പണ്ട്, പണ്ട് കുരുക്ഷേത്ര യുദ്ധം തുടങ്ങുന്നതിന് മുന്‍പ് ഇരുപക്ഷവും കരാറുണ്ടാക്കി. അതില്‍ ചിലതിങ്ങനെ: ”യുദ്ധം നടക്കാത്ത സമയങ്ങളില്‍ ഇരുകക്ഷികളും പണ്ടേപോലെ പരസ്പര പ്രീതിയോടെ വര്‍ത്തിക്കണം. യുദ്ധം തുടങ്ങിയാല്‍, ഗജാശ്വരഥങ്ങളിലിരിക്കുന്നവര്‍ ആ നിലയിലുള്ളവരോടെ എതിര്‍ക്കാവൂ. കാലാള്‍ കാലാളോടും. അണിവിട്ടുപോയവനെ കൊല്ലരുത്. വീരോത്സാഹങ്ങളില് കിടനില്‍ക്കുന്നവരോട് പറഞ്ഞിട്ടേ നേര്‍ക്കാവൂ. ഓര്‍ക്കാതേയും ക്ഷീണിച്ചുമിരിക്കുന്നവരോടരുത്. മറ്റൊരാളോട് നേരിടുന്നവനെ, പ്രമാദം പറ്റിയവനെ, പിന്തിരിഞ്ഞവനെ, ആയുധം തീര്‍ന്നവനെ, കവചം പോയവനെ ഒന്നും ഒരുവിധവും കൊല്ലരുത്. സൂതന്മാര്, കുതിരകള്‍, ആയുധച്ചുമട്ടുകാര്‍, വാദ്യക്കാര്‍ എന്നിവരെയൊന്നും ഉപദ്രവിക്കരുത്.” ചുരുക്കത്തില്‍ എതിരാളിയുടെ കുറവുകൊണ്ടല്ല, സ്വന്തം മികവുകൊണ്ട് ജയിക്കാന്‍ ശ്രമിക്കണമെന്ന് സാരം.
ധര്‍മ്മം പൂത്തൂലഞ്ഞുനിന്ന കാലമായതിനാല്‍ അക്ഷരാര്‍ത്ഥത്തില്‍ കുറ്റമറ്റ ധര്മ്മയുദ്ധമെന്ന് സങ്കല്പം. ഇന്നങ്ങനെയാണോ? കുറ്റം മുറ്റിയ കാലം. മഷിയിട്ടു നോക്കിയാലും ധര്‍മ്മം കാണാനാകില്ല. അതുകൊണ്ടുതന്നെ കരാറുകള്‍ക്ക് പ്രസക്തിയില്ല. കരാറുണ്ടാക്കിയാലും പാലിക്കപ്പെടുമെന്നുറപ്പില്ല. അന്നത്തെ കാലത്തും ധര്‍മ്മം പൂര്‍ണമായും പാലിക്കപ്പെട്ടു എന്നുപറയാമോ? കരാര്‍ ശരിക്കും പാലിച്ചിട്ടുണ്ടോ? സംശയമാണ്. അതുകൊണ്ടാണല്ലൊ ‘ഭീമന് മുറ തെറ്റിച്ചാണ് തന്നെ വീഴ്ത്തിയ’തെന്ന് കോപാകുലനായി ദുര്യോധനന് പറയാനായത്. ‘തുട ചതഞ്ഞ് വീണ എന്റെ തലയില്‍ ഭീമന് ചവിട്ടിയില്ലേ’ എന്ന ദുര്യോധനന്റെ ചോദ്യത്തിനും പ്രസക്തിയുണ്ട്. പിന്നല്ലെ ഇന്നത്തെ അവസ്ഥ.
കേരള രാഷ്ട്രീയം യുദ്ധത്തിന് നടുവിലാണ്. കൊട്ടുണ്ട്, കുരവയുണ്ട്, കൊമ്പുണ്ട്, കുഴലുണ്ട്, കൊലവിളിയുണ്ട്. ധര്‍മ്മം മാത്രമില്ല, അധര്‍മ്മമാണെങ്കില്‍ കൊടികുത്തി വാഴുന്നു. വീണുകിടക്കുന്ന ബാലകൃഷ്ണപിള്ള ചില്ലറക്കാരനല്ല. യുഡിഎഫ് സൃഷ്ടിച്ചെടുക്കാന്‍ പേറ്റുനോവ് സഹിച്ച വ്യക്തി. കണികാണാന്‍ മൂന്നാനകളെ മുറ്റത്തും പറമ്പിലും കുളിപ്പിച്ച് നിര്‍ത്തിയ ഭൂതകാലം ഇപ്പോഴും അയവിറക്കുന്ന പിള്ളയുടെ ചോദ്യങ്ങള്‍ക്ക് ദുര്യോധനന്റെ ചോദ്യങ്ങള്‍ക്ക് സാമ്യതയുണ്ട്.
”യുഡിഎഫിനെ നട്ടുനനച്ച് വളമിട്ട് വളര്‍ത്തി മുന്നോട്ടുകൊണ്ടുവന്നയാളാണ് ഞാന്‍. എന്നിട്ടും തന്റെ പരാതി ഉമ്മന്‍ചാണ്ടി പുച്ഛത്തോടെ തള്ളി.
പത്ത് കൊല്ലമായി ഉമ്മന്‍ചാണ്ടിയുമായി നല്ല ബന്ധത്തിലല്ല. ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കാന്‍ എന്‍എസ്എസിന്റെ അംഗീകാരം വാങ്ങാന്‍ പോയപ്പോള്‍ ഇത്രയും വലിയ അപകടം ഉണ്ടാവുമെന്ന് കരുതിയില്ല. എ.കെ. ആന്റണി രാജിവയ്ക്കുന്നതിനു മുന്‍പുതന്നെ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാവാന്‍ ശ്രമിച്ചിരുന്നു.
ബാര്‍കോഴക്കേസ് അന്വേഷിക്കാന്‍ സ്വതന്ത്ര ഏജന്‍സിയെ നിയോഗിച്ചാല്‍ ആദ്യം അവരോട് കാര്യങ്ങള്‍ തുറന്നുപറയുന്നയാള്‍ ഞാനായിരിക്കും. മാണിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. അഴിമതിക്കെതിരെയാണ് രംഗത്തെത്തിയത്. വാളകം കേസില്‍ കാറിടിച്ചാണ് അപകടം നടന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടും സിബിഐ അന്വേഷണത്തിലൂടെ നാലരവര്ഷംതന്നെ സംശയത്തിന്റെ നിഴലിലാക്കിയ ഉമ്മന്‍ചാണ്ടി എന്തുകൊണ്ടാണ് ധനമന്ത്രിക്കെതിരായ ഗുരുതരമായ കോഴയാരോപണത്തില്‍ സമാനനടപടിക്ക് മുതിരാത്തത്.
ഞാന്‍ ജയിലില്‍ കിടക്കുമ്പോള്‍ സലീമിനെ കാണാന്‍ സകല മാണിക്കാരും വന്നു. അഴിമതിക്കെതിരായ പോരാട്ടത്തില്‍ ആണുങ്ങളെല്ലാം ഒരുമിച്ചുനില്‍ക്കും. ആറന്മുള വിമാനത്താവളത്തിനായി കാശുവാങ്ങിയ വിരുതന്മാരാണ് ചാനല്‍ ചര്‍ച്ചകളില്‍ പിള്ളക്കെതിരെ മൊഴിയുന്നത്. പാര്‍ത്ഥസാരഥി ക്ഷേത്രം പുണ്യപുരാതനമാണ്. അതിന്റെ ഗോപുരം പൊളിച്ച്, കൊടിമരം മുറിച്ച് വിമാനത്താവളം ഉണ്ടാക്കണമെന്ന് പറയുന്നവരോട് എനിക്ക് പുച്ഛമാണ്. യുഡിഎഫില്‍ നില്‍ക്കേണ്ടി വന്ന ഗതികേടുകൊണ്ട് ആറന്മുള സമരത്തില്‍ പങ്കെടുക്കാന്‍ പറ്റിയില്ല. ബോംബിട്ടാലും ഓലപ്പടക്കമാണെന്നു പറയുന്നവര്‍ക്കിടയില്‍ കേസ് കൊടുത്തിട്ട് എന്തുകാര്യം. അഴിമതിക്കാരനായ മന്ത്രിക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചവരുടെ ഇടയില്‍ ബോംബ് വീണാലും എന്താണ് പ്രശ്നം. മാണി പണം വാങ്ങിയെന്നതിന് തെളിവില്ല. ആരോ കോഴ വാങ്ങി. അതില്‍ പല വകുപ്പും വരാം. ഷാപ്പ്, ക്വാറി, ബേക്കറി ഉടമകളില്‍ നിന്നും പണം പിരിച്ചിട്ട് എവിടെ കൊടുത്തു.”
പിള്ളയുടെ ചോദ്യങ്ങളെല്ലാം പ്രസക്തമാണ്. പക്ഷേ അതിപ്പോഴേ തോന്നിയുള്ളൂ. പിള്ള കൊള്ളരുതാത്തവനാണെന്ന് കോണ്‍ഗ്രസിന് ബോദ്ധ്യമായതും ഇപ്പോള്‍മാത്രം. ”ബാലകൃഷ്ണപിള്ളയ്ക്ക് പോകാം” എന്നാണ് മുഖ്യമന്ത്രി പറഞ്ഞതിന്റെ അര്‍ത്ഥം. എന്നിട്ടും മുന്നണിയില്‍ തുടരുമെന്ന് പിള്ള. കണ്ടാലും കൊണ്ടാലും പഠിക്കാത്തവരെന്ന് കേട്ടിട്ടുണ്ട്. അത് പിള്ളയെക്കുറിച്ചാകുമോ? കെ.എം.മാണി കോഴ വാങ്ങിയതിന് തെളിവില്ലെന്ന് പറയുന്ന പിള്ള മറ്റ് മന്ത്രിമാര്‍ കോഴ വാങ്ങിയെന്ന് പറയുമ്പോള്‍ അതിന്റെ തെളിവ് എന്തുകൊണ്ട് പുറത്തുവിടുന്നില്ല? മുന്നണി മന്ത്രിസഭയില്‍ ആരോപണ വിധേയരല്ലാത്തവരെ തേടുന്നതാവും എളുപ്പം. മന്ത്രിസഭ ഏതാണ്ട് അശ്വത്ഥാമാവിന് തുല്യമാണ്.
‘ശപിക്കപ്പെട്ടവന്‍’ എന്ന വാക്ക് യഥാര്‍ത്ഥത്തില്‍ ചേരുന്നത് അശ്വത്ഥാമാവിനാണല്ലോ. ആയിരമായിരം വര്‍ഷങ്ങളായി സര്‍വ്വവ്യാധികളും പിടിപെട്ട് ചോരയും ചലവും നാറി ഭൂമിയിലെ വിജന പ്രദേശങ്ങളിലും കൊടുംകാടുകളിലും തെണ്ടിയലയുന്ന, ചേട്ട. അതിന്റെ പേരാണ് യുഡിഎഫ് എങ്കില്‍ അതിന്റെ മറു പേരായിരിക്കുന്നു എല്‍ഡിഎഫ്. ഇത് രണ്ടും സ്വാഭാവിക സുഹൃത്തുക്കളാണ്. ശത്രുക്കളല്ല. പരസ്പരം മുതുക് ചൊറിഞ്ഞ് സുഖം കണ്ടെത്തുന്നതില്‍ ഉപരി മറ്റൊന്നുമില്ല. അതുകൊണ്ടാണല്ലോ കെ.എം. മാണിയെ മോഹിച്ച് ഒടുവില്‍ ബാലകൃഷ്ണപിള്ളയില്‍ ആവേശം കണ്ടെത്തിയത്. ഇന്ദുലേഖയെ കിട്ടിയില്ലെങ്കില്‍ തോഴിയെ കിട്ടിയാലും മതി എന്ന പോലെയാണല്ലോ സിപിഎം നിലപാടുണ്ടായത്.
അന്വേഷണത്തില്‍ കണ്ടെത്തിയില്ലെങ്കിലും കോടതികള്‍ വിധി പറഞ്ഞില്ലെങ്കിലും കെ.എം.മാണി ജനമനസ്സില്‍ കോഴ വാങ്ങി മന്ത്രി എന്ന ധാരണ അരക്കിട്ടുറപ്പിച്ചു. അധികാരത്തില്‍ തുടരാന്‍ ധാര്‍മ്മികാവകാശമില്ലാത്ത തരത്തില്‍ ഗുരുതരമായ പ്രതിസന്ധിയിലാണ് കെ.എം.മാണി. ഒമ്പത് നിയമസഭാംഗങ്ങള്‍ ഉള്ള മാണിഗ്രൂപ്പ് കേരള കോണ്‍ഗ്രസ്, മാണി രാജിവച്ചാല്‍ പകരം മന്ത്രി ആരാകണമെന്ന കാര്യത്തില്‍ തര്‍ക്കത്തിലാണ്. പാര്‍ട്ടി യോഗത്തില്‍ തന്നെ ഇത് ചര്‍ച്ചയായി. താന്‍ രാജിവയ്ക്കാന്‍ പറയാന്‍ പി.സി. ജോര്ജ്ജാര് എന്ന ചോദ്യം മാണിയും ഉയര്‍ത്തിക്കഴിഞ്ഞു. കേരള കോണ്ഗ്രസ്സുകള്ക്കിത് വളര്‍ച്ചയുടെ കാലമാണ്.വളരുമ്പോഴാണല്ലോ അവരുടെ പിളര്‍പ്പ് കാലം.
ഭരണമുന്നണി കലങ്ങി മറിയുമ്പോള്‍ പ്രതിപക്ഷത്തെ നയിക്കുന്ന സിപിഎം, സിപിഐ പാര്‍ട്ടികള്‍ പാര്‍ട്ടികോണ്‍ഗ്രസ്സുകളുടെ തിരക്കിലാണ്. കേരളത്തില്‍ ഭരണമാറ്റമുണ്ടാക്കാന്‍ സിപിഎം നേതാക്കള്‍ക്ക് ഇപ്പോള്‍ താല്പര്യമില്ല. വിശാഖപട്ടണം സമ്മേളനം കഴിഞ്ഞ് വന്നിട്ടാകാമെന്നാണ് അവരുടെ ചിന്ത. പാര്‍ട്ടി കോണ്‍ഗ്രസ്സുകള്‍ തീരുമ്പോഴേക്കും അവരുടെ മിത്രമായി മാറാന്‍ എന്തുകൊണ്ടും യോഗ്യത കോണ്‍ഗ്രസ്സിനാണ്. ബിജെപിയെ എതിര്‍ക്കേണ്ടത് കോണ്‍ഗ്രസ്സിന്റെ നിലനില്‍പ്പിന്റെ പ്രശ്നമാണ്.
കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാരുടെ നിലനില്‍പ്പും ബിജെപിയെ ആശ്രയിച്ചാകുമ്പോള്‍ ‘ പോത്തിന്റെ കടിയും തീരും കാക്കയുടെ വിശപ്പും മാറും’ എന്ന അവസ്ഥയാകും. കമ്മ്യൂണിസ്റ്റുപാര്ട്ടിയില്നിന്ന് ഒഴുക്ക് തുടരുന്നു. ചെന്നുനില്ക്കുന്നത് ബിജെപിയിലാണ്. ശക്തമായ നിലപാടും വ്യക്തമായ കാഴ്ചപ്പാടും ഇന്ന് ബിജെപിക്കാണെന്ന് തെളിഞ്ഞുകൊണ്ടിരിക്കുന്നു. ആശയം കൈമോശം വന്ന കമ്മ്യൂണിസ്റ്റ് നേതൃത്വം ആമാശയത്തില്‍ മാത്രമാണ് ശ്രദ്ധവെയ്ക്കുന്നത്.
അതുകൊണ്ടാണ് തള്ളയായാലും പിള്ളയായാലും നമുക്കൊരുപോലെ എന്ന നിലയില്‍ ചിന്തിക്കുന്നത്. നരേന്ദ്രമോദിയെ എതിര്‍ക്കാനുള്ള സോണിയയുടെ മോഹം നടത്തിക്കൊടുക്കാന്‍ ഇടതുപാര്‍ട്ടി സന്നദ്ധരാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഇന്നലെ അത് കണ്ടു, നാളെ കാണാനിരിക്കുന്നതും അതുതന്നെ. അതിനിടയില്‍ കുതിരകളെയും ആയുധം ചുമക്കുന്നവരെയും വാദ്യക്കാരെയും ആയുധം തീര്ന്നവനെയും കവചം നഷ്ടപ്പെട്ടവനെയുമെല്ലാം നോട്ടപ്പുള്ളികളാക്കിയിട്ട് വല്ല കാര്യവുമുണ്ടോ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: