കൊച്ചി: കൊക്കെയ്നുമായി യുവ സിനിമാനടനും നാല് യുവതികളും റെയ്ഡിനിടെ പോലീസ് പിടിയില്‍. കിങ്സ് ഗ്രൂപ്പ് ഉടമയും സുരക്ഷാ ജീവനക്കാരനെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയുമായ നിസാമിന്റെ കടവന്ത്രയിലെ ഫഌറ്റില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്.
ഇതിഹാസ എന്ന സിനിമയിലൂടെ വന്ന നടന് ഷൈന്‍ ടോം (31), സഹസംവിധായിക ബ്ലെസി സില്‍വസ്റ്റര്‍(22), മോഡലുകളായ രേഷ്മ രംഗസ്വാമി(26), ടിന്‍സി ബാബു(25) ദുബായിലെ ട്രാവല്‍ മാര്‍ട്ടിന്റെ ഉടമ സ്നേഹ ബാബു(25) എന്നിവരെയാണ് എറണാകുളം പോലീസ് അസി. കമ്മീഷണര്‍ എസ്. ടി സുരേഷ്കുമാര്‍, എറണാകുളം സെന്‍ട്രല്‍ സി.ഐ ഫ്രാന്‍സിസ് ഷെല്‍ബി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഇവരില്‍ നിന്ന് പോലീസ് പത്തുലക്ഷം രൂപ വിലയുള്ള 50 ഗ്രാം കൊക്കെയ്ന്‍ കണ്ടെടുത്തു. ഇവര്‍ ഉപയോഗിച്ചതിനുശേഷം ബാക്കിവന്നതാണ് പിടിയിലായ കൊക്കെയ്ന്‍ എന്ന് പോലീസ് പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് രഹസ്യവിവരത്തെത്തുടര്‍ന്ന് പോലീസ് ഫ്ളാറ്റില്‍ മിന്നല്‍ പരിശോധന നടത്തിയത്. കടവന്ത്ര ഭാഗത്ത് സ്കൈലൈന്‍ ടോപ്പാസ് എന്ന ആഡംബര റസിഡന്‍ഷ്യല്‍ ഫഌറ്റില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. കൊച്ചി നഗരത്തില്‍ ഇതാദ്യമായാണ് സിനിമാ നടന് ഉള്‍പ്പെടുന്ന വലിയ മയക്കുമരുന്ന് കേസ്.
തൃശ്ശൂരിലെ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് റെയ്ഡ്. മയക്കുമരുന്ന് കേസ് ഉടലെടുത്തതോടെ നിസാമിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്കി. വര്‍ഷങ്ങളായി നടക്കുന്ന മയക്കുമരുന്ന് വ്യാപാരമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സിനിമാമേഖലയുമായി ബന്ധപ്പെട്ട് നിരവധി പേരാണ് മയക്കുമരുന്ന് വില്‍ക്കുന്നതിനും വാങ്ങുന്നതിനും എത്തിയിരുന്നതെന്നാണ് വിവരം.പല വമ്പന്മാരും പിടിയിലാകുമെന്ന് സൂചനയുണ്ട്.
യുവതികള്‍ സിനിമ, ഫാഷന്‍ ഡിസൈനിംഗ് എന്നിവയുമായി ബന്ധപ്പെട്ട് എറണാകുളത്ത്എത്തിയതാണ്. നിസാമിന്റെ പേരില്‍ 11 കേസുകള്‍ നിലവിലുണ്ട്. പത്ത് വയസ്സുകാരനെക്കൊണ്ട് ഫെരാരി കാര്‍ ഓടിപ്പിച്ചത് വിവാദമായിരുന്നു. ഇതിഹാസ എന്ന സിനിമയില്‍ നായകനായ ഷൈന്‍ പകിട, ഹാങ് ഓവര്‍, അന്നയും റസൂലും തുടങ്ങിയ സിനിമയിലും വേഷമിട്ടിട്ടുണ്ട്. ഗോവയില്‍ നിന്നാണ് കൊക്കെയ്ന്‍ കൊണ്ടുവന്നതെന്നും പല ഫഌറ്റുകളിലും മയക്കുമരുന്ന് ഉപയോഗിക്കാനായി ഒത്ത് കൂടാറുണ്ടെന്നും ഷൈന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതായാണ് വിവരം.
സമീപകാലത്ത് ഗോവയില്‍ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘം പ്രവര്‍ത്തിച്ച് വരുന്നതായി കൊച്ചി സിറ്റി പോലീസിന് വിവരം ലഭിച്ചിരുന്നു. കമ്മീഷണര്‍ കെ.ജി. ജെയിംസ്, ഡി.സി.പി: നിശാന്തിനി എന്നിവരുടെ നിര്‍ദ്ദേശത്തെതുടര്‍ന്ന് എറണാകുളം എസിയുടെ നേതൃത്വത്തില്‍ പോലീസ് നിരീക്ഷണം നടത്തിവരികയായിരുന്നു. 30 ന് പുലര്‍ച്ചെ ഒരുമണിയോടെ എറണാകുളം എസി, സെന്‍ട്രല്‍ സിഐ, കടവന്ത്ര എസ്.ഐ എന്നിവരടങ്ങുന്ന സംഘം ഫ്ളാറ്റില്‍ എത്തുകയായിരുന്നു. എസ്.ഐ. ഷാജി, എഎസ്ഐ ബനഡിക്റ്റ്, സീനിയര്‍ പോലീസ് ഓഫീസര്‍മാരായ ഉണ്ണികൃഷ്ണന്, അനില്‍കുമാര്‍, സന്തോഷ്കുമാര്‍, ഷാജി, രാജേഷ് ലാല്‍, മനോജ് കുമാര്‍, ഷമീര്‍, വനിതാ പോലീസ് ഓഫീസറായ ബിന്ദു, പ്രീതി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത പൊടി കൊക്കെയിനാണെന്ന് ആലുവ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.എസ്. ശശികുമാറിന്റെ നേതൃത്വത്തില്‍ അന്വേഷിച്ച് ഉറപ്പ് വരുത്തി. സ്മോക്ക് പാര്‍ട്ടികള്‍ എന്നപേരില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം നിശാ പാര്‍ട്ടികള്‍ നടന്നുവരാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: