ഇടുക്കി: പണിക്കന്‍കുടി പന്നപ്പള്ളില് ജോസിന്റെ കൊലപാതകത്തില്‍ കഞ്ചാവ് മാഫിയയ്ക്ക് ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കഞ്ചാവ് ഇടപാടുകാരുമായി ജോസിന് ബന്ധമുണ്ടായിരുന്നുവെന്ന മൊഴിയെത്തുടര്‍ന്നാണ് കഞ്ചാവ് മാഫിയയെക്കുറിച്ച് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിനെ പ്രേരിപ്പിച്ചത്.
ജോസിന്റെ ഇടപാടുകളില്‍ ഭാര്യ വത്സയ്ക്കും പങ്കുണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം. രണ്ടാഴ്ച മുമ്പ് ക്രൈംബ്രാഞ്ച് സംഘം വത്സയെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് ക്രൈംബ്രാഞ്ച് വിശ്വസിക്കുന്നു.ഇതിനാല്‍ ഇവരെ നുണപരിശോധനയ്ക്ക് വിധേയയാക്കാനാണ് തീരുമാനം.
കോടതിയുടെ നിര്ദ്ദേശത്തിലൂടെയെ ഇതിനായി നടപടി കൈക്കൊള്ളൂ എന്ന് കേസ് അന്വേഷണത്തിന് നേതൃത്വം നല്കുന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അനില്‍കുമാര്‍ പറഞ്ഞു. അടുത്തയാഴ്ച അടിമാലി കോടതിയില്‍ ഇത് സംബന്ധിച്ച് അപേക്ഷ നല്‍കും. കൊല്ലപ്പെട്ട ജോസിന്റെ കുടുംബത്തിലെ ഒരു സ്ത്രീയുമായി കഞ്ചാവ് മാഫിയക്ക് അതിരുവിട്ട ബന്ധമുണ്ടായിരുന്നു. ഇത് ജോസ് അറിഞ്ഞതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ ഇപ്പോഴത്തെ നിഗമനം.
2005 ജൂലൈ 27നാണ് കല്ലാര്‍കുട്ടി ഡാമിന് സമീപം ജോസിന്റെ വലത് കാല് കണ്ടെത്തിയത്. മുട്ടിന് മുകള്‍ ഭാഗം വച്ച് കാലുകള്‍ വെട്ടിയെടുക്കുകയായിരുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഇതേ സ്ഥലത്തിനിന്നും ഇടത് കാലും കിട്ടി. വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത്.
രണ്ട് കാലുകളുടേയും അസ്ഥികള്‍ തിരുവനന്തപുരം രാജീവ്ഗാന്ധി ബയോടെക്നോളജി ലാബില്‍ ഡി.എന്‍.എ ടെസ്റ്റിനയച്ചു. പരിശോധനയില്‍ ജോസിന്റേത് തന്നെയാണ് കാലുകളെന്ന് കണ്ടെത്തി. ജോസിനെ ആരോ കൊന്നതാണെന്ന് വ്യക്തമായി.ശരീരത്തിന്റെ ബാക്കി ഭാഗങ്ങള്‍ കണ്ടെത്തിയാലേ കേസിന് നിലനില്‍പ്പുള്ളൂ. പ്രതികളെലേക്കെത്തിയാലേ ശരീര ഭാഗങ്ങള്‍ കണ്ടെത്താനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: