വര്‍ഷങ്ങള്‍ക്കുമുമ്പ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിനു സമീപത്തുള്ള ഒരു വെയ്റ്റിംഗ് ഷെഡ്ഡില്‍ സഖാവ് എകെജിയുടെ ഒരു സ്വപ്നം ആലേഖനം ചെയ്യപ്പെട്ടിരുന്നു.
”ഭാരതത്തിന്റെ കിഴക്കന്‍ ചക്രവാളത്തില്‍ ചുവന്ന സൂര്യനുദിക്കുന്ന ഒരു ദിനം വരും. അതു കാണാന്‍ ഞാനുണ്ടായെന്നുവരില്ല. അതിനുള്ള ഭാഗ്യം എന്റെ സഖാക്കള്ക്കാണുണ്ടാവുക.”
കാലമേറെയായിക്കഴിഞ്ഞു.
ചുവപ്പും സൂര്യനും സഖാക്കളുമില്ലാത്ത അജ്ഞാതലോകത്തില്‍ എകെജി എത്തിപ്പെടുകയും ചെയ്തു. അദ്ദേഹം സ്വപ്നം കണ്ട ചുവന്ന സൂര്യോദയം ഇതുവരെ ഉണ്ടായില്ല. ഇനി അതുണ്ടാവുകയുമില്ല. ഏറെ പരിതാപകരം അദ്ദേഹത്തിന്റെ സഖാക്കള്‍ക്ക് ഭാരതത്തിന്റെ കിഴക്കന്‍ ചക്രവാളത്തില്‍ സ്വര്ണതാമര വിരിയുന്നതു കാണേണ്ടതായി വന്നു എന്നതാണ്. അതിന്റെ ശോഭയും സൗന്ദര്യവും ഏറിയേറിവരുമ്പോള് എകെജിയുടെ ചുവന്ന സൂര്യന് ശവനാറിപ്പൂവിന്റെ അവസ്ഥയിലായി.
ഈ ദയനീയാവസ്ഥയ്ക്ക് കാരണക്കാര്‍ അവര്‍ തന്നെയാണ്. അണികള്ക്കതറിയാം, നേതൃത്വത്തിനറിയുകയമില്ല. ഹിമാലയന്‍ മണ്ടത്തരങ്ങള്‍ ചെയ്തു ശീലിച്ചവര്‍ക്ക് വിവേകം ഉണ്ടാകുവാന്‍ സാധ്യതയില്ല. അതിനൊപ്പം അഹങ്കാരം കൂടിയായാല്‍…… ഇനിയൊരു മോചനമില്ല.
വര്‍ഷങ്ങള്‍ക്കുമുമ്പു നടന്ന ഒരു സംഭവം ഓര്‍മവരുന്നു.
പട്ടണത്തെ രണ്ടായി പിളര്‍ത്തിയൊഴുകുന്ന ആറിന്റെ അതിവിശാലമായ മണപ്പുറം. അവിടെ ഒരു മഹാസമ്മേളനം നടന്നു. അമ്മാവന്റെ വിരല്‍തുമ്പില്‍ തൂങ്ങി ഞാനും അവിടെയെത്തി. ജീവിതത്തില്‍ ഞാനാദ്യം പങ്കെടുത്ത സമ്മേളനം. വിദ്യുച്ഛശക്തി സാധാരണമായിട്ടില്ലായിരുന്നു. സ്റ്റേജില്‍ ഒരു ബള്‍ബും ഒന്നോ രണ്ടോ കോളാമ്പികളും മാത്രമാണുണ്ടായിരുന്നത്. അതിലൂടെ ഒരു ഗാനം ഒഴുകി വന്നു.
മധുരമനോഹരമനോജ്ഞ ചൈന
ആനവജീവിതമുണര്ന്ന ചൈന
ജീവിതമവിടൊരു മനോജ്ഞഗാനം
ഭാരതജനതതിയുണര്ന്നു കേള്‍ക്കൂ.
ചൈനയെന്നൊരു രാജ്യമുണ്ടെന്നും കമ്മ്യൂണിസം നിലനില്‍ക്കുന്ന അവിടം സ്വര്‍ഗത്തേക്കാള്‍ സുന്ദരമാണെന്നും ഭാരതജനതതിയെ അറിയിക്കുന്നതായിരുന്നു ആ ഗാനം.
ഭാരതപ്രധാനമന്ത്രിയുടെ ചൈനാ പ്രധാനമന്ത്രിയും ‘ഹിന്ദി ചീനി ഭായി ഭായി’ എന്നുപറഞ്ഞ് തോളില്‍ കയ്യിട്ടു നടന്നു. തമ്മില്‍ കണ്ടപ്പോഴൊക്കെ കെട്ടിപ്പിടിച്ചു. അപ്രതീക്ഷിതമായി, അവിശ്വസനീയമായി ചൈന ഭാരതത്തെ ആക്രമിച്ചപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നെഹ്റു സ്തംഭിച്ചുപോയി. ലോകചരിത്രത്തിലെ വഞ്ചനയുടെ മകുടോദാഹരണമായ ആ സംഭവം നടന്നപ്പോള്‍ മധുരമനോഹരമനോജ്ഞ ചൈനയെന്നു പാടിപ്പുകഴ്ത്തിയ കവി അതിനെ തിരുത്തിയെഴുതി.
ഇവിടെ ചതിയുടെ കാഞ്ചിവലിച്ചൊരു
ചീനപ്പടയുടെ നേരെ
കറപ്പുതിന്നുമയങ്ങിയ മഞ്ഞ
ക്കാടത്തത്തിനു നേരെ
ഇവിടെ പുതിയൊരു താണ്ഡവമാടാന്‍
വരുന്നു ഭാരതപൗരന്.
ചൈനയെ ഇന്നും മനസ്സിലേറ്റി താലോലിക്കുന്നവരുടെ മുഖമുദ്ര ചതിയും വഞ്ചനയും കാപട്യവുമാണെന്ന് ജനം തിരിച്ചറിഞ്ഞു.
പിന്നീട് കമ്മ്യൂണിസത്തെപ്പറ്റി കൂടുതലറിഞ്ഞു. ഒരുപാടു നന്മകള് അതിനുണ്ടെന്ന് തോന്നുകയും ചെയ്തു. എന്നാലും അതിനെ അംഗീകരിക്കാന്‍ മനസ്സനുവദിച്ചില്ല. കൊടിയുടെ ചുവപ്പും ചോരചെങ്കൊടി-രക്തപതാക എന്നെല്ലാമുള്ള വിശേഷണങ്ങളും മനുഷ്യനും മനുഷ്യത്വത്തിനും നിരക്കാത്ത എന്തൊക്കെയോ അതിലുണ്ടെന്ന തോന്നല്‍ എന്നിലുണ്ടാക്കി. ആ തോന്നല്‍ തെറ്റായിരുന്നില്ലെന്ന് ഇന്നെനിയ്ക്ക് ബോധ്യമായി.
കമ്മ്യൂണിസത്തെ വളര്‍ത്തുന്നതിനായി ജീവിതവും ജീവനും ഹോമിച്ച അനേകരുണ്ട്. ആ പാഴ്ജന്മങ്ങളെ ഇന്നൊരു സഖാവും ഓര്‍മിക്കുന്നില്ല. പ്രത്യയശാസ്ത്രം ചിതലരിച്ചു. പാര്‍ട്ടിയുടെ കാഴ്ചപ്പാടു പാടേ മാറി. ജന്മി-മുതലാളി-പൗരോഹിത്യ കൂട്ടുകെട്ടിനെതിരായിരുന്നു പാര്‍ട്ടി. അതിന്ന് രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ ഏറ്റവും വലിയ ജന്മിയും മുതലാളിയുമാണ്. പുരോഹിതരോട് പണ്ടത്തെ വെറുപ്പ് ഇന്നില്ല. പാര്‍ട്ടിക്കുവേണ്ടി ‘ചത്ത’ മൂന്നുപേരെ ഓര്‍മിച്ചുപോകുന്നു.
കൂത്താട്ടുകുളം മേരി: തൊട്ടടുത്ത ബന്ധുവീട്ടിലെ മണിച്ചേട്ടന് കമ്മ്യൂണിസ്റ്റുകാരനായിരുന്നു.
ഒരുനാള്‍ അപരിചിതയായ ഒരു സ്ത്രീയെ അവിടെ കണ്ടു. ഞങ്ങള്‍ നാലു കൗമാരപ്രായക്കാര്‍ അന്വേഷിച്ചു ചെന്നു. മണിച്ചേട്ടന് പറഞ്ഞു, ”കൂത്താട്ടുകുളം മേരിയാണ് അകത്തിരിക്കുന്നത്. പോലീസിനെ പേടിച്ച് ഒളിച്ചിരിക്കുകയാണ്. കമ്മ്യൂണിസ്റ്റായതിനാല്‍ പിടികിട്ടിയാല്‍ പോലീസ് തല്ലിക്കൊല്ലും. ഈ വിവരം നിങ്ങളാരോടെങ്കിലും പറഞ്ഞ് പോലീസറിഞ്ഞാല്‍ നഖത്തിന്റെ ഇടയില്‍ സൂചി കുത്തിക്കേറ്റും. മിണ്ടരുത്” അങ്ങനെ മേരിച്ചേച്ചിയുമായി ലോഹ്യത്തിലായി. ഒരിക്കല്‍ പോലീസ് പിടിച്ചതും കൊല്ലാക്കൊല ചെയ്തതുമെല്ലാം പറഞ്ഞു കേള്‍പ്പിച്ചു. പിന്നെ കണ്ടത് വര്‍ഷങ്ങള്‍ക്കുശേഷമാണ്. കമ്മ്യൂണിസത്തിന്റെ ദുര്‍ഗതിയില്‍ നിറകണ്ണുകളോടെ മുമ്പിലിരുന്നത് സഖാവ് കൂത്താട്ടുകുളം മേരിയാണെന്നു വിശ്വസിക്കാനാവില്ല.
കെ.എസ്.കൃഷ്ണപിള്ള: കറ തീര്‍ന്ന കമ്മ്യൂണിസ്റ്റുകാരന്. ഭരണകൂടങ്ങളുടെ നിത്യശത്രു. അവനെ നേരിടുവാന്‍ നിയമപാലകര്‍ക്ക് സര്‍വസ്വാതന്ത്ര്യം. സഖാവ് കെഎസിനെ പോലീസ് പിടിച്ചു.
പോലീസ് സ്റ്റേഷന് പബ്ലിക് റോഡിനു സമീപത്തായിരുന്നതിനാല്‍ ജയിലിനുള്ളില്‍ നിന്നുള്ള പീഡിതന്റെ പ്രാണവേദന അലര്‍ച്ചയായി വഴിയാത്രക്കാര്‍ക്കു കേള്‍ക്കാമായിരുന്നു. ഇനി തൊട്ടാല്‍ ചത്തുപോവുമെന്ന അവസ്ഥയില്‍ ആശുപത്രിയില്‍ കൊണ്ടുപോവും. വാഹനസൗകര്യം വിരളമായിരുന്നതിനാല്‍ രണ്ടുപോലീസുകാരുടെ നടക്കുനിന്ന് നടന്നാണ് പോകുന്നത്. ഒരു ദിവസം അങ്ങനെയൊരു കാഴ്ച കണ്ടു. മുട്ടിനു താഴെവരെയെത്തുന്ന മുണ്ടുമാത്രമായിരുന്നു വേഷം. ഒരു കുപ്പി നെഞ്ചോടു ചേര്‍ത്തുപിടിച്ചിരുന്നു.
ശരീരവും മുഖവും നീരുവന്നു വീര്‍ത്തു ചീര്ത്തിരുന്നതിനാല് ആളെ തിരിച്ചറിയാനാവുമായിരുന്നില്ല. കെ.എസ്.കൃഷ്ണപിള്ളയാണതെന്ന് ആരോ രഹസ്യമായി പറഞ്ഞു. വേച്ചുവേച്ച് നീങ്ങിയ ആ മാംസപിണ്ഡം ഇന്നും മനസ്സില്‍ നിന്നുമാഞ്ഞിട്ടില്ല. അധികം താമസിയാതെ കമ്മ്യൂണിസ്റ്റു ഭാഷയില്‍, ആ ധീര സഖാവ് രക്തസാക്ഷിയായി.
എല്ലാ നവംബര്‍ 27 ഉം കെഎസിന്റെ രക്തസാക്ഷി ദിനമായി ആചരിക്കാറുണ്ട്. ആചരിക്കുക എന്നതിനേക്കാള്‍ ആഘോഷിക്കുക എന്നതാണ് ശരി. ആദ്യമൊക്കെ നെടുങ്കന്‍ പ്രസംഗങ്ങളും പടുകൂറ്റന്‍ പ്രകടനവുമൊക്കെ ഉണ്ടായിരുന്നു. സമ്മേളനാനന്തരം ഹാസ്യനാടകം, ഹാസ്യ കഥാപ്രസംഗം, ഹാസ്യപ്രകടനം എന്നിങ്ങനെ വിവിധ കലാപരിപാടികള്‍. അതൊക്കെ കണ്ടും കേട്ടും ദസ്സ് ആര്‍ത്തുചിരിക്കും. അതിക്രൂരമായ പീഡനത്തില്‍ കൊടിയവേദനയില്‍ അലറിക്കരഞ്ഞു രക്തസാക്ഷിയായ സഖാവിന്റെ ഓര്മ ആര്‍ത്തുചിരിച്ച് ജനം പുതുക്കി, അല്ല ആഘോഷിച്ചു. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ആഘോഷവും പിളര്‍ന്നു. പ്രകടനം ശുഷ്കിച്ചു. സമ്മേളനവേദിയില്‍ തിരക്ക്, സദസ്സ് ശുദ്ധശൂന്യം.
കൂണിയില്‍ കൃഷ്ണന് നായര്‍: ഒരു വൈകുന്നേരം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഞങ്ങള്‍ ഒരാര്‍ത്തനാദം കേട്ടു ഞെട്ടി. ആ ദിശയെ ലക്ഷ്യമാക്കി ഓടി. കണ്ട കാഴ്ച എഴുതുമ്പോള്‍ കൈവിറയ്ക്കുന്നു. പൊതുവഴിയില്‍ മൂന്ന് പോലീസുകാര്‍ ഒരു മനുഷ്യനെ കയ്യാലയോടു ചേര്‍ത്തുനിര്‍ത്തിയിരുന്നു. ഒരുവന് വലതുകാല്മുട്ടുകൊണ്ട് ആ നിസ്സഹായന്റെ അടിവയറ്റില്‍ ഇടിക്കുമ്പോള്‍ ഉയര്ന്നരോദനമാണ് ഞങ്ങള്‍ കേട്ടത്. അവശനായി തളര്‍ന്ന അയാളെ വലിച്ചിഴച്ചുകൊണ്ടുപോയി.
കാലമേറെക്കഴിഞ്ഞു. കമ്മ്യൂണിസത്തിനുവേണ്ടി കൃഷ്ണന് നായര്‍ നിത്യരോഗിയായി. മരുന്നുവാങ്ങാന്‍ പോലും നിവൃത്തിയില്ലാതായി. സഖാക്കള്‍ മുഖ്യമന്ത്രിയായ പല മന്ത്രിസഭകള്‍ വന്നു. നിത്യദാരിദ്ര്യത്തിലായ സഖാവ് കെഎസിന്റെ കുടുംബത്തേയും നിത്യരോഗിയായ സഖാവ് കൃഷ്ണന് നായരേയും അവരാരും ഓര്‍ത്തില്ല. ഒടുവില്‍ അദ്ദേഹവും മരിച്ചു. സഖാക്കളെത്തി. ശവത്തെ ചുവപ്പണിയിച്ചു. കൈചുരുട്ടി വായുവിലിടിച്ചു പുലമ്പി, ”ഇല്ല നിങ്ങള്‍ മരിക്കില്ല. ജീവിക്കും ഞങ്ങളിലൂടെ. ധീരസഖാവിന്നഭിവാദ്യങ്ങള്” അങ്ങനെ ബാധ്യത ഒഴിവാക്കി.
മാര്‍ക്സിസ്റ്റുകാര്‍ അമ്മയെ തല്ലുന്നവരല്ലായെന്ന് വിഎസ് പറഞ്ഞു. എന്നാല്‍ തന്തയുടെ തല തല്ലിപ്പൊട്ടിക്കുന്നവരാണെന്ന് കൃഷ്ണപിള്ള സ്മാരകം തകര്‍ത്തുകൊണ്ടു തെളിയിച്ചു. മൂപ്പിളമതര്‍ക്കത്തിന്റെ അനന്തര ഫലം. അന്തച്ഛിദ്രംകൊണ്ട് തകര്‍ന്നുകൊണ്ടിരിക്കുന്നു.
ക്വിറ്റ് ഇന്ത്യ സമരത്തിന് പാര്‍ട്ടി എതിരായിരുന്നു. അതിന്റെ ഭാഗമായി നടത്തിയ സമ്മേളനങ്ങളില്‍ സഖാവ് ചെറുകാടിന്റെ ഒരു കവിത പാടിയിരുന്നു.
എടുക്കുവിന്‍ തോക്കുകളെല്ലാം
എടുക്കിന് നാം പറയുന്നു
പിടിച്ചുകൂട്ടിലാക്കേണം
ഉടന്‍ കോണ്‍ഗ്രസുകാരെ നാം
മടിക്കേണ്ട മഹാത്മാവും
മഹാനായ നെഹ്റുവും
മഹാത്മാവാകുമാസാദും
തടവില്‍ താന്‍ കിടക്കേണം
ഇതുപാടി നടന്നവര്‍ കോണ്‍ഗ്രസിനെ തടവുന്നതു നാം കണ്ടു. തുടര്‍ന്നു താങ്ങലും തടവലും സ്ഥിരം ശൈലിയായി.
ഗൗഡ, ഗുജ്റാള്‍, വി.പി.സിങ് എന്നിവരെ മാറിമാറി താങ്ങി. വാജ്പേയ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കൂട്ടുനിന്നു. എന്നിട്ടും ഞണ്ടും ഞവിണിയുമെല്ലാം ചേര്‍ന്ന് ”ഊപ്പ” (യുപിഎ) ഉണ്ടാക്കിയപ്പോള്‍ അതിനെ താങ്ങി. മാറ്റം മാത്രമാണല്ലോ മാറാത്തതായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: