ചുംബനസമരം നാടിന് നാണക്കേടുണ്ടാക്കി എന്ന ഹൈക്കോടതിയുടെ പ്രസ്താവം ഉണ്ടാക്കിയ ആശ്വാസം വളരെ വലുതാണ്. പത്രങ്ങളും സാംസ്കാരിക നായകന്മാരെന്ന് വിളിക്കപ്പെടുന്നവരും എന്തിന്, ജനപ്രതിനിധികള്‍വരെ ചുംബനസമരത്തെ അനുകൂലിക്കുന്ന വിചിത്ര വിലക്ഷണ ദൃശ്യങ്ങള്‍ കണ്ട് വളരെ ദുഃഖം തോന്നിയിരുന്നു.
ഒരു സമൂഹത്തെ കെട്ടുറപ്പുള്ളതാക്കിത്തീര്ക്കുന്ന, അതിലെ അംഗങ്ങളുടെ സാമൂഹ്യസംലഗ്നത എന്ന സ്വഭാവഗുണം ആണിവിടെ ആരോപണങ്ങള്‍ക്കു വിധേയമായിരിക്കുന്നത്. ഒരു അപകടം ഉണ്ടായാലുടന്‍ ആളുകള്‍ ഓടിക്കൂടി അതില്‍പ്പെട്ടവരെ രക്ഷിക്കാനും ആശുപത്രിയിലെത്തിക്കാനും ശ്രമിക്കാറുണ്ട്. കശ്മീരില്‍ പ്രളയബാധയുണ്ടായപ്പോള്‍ ദേശീയ ദുരന്തനിവാരണ സേന മാത്രമല്ല രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പെരുമണ്‍ ദുരന്തം മറ്റൊരുദാഹരണം. കഠിന രോഗം ബാധിച്ച് ചികിത്സയ്ക്ക് പണം ഇല്ലാതെ വിഷമിക്കുന്ന രോഗികളെ നാട്ടുകാര്‍ പണപ്പിരിവു നടത്തി സഹായിക്കാറുണ്ട്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള സഹായം വരുംവരെ കാത്തിരിക്കാതെ. ആലപ്പുഴ ജില്ലയില്‍ ഒരു നദിക്കുകുറുകെ പാലംപണിതപ്പോള്‍ ജനങ്ങളില്‍ നല്ലൊരുവിഭാഗം പ്രതിഫലം പറ്റാതെ ജോലിചെയ്തു സഹകരിച്ചിരുന്നു.
അധ്യാപകരിലൂടെ, മുതിര്‍ന്നവരിലൂടെ പകര്‍ന്നുകിട്ടിയ സാമൂഹ്യമൂല്യങ്ങള്‍ സാമാന്യജനതയുടെ പെരുമാറ്റത്തിലും പ്രവര്‍ത്തനത്തിലും സ്വാധീനം ചെലുത്തുന്നതിന്റെ നല്ല ഉദാഹരണങ്ങളാണിത്. ഇതിന്റെ അടിത്തട്ടില്‍ സമൂഹത്തിന്റെ പൊതുനന്മയെപ്പറ്റി, പൊതുഹിതത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടുണ്ട്.
നിയമം തലനാരിഴകീറി പരിശോധിച്ചാല്‍ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍നിന്ന് ചുംബനസമരക്കാരുടെ പ്രവൃത്തികള്‍ക്ക് നിയമപരമായ സാധുത കല്പ്പിക്കാന് കഴിഞ്ഞേക്കാമെങ്കിലും സമൂഹത്തോടുള്ള കടമ നിറവേറ്റാന്‍ യാതൊരു താല്‍പ്പര്യവുമില്ലാത്ത അരാജകവാദികളാണവര്‍. ഒരു രാഷ്ട്രത്തിലെ നിയമവ്യവസ്ഥയെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക പൗരന്റെ ചുമതലയും കടമയുമാണ്. വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയുമൊക്കെ പേരുപറഞ്ഞ് ഇവയെ എതിര്‍ക്കാനാണ് ചുംബനവാദികള്‍ പല അവസരങ്ങളിലും ശ്രമിച്ചിട്ടുള്ളത്.
സമൂഹത്തിന്റെ പൊതുധാരയില്‍നിന്ന് വിട്ടുനില്‍ക്കുന്നവരല്ല ഇവിടുത്തെ സദാചാരവാദികള്‍. അവരെ നിയമത്തിന്റെ വരുതിയില്‍ കൊണ്ടുവരുക വളരെ എളുപ്പമാണ്.
ചുംബനവാദികള്‍ സമൂഹത്തിന്റെ പൊതുധാരയില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരാണ്. പൗരബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഇവര്‍ തരംകിട്ടിയാല്‍ സ്വന്തം സമൂഹത്തേയും രാഷ്ട്രത്തേയും വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരില്‍ തള്ളിപ്പറഞ്ഞേക്കാം. അവരെ ഉത്തമപൗരന്മാരാക്കി മാറ്റുക അസാധ്യമാണെന്ന് തന്നെ പറയാം.
ഈ നാടിന്റെ പാരമ്പര്യത്തിലും സംസ്കാരത്തിലും ഇവിടുത്തെ നിയമവ്യവസ്ഥയിലും വിശ്വസിക്കുകയും അവയെ അംഗീകരിക്കുകയും ചെയ്യുന്നുണ്ടോ എന്ന ഒരൊറ്റ ചോദ്യം മതി, ചുംബന വിരുദ്ധര്‍ നടത്തിയെന്നു പറയുന്ന നിയമലംഘനത്തെ എതിര്‍ക്കുകയും അവകാശസംരക്ഷണം, മനുഷ്യാവകാശങ്ങള്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്യുന്ന ചുംബനവാദികളുടെയും അവരെ അംഗീകരിക്കുന്ന ‘സാംസ്കാരിക നേതാക്ക’ളുടെയും പല ‘ജനനേതാക്കളു’ടെയും പൊള്ളത്തരം വെളിച്ചത്തുകൊണ്ടുവരാന്‍.
സദാചാര ഗുണ്ടായിസം വേണ്ട, പകരം നമുക്ക് ആശയസംവാദമാകാം എന്നാണ് ഒരു യുവ എംഎല്‍എയുടെ വാദം.
പ്രത്യക്ഷത്തില്‍ നല്ലതെന്നും നിരുപദ്രവമെന്നു തോന്നുന്ന ഈ വാദം ശരിയാണോ? ഒരു പ്രസംഗത്തൊഴിലാളിയായ എംഎല്‍എയ്ക്ക് നാക്ക് നല്ലതുപോലെ ഉപയോഗിക്കാനറിയാം. പക്ഷേ നാക്കിന്റെ ഉപയോഗം മാത്രമാണ് ശരി എന്നുപറയാന്‍ കഴിയുമോ?
കയ്യൂക്കുള്ളവന് കാര്യക്കാരനായിരുന്ന കാലമുണ്ടായിരുന്നു. അതും കഴിഞ്ഞു. ഇപ്പോള്‍ ആശയസംവാദത്തിനാണ് ഡിമാന്റ്. പത്രങ്ങള്‍, ചാനലുകള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്സ് ആപ് എന്നിങ്ങനെ മാധ്യമങ്ങള്‍ പെരുകിയ ഇക്കാലത്ത് വാക്കിനെയും നാക്കിനെയും സമര്‍ത്ഥമായി ഉപയോഗിക്കാന്‍ കഴിയുന്നവര്‍ താരങ്ങളായി മാറുന്നു. ഏതുപ്രശ്നം ഉണ്ടാകുമ്പോഴും തങ്ങള്‍ക്ക് ചോരകുടിക്കാനുള്ള വക അതിലുണ്ടോ എന്ന് അവര്‍ തിരയുക സ്വാഭാവികം. ആശയസംവാദത്തോടുള്ള എംഎല്‍എയുടെയും സാംസ്കാരിക നായകന്മാരുടേയും ദാഹത്തിന് പ്രാധാന്യം അത്രമാത്രമേയുള്ളൂ.
കുറച്ചുകാലമായി കീഴാളന്, മര്‍ദ്ദിത ജനത, ദളിത് മുതലായ വാക്കുകളും താരങ്ങളാണ്. പക്ഷേ കീഴാളന് നാക്കുകൊണ്ടു ജീവിക്കുന്നവനാണോ? അവന് അധ്വാനത്തില്‍ മഹത്വം കാണുന്നവനല്ലേ? വോട്ടിനും പ്രശസ്തിക്കും വേണ്ടി കീഴാളനെ സ്തുതിക്കുകയും നാക്കുവിറ്റ് കാശുണ്ടാക്കുകയും ഒപ്പം ചാരിത്ര്യപ്രസംഗം നടത്തുകയും ചെയ്യുന്നവരാണിപ്പോള്‍ ചുംബനസമരത്തിന് വക്കാലത്തുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.
വ്യക്തിക്കും സമൂഹത്തിനുമൊക്കെ തങ്ങളുടെ സ്വത്വം നിക്ഷേപിക്കാന്‍ എന്തെങ്കിലും വേണം. ഇതു വ്യക്തിയാവാം ആശയമാവാം തത്വസംഹിതയാവാം സംഘടനകളാവാം വ്യവസ്ഥിതിയാവാം മതമാവാം ഈശ്വരനാവാം.
കുടുംബത്തിനുവേണ്ടി, മക്കള്‍ക്കുവേണ്ടി മാത്രമായി ജീവിക്കുന്നവരെ നാം കണ്ടിട്ടുണ്ട്. പഴയകാല രാഷ്ട്രീയ നേതാക്കള്‍ തങ്ങള്‍ വിശ്വസിച്ച പ്രസ്ഥാനത്തിനുവേണ്ടി, ചില ആശയസംഹിതകള്ക്കുവേണ്ടി ജീവിച്ചവരാണ്.
ആശയത്തിനുവേണ്ടി ജീവിക്കുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം ആ ആശയം തെറ്റാണെന്ന് സമര്‍ത്ഥിക്കാനുള്ള ശ്രമം സ്വത്വപ്രതിസന്ധി ഉണ്ടാക്കും; ജീവിതത്തിന്റെ അര്‍ത്ഥം തന്നെ ഇല്ലാതാക്കും.
രാഷ്ട്രത്തിന്റെ പൊതുഹിതത്തിനു വിപരീതമാകാത്ത ഏതുകാര്യത്തിലും സ്വത്വം നിക്ഷേപിക്കാന്‍ ഒരു വ്യക്തിക്ക് അവകാശം ഉണ്ടാവണം. അപ്രകാരം തങ്ങളുടെ സ്വത്വം നിക്ഷേപിച്ച കാര്യത്തെ ആക്ഷേപിച്ചോ തകര്‍ത്തോ ഒരു വ്യക്തിക്കോ സമൂഹത്തിനോ സ്വത്വ പ്രതിസന്ധി ഉണ്ടാക്കുന്നത് കുറ്റമായി പ്രഖ്യാപിക്കണം.
ഇന്നത്തെ രാഷ്ട്രീയ പ്രചാരണം വലിയൊരളവോളം എതിരാളികള്‍ക്ക് സ്വത്വപ്രതിസന്ധി ഉണ്ടാക്കിക്കൊണ്ടുള്ളതാണ്. ”ഞങ്ങളുടെ പ്രത്യയശാസ്ത്രം, പ്രവര്‍ത്തനരീതി ഇതാണ്. ഇതിനോടു യോജിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ വോട്ടു ചെയ്യുക.” ഇങ്ങനെ പറഞ്ഞാല്‍ പോരേ? നമ്മുടെ രാഷ്ട്രീയ പ്രചാരണം. ഇങ്ങനെയാക്കിയെടുക്കാനാണ് ചിന്താശേഷിയുള്ളവര്‍ ശ്രമിക്കേണ്ടത്. അതിനു മുതിരാതെ തങ്ങള്‍ പലവിധത്തില്‍ നേരിടുന്ന സ്വത്വപ്രതിസന്ധിമൂലം വാചകക്കസര്‍ത്തു നടത്തി എതിര്‍പാര്‍ട്ടിയെ സ്വത്വപ്രതിസന്ധിയിലെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ ബഹുഭൂരിപക്ഷം രാഷ്ട്രീയക്കാരും നടത്തുന്നത്. അത് വാക്കുകൊണ്ടുള്ള ഗുണ്ടായിസമാണ്. ആശയസംവദമല്ല.
”അവന് തലപൊട്ടിച്ചാകണേ” എന്നതിനുപകരം ”ആ മഹാന്റെ ശിരസ്സു പിളര്‍ന്ന് അദ്ദേഹം അന്തരിക്കണേ” എന്നുപറഞ്ഞാല്‍ അത് നിലവാരമുള്ളതും ആശയസംവാദവും ആകില്ല. ഇതു മനസ്സിലാക്കാനുള്ള പഠിപ്പുപോലും തികയാത്തവരാണ് ചുംബനസമരത്തിനുവേണ്ടി ആശയസംവാദത്തിനിറങ്ങിത്തിരിച്ചിരിക്കുന്നത്.
ഇപ്പറഞ്ഞതിന്റെ ചുരുക്കം ഇതാണ്: ഒരു വ്യക്തിക്കോ സമൂഹത്തിനോ സ്വത്വപ്രതിസന്ധിഉണ്ടാക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍. മറ്റൊരു വ്യക്തിയോ ഗ്രൂപ്പോ നടത്താന്‍ പാടില്ല. അങ്ങനെ നടത്തുന്നത് വാക്കുകൊണ്ടോ നോക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ എങ്ങനെ ആയാലും ഗുണ്ടായിസവും ഫാസിസവുമാണ്. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ഗുണ്ടായിസം നടത്തുന്നവര്‍ക്ക് ശാരീരികമായ ഗുണ്ടായിസത്തെ ആക്ഷേപിക്കുവാനുള്ള അവകാശം ഇല്ല. (തെറിക്കുത്തരം മുറിപ്പത്തല് എന്ന ചൊല്ല് ഓര്‍ക്കുക)
ഈ അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ ചുംബനസമരക്കാര്‍ ചെയ്തത് തെറ്റാണ്. ഈ നാട്ടില്‍ കാലങ്ങളായി നിലനിന്നുവരുന്ന ഒരു സാമൂഹ്യവ്യവസ്ഥിതിയുണ്ട്. അതില്‍ സുപ്രാപ്യത ദര്‍ശിക്കണം.
”ആ നീ സുപ്രാപനാകെ ആള്
ക്കച്ഛന് മകനു പോലവേ”- ഋഗ്വേദം
സമൂഹങ്ങള്‍ സംസ്കാരങ്ങളായി ഉരുത്തിരിയുന്നത് വ്യക്തികളില്‍ സമഷ്ടിയുമായി പൊരുത്തപ്പെട്ടുപോകാനുള്ള വ്യഗ്രത കൂടിക്കൂടി വരുമ്പോഴാണ്. ഇവിടെ നിലനിന്നുപോരുന്ന വ്യവസ്ഥിതി സമൂഹത്തിലേക്കു പ്രസരിപ്പിക്കുന്ന പിതൃനിര്‍വിശേഷമായ പ്രാപ്യതയുടെ, കൂട്ടായ്മയുടെ ആലക്തിക ശക്തിയില്‍ വിശ്വാസമര്‍പ്പിക്കുന്നതുകൊണ്ടാണ് ഞങ്ങളെപ്പോലുള്ളവര്‍ക്ക് മക്കളെ, പെണ്മക്കളെ, സമാധാനമായി പുറത്തേക്കയക്കുവാന്‍ കഴിയുന്നത്.
ആ വിശ്വാസം തകര്ന്നവിധത്തിലുള്ള, സമൂഹവുമായുള്ള സുപ്രാപ്യത നഷ്ടപ്പെടുത്തുന്ന വിധത്തിലുള്ള പ്രവര്‍ത്തനമാണ് ചുംബനസമരക്കാരും അതിനെ അനുകൂലിക്കുന്നവരും നടത്തിയത്. മഞ്ഞപ്പത്രങ്ങളും മഞ്ഞച്ചാനലുകളും അതിനെ അനുകൂലിച്ചത് അവരുടെ സൃഗാലബുദ്ധിയും സാമൂഹ്യവിരുദ്ധതയും വെളിവാക്കുന്നു. ജനപ്രതിനിധികള്‍ അതിനെ അനുകൂലിച്ചത് തങ്ങള്‍ക്ക് വോട്ടുചെയ്തു ജയിപ്പിച്ച സമൂഹത്തോടുകാട്ടിയ നീചമായ നന്ദികേടു തന്നെയാണ്. മാപ്പര്‍ഹിക്കാത്ത കുറ്റമാണവര്‍ ചെയ്തത്.
ഇപ്പോഴുണ്ടായ ചുംബനസമരം വിദ്യാലയങ്ങളില്‍ അധ്യാപകര്‍ക്ക് ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സ്വന്തം മക്കളുടെ പ്രത്യേകിച്ച് പെണ്മക്കളുടെ ഭാവിയോര്‍ത്ത് ഉത്കണ്ഠപ്പെടുന്ന മാതാപിതാക്കളുടെ മനസ്സില്‍ തീകോരിയിടുന്ന സംഭവങ്ങളാണിപ്പോള്‍ ഉണ്ടായിരിക്കുന്നത്.
സാംസ്കാരിക നായകന്മാരെന്ന് വാഴ്ത്തപ്പെടുന്ന, നിലവാരമില്ലാത്ത വ്യക്തികള്‍ ഇതിന്റെ വക്കാലത്ത് ഏറ്റെടുക്കുകയും മഞ്ഞപ്പത്രങ്ങളും മഞ്ഞച്ചാനലുകളും സൃഗാലബുദ്ധിയോടെ ഇതിന്റെ പ്രചാരണത്തില്‍ ഏര്‍പ്പെടുകയും ചെയ്തതോടെ അടുത്തകാലത്തൊന്നുമുണ്ടായിട്ടില്ലാത്ത വിധത്തിലുള്ള ശക്തമായ ഭീഷണികള്‍ നമ്മുടെ സാമൂഹ്യവ്യവസ്ഥ നേരിടുന്നതെന്നു പറയാം. അതിനെ സര്‍വശക്തിയുമെടുത്തു തോല്‍പ്പിക്കേണ്ടത് ഭാരതീയ പാരമ്പര്യത്തിലും സംസ്കാരത്തിലും വിശ്വസിക്കുന്ന ഓരോ വ്യക്തിയുടേയും കടമയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: