ന്യൂദല്‍ഹി: രാജ്യത്തിന്റെ സൈനികശക്തി വിളിച്ചോതി അറുപത്തിയാറാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. രാജ് പഥില്‍ നടക്കുന്ന ആഘോഷചടങ്ങുകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയാണ് മുഖ്യ അതിഥി. പത്തു മണിയോടെ ഒബാമയും പത്നി മിഷേല്‍ ഒബാമയും ചടങ്ങ് നടക്കുന്ന രാജ്പഥിലെത്തി. പിന്നാലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി എത്തി. തുടര്‍ന്ന് അദ്ദേഹം പതാക ഉയര്‍ത്തി. കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ വീരചരമം പ്രാപിച്ച രാജ് പുത്താനെ റൈഫിള്‍സിലെ നായിക് നീരജ് കുമാര്‍ സിങ്ങിനും മേജര്‍ മുകുന്ദ് വരദരാജനും രാഷ്ട്രപതി പ്രണബ് മുഖര്‍ജി അശോകചക്ര സമ്മാനിച്ചു. ഇരുവരുടെയും ഭാര്യമാരാണ് രാജ്യത്തെ പരമോന്നത സൈനിക ബഹുമതിയായ അശോകചക്ര ഏറ്റുവാങ്ങിയത്. പരേഡിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമര്‍ ജവാന് ജ്യോതിയിലെത്തി പുഷ്പ ചക്രം അര്‍പ്പിച്ചു.
രാജ്യത്തിന്റെ സ്ത്രീശക്തി വിളിച്ചോതുന്ന റിപബ്ലിക് ദിന പരേഡായിരുന്നു ഇത്തവണത്തെ പ്രത്യേകത. പരേഡില്‍ നാവികസേനയെ നയിച്ചത് മലയാളി ലഫ്.കമാന്‍ഡര്‍ പ്രിയ ജയകുമാറാണ്.
കരവ്യോമനാവിക സേനകളിലെ വനിതകള്‍ ഒന്നിച്ച് പരേഡില്‍ പങ്കെടുക്കുന്നു എന്നതാണ് ഇതിലെ പ്രക്യേകത. ഭാരതം തദ്ദേശീയമായി വികസിപ്പിച്ച വിമാനങ്ങളുടെ സംയുക്ത അഭ്യാസമായിരുന്നു പരേഡിന്റെ പ്രധാന സവിശേഷത.
ഡിആര്‍ഡിഒ വികസിപ്പിച്ച ആകാശ് മീഡിയം റേഞ്ച് മിസൈലും ശത്രുപക്ഷത്തിന്റെ ആയുധം കണ്ടെത്താനുളള റഡാറും പരേഡില്‍ അണിനിരന്നു. ലോങ് റേഞ്ച് ഫൈറ്റര്‍ വിമാനമായ മിഗ് 29 കെയും കടലിന്റെ ആഴങ്ങളില്‍ നിരീക്ഷണം നടത്താന്‍ കഴിവുളള പി 81 ഉം ആദ്യമായി പ്രദര്‍ശിപ്പിച്ചു. 16 സംസ്ഥാനങ്ങളുടെ ഫ്ലോട്ടുകളും ഒമ്പത് മന്ത്രാലയങ്ങള്‍ അവതരിപ്പിക്കുന്ന നിശ്ചല ദൃശ്യങ്ങളും ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടി. കേരളത്തിന്റെ ഫ്ലോട്ട് ഇത്തവണ പരേഡിന് തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. ദല്‍ഹിയിലെ വിവിധ സ്കൂളുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 1200 കുട്ടികളും പരേഡില്‍ കലാപ്രകടനങ്ങളുമായി അണിനിരന്നു. ദേശീയഗാനം പാടി വിവിധ നിറങ്ങളിലുളള ബലൂണുകള്‍ ആകാശത്തേക്കുയര്‍ത്തി പരേഡ് ചടങ്ങുകള്‍ അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: