ന്യൂദല്‍ഹി: ഭാരതത്തിന് ‘നമസ്തേ’ പറഞ്ഞ് മൂന്നു ദിവസത്തെ ഭാരത സന്ദര്‍ശനം പൂര്‍ത്തിയാക്കി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ മടങ്ങി. കേന്ദ്ര ഊര്‍ജ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍, വിദേശകാര്യ സെക്രട്ടറി സുജാത സിങ് എന്നിവര്‍ ഒബാമയ്ക്ക് യാത്രയപ്പ് നല്‍കുന്നതിനായി വിമാനത്താവളത്തിലെത്തിയിരുന്നു.
ആദ്യ റിപ്പബ്ലിക് ദിനത്തില്‍ പുറത്തിറക്കിയ തപാല്‍ സ്റ്റാമ്പ് പതിച്ച ആശംസാകാര്ഡാണ് മോദി ഒബാമക്ക് ഉപഹാരമായി നല്‍കിയത്. ഒബാമയുടെ ഭാര്യ മിഷേലിന് നൂറ് ബനാറസ് സാരികളും സമ്മാനിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയാകാനുള്ള ഭാരതത്തിന്റെ ക്ഷണമനുസരിച്ചായിരുന്നു ഒബാമ എത്തിയത്.
റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയാകുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ് അദ്ദേഹം. ഊഷ്മള വരവേല്പാണ് രാജ്യം അമേരിക്കന്‍ പ്രഥമപൗരനും ഭാര്യക്കും നല്‍കിയത്. പ്രോട്ടോക്കോള്‍ മാറ്റിവച്ച് പ്രധാനമന്ത്രി നേരിട്ടെത്തിയാണ് ഇരുവരെയും സ്വീകരിച്ചത്. രാഷ്ട്രപതി ഭവനിലുള്പ്പെടെ നടത്തിയ പ്രസംഗങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റിനെ മോദി ബരാക് എന്ന് സംബോധന ചെയ്തതും കൗതുകമുണര്‍ത്തിയിരുന്നു.
സന്ദര്‍ശനത്തിനിടയില്‍ പ്രതിരോധവും ആണവകരാറുമായി ബന്ധപ്പെട്ടത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തി. 400 കോടി ഡോളറിന്റെ നിക്ഷേപമാണ് ഒബാമയുടെ വാഗ്ദാനം. വാണിജ്യരംഗത്തെ പ്രമുഖരുമായും ഒബാമ കൂടിക്കാഴ്ച നടത്തിയിരുന്നു. ഭാരതത്തില്‍ ബിസിനസ് നടത്താന്‍ ഇപ്പോഴും കടമ്പകളേറെയാണെന്ന് ഒബാമ പറഞ്ഞു. ചുവപ്പുനാടയുടെ കുരുക്കഴിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മോദി വ്യക്തമാക്കുകയും ചെയ്തു.
സൗദി അറേബ്യ സന്ദര്‍ശനമാണ് ഒബാമയുടെ അടുത്ത ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: