തിരുവനന്തപുരം: ബാര്‍ കോഴക്കേസ് അന്വേഷിക്കുന്ന ജേക്കബ് തോമസിനെ വിജിലന്‍സില്‍ നിന്നും മാറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജേക്കബ് തോമസിനെ വിജിലന്‍സില്‍ നിന്നും മാറ്റിയേക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജേക്കബ് തോമസ് അടക്കമുള്ളവര്‍ ഡിജിപി പദവിക്ക് യോഗ്യരാണെന്നുള്ള സ്ക്രീനിങ് കമ്മിറ്റിയുടെ ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിക്കുക മാത്രമാണ് ചെയ്തത്.
അഖിലേന്ത്യ സര്‍വീസില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയ മറ്റ് അച്ചടക്ക നടപടികള്‍ നേരിട്ടിട്ടില്ലാത്തവര് കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാന്‍ അര്‍ഹരാണ്. ഒരുവര്‍ഷത്തെ ഒഴിവ് കണക്കാക്കിയാണ് സ്ക്രീനിങ് കമ്മിറ്റി ഇവരുടെ പാനല്‍ തയ്യാറാക്കുന്നത്. ഈവര്‍ഷം ഉണ്ടാകുന്ന നാല് ഒഴിവ് അനുസരിച്ച് തയ്യാറാക്കിയ പാനലാണ് മന്ത്രിസഭായോഗം അംഗീകരിച്ചത്.
ഒഴിവുണ്ടാകുന്ന മുറയ്ക്ക് സീനിയോറിറ്റി പരിഗണിച്ചാവും ഇവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുക. വാര്‍ത്തയ്ക്ക് വേണ്ടി എന്തും നല്‍കാമെന്ന സ്ഥിതി പാടില്ല. ഡിജിപി തസ്തികയില്‍ അടിയന്തരമായി ഒഴിവു വന്നാലും നിങ്ങള്‍ ഉദ്ദേശിക്കുന്നത് നടക്കില്ലെന്നും വരുന്നത് വേറെയാളാവുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആറു പേര് ഡിജിപി പദവിക്ക് യോഗ്യരാണെന്ന സ്ക്രീനിങ് കമ്മിറ്റിയുടെ ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ബാര്‍ കോഴക്കേസ് അട്ടിമറിക്കാന്‍ സ്ഥാനക്കയറ്റം നടത്തിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. നേരത്തേ ഡിജിപി ആക്കിയ എം.എന്‍ കൃഷ്ണമൂര്‍ത്തി, വിന്‍സണ്‍ എം പോള്‍, 1984-1985 ബാച്ചിലെ ഐപിഎസുകാരായ അരുണ്‍കുമാര്‍ സിന്‍ഹ, ഡോ. ജേക്കബ് തോമസ്, ലോക്നാഥ് ബെഹ്റ, ഋഷിരാജ് സിങ് എന്നിവരാണ് പട്ടികയിലെ മറ്റുള്ളവര്‍.
ഇതിനെ ഡിജിപി പദവി നല്‍കിയെന്ന രീതിയിലുള്ള പ്രചരണം ശരിയല്ല. കമ്മിറ്റിയുടെ നിര്‍ദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിക്കും. ഡിജിപി ആയി ഓരോരുത്തര്‍ക്കും പോസ്റ്റിങ് നല്‍കുന്നത് പിന്നീട് ഒഴിവു വരുന്ന മുറക്കു മാത്രമാണ്. ഉദാഹരണത്തിന് 2013 ല്‍ സ്ക്രീനിങ് കമ്മിറ്റി ശുപാര്‍ശ ചെയ്ത സെന്‍കുമാറിന് ഡിജിപി പദവിയില്‍ പോസ്റ്റിങ് ലഭിച്ചത് ഒരു വര്‍ഷത്തിനു ശേഷം 2014 ല്‍ മാത്രമാണ്. ബാര്‍ കോഴക്കേസിന്റെ മേല്‍നോട്ടം വഹിക്കുന്നത് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോള്‍ നേരിട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: