ഒരു മതവിശ്വാസിയെ മറ്റൊരു മതത്തിലേക്ക് മാറ്റുന്ന ദുഷ്പ്രവൃത്തിയെ ‘മതംമാറ്റല്‍’ എന്നുപറയുന്നു. ഹിന്ദുക്കളെ പ്രീണിപ്പിച്ചും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ക്രൈസ്തവ-മുസ്ലിം മതങ്ങളിലേക്കു മാറ്റുന്ന വൃത്തികേടിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്.
1951 ല്‍ നാഗാലാന്റില്‍ 46 ശതമാനം ആയിരുന്ന ക്രിസ്ത്യാനികള്‍ 91 ല്‍ 88 ശതമാനം ആയി. ഇതേകാലയളവില്‍ മേഘാലയയില്‍ ക്രിസ്ത്യാനികള്‍ 35 ശതമാനത്തില്‍നിന്ന് 67 ശതമാനമായി. മീസോറാമില്‍ ഒരു ശതമാനത്തില്‍നിന്ന് 11 ശതമാനമായി. ഇന്നത്തെ സ്ഥിതിയെന്താണെന്ന് ആലോചിക്കുക.
ഇപ്രകാരം അന്യമതങ്ങളിലേക്ക് ആട്ടിത്തെളിച്ച ഹിന്ദു അവന്റെ പൂര്വികമതത്തിലേക്ക് തിരിച്ചുവരുമ്പോള്‍ അതിനെ പരാവര്ത്തനമെന്നു പറയുന്നു. മതപരിവര്‍ത്തനത്തിന്റെ കുലപതികള്‍ അതിനെതിരെ ഉറഞ്ഞുതുള്ളുന്ന കാഴ്ച നാമിന്നു കാണുന്നു. മതപരിവര്‍ത്തനവും പരാവര്‍ത്തനവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുവാനുള്ള സാമാന്യബുദ്ധിപോലുമില്ലാത്തവര് മതത്തേയും രാഷ്ട്രത്തേയും നയിക്കുവാന്‍ ഇറങ്ങി പുറപ്പെട്ടതിന്റെ ദുരന്തം നാമിന്നനുഭവിക്കുന്നു. 1937 ഏപ്രില്‍ 17 ലെ യംഗ് ഇന്ത്യയില്‍ ഗാന്ധിജി എഴുതി: മതപരിവര്‍ത്തനം ആരോഗ്യകരമല്ല.
നിര്ബന്ധമതപരിവര്ത്തനമില്ലെന്നു നിങ്ങള്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് ഒരു ദുരിതബാധിത പ്രദേശത്ത് ദുരിതബാധിതര്‍ക്കു നല്കാന് പോക്കറ്റുനിറയെ പണവുമായി ഒരു മിഷനറി എത്തിയത്. അവരെയെല്ലാം സ്വന്തം കൂട്ടത്തിലേക്കു മാറ്റി. അവരുടെ ക്ഷേത്രം കയ്യേറി നശിപ്പിച്ചു. ഇത് ക്രൂരതയാണ്. ഗാന്ധി ശിഷ്യന്മാരെന്നവകാശപ്പെടുന്ന ബോണ്‍സായി കോണ്‍ഗ്രസും സംഘപരിവാറിന്റെ മതംമാറ്റല്‍ ക്രൂരതയില്‍ മനംപൊട്ടിക്കരയുന്ന മെത്രാന്മാരും ഇതുവായിച്ചിട്ടുണ്ടാവില്ല. രണ്ടും പരസ്പര സഹായസഹകരണസംഘമാണല്ലോ!
പരാവര്‍ത്തനവും പരിവര്‍ത്തനവും തമ്മിലുള്ള വ്യത്യാസമറിയുവാന് പാടില്ലാത്ത ഒരു അജപാലകന്റെ അഭിപ്രായത്തില്‍ പരാവര്‍ത്തനത്തിനു നേതൃത്വം കൊടുത്തത് സംഘപരിവാര്‍ തീവ്രവാദികളാണത്രെ. തീവ്രം എന്ന വാക്കിന്റെ അര്ത്ഥമറിയാതെയുള്ളതാണീ പരാമര്‍ശം. അതിന്റെ അര്‍ത്ഥം കഠിനം, ഗാഢം എന്നെല്ലാമാണ്. വിശ്വാസം, വികാരം, ബന്ധം ഇവയെല്ലാം തീവ്രമായിരിക്കണം. തീവ്രാനുരാഗം, കഠിന പ്രയത്നം, ഗാഢാശ്ലേഷം. ഭാര്യാഭര്‍തൃബന്ധം തീവ്രമാകണം, മാതാപിതാക്കളും മക്കളും തമ്മിലുള്ള സ്നേഹം തീവ്രമാകണം, ജന്മനാടിനോടുള്ള ബന്ധം തീവ്രമാകണം. അദ്ദേഹം ഉദ്ദേശിച്ച രീതിയില്‍ അപകടകരം എന്നാവണമെങ്കില്‍ ഭീകരര്‍ എന്നുപറയണം. അല്‍ഖ്വയ്ദ, ഇന്ത്യന്‍ മുജാഹിദ്ദീന്‍, ലഷ്ക്കറെ തൊയ്ബ ഇവയൊക്കെ ഭീകരവാദ സംഘടനകളാണ്.
മതാനുയായികളെ വെറും വിശ്വാസികളായി കാണുന്നതാണ് വലിയ അബദ്ധം. തെളിവില്ലാത്തപ്പോള്‍ ഉത്തരംമുട്ടുമ്പോള്‍ വിശ്വാസം അടിച്ചേല്‍പ്പിക്കും. ആ വിശ്വാസത്തിനു പിന്നില്‍ ഭയമാണ്. ഭയചകിതമായ മനസ്സ് ഒരിക്കലും സത്യാന്വേഷി ആവുകയില്ല. അതിനെ ചഞ്ചലചിത്തം എന്നുവിശേഷിപ്പിക്കാം. അതുകൊണ്ട് വിശ്വാസത്തിന് തീവ്രത വേണം. എങ്കിലേ ക്രിസ്തു എന്ന മഹത്വത്തെ അന്വേഷിക്കുവാനുള്ള തീവ്രാഭിലാഷമുണ്ടാവൂ. അങ്ങനെയേ നല്ല ക്രിസ്ത്യാനി ഉണ്ടാവൂ. ആളെണ്ണം കൂട്ടിയതുകൊണ്ട് മതം വളരുകില്ല.
ഇനി ക്രൂരതയെപ്പറ്റി ചിന്തിക്കാം. (സംഘപരിവാര്‍ തീവ്രവാദികളാണെന്നു പറഞ്ഞപ്പോള്‍ ആ പിതാവിന്റെ മനസ്സില്‍ ഉണ്ടായിരുന്നത് ക്രൂരതയായിരുന്നല്ലോ) എന്നിട്ട് ക്രൂരതയുടെ പേറ്റന്റ് ആര്‍ക്കെന്നു തീരുമാനിക്കാം. നൂറ്റാണ്ടുകള്‍ക്കുമുമ്പ് അതിവിദൂരഭൂതകാലത്തില് കോണ്സ്റ്റാന്റിന് എന്ന അന്തിപോപ്പ് രംഗപ്രവേശം ചെയ്തു.
ചില പ്രഭുക്കന്മാരുടെ സഹായത്തോടെ വൈദികന് പോലുമല്ലാതിരുന്ന അയാള്‍ പോപ്പായി അവരോധിക്കപ്പെട്ടു. ഈ സമയം (772-768) സ്റ്റീഫന്‍ മൂന്നാമന് മുറപ്രകാരം പോപ്പായി. അന്തിപോപ്പിനെ പിടികൂടി കണ്ണുകള്‍ ചൂഴ്ന്നെടുത്തു. അയാളെ വാഴിച്ചവരില് ചിലര്‍ക്ക് കണ്ണും നാവും നഷ്ടമായി. അന്തിപോപ്പിന്റെ സഹോദരനും ഇതേ അനുഭവമുണ്ടായി. സ്റ്റീഫനോടൊപ്പം നിന്നവരും പില്ക്കാലത്ത് കൂറുമാറിയവരുമായ ഒരച്ഛനും മകനും അതേ രീതിയില്‍ കണ്ണുകള്‍ നഷ്ടമായി (എതിരാളിയുടെ കണ്ണുചൂഴ്ന്നെടുക്കുന്നത് റോമിലെ വിനോദമായിരുന്നു) ഒടുവില്‍ സ്റ്റീഫന്‍ തടവിലായി. കഴുത്തു ഞെരിച്ചു കൊല്ലപ്പെടുകയും ചെയ്തു. നിയോഡര് രണ്ടാമന്, ജോണ്‍ ഒന്പതാമന്, ബനഡിക്ട് നാലാമന്, ലിയോ അഞ്ചാമന് എന്നിങ്ങനെ സ്ഥാനഭ്രഷ്ടരാക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്ത മാര്‍പാപ്പമാര്‍ നിരവധിയാണ്.
ഗ്രിഗറി ഒന്‍പതാമന്റെ കാലത്താണ് മതകോടതി എന്ന സ്ഥാപനം തുടങ്ങിയത്. മതനിന്ദകരെ ശിക്ഷിക്കുകയെന്നതായിരുന്നു ഉദ്ദേശ്യം. അതിന്റെ പേരില്‍ ആരോടും എന്തു ക്രൂരതയും ആകാമായിരുന്നു. ഇതിന്റെ പരിപൂര്‍ണ ചുമതല ദൈവത്തിന്റെ വേട്ടപ്പട്ടികള്‍ എന്നറിയപ്പെട്ട ഡൊമിനിക്കന്‍ സന്യാസി സമൂഹത്തിനായിരുന്നു. ഗ്രിഗറിയുടെ കാലത്ത് ഒറ്റദിവസം (29-5-1239) ഒരു മെത്രാനുള്‍പ്പടെ 180 പേരെ ജീവനോടെ ദഹിപ്പിച്ചു.
ക്രിസ്തു സമ്പത്തില്ലാത്തവനാണെന്നു പറയുന്നതുപോലും സഭാ വിരുദ്ധമാക്കി. അതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടവര്‍ നിരവധിയാണ്. സ്പെയിനിലെ മതകോടതിയായിരുന്നു ഏറ്റവും കിരാതമായത്. സിക്സ്റ്റസ് നാലാമന്റെ കാലത്തെ മുഖ്യ ഇന്‍ക്വസിറ്റര്‍ തോമസ് ഡൊമിനിക്കന്‍ സന്ന്യാസിയായിരുന്നു(1482). ഇയാള്‍ കണ്ണുചൂഴ്ന്നെടുത്തവരുടേയും ജീവനോടെ ചുട്ടുകൊന്നവരുടേയും എണ്ണം വിശ്വസിക്കാവുന്നതിനും അപ്പുറത്താണ്.
മേല്‍സൂചിപ്പിച്ചവയുടെ ഒരു നേരിയ അംശം ക്രൂരത ഹിന്ദുമതമെന്ന സനാതനധര്മത്തില് മഷിയിട്ടു നോക്കിയാല്‍ പോലും കാണാനാവില്ല. ആര്‍ഷഭാരതത്തില്‍ പൂര്‍വരാം ഋഷീന്ദ്രന്മാരാണ് ധര്‍മോപദേശം നല്‍കിയത്. വിശ്വസിക്കുവാന്‍ ആരും പ്രേരിപ്പിച്ചില്ല, ഭീഷണിപ്പെടുത്തിയുമില്ല. സാക്ഷാത്കാരത്തിലൂടെ കണ്ട, നേരിട്ടനുഭവിച്ച കാര്യങ്ങള്‍ മനുഷ്യരാശിക്കുവേണ്ടി കൈമാറുകയാണ് ചെയ്തത്. അങ്ങനെ കാട്ടിയ പൂര്വികനിധിയാണ് ഹിന്ദുമതമെന്ന സനാതന ധര്‍മം. അതിലെ ശാന്തിമന്ത്രം കേട്ടും ഉരുവിട്ടും വളര്‍ന്നുവളരുന്ന ഹിന്ദുവിന് ഭീകരവാദിയാവാന്‍ കഴിയില്ല.
പരാവര്‍ത്തനത്തിന് (മതപരിവര്‍ത്തനമെന്നു ദുഷ്ടഭാഷ്യം) സംഘപരിവാര്‍ ക്രിസ്തു ജനിച്ച ദിവസം തന്നെ തെരഞ്ഞെടുത്തത് ക്രൈസ്തവ സമൂഹത്തെ മൊത്തത്തില്‍ അവഹേളിക്കുവാനായിരുന്നു എന്നതാണ് മറ്റൊരു പരാതി. ഹിന്ദുക്കളെ മതംമാറ്റിയതെല്ലാം രാമന്റേയും കൃഷ്ണന്റേയുമൊക്കെ ജന്മദിനങ്ങളൊഴിവാക്കിക്കൊണ്ടായിരുന്നു എന്നാണ് ഇതുകേട്ടാല്‍ തോന്നുക.
മതംമാറ്റം തന്നെ ഹൈന്ദവ സമൂഹത്തെ അനാദരിക്കലല്ലേ? അവരെ ആദരിക്കുന്ന എന്തെങ്കിലും പ്രവൃത്തി സഭയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടോ? 2000-ാമാണ്ട് ദീപാവലി ദിവസം, മാര്‍പാപ്പ ഭാരത തലസ്ഥാനത്തുനിന്ന് ”ഈ നൂറ്റാണ്ടില്‍ ഏഷ്യയെ സുവിശേഷവല്ക്കരിക്കണ”മെന്ന് ഉദ്ഘോഷിച്ചു. അത് ഹൈന്ദവസമാജത്തെ മൊത്തത്തില്‍ ആക്ഷേപിക്കലായിരുന്നില്ലേ? ഭാരതത്തില്‍ സകലപാപികള്‍ക്കും വളര്‍ന്നുവികസിക്കുവാനുള്ള സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട് ഇതുവരെ ഭരണം നടത്തിയവര്‍. ചിന്തയിലും സങ്കല്പ്പത്തിലും പ്രതീക്ഷയിലും അധികാരക്കസേര മാത്രമുള്ളവര്‍ക്ക് രാഷ്ട്രം എങ്ങനെ ആയാലെന്താ?
ആരും അവഹേളിക്കുന്നതല്ല, സ്വയം അവഹേളനാപാത്രമാവുകയാണെന്നതിന് ഒരു തെളിവ്. 2002-2004 കാലയളവില്‍ യുഎസ്എയിലെ കത്തോലിക്കാരൂപതകളില്‍നിന്ന്, ലൈംഗികാപവാദങ്ങളുടെ പേരില്‍ 700 ഓളം പാതിരിമാരെയും ഡീക്കര്മാരേയും പുറത്താക്കിയതായി യുഎസ് എപ്പിസ്കോപ്പേറ്റ് വ്യക്തമാക്കി. പ്രസിഡന്റ് ബിഷപ്പ് വില്‍ട്ടണ്‍ ഗ്രിഗറിയാണ് ഇവരുടെ കുത്തഴിഞ്ഞ ജീവിതരീതിയെപ്പറ്റിയുള്ള റിപ്പോര്‍ട്ടവതരിപ്പിച്ചത്.
1950 മുതല്‍ കത്തോലിക്കാ പാതിരിമാരും ലൈംഗികപീഡനങ്ങളുടെ സ്വഭാവവും വ്യാപ്തിയും എന്നതായിരുന്നു വിഷയം. കഴിഞ്ഞ 60 വര്‍ഷത്തിനിടെ പാതിരിമാര്‍ നടത്തിയ 10,667 ലൈംഗിക പീഡനക്കേസുകളുണ്ടായിട്ടുണ്ടെന്ന് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. യുഎസ്എയിലെ പാതിരിമാരില്‍ 40 ശതമാനം ലൈംഗികപീഡന കേസുകളില്‍ പ്രതികളാണ്. ഇക്കൂട്ടര്‍ക്കെതിരെ ശിക്ഷാനടപടികള്‍ക്ക് മുതിര്‍ന്ന മാര്‍പാപ്പയ്ക്ക് ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിയേണ്ടിവന്നത് അടുത്തകാലത്താണല്ലോ. ഇതിലൊന്നും സംഘപരിവാറിന് ഒരു പങ്കുമില്ലായിരുന്നെന്ന് ദയവായി അറിയുക.
ഒരു ഹിന്ദു മതംമാറിയാല്‍ ഹിന്ദുവിന്റെ എണ്ണം ഒന്നു കുറഞ്ഞതോ ക്രിസ്ത്യാനിയുടെ എണ്ണം ഒന്നുകൂടിയതോ അല്ല പ്രശ്നം; സനാതനധര്‍മത്തിന് ഒരു ശത്രുകൂടി ഉണ്ടായിരിക്കുന്നു എന്നതാണ്. ഒരു വ്യക്തി മതംമാറ്റുമ്പോള്‍ അവന്റെ വ്യക്തിത്വവും സംസ്കാരം തന്നെയും മാറുന്നു. സ്വത്വം തന്നെ ഇല്ലാതാവും. അതിനാല്‍ അത് കൊലപാതകത്തിനു തുല്യമാണ്. കൂട്ട മതംമാറ്റം രാഷ്ട്രത്തിന്റെ സ്വത്വം നശിപ്പിക്കും. അത് രാഷ്ട്രഹത്യ തന്നെ. മതംമാറ്റ നിരോധന നിയമത്തെ സംഘപരിവാര്‍ സ്വാഗതം ചെയ്യുന്നു. നിങ്ങളോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: