ന്യൂദല്‍ഹി: ഞാന്‍ ആദ്യം ഒരു ഓഫീസറാണ്. പിന്നീടു മാത്രമേ സ്ത്രീയാകുന്നുള്ളൂ. വ്യോമസേന വിങ് കമാണ്ടര്‍ പൂജാ താക്കൂറിന്റെ വാക്കുകള്‍ ശ്രദ്ധേയമായി. സ്വതന്ത്രഭാരത ചരിത്രത്തിലാദ്യമായി ഒരു വനിതാ സൈനിക ഓഫീസറുടെ നേതൃത്വത്തില്‍ റിപ്പബ്ലിക്ദിനാഘോഷത്തിനെത്തുന്ന മുഖ്യാതിഥിക്ക് രാഷ്ട്രപതിഭവനില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കിയപ്പോള് ഇത്തവണത്തെ റിപ്പബ്ലിക്ദിന പരേഡിന്റെ ‘സ്ത്രീശക്തി’ എന്ന പ്രമേയവും അര്‍ത്ഥവത്തായി.
രാഷ്ട്രപതിഭവനില്‍ നടന്ന ഔദ്യോഗിക സ്വീകരണമായ ഗാര്‍ഡ് ഓഫ് ഓണറിനും ഗണ്‍ സല്യൂട്ടിനും പൂജാ താക്കൂറാണ് നേതൃത്വം നല്‍കിയത്. വ്യോമസേനയെ പ്രതിനിധീകരിച്ച് ഇന്റര്‍ സര്‍വ്വീസ് ഗാര്‍ഡിനെ നയിച്ചത് അഭിമാനാര്‍ഹമായ നിമിഷങ്ങളാണെന്ന് ചടങ്ങിനു ശേഷം മാധ്യമങ്ങളോട് സംസാരിച്ച പൂജപറഞ്ഞു. സേനയില്‍ സ്ത്രീപുരുഷ വ്യത്യാസങ്ങള്‍ അനുഭവപ്പെടാറില്ലെന്നും ആദ്യം നാമൊരു ഓഫീസറാണെന്നും പിന്നീടുമാത്രമേ സ്ത്രീയെന്നോ പുരുഷനെന്നോ എന്നുള്ള വ്യത്യാസങ്ങള്‍ ചിന്തയിലുണ്ടാകൂ എന്നും പൂജ പറഞ്ഞു. സേനയില്‍ എല്ലാവരും ഒരുപോലെതന്നെ. എല്ലാവര്ക്കും ലഭിക്കുന്നത് ഒരേതരം പരിശീലനം. ഞങ്ങളെല്ലാവരും ഒന്നുതന്നെ, പൂജ വിശദീകരിച്ചു.
2000ല്‍ വ്യോമസേനയുടെ ഭാഗമായ പൂജ താക്കൂര്‍ വ്യോമസേന ആസ്ഥാനത്താണ് നിലവില്‍ ജോലി ചെയ്യുന്നത്. കരസേനയില്‍ നിന്നും കേണല്‍ റാങ്കില്‍ വിരമിച്ചയാളാണ് പൂജയുടെ അച്ഛന്. സേനയെന്നത് വെറുമൊരു ജോലി മാത്രമല്ലെന്നും അതു ജീവിതരീതിയാണെന്നും പൂജ പറഞ്ഞുവെയ്ക്കുമ്പോള്‍ ഇന്ന് രാവിലെ രാജ്പഥില്‍ പരേഡിനൊരുങ്ങുന്ന കര, വ്യോമ, നാവിക സേനകളിലെ വനിതാ ബറ്റാലിയനുകള്‍ക്ക് അതു ആവേശമാകുന്നു.
രാവിലെ 12മണിയോടെ രാഷ്ട്രപതി ഭവനിലെത്തിയ ഒബാമയ്ക്ക് ഇന്റര്‍ സര്‍വ്വീസ് ഗാര്‍ഡുകള്‍ നല്കിയ സ്വീകരണം രാജ്യത്തിന്റെ സുരക്ഷാ സേനകളുടെ പ്രൗഢി വിളിച്ചോതുന്നതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: