കൊച്ചി: സംസ്ഥാന സര്‍ക്കാരിനു വേണ്ടി പി.ടി. തോമസ് കമ്മിറ്റി തയ്യാറാക്കിയ സാംസ്കാരിക നയം തള്ളാന്‍ സര്‍ക്കാര്‍ തീരുമാനം. മുസ്ലിം ലീഗ് നേതൃത്വത്തിന്റെ അതൃപ്തിയാണ് തീരുമാനത്തിനു പിന്നില്‍. തീരുമാനത്തില്‍ പ്രതിഷേധിച്ച് പി.ടി. തോമസ് കമ്മിറ്റി അധ്യക്ഷസ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സാംസ്കാരിക സംഘടനകള്‍ക്ക് ഗ്രാന്റ് നല്‍കുന്നതിനായി കമ്മിറ്റി തയ്യാറാക്കിയ ലിസ്റ്റും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.
സംസ്ഥാന സര്‍ക്കാരിന്റെ സാംസ്കാരിക നയം രൂപീകരിക്കാനും ഗ്രാന്‍ഡ് അനുവദിക്കേണ്ട സംഘടനകളുടെയും സ്ഥാപനങ്ങളുടേയും ലിസ്റ്റ് തയ്യാറാക്കാനുമാണ് സര്‍ക്കാര്‍ ഒരു വര്‍ഷം മുന്‍പ് പി.ടി. തോമസ് അധ്യക്ഷനായി കമ്മിറ്റി രൂപീകരിച്ചത്. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ എം.ആര്. തമ്പാനാണ് കമ്മിറ്റിയുടെ മെമ്പര്‍ സെക്രട്ടറി. എംഎല്‍എമാരായ അബ്ദു സമദ് സമദാനി, സി.പി. മുഹമ്മദ് എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്. കമ്മിറ്റി തയ്യാറാക്കിയ സാംസ്കാരിക നയത്തില്‍ പുതുതായൊന്നുമില്ലെന്നും അംഗങ്ങളുമായി വേണ്ടത്ര ചര്‍ച്ച നടന്നിട്ടില്ലെന്നുമാണ് ലീഗ് നേതൃത്വം പറയുന്നത്.
കൊണ്ടോട്ടിയിലെ മോയിന്‍കുട്ടി വൈദ്യര് സ്മാരകത്തില്‍ മാപ്പിളപ്പാട്ട് സര്‍വ്വകലാശാല, വിവിധ കേന്ദ്രങ്ങളില്‍ മാപ്പിള കലാപഠന കേന്ദ്രങ്ങള്‍ തുടങ്ങിയ ലീഗിന്റെ ആവശ്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താത്തതാണ് ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചത്. റിപ്പോര്‍ട്ട് തളളിക്കളയുന്നതോടെ ഇതിനായി പൊതുഖജനാവില്‍നിന്ന് ചെലവഴിച്ച ലക്ഷങ്ങള്‍ പാഴാകും. സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷംമാത്രം അവശേഷിക്കെ ഇനിയും സാംസ്കാരിക നയം പ്രഖ്യാപിക്കാന്‍ പോലുമാകാത്തത് നാണക്കേടുമാകും.
സാംസ്കാരിക സംഘടനകള്‍ക്ക് ഗ്രാന്‍ഡ് നല്‍കാനായി തയ്യാറാക്കിയ പട്ടികയെച്ചൊല്ലിയും വ്യാപക ആക്ഷേപമാണുള്ളത്. 149 സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കുമായി 2.5 കോടി രൂപ നല്‍കാനാണ് ശുപാര്‍ശ. എന്നാല്‍ ഇതില്‍ നൂറിലേറെയും തിരുവനന്തപുരത്തുള്ളവയാണ്. തൃശ്ശൂര്‍ മലബാര്‍ മേഖലകളെ അവഗണിച്ചുവെന്നാണ് പരാതി.
റസിഡന്റ്സ് അസോസിയേഷനുവരെ സാംസ്കാരിക സംഘടന എന്ന പേരില്‍ ഗ്രാന്‍ഡ് നല്‍കാനും ശുപാര്‍ശ നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്തെ ജയ്നഗര്‍ റസിഡന്റ്സ് അസോസിയേഷനാണ് പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്. അതേസമയം വള്ളത്തോള്‍ വിദ്യാപീഠം, ഒ.വി. വിജയന് ഫൗണ്ടേഷന് തുടങ്ങിയവയെ അവഗണിച്ചതായും പരാതിയുണ്ട്.
കമ്മിറ്റിയുടെ മെമ്പര്‍ സെക്രട്ടറി എം.ആര്. തമ്പാന് ഭാരവാഹിയോ അംഗമോ ആയ എട്ടിലേറെ സംഘടനകള്‍ക്ക് ഗ്രാന്‍ഡ് അനുവദിച്ചതായും ആക്ഷേപമുണ്ട്. നെഹ്രു സെന്റര്‍, എന്‍.വി. സാഹിത്യവേദി, പുനലൂര്‍ ബാലന് സ്മാരക സാഹിത്യ വേദി, ഗ്ലോബല്‍ പാര്‍ലമെന്റ്, തനിമ കാവ്യ സദസ്സ്, തിരുവനന്തപുരം തുഞ്ചന്‍ സ്മാരക സമിതി, തോപ്പില്‍ രവി ഫൗണ്ടേഷന്, കൊച്ചേറ ഫൗണ്ടേഷന് സാംസ്കാരിക കൂട്ടായ്മ എന്നിവയാണ് തമ്പാന് ഭാരവാഹിയായിട്ടുള്ളത്. കൊച്ചേറ ഫൗണ്ടേഷന് ഒരു ലക്ഷം അനുവദിക്കാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍ ജി. ദേവരാജന്‍ ഫൗണ്ടേഷന് അനുവദിച്ചിട്ടുള്ളത് പതിനായിരം രൂപ മാത്രമാണ്.
ആക്ഷേപങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ ഈ പട്ടിക അംഗീകരിക്കാനാവാത്ത നിലയിലാണ് സാംസ്കാരിക വകുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: