ന്യൂദല്‍ഹി: സുനന്ദ പുഷ്കര്‍ കൊല്ലപ്പെട്ടശേഷം ഹോട്ടല്‍ മുറിയില്‍ നിന്നും നിര്‍ണായക തെളിവുകള്‍ മാറ്റപ്പെട്ടതായി കേസന്വേഷിക്കുന്ന ദല്‍ഹി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം വെളിപ്പെടുത്തി.
2014ന് ജനുവരി 17 നാണ് സുനന്ദ കൊല്ലപ്പെടുന്നത്. ഇതിനുശേഷം സുനന്ദ താമസിച്ചിരുന്ന ഹോട്ടല്‍ ലീലാ പാലസിലെ മുറിയില്‍ നിന്നും സുനന്ദയുടെ വസ്ത്രങ്ങളും ഷൂസും മറ്റും മാറ്റിയതായാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള ദുരൂഹത നീങ്ങിയാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നാണ് പോലീസിന്റെ വിശ്വാസം.
സുനന്ദ പുഷ്കറിന്റെ ലാപ്ടോപ്പും മൊബൈല്‍ ഫോണുകളും വിശദ പരിശോധനകള്‍ക്കായി ദല്‍ഹി പോലീസ് അഹമ്മദാബാദിലെ ഡയറക്ടറേറ്റ് ഓഫ് ഫോറന്‍സിക് സയന്‍സിനു കൈമാറി. സുനന്ദ ഉപയോഗിച്ചിരുന്ന ലാപ്ടോപ്പും നാലു മൊബൈല്‍ ഫോണുകളുമാണു പരിശോധനകള്‍ക്കായി സീലുവച്ച കവറുകളില്‍ ഡിഎഫ്എസിനു കൈമാറിയത്.
പരിശോധന എത്രയും വേഗം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ടു ദല്‍ഹി പോലീസിനു കൈമാറുമെന്നു ഡിഎഫ്എസ് ഡയറക്ടര്‍ ജെ.എം. വ്യാസ് പറഞ്ഞു. മൊബൈലിന് നിന്നും ലാപ്ടോപ്പില്‍നിന്നും ഡിലീറ്റ് ചെയ്തിട്ടുള്ള വിവരങ്ങള്‍ വീണ്ടെടുക്കാനുള്ള സാങ്കേതികവിദ്യയും ഡിഎഫ്എസിനുണ്ടെന്നും വ്യാസ് വ്യക്തമാക്കി.
മരിക്കുന്നതിനു തൊട്ടു മുമ്പു സുനന്ദ പുഷ്കര്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളും ഇ മെയില്‍ സന്ദേശങ്ങളും വീണ്ടെടുക്കാനാണു ദല്‍ഹി പോലീസ് പ്രധാനമായും ഫോണുകളും ലാപ്ടോപ്പും ഡിഎഫ്എസിനു കൈമാറിയത്.
സുനന്ദ കൊല്ലപ്പെടുന്ന ദിവസം രാവിലെ 7.30ന് നാരായണ്‍ സിങ് കണ്ടിരുന്നു. 7.57 നാണ് അവര്‍ അവസാനമായി ഫോണ്‍ കോള്‍ സ്വീകരിച്ചത്. കൊല്ലപ്പെട്ടതിന് ശേഷമാണ് 345-ാം നമ്പര്‍ മുറിയില്‍ നിന്നും പ്രധാനപ്പെട്ട തെളിവുകള്‍ നീക്കം ചെയ്യപ്പെട്ടത്. നാരായണ്‍ സിങ്ങിനെ കൂടാതെ തരൂരിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ആര്.കെ. ശര്‍മ്മ, കുടുംബ സുഹൃത്ത് സഞ്ജയ് ദവാന്‍ എന്നിവര്‍ മുറി സന്ദര്‍ശിച്ചിരുന്നതായും പോലീസ് പറയുന്നു. കൊല്ലപ്പെടുന്നതിന് തലേനാള്‍ സുനന്ദ പുഷ്കറിനെ സന്ദര്ശിച്ചതാരാണെന്നാണ് പോലീസ് അന്വേഷിക്കുന്നത്.
സുനന്ദ പുഷ്കറിന്റെ ദുരൂഹമരണത്തിനു പിന്നിലെ ഐപിഎല്‍ ബന്ധവും പോലീസ് അന്വേഷിക്കുന്നുണ്ട്. ഐപിഎല്‍ വിവാദങ്ങളുമായി കൊലപാതകത്തിനു ബന്ധമുണ്ടെന്നു നേരത്തെ തന്നെ ആരോപണങ്ങളുണ്ടായിരുന്നു. ഈ കേസിലെ ഐപിഎല്‍ മാലാഖ ആരാണെന്ന് അന്വേഷിച്ച് വരികയാണെന്ന് ദല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്. ബാസ്സി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: