത്തിലാണ് നോട്ടീസ് നല്കപ്പെട്ടിരിക്കുന്നത്.
ഇദ്ദേഹത്തിന്റെ മകള്‍ ഉള്‍പ്പെട്ട ടീമുകള്‍ക്ക് മത്സരിക്കാനായിരുന്നു കുഞ്ഞിരാമന് ക്രമക്കേട് നടത്തിയത്. സംഘനൃത്തം, ദേശഭക്തിഗാനം, ചവിട്ട്നാടകം എന്നീ ഇനങ്ങളില്‍ കുട്ടികളെ പങ്കെടുക്കാനെന്ന പേരില്‍ രക്ഷിതാക്കളുടെ കൈവശത്തു നിന്നും ഒന്നരലക്ഷം രൂപയോളം പിരിച്ചെടുത്തതായും ആരോപണമുണ്ട്. എന്നാല്‍ തന്റെ മകള്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ക്കായി നല്കിയ അപ്പീല്‍ അപേക്ഷയില്‍ ഒപ്പിട്ടിട്ടില്ല എന്നാണ് കുഞ്ഞിരാമന് പറയുന്നത്.
അതേസമയം ലോകായുക്തയില്‍ അപ്പീല്‍ നല്‍കുന്നതടക്കമുള്ള ആവശ്യങ്ങള്‍ പറഞ്ഞ് പതിനായിരക്കണക്കിന് രൂപ മത്സരിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും ഈടാക്കിയിട്ടുണ്ടെന്നും വിദ്യാഭ്യാസവകുപ്പിന് പരാതി ലഭിച്ചിട്ടുണ്ട്. ഉദുമ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്നും അപ്പീല്‍ നേടിയ മൂന്ന് ഇനങ്ങളിലും വ്യാജരേഖ നിര്‍മ്മിച്ച് ലോകായുക്തയെ കബളിപ്പിക്കുകയായിരുന്നുവെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മൊഴി നല്‍കുന്നതിനായി തിരുവനന്തപുരത്ത് ഈ മാസം 25ന് ലോകായുക്ത മുന്‍പാകെ കുഞ്ഞിരാമന് ഹാജരാകണം. നേരത്തെ ഡിഡിഇ നല്കിയ പരാതിപ്രകാരം ഉദുമ സ്ക്കൂള് പ്രിന്‍സിപ്പല്‍ കെ.പ്രഭാകരന്, അദ്ധ്യാപകനായ സി.പി.അഭിരാം എന്നിവര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസ്സെടുത്തിരുന്നു. എന്നാല്‍ ക്രമക്കേട് നടന്നതായി തെളിവ് ലഭിച്ച സാഹചര്യത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ മറ്റ് അദ്ധ്യാപകര്‍ എന്നിവര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: