ന്യൂദല്‍ഹി: മുന്‍കേന്ദ്ര പരിസ്ഥിതി മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജയന്തി നടരാജന് നവംബറില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയക്ക് അയച്ച കത്ത് പരസ്യമായി. വന്‍കിട പദ്ധതികള്‍ക്ക് പരിസ്ഥിതി അനുമതി നല്കാന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷനും സോണിയയുടെ മകനുമായ രാഹുല്‍ ഗാന്ധി പരിസ്ഥിതി മന്ത്രാലയത്തില്‍ നിരന്തരം ഇടപെട്ടിരുന്നതായി വെളിപ്പെടുത്തുന്ന കത്ത് അക്ഷരാര്‍ഥത്തില്‍ ലറ്റര്‍ ബോംബാണ്.
തെരഞ്ഞെടുപ്പു കാലത്ത് അന്ന് പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന നരേന്ദ്ര മോദി, യുവതിയെ നിരീക്ഷിക്കാന്‍ പോലീസിനെ നിയോഗിച്ചെന്ന വിവാദം കോണ്‍ഗ്രസ് നിര്‍ബന്ധിച്ച് കുത്തിപ്പൊക്കിച്ചതാണെന്നും ജയന്തി കത്തില്‍ ആരോപിക്കുന്നു.
കത്ത് പ്രമുഖ ഇംഗ്ലീഷ് പത്രം ദ ഹിന്ദു ആദ്യം പുറത്തുവിട്ടു. തൊട്ടു പിന്നാലെ ഇന്നലെ ഉച്ചയ്ക്ക് ചെന്നൈയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ച ജയന്തി കത്തിന്റെ ഉള്ളടക്കം വിശദീകരിക്കുകയും ചെയ്തു.
2014 നവംബര്‍ അഞ്ചിന് സോണിയക്ക് അയച്ച കത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:
കടുത്ത ഹൃദയവേദനയോടെയാണ് ഈ കത്തെഴുതുന്നത്. 11 മാസമായി കടുത്ത മനോവേദനയാണ് . ഈ കാലത്ത് എന്നെ തുടര്‍ച്ചയായി രാഷ്ട്രീയമായി പാര്‍ട്ടിതന്നെ ആക്രമിക്കുകയാണ്. ഞാന്‍ തെറ്റായി ചിത്രീകരിക്കപ്പെടുകയാണ്. മാധ്യമങ്ങളിലൂടെ എന്നെ അപമാനിക്കുകയാണ്. പൊതുജീവിതത്തില്‍ നാണംകെടുത്തുകയാണ്.
30 കൊല്ലത്തെ, ആത്മാര്‍പ്പണത്തോടെയുള്ള സേവനം നശിപ്പിക്കപ്പെട്ടു. രാഷ്ട്രത്തെയും പാര്‍ട്ടിയേയും സേവിച്ച എന്റെ കുടുംബത്തിന്റെ പാരമ്പര്യം പോലും താറടിക്കപ്പെടുമെന്ന ഭീഷണിയിലാണ്. എന്റെ കുടുംബം വലിയ ആത്മസമര്‍പ്പണത്തോടെയാണ് കോണ്‍ഗ്രസിനെ സേവിച്ചത്. എന്റെ മുത്തച്ഛന് തമിഴ്നാട്ടിലെ അവസാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്നു. 1984 മുതല്‍ ഞാന്‍ കോണ്‍ഗ്രസിനെ സേവിക്കുന്നു.നാലു തവണ എം പിയായിരുന്നു. മന്ത്രിയായിരുന്നു. ഒരിക്കല്‍ പോലും സല്‍പ്പേരിന് കളങ്കം വരുത്തിയിട്ടില്ല.
2013 ഡിസംബറില്‍ പുറത്താക്കല്‍ ദുരന്തം
2013 ഡിസംബര്‍ 20ന് സംഭവിച്ച ആ ദുരന്തം (അന്നാണ് അവരെ മന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കിയത്.) ഒരു വെള്ളിടിയായിരുന്നു. അതെന്റെ ജീവിതം തകര്‍ത്തു. വധശിക്ഷ പോലെ എനിക്ക് അനുഭവപ്പെട്ട, അതിന് കാരണമെന്തെന്ന് എനിക്ക് ഇതുവരെ അറിയില്ല. മന്ത്രി സഭയില്‍ നിന്ന് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടത് എന്തിനെന്ന് താങ്കള്‍ (സോണിയ) ഇതുവരെ എന്നോട് പറഞ്ഞിട്ടില്ല. വിശദീകരണത്തിനും ഒരവസരവും നല്‍കിയില്ല. പകരം രാജി സ്വീകരിച്ചതായി പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്ങിന്റെ കത്താണ് ലഭിച്ചത്. മന്ത്രിയെന്ന നിലയ്ക്ക് എന്റെ പ്രവര്‍ത്തനത്തെ ആ കത്തില്‍ പ്രശംസിക്കുന്നുമുണ്ട്.
കേന്ദ്ര പരിസ്ഥിതി സഹമന്ത്രിയായി പ്രവര്‍ത്തിക്കവേ 2013 ഡിസംബര്‍ 20ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് എന്നെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വിളിച്ചു. നിങ്ങളുടെ സേവനം പാര്‍ട്ടിക്ക് ആവശ്യമുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷ എന്നോട് പറഞ്ഞുവെന്നായിരുന്നു അദ്ദേഹം തന്നോട് പറഞ്ഞത്. ഞാനെന്ത് ചെയ്യണമെന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ രാജിവയ്ണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത് എന്നായിരുന്നു ഉത്തരം. ഞാന്‍ ഞെട്ടിപ്പോയി. രാജിവയ്ക്കണോ, എപ്പോള്‍ എന്ന് ചോദിച്ചപ്പോള്‍ ഇന്നു തന്നെ എന്നായിരുന്നു മന്മോഹന്റെ ഉത്തരം.
തെരഞ്ഞെടുപ്പിനു 100 ദിവസം മുന്‍പ് രാജിവയ്ക്കേണ്ടവിരുന്നതിന്റെ പരിണിത ഫലത്തെപ്പറ്റിയും ഞാന്‍ ചിന്തിച്ചില്ല. ഞാന്‍ താങ്കളെ പൂര്‍ണ്ണമായും വിശ്വസിച്ചു. ഞാന്‍ താങ്കളെ കാണാന്‍ സമയം ചോദിച്ചു. ഫോണില്‍ സംസാരിക്കാമെന്നാണ് എന്നോട് പറഞ്ഞത്. ഞാന്‍ രാജിവയ്ണമെന്നും പാര്‍ട്ടി പ്രവര്‍ത്തനം നടത്തണമെന്നുമാണ് താങ്കള്‍ പറഞ്ഞത്. പാര്‍ട്ടി പ്രവര്‍ത്തനം നടത്താനെന്ന് വിശദീകരിച്ച് ഞാന്‍ രാജിക്കത്ത് അയച്ചു.
പാര്‍ട്ടി പ്രവര്‍ത്തനത്തിന് രാജിവച്ചുവെന്നായിരുന്നു അടുത്ത ദിവസം പത്രവാര്‍ത്തകളും. എന്നാല്‍ അന്ന് ഉച്ചമുതല്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ നിന്നുള്ളവര്‍ മാധ്യമങ്ങളില്‍ വിളിച്ച് പാര്‍ട്ടി പ്രവര്‍ത്തനത്തിന് അല്ല രാജിയെന്ന് പറയുന്നുണ്ടായിരുന്നു. ഞാന്‍ ഞെട്ടി.
തുടര്‍ന്ന് എന്നെപ്പറ്റിയുള്ള വിരുദ്ധ വാര്‍ത്തകളായി മാധ്യമങ്ങളില്‍. ഞാന്‍ രാജിവച്ചതിന്റെ അടുത്തദിവസം ഫിക്കി യോഗത്തില്‍ രാഹുല്‍ ഗാന്ധി പ്രസംഗിച്ചിരുന്നു. അതില്‍ പരിസ്ഥിതി അനുമതി താമസിക്കുന്നതിനെപ്പറ്റിയും ഇത് സമ്പദ്വ്യവസ്ഥയില് ഉണ്ടാക്കുന്ന ആഘാതത്തെപ്പറ്റിയും അതിനെ എതിര്‍ത്തുകൊണ്ടുമുള്ള പരാമര്‍ശങ്ങളായിരുന്നു. ഇനി പരിസ്ഥിതി അനുമതി വൈകില്ലെന്നും തടസങ്ങള്‍ ഉണ്ടാകില്ലെന്നും രാഹുല്‍ വ്യവസായികള്‍ക്ക് ഉറപ്പു നല്കി. അപ്പോഴാണ് ഫിക്കി യോഗത്തില്‍ രാഹുല്‍ ഗാന്ധി പ്രസംഗിച്ചതും എന്റെ രാജിയും ചേര്‍ത്തുവച്ച് പത്രക്കാര് ചോദ്യങ്ങള്‍ ചോദിച്ചത്.
പിന്നെ എനിക്കെതിരെ ആസൂത്രിതമായ,വ്യാജപ്രചാരണങ്ങളായിരുന്നു മാധ്യമങ്ങളില്‍. പാര്‍ട്ടിയിലെ ചില പ്രത്യേക വ്യക്തികളായിരുന്നു അതു നടത്തിയത്. ഒരു വാക്കു പോലും അതില്‍ സത്യമുണ്ടായിരുന്നില്ല.ഞാന്‍ ഒരു പദ്ധതിക്കും തടസമായിരുന്നില്ല, ഒന്നും വൈകിപ്പിച്ചുമില്ല.
രാജിയെപ്പറ്റി മാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നതിനാല്‍ മാധ്യമങ്ങളെ കാണാന്‍ ഞാന്‍ അനുവാദം തേടി. താങ്കള്‍ അത് നിഷേധിച്ചു. എനിക്ക് പാര്‍ട്ടി പ്രവര്‍ത്തനവും തന്നില്ല.
ജനുവരിയില്‍ എന്നെ പാര്‍ട്ടി വക്താക്കളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന് അജയ് മാക്കന് ഫോണില്‍ അറിയിക്കുകയായിരുന്നു. അപ്പോഴും ഞാന്‍ ഞെട്ടി. പത്തു വര്‍ഷമായി ഞാന്‍ പാര്‍ട്ടിവക്താവാണ്.
യുവതിയെ നിരീക്ഷിച്ച സംഭവം
എന്നില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ്. ഞാന്‍ തെറ്റെന്നു കരുതിയ ഓരോ വിഷയത്തിലും, എന്നെക്കൊണ്ട് പലതും പറയിപ്പിച്ചത്. ഉദാഹരണം. മാധ്യമങ്ങളില്‍ സ്നൂപ് ഗേറ്റ് എന്ന് പരാമര്‍ശിച്ച് വന്ന, ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പോലീസിനെക്കൊണ്ട് യുവതിയെ നിരീക്ഷിപ്പിച്ചെന്ന വാര്‍ത്ത.
അന്ന് ഞാന്‍ കേന്ദ്ര മന്ത്രിയാണ്. എന്റെ എതിര്‍പ്പ് വകവെക്കാതെയാണ് എന്നെക്കൊണ്ട് അന്ന് പാര്‍ട്ടി മോദിയെ കടന്നാക്രമിക്കാന്‍ നിര്‍ബന്ധിച്ചത്. നയം, ഭരണം എന്നിവയുടെ പേരില്‍ മോദിയെ ആക്രമിച്ചാല്‍ മതിയെന്നായിരുന്നു എന്റെ നിലപാട്.
വിവാദത്തിലേക്ക് അജ്ഞാതയായ ഒരു യുവതിയെ വലിച്ചിഴയ്ക്കുന്നതിലും എനിക്ക് എതിര്‍പ്പുണ്ടായിരുന്നു. എന്നിട്ടും അജയ് മാക്കന്എന്നെ ദല്‍ഹിയില്‍ വിളിച്ചുവരുത്തി ഈ വിഷയത്തില്‍ പത്രസമ്മേളനം നടത്തിക്കുകയായിരുന്നു. ഇതു ചെയ്യാന്‍ എനിക്കുള്ള ബുദ്ധിമുട്ട് പറഞ്ഞു. ആ ജോലി ഏറ്റെടുക്കാന്‍ വിസമ്മതിച്ചു.
ഞാന്‍ മന്ത്രിയാണെന്നും പറഞ്ഞു. ഇനി വേണമെന്നുണ്ടെങ്കില്‍ പാര്‍ട്ടിയുടെ ഔദേ്യാഗിക വക്താവ് അത് ചെയ്യട്ടെയെന്നും ഞാന്‍ പറഞ്ഞു. ഇത് ഉന്നത തലത്തില്‍ എടുത്ത തീരുമാനമാണെന്നും അത് ചെയ്യാതെ മാര്‍ഗമില്ലെന്നുമാണ് അജയ് മാക്കന് എന്നോട് പറഞ്ഞത്. പത്രസമ്മേളനത്തിനു ശേഷം, ചാനലുകളിലും ചര്‍ച്ചകളിലും മോദിയെ അതിശക്തമായി കടന്നാക്രമിക്കാനാണ് മാക്കന് എന്നോട് പറഞ്ഞത്.
കേരളവും പശ്ചിമ ഘട്ടവുംഅദാനിയുടെ ഫയലും
കേരളത്തിലെ ഒരു വിഭാഗം എതിര്‍ക്കുന്ന കസ്തൂരി രംഗന് റിപ്പോര്‍ട്ട് നടപ്പാക്കുന്നതു സംബന്ധിച്ച വിജ്ഞാപനം ഇറക്കിയതിനാണ് തനിക്ക് രാജിവയ്ക്കേണ്ടിവന്നതെന്നാണ് കേരളത്തിലെ മാധ്യമങ്ങള്‍ എഴുതിയത്. പരിസ്ഥിതി സംരക്ഷിക്കപ്പെടണം എന്നതിനാലാണ് ഞാന്‍ അന്ന് വിജ്ഞാപനം പുറപ്പെടുവിച്ചത്. പിന്നീട് മന്ത്രിയായ മൊയ്ലി ആ വിജ്ഞാപനം തടഞ്ഞുവച്ചു.
രാജിവയ്ക്കുന്നതിന് ഏതാനും ദിവസം മുന്‍പ് ചില നിയമപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് അദാനിയുടെ ചില ഫയലുകള്‍ നോക്കേണ്ടതായിരുന്നു. ഫയല്‍ കൊണ്ടുവരാന്‍ പറഞ്ഞപ്പോള്‍ അത് കാണാനില്ലെന്ന മറുപടിയാണ് ലഭിച്ചത്. വിപുലമായി തെരച്ചിലിനു ശേഷം അത് കമ്പ്യൂട്ടര്‍ മുറിയുടെ ബാത്ത് റൂമിലാണ് അത് കണ്ടെത്തിയത്. അതേ ദിവസമാണ് എന്നോട് രാജിവയ്ക്കാന്‍ പറഞ്ഞതും. അന്ന് എന്റെ മന്ത്രാലയത്തിലെ പലരും ആ ഫയല്‍ ഞാന്‍ കാണരുതെന്ന് ആഗ്രഹിച്ചിരുന്നു. അതിന്റെ കാരണം എനിക്കറിയില്ല. ആവര്‍ത്തിച്ച് എന്നെ നാണം കെടുത്താന്‍ തക്ക കുറ്റമെന്താണ് ഞാന്‍ ചെയ്തത് എന്ന് ഇപ്പോഴെങ്കിലും എന്നോട് പറഞ്ഞാല്‍ കൊള്ളാം. കത്ത് അവസാനിക്കുന്നു.
വേദാന്തയെയും അദാനിയെയുംതടഞ്ഞത് പ്രശ്നമായി
പല പ്രധാനപ്പെട്ട മേഖലകളിലെയെും പരിസ്ഥിതി പ്രശ്നങ്ങള്‍ വരുമ്പോള്‍ രാഹുലും ഓഫീസും ചില പ്രത്യേക അഭ്യര്‍ഥനകള്‍ (അത് പലപ്പോഴും നിര്‍ദ്ദേശങ്ങളാണ്) നടത്താറുണ്ട്.
വേദാന്ത (വേദാന്ത വ്യവസായ ഗ്രൂപ്പ്)യുടെ ഖനനം നടക്കുന്ന നിയമഗിരിയില്‍ ഖനനം തടഞ്ഞു. പരിസ്ഥിതി അനുമതി നിഷേധിച്ചു. മന്ത്രിസഭയിലുള്ള പലരും എതിര്‍ത്തിട്ടും വേദാന്തയ്ക്ക് അനുമതി നല്‍കിയില്ല. 30,000 കോടിയുടെ നിക്ഷേപം തടഞ്ഞെന്നു പറഞ്ഞ് വലിയ വിമര്‍ശനം ഉയര്‍ന്നു,. അദാനി ഗ്രൂപ്പിന്റെ പദ്ധതികള്‍ക്കും പരിസ്ഥിതി അനുമതി നല്‍കാതെ തടഞ്ഞു. മന്ത്രിസഭയിലും പുറത്തും എനിക്കെതിരെ വലിയ വിമര്‍ശനമാണ് അന്നും ഉണ്ടായത്. നിക്ഷേപം തടഞ്ഞെന്നായിരുന്നു ആക്ഷേപം. എന്റെ തീരുമാനങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനം പാര്‍ട്ടിയിലും പുറത്തും ഉയര്‍ന്നിരുന്നു. തുടര്‍ന്ന് എന്റെ പല തീരുമാനങ്ങളും പ്രധാനമന്ത്രി തിരുത്തുക വരെ ചെയ്തു.
കേന്ദ്രമന്ത്രിസഭയുടേയും വലിയ വലിയ കോര്പ്പറേറ്റുകളുേടയും രോഷവും കോപവും മുഴുവന്‍ എന്നോടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: