ലൈംഗിക സ്വാതന്ത്ര്യംപോലെയുള്ള മനോഹര പദാവലികളിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത് തികഞ്ഞ അരാജകത്വമാണ്. പരോക്ഷമായി അമിതസ്വാതന്ത്ര്യത്തില്ക്കൂടി കുത്തഴിഞ്ഞ ഉപഭോഗ സംസ്കാരം ഉടലെടുക്കുന്നു. വിപണികള്‍ സ്വതന്ത്രമാണെങ്കിലും നാമെല്ലാം വലിയൊരളവുവരെ വിപണിയുടെ അടിമകളാണ്. ഈ അടിമത്തത്തെ ഊട്ടിയുറപ്പിക്കാന്‍ മാത്രമേ അമിത സ്വാതന്ത്ര്യവാദങ്ങള്ക്ക് കഴിയൂ.
ആരോഗ്യപരമായ സ്ത്രീപുരുഷ ബന്ധത്തിന്റെ ക്ഷേത്രമാണ് കുടുംബം. രണ്ടുപേര്‍ക്കുള്ള പരസ്പ്പര പൂരകങ്ങളായ ഉത്തരവാദിത്തങ്ങളിലാണ് കുടുംബം കെട്ടിപ്പടുക്കേണ്ടത്. സത്യസന്ധവും ആത്മാര്‍ത്ഥവുമായ സ്നേഹബന്ധമുള്ള കുടുംബങ്ങളില്‍ പരസ്പ്പര ത്യാഗങ്ങള്‍ക്ക് കണക്ക് പറയാറില്ല. ‘ഞാനോ നീയോ വലുത്’ എന്ന മത്സരചിന്തയും ഉടലെടുക്കാറില്ല. ‘ഉളളതുകൊണ്ടോണംപോലെ’ കഴിഞ്ഞ്, കുട്ടികളേയും വളര്‍ത്തി വലുതാക്കി, ‘ചട്ടീം കലോമായാല്‍ തട്ടീം മുട്ടീം’ എന്നപോലെ മുന്നോട്ടുപോകുന്ന നമ്മുടെ കുടുംബവ്യവസ്ഥയിലേക്ക് ‘നമ്മള്’ ഒന്നായ ചിന്തയില്‍ നിന്ന് ഞാനും നീയും എന്ന രണ്ടായ ചിന്ത കടത്തിവിടുന്നത് ആധുനിക റിഡക്ഷനിസ്റ്റ് സമീപനത്തിന്റെ ഭാഗമാണ്. ഈ സമീപനമനുസരിച്ച്, ഒന്നിച്ച് നില്ക്കുന്ന എന്തിനേയും വിഭജിച്ച് നിര്‍ത്തി, വിശകലനം ചെയ്ത് വ്യത്യാസങ്ങള്‍ കണ്ടുപിടിച്ച്, അവയെ പര്‍വതീകരിച്ച് കാണിച്ച് (ഒന്നായ നിന്നെയിഹ രണ്ടെന്ന് കണ്ട…..) മാത്സര്യബുദ്ധിയുണര്ത്തി, ഐക്യബോധത്തെ തകര്‍ക്കുകയെന്ന ഗൂഢലക്ഷ്യമാണ് നേടുന്നത്.
ഇവിടെ കുടുംബവും സമുദായവും സമൂഹവും രാഷ്ട്രവുമൊന്നും ഒന്നിച്ച് നില്‍ക്കേണ്ട സ്ഥപനങ്ങളല്ല, വിഭജിച്ച് കഷണങ്ങളാകേണ്ടവയാണ്. വ്യക്ത്യാധിഷ്ഠിതമായ സ്വാര്‍ത്ഥത മാത്രമാണ് ഇതിന്റെ പിന്‍ബലം. സ്വാര്‍ത്ഥതയില്‍ നിന്നാണല്ലോ മത്സരമുണ്ടാകുന്നത്. ഞാനും നീയും രണ്ടാകുമ്പോള്‍ കുടുംബത്തില്‍ മത്സരവും ഒന്നാകുമ്പോള്‍ ഐക്യവും ഉണ്ടാകുന്നു. ഒന്നാകുമ്പോള്‍ സ്നേഹവും രണ്ടാകുമ്പോള്‍ ദ്വേഷവും വരുന്നു. സ്നേഹത്തില്‍നിന്നുണ്ടാകുന്ന ത്യാഗവും ത്യാഗത്തില്നിന്നുണ്ടാകുന്ന നേട്ടവുമാണ് കുടുംബങ്ങളെ നിലനിറുത്തുന്നത്. ഈ നിലനില്‍പ്പിനാണ് സന്തുലിതമായ സ്വാതന്ത്ര്യം വേണ്ടത്.
സന്തുലിത സ്വാതന്ത്ര്യത്തില്‍ പരസ്പരപൂരകങ്ങളായി സ്നേഹത്തോടെ, ത്യാഗത്തോടെ, ഐക്യത്തോടെ സ്ത്രീയും പുരുഷനും സുന്ദരമായി ജീവിക്കുന്നു. കുട്ടികളുടെ സുരക്ഷിതത്വം ഇവിടെ ഉറപ്പാക്കുന്നു. ഇവിടെനിന്നാണ് സമൂഹത്തിനും രാഷ്ട്രത്തിനും ലോകത്തിനും സാധാരണക്കാരുടെ ജീവിതം സംഭാവനകള്‍ നല്‍കുന്നത്. പടിഞ്ഞാറന്‍ സമൂഹങ്ങളിലെ ഏറ്റവും വലിയ പ്രശ്നം ശിഥിലമായ കുടുംബങ്ങളും അനാഥമായ ബാല്യ-കൗമാരങ്ങളുമാണെന്ന് സാമൂഹ്യശാസ്ത്രജ്ഞര്‍ പറയുന്നു. ഇതുണ്ടാകാതിരിക്കാന്‍ അല്‍പ്പസ്വല്‍പ്പം നിയമങ്ങളും നിയന്ത്രണങ്ങളുമുള്ളത് നല്ലതാണ്.
നിയമങ്ങളും നിയന്ത്രണങ്ങളും ഒട്ടുമിഷ്ടമില്ലാത്ത സ്ഥാപനമാണ് സ്വതന്ത്രവിപണി. കുത്തകകളുടെ ലക്ഷ്യം അമിതലാഭമാണ്. ആത്മനിയന്ത്രണമുള്ള വ്യക്തികളാണ് കുത്തകകളുടെ ശത്രുക്കള്‍. അവര്‍ക്കുവേണ്ടത് പരസ്യങ്ങളുടെയും അമിതോപഭോഗത്തിന്റെയും അടിമകളെയാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വികാരങ്ങളുടെയടിമകള്. അമിത സ്വാതന്ത്ര്യവാദത്തിന്റെ അന്തിമഫലമെന്ന് പറയുന്നത് ആത്മനിയന്ത്രണമില്ലാത്ത വ്യക്തികളാണ്.
ആരേയും എവിടെ വച്ചും ചുംബിക്കാനും ആരുടെ കൂടെ കിടക്കാനുമുള്ള സ്വാതന്ത്ര്യം അനുവദിക്കുന്ന രീതികള്‍ ഉണ്ടാക്കുന്ന ലൈംഗിക അരാജകത്വത്തെ കാത്തിരിക്കുന്നത് ഗര്‍ഭനിരോധന സാമഗ്രികളുടേയും ലൈംഗിക ഉത്തേജകമരുന്നുകളുടേയും വന്‍ വിപണികളും അവയുടെ അധോലോക രാജാക്കന്മാരുമാണ്. ഇനി പത്തുവയസ്സു മുതലുള്ള കുട്ടികള്‍ക്കും ഇവയുപയോഗിക്കേണ്ടിവരുമ്പോള് (ബ്രിട്ടനിലെപ്പോലെ), എത്ര കോടിയുപഭോക്താക്കളാണ്? എത്ര കോടി ലാഭം കൊയ്യാവുന്ന വിപണിയാണ്? ഇതിനു പുറമേയായിരിക്കും ലൈംഗിക അരാജകത്വം സൃഷ്ടിക്കുന്ന സാമൂഹ്യപ്രശ്നങ്ങള്‍. കൂടുതല്‍ ലഹരിയുപയോഗങ്ങളും കൊലപാതകങ്ങളും നടത്തുവാന്‍ സ്വതന്ത്ര ആയുധ വിപണികളും വേണ്ടിവരും.
ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി നമ്മുടെ വിപണികള്‍ മുഴുവന്‍ മലര്‍ക്കെ തുറന്നിട്ടപ്പോള്‍ വിദേശരാജ്യങ്ങളില്‍നിന്ന് സാധനങ്ങളും സേവനങ്ങളും സാങ്കേതികവിദ്യയും മാത്രമല്ല പ്രവേശിച്ചത്. അവയോടൊപ്പംതന്നെ സാംസ്കാരിക മൂല്യച്യുതിയും പ്രവേശിച്ചു. സാമ്പത്തികമായും സൈനികമായും രാഷ്ട്രീയമായും ഭാരതത്തെ പണ്ടുമുതല്‍തന്നെ കീഴടക്കി വിദേശികള്‍ നൂറ്റാണ്ടുകളോളം ഭരിച്ചിട്ടുണ്ട്. അന്ന് സാംസ്കാരികമായി ഭാരതത്തെ കീഴടക്കാന്‍ ഇവര്‍ക്കാര്‍ക്കും കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് ചുംബനസമരക്കാര്‍ക്ക് ദുര്‍വ്യാഖ്യാനം നല്കാനായിട്ടെങ്കിലും ഇവിടുത്തെ ക്ഷേത്രങ്ങളും അവയിലെ ശില്‍പ്പങ്ങളും കാമസൂത്രം പോലെയുള്ള അതിപ്രാചീന ഗ്രന്ഥങ്ങളുമൊക്കെ ഇന്നും നിലനില്‍ക്കുന്നത്.
പുരുഷാര്‍ത്ഥങ്ങള്‍: കാമസൂത്രംപോലെയുള്ള ഗ്രന്ഥങ്ങള്‍ വാത്സ്യായനനെപ്പോലെയുള്ള മഹര്‍ഷിമാര്‍ രചിച്ചത്, കാമം പുരുഷാര്‍ത്ഥ (ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍)ങ്ങളുടെ ഭാഗമായതുകൊണ്ടാണ്. ധര്‍മ്മവും അര്‍ത്ഥവും സമ്പാദിച്ചതിനുശേഷമാണ് കാമ (ആഗ്രഹങ്ങള്‍) ത്തെ പൂര്‍ത്തീകരിക്കേണ്ടത്.
കുറെക്കഴിയുമ്പോള്‍ ഇതില്‍നിന്നെല്ലാം മോചനവും (മോക്ഷം) നേടേണ്ടതാണ്. ബാക്കി മൂന്ന് മൂല്യങ്ങളെയും തിരസ്കരിച്ച്, കാമസൂത്രത്തെ മാത്രം അടര്‍ത്തിയെടുത്ത് സ്വന്തം സുഖാന്വേഷണത്തിന്റെ ഭാഗമായി നടത്തുന്ന ചുംബനസമരത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നവരുടെ കാമാവേശവും അത് സാധിക്കുവാന്‍ വേണ്ടിയുള്ള സ്വാതന്ത്ര്യവാദവും മറ്റുള്ളവര്‍ക്ക് മനസിലാക്കാവുന്നതേയുള്ളൂ.
ഒരു സംസ്കാരത്തെ സമഗ്രമായി മനസിലാക്കാന്‍ സാധിക്കാതെ വരുമ്പോള്‍, അല്ലെങ്കില്‍ ആരുടെയെങ്കിലും പിണിയാളുകളായി സംസ്കാരത്തെ അവഹേളിക്കുവാന്‍ വേണ്ടി മാത്രം കച്ചകെട്ടിയിറങ്ങിത്തിരിക്കുന്നവര്ക്ക്, സാംസ്കാരിക ബിംബങ്ങളുടെ ചൂണ്ടുപലകകള്‍ വരെ യാത്രചെയ്യാനുള്ള ഇന്ധനമേ, അവരുടെ ബൗദ്ധികവാഹനങ്ങള്ക്കുള്ളൂ. ചൂണ്ടുന്ന വസ്തുവിലോ സ്ഥലത്തോ ആശയത്തിലോ സത്യത്തിലോ എത്തിച്ചേരണമെങ്കില്‍ ഇനിയും അവര്‍ അനേകകാതങ്ങള്‍ സഞ്ചരിക്കേണ്ടതായിട്ടുണ്ട്. ഇവിടെയും നാം കാണുന്നത് അംശങ്ങളില്‍ മാത്രം കേന്ദ്രീകരിച്ച് പൂര്‍ണത്തെ വിസ്മരിക്കുന്ന ആധുനിക-ആധുനികേതര റിഡക്ഷനിസ്റ്റ് ചിന്തയുടെ അപക്വവും അപൂര്‍ണവും അശാസ്ത്രീയവുമായ സമീപനമാണ്.
ദാരുശില്പങ്ങള്:ക്ഷേത്രങ്ങളിലെ ദാരുശില്‍പ്പങ്ങള്‍ കാമഭാവത്തെയുണര്ത്തുന്നത് ഭക്തിയില്ലാത്ത ജഡവാദികളിലാണ്. ചുറ്റുമതിലുകളിലും ചുറ്റമ്പലത്തിലും മറ്റുമൊക്കെ കൊത്തിവെച്ചിട്ടുള്ള കാമശില്പങ്ങളില്ല യഥാര്‍ത്ഥ ഭക്തന്റെ കണ്ണ്. ഇനിയഥവാ ഇന്ദ്രിയങ്ങള്‍ അവിടെപ്പെട്ടാലും മനസ്സും ബുദ്ധിയും ഭക്തിയുടെ പ്രലോഭനത്താല്‍ ഉടനെ പ്രവര്‍ത്തിച്ച്, ശില്പങ്ങള്ക്കതീതമായി തങ്ങളുടെ ലക്ഷ്യമായ വിഗ്രഹത്തിലേക്ക് ശ്രദ്ധയെ നയിക്കുന്നു. ഇവിടെ ഭഗവാനാണ് ലക്ഷ്യം. ഭക്തിയാണ് മാര്‍ഗം. ഇനിയഥവാ ഒരു ഭക്തന്റെ മനസ്സവിടെ തങ്ങിനിന്നാലും, ഇക്കാര്യങ്ങളും ഭഗവാന്റെ അനുഗ്രഹത്താല്‍ ജീവിതത്തില്‍ അനുഷ്ഠിക്കേണ്ട പുണ്യകര്‍മ്മങ്ങളായി കരുതി, ശാന്തിയിലും അടക്കത്തിലും ഒതുക്കത്തിലും സന്താനസൃഷ്ടിക്കുവേണ്ടി കാമത്തെ വിനിയോഗിക്കുവാന്‍ അയാള്‍ക്ക് കഴിഞ്ഞിരുന്നു. ‘ഈശ്വരനോട് പ്രാര്‍ത്ഥിച്ച് സന്താനസൗഭാഗ്യം നേടണ’മെന്ന ഉപദേശത്തിന്റെ പൊരുള്‍ ഇതാണ്.
കാമാസക്തിയുള്ളവര്‍ കാമത്തെ ഭക്തിയില്‍ ലയിപ്പിച്ച് സായൂജ്യം നേടാനും അല്ലാത്തവര്‍ക്ക് അതിനെ മറികടന്ന് ഭക്തിയിലെത്താനും ദാരുശില്‍പ്പങ്ങള്‍ ഉപകരിച്ചിരുന്നു. പക്ഷെ ആധുനികയുഗത്തിലെ കുത്തഴിഞ്ഞ പേക്കൂത്തുകള്‍ കണ്ട് വിറളിപിടിച്ചവര്ക്ക് ക്ഷേത്രങ്ങളിലെ സംയമനത്തിന്റെയും ലയനത്തിന്റെയും ഭാഷയും അവസ്ഥയും അന്യമാണ്. അവര്‍ക്ക് ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോരതന്നെയാണ് കൗതുകം.
ഗ്രീസിലെയും ഈജിപ്തിലെയും പേര്‍ഷ്യയിലേയുമൊക്കെ പൗരാണികസംസ്കാരങ്ങള് മണ്ണടിഞ്ഞിട്ടും അനേകം പ്രതിസന്ധികളെ അതിജീവിച്ച് ഭാരതീയ സംസ്കാരം നലിനില്‍ക്കുന്നത് ആരുടെയും ഔദാര്യംകൊണ്ടല്ല. സ്ഥല-കാല-നിമിത്തങ്ങള്ക്കതീതമായ പരമസത്യത്തിന്റെ സാക്ഷാല്ക്കാരത്തില് പ്രതിഷ്ഠിതമായിരിക്കുന്ന ഈ സംസ്കാരത്തെ ദേശ-കാല-നിമിത്തങ്ങള്‍ക്ക് ഉള്ളിലുള്ള വാദഗതികള്‍ക്ക് സ്പര്‍ശിക്കാന്‍ പോലും സാധിക്കില്ല. ഭാഗികസത്യങ്ങളാല് ആകൃഷ്ടരാകുന്നവര്‍ സന്ധ്യക്ക് കയറുകണ്ട് പാമ്പാണെന്നുകരുതി വെപ്രാളപ്പെടുന്നവരാണ്. വെപ്രാളം അധികമായാല്‍ അത് രോഗമാകും. ഈ രോഗത്തെയും രോഗികളെയും മുന്നില്‍കണ്ടുകൊണ്ടാണ് നമ്മുടെ ക്രാന്തദര്‍ശികളായ ഋഷിമാര്‍ ഓരോ ജീവിതാവസ്ഥയാകുന്ന സൗഥവും ബലവത്തായ നാലുതൂണുകളില്‍ നിര്‍ത്തിയിട്ടുള്ളത്.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: