ആലപ്പുഴ: സോളാര്‍ തട്ടിപ്പു കേസില്‍ സര്‍ക്കാരിനെതിരെ സമരപ്രഹസനം നടത്തി അണികളെ കബളിപ്പിച്ച സിപിഎം നേതൃത്വം, സെമിനാറുകളിലും ആരോപണവിധേയരായവരെ പങ്കെടുപ്പിക്കുന്നതിനെതിരെ അണികളില്‍ അമര്‍ഷമുയരുന്നു. സിപിഎം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടത്തുന്ന സെമിനാറുകളിലാണ് ‘സോളാര്‍’ സംഭവത്തില്‍ ആരോപണ വിധേയരായവരെയും കൊട്ടിഘോഷിച്ച് പങ്കെടുപ്പിക്കുന്നത്.
‘സോളാര്‍’ തട്ടിപ്പില്‍ കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലിനെതിരെ വ്യാപകമായി ആരോപണങ്ങള്‍ ഉന്നയിച്ച് തെരഞ്ഞെടുപ്പ് പ്രചരണം സിപിഎം നടത്തിയിട്ട് ആറുമാസം മാത്രമേ ആയിട്ടുള്ളൂ. ജനാധിപത്യ മഹിളാ അസോസിയേഷന് പ്രവര്‍ത്തകര്‍ വേണുഗോപാലിന്റെ വീട്ടിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു.
കൂടാതെ സോളാര്‍ സമരത്തിന്റെ പേരില്‍ മാരാരിക്കുളം പോലീസ് സ്റ്റേഷനില്‍ വരെ സിപിഎമ്മുകാര്‍ അക്രമം നടത്തുകയും ചെയ്തു. സിപിഎം ആരോപണത്തിന്റെ ചുവടുപിടിച്ച് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന് വേണുഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു.
സോളാര്‍ തട്ടിപ്പില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരുന്ന വേണുഗോപാലിനെ നേതൃത്വം തന്നെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിക്കുന്നതാണ് അണികളില്‍ ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുള്ളത്. പാര്‍ട്ടി സംസ്ഥാന സമ്മേളനം തുടങ്ങുന്ന 20ന് സംഘടിപ്പിച്ചിട്ടുള്ള സമിനാറില്‍ ഇന്ത്യന്‍ മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തിലാണ് വേണുഗോപാല്‍ സംസാരിക്കുക.
കൂടാതെ മുസ്ലിം ലീഗ് നേതാവ് അബ്ദുസമദ് സമദാനിയും ഈ വിഷയത്തില്‍ പ്രഭാഷണം നടത്തും.
മാറിയ സാഹചര്യത്തില്‍ സിപിഎം സംഘടിപ്പിച്ചിട്ടുള്ള സെമിനാറുകളില്‍ സിപിഐക്കൊപ്പമോ അതിലേറെയോ പ്രാധാന്യം കോണ്‍ഗ്രസിനും നല്‍കിയിട്ടുണ്ട്. നേരത്തെ പ്ലീനം സമ്മേളനത്തില്‍ കെ.എം. മാണിയെ പങ്കെടുപ്പിച്ച് വാഴ്ത്തിയ നേതൃത്വം അണികളെയും അനുഭാവികളെയും വഞ്ചിക്കുന്ന സമീപനം സംസ്ഥാന സമ്മേളനത്തിലും തുടരുന്നുവെന്നാണ് ആക്ഷേപമുള്ളത്.
ആലപ്പുഴയുടെ വികസനവുമായി ബന്ധപ്പെട്ട സെമിനാറില്‍ നേതൃത്വത്തിന്റെ അനുമതിയില്ലാതെ പങ്കെടുത്തുവെന്നാരോപിച്ച് പതിറ്റാണ്ട് മുമ്പ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ കെ.ആര്. ഗൗരിയമ്മയെയും സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ട്. ആലപ്പുഴ നഗരം 21-ാം നൂറ്റാണ്ടില്‍ എന്ന വിഷയത്തിലുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യാനാണ് ഗൗരിയമ്മയെ ക്ഷണിച്ചിട്ടുള്ളതെന്നതും വിരോധാഭാസമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: