അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ മൂന്നു ദിവസത്തെ ഭാരതസന്ദര്‍ശനത്തെ ചരിത്രപരം എന്നല്ലാതെ മറ്റൊരു വാക്കുകൊണ്ടും വിശേഷിപ്പിക്കാനാവില്ല. ലോകത്തെ ഏറ്റവും കരുത്തുറ്റ ജനാധിപത്യരാജ്യത്തെ നയിക്കുന്ന ബരാക് ഒബാമയും ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ നയിക്കുന്ന നരേന്ദ്ര മോദിയും ഒത്തുചേര്‍ന്ന് ഭാരതവും അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ പുതിയൊരു നാഴികക്കല്ല് സൃഷ്ടിച്ചിരിക്കുകയാണ്.
ഭാരതം സന്ദര്‍ശിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റായിരുന്നില്ല ഒബാമ. ഒബാമതന്നെ 2010 ല്‍ ഭാരതം സന്ദര്‍ശിക്കുകയുണ്ടായി. എന്നാല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരുടെ ഭാരത സന്ദര്ശനങ്ങളില്നിന്നൊക്കെ വ്യത്യസ്തമായിരുന്നു ഇത്തവണത്തെ ഒബാമയുടെ സന്ദര്‍ശനം. റിപ്പബ്ലിക്കായി 65 വര്‍ഷമായിട്ടും ഭാരതത്തിന്റെ റിപ്പബ്ലിക്ദിനാഘോഷത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം ഇതിനുമുമ്പുള്ള അമേരിക്കന്‍ പ്രസിഡന്റുമാരില്‍ ആരും സ്വീകരിക്കുകയുണ്ടായില്ല. ഈ ക്ഷണം സ്വീകരിച്ച ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ് ബരാക് ഒബാമ.
രണ്ടാമതൊന്ന് ആലോചിക്കാതെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ ബരാക് ഒബാമയെ പ്രേരിപ്പിച്ചത് ഭാരതത്തിന്റെ രാഷ്ട്രീയകാലാവസ്ഥയില്‍ വന്ന മാറ്റമാണെന്ന് കാണാന്‍ വിഷമമില്ല. നരേന്ദ്ര മോദി എന്ന ഭരണാധികാരിയുടെ ഭാവാത്മകമായ നടപടികളിലൂടെ ഭാരതത്തിന്റെ ഭരണരംഗത്ത് കൈവന്നിട്ടുള്ള മാറ്റമാണ് മുന്‍പ്രസിഡന്റുമാര്‍ നിരസിച്ച ക്ഷണം തുറന്നമനസോടെ സ്വീകരിക്കാന്‍ ഒബാമക്ക് ആവേശം നല്‍കിയത്. സന്ദര്‍ശനത്തിലുടനീളം അദ്ദേഹം ഈ ആവേശം ഭരണാധികാരികളുമായും ജനങ്ങളുമായും പങ്കുവെക്കുകയുണ്ടായി.
2014 ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം സൃഷ്ടിച്ച വിജയം ഇരുരാജ്യങ്ങളുടെയും അന്തരീക്ഷത്തില്‍ ഇപ്പോഴും അലകള്‍ ഉണര്‍ത്തുകയാണ്. ഒരു പതിറ്റാണ്ടിലേറെക്കാലം തനിക്ക് വിലക്ക് കല്‍പ്പിച്ച ഒരുരാജ്യത്തേക്കുള്ള മോദിയുടെ യാത്രയും അവിടെ അദ്ദേഹത്തിന് ലഭിച്ച സ്വീകരണവും നയതന്ത്രവൃത്തങ്ങളെ അമ്പരിപ്പിക്കുകയുണ്ടായി. ഇതിനുമുമ്പ് മറ്റൊരു ഭാരതപ്രധാനമന്ത്രിക്കും മോദിക്ക് ലഭിച്ചതുപോലുള്ള ഒരു സ്വീകരണം ലഭിച്ചിട്ടില്ല. സ്വന്തം നാട്ടിലെ ജനങ്ങളോട് സംവദിക്കുന്നതുപോലെയാണ് മോദി അമേരിക്കന്‍ ജനതയെയും അവിടുത്തെ പ്രവാസിഭാരതീയരെയും അഭിസംബോധന ചെയ്തത്.
മാഡിസണ്‍ സ്ക്വയറില്‍ മോദി നടത്തിയ ഉജ്വലമായ പ്രസംഗം അമേരിക്കന്‍ ഭരണാധികാരികളുടെ മുഴുവന്‍ ശ്രദ്ധയും അപഹരിക്കുകയുണ്ടായി. രണ്ടാം വിവേകാനന്ദനെപ്പോലെ മോദി നടത്തിയ ഈ അമേരിക്കന്‍ പര്യടനത്തിന്റെ തുടര്‍ച്ചയായി വേണം പ്രസിഡന്റ് ബരാക് ഒബാമയുടെ ഇപ്പോഴത്തെ ഭാരതസന്ദര്‍ശനത്തെ കാണാന്‍. ചിക്കാഗോ മതമഹാസമ്മേളനത്തില്‍ പങ്കെടുത്തവരെ സ്വാമി വിവേകാനന്ദന് സഹോദരീസഹോദരന്മാരെ എന്ന് അഭിസംബോധന ചെയ്ത കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് സിരിഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ സദസ്സിനെ സഹോദരീസഹോദരന്മാരെ എന്ന് ഒബാമ വിളിച്ചത് നയതന്ത്രബന്ധങ്ങള്‍ക്കപ്പുറം പോകുന്ന വൈകാരികതയോടെയാണ്.
അമേരിക്കയിലേക്ക് ഹിന്ദുധര്‍മ്മവും യോഗയുമൊക്കെ കൊണ്ടുവന്ന സ്വാമി വിവേകാനന്ദനോടുള്ള കടപ്പാട് രേഖപ്പെടുത്തുന്നതായിരുന്നു ഒബാമയുടെ വാക്കുകള്‍.
ബരാക് ഒബാമയുടെ ഭാരതസന്ദര്‍ശനത്തിന്റെ ഏറ്റവും കാതലായ ഭാഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം നടത്തിയ ചര്‍ച്ചകളും സംയുക്ത വാര്‍ത്താസമ്മേളനവുമാണ്. 2004 ല്‍ യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് അസുഖകരമായ പല വ്യവസ്ഥകളോടെയും നിലവില്‍വന്ന സൈനികേതര ആണവസഹകരണകരാര്‍ ഭാരതത്തിന്റെ താല്പര്യങ്ങള് പൂര്‍ണമായും സംരക്ഷിച്ചുകൊണ്ട് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞത് വലിയൊരു നേട്ടമാണ്.
കരാര്‍ നിലവില്‍വരുന്നതോടെ ഭാരതത്തിന്റെ ആണവനിലയങ്ങളില്‍ പരിശോധന നടത്താന്‍ അമേരിക്കക്ക് അനുമതി നല്‍കുന്നതും ആണവാപകടമുണ്ടായാല്‍ അതിന് ഇരകളാവുന്നവര്‍ക്ക് നഷ്ടപരിഹാരം നല്കാന് ആണവസാമഗ്രികള്‍ നല്കുന്ന കമ്പനികള്‍ക്ക് ബാധ്യതയില്ലാത്തതുമായ വ്യവസ്ഥകളോടെയാണ് കോണ്‍ഗ്രസ് നേതൃത്വം നല്കിയ യുപിഎ സര്‍ക്കാര്‍ ആണവകരാര്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്.
അന്നത്തെ പ്രതിപക്ഷമായ ബിജെപി ഇതിനെ പാര്‍ലമെന്റിനകത്തും പുറത്തും രൂക്ഷമായി എതിര്‍ത്തിരുന്നു. ഇപ്പോള്‍ അധികാരം ലഭിച്ച് ആദ്യ അവസരത്തില്‍ത്തന്നെ ആണവബാധ്യതാ നിയമം ഭേദഗതി ചെയ്യാന്‍ ബിജെപി സര്‍ക്കാര്‍ അമേരിക്കയുമായി ധാരണയായിരിക്കുകയാണ്. നമ്മുടെ ആണവനിലയങ്ങള്‍ പരിശോധിക്കാന്‍ ഇനിമുതല്‍ അമേരിക്കക്ക് അധികാരമുണ്ടായിരിക്കില്ല. അപകടം സംഭവിച്ചാല്‍ നഷ്ടപരിഹാരം നല്കാന് ഇന്‍ഷുറന്‍സ് കമ്പനികളെ ചുമതലപ്പെടുത്തുന്നതാണ് നിര്‍ണായകമായ ഒരു തീരുമാനം. ഭാരതത്തിന് ആണവസാമഗ്രികള്‍ നല്കുന്ന കമ്പനികള്‍ ഇതിനായി പ്രീമിയം അടയ്ക്കേണ്ടതുണ്ട്.
അമേരിക്കന്‍ പ്രസിഡന്റുമാരില്‍ പലരും ഭാരതം സന്ദര്‍ശിച്ചിട്ടുള്ളവരാണ്. ഇവരുമായി അതതുകാലത്തെ പ്രധാനമന്ത്രിമാര്‍ ഇടപഴകിയിട്ടുമുണ്ട്. എന്നാല്‍ പ്രസിഡന്റ് ഒബാമയെ ഒരു സുഹൃത്തിനെപ്പോലെ ബരാക് എന്ന് പേരുചൊല്ലിവിളിക്കാന് കഴിയുന്ന തരത്തിലുള്ള സ്വാതന്ത്ര്യം ഭാരതത്തിലെ ഒരു മുന്‍പ്രധാനമന്ത്രിക്കും ലഭിച്ചിരുന്നില്ല. അതിനുള്ള ആത്മവിശ്വാസം അവര്‍ക്ക് ഉണ്ടായിരുന്നില്ല എന്ന് പറയുന്നതാവും കൂടുതല്‍ ശരി.
പങ്കെടുത്ത പരിപാടികളെല്ലാം ചിരകാല സുഹൃത്തുക്കളെപ്പോലെ തികച്ചും അനൗപചാരികമായി ഇടപഴകിയ മോദിയും ഒബാമയും ഭാരതം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമമാണ് നടത്തിയത്. ഒബാമയുടെ ഭാരതസന്ദര്‍ശനം പരാജയമാണെന്നും ഭാരതത്തിന്റെ താല്പര്യങ്ങള് ബലികഴിക്കുന്നതാണെന്നും ആരോപണമുന്നയിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഒബാമയുടെ സന്ദര്‍ശനത്തില്‍ അസ്വസ്ഥരായി ഭാരതത്തിന്റെ ബദ്ധശത്രുക്കളായി കരുതപ്പെടുന്ന ചൈനയും പാക്കിസ്ഥാനും നടത്തിയ പ്രതികരണങ്ങള്‍തന്നെ സന്ദര്‍ശനം ഭാരതത്തിന് നേട്ടം കൊണ്ടുവരുന്നതാണെന്ന് തെളിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: