2014 ഡിസംബര്‍ 13 ലെ ഒരു പ്രമുഖ ദിനപത്രത്തില്‍ ‘പുരാവസ്തു പഠനങ്ങളുടെ ദുരവസ്ഥ’ എന്ന പേരില്‍ ഡോ. എം.ജി.എസ്. നാരായണന് എഴുതിയ ലേഖനം; നമ്മുടെ ചരിത്ര-സാംസ്കാരിക രംഗത്ത് സംഭവിക്കുന്ന പ്രതിലോമ പ്രവണതകളെ തുറന്നുകാട്ടലാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച്, കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ വന്നതിനുശേഷം; കേരളത്തില്‍ ചരിത്ര-പുരാവസ്തു പഠന മേഖലകള്‍ക്ക് വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ലെന്ന് സൂചിപ്പിച്ചുകൊണ്ടാണ് എംജിഎസ് തന്റെ ലേഖനം ആരംഭിക്കുന്നത്.
ഭാരതത്തിന്റെ യഥാര്‍ത്ഥ ദേശീയ ചരിത്രത്തോടും പൗരാണിക പാരമ്പര്യത്തോടും ചിറ്റമ്മനയമാണ് കോണ്‍ഗ്രസ് എക്കാലവും കൈക്കൊണ്ടിട്ടുള്ളത്. അത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു കൊണ്ടുവന്ന ഒരു കീഴ്വഴക്കമാണ്. നെഹ്റുവിന് ചില രാഷ്ട്രീയലക്ഷ്യങ്ങളുണ്ടായിരുന്നു. നെഹ്റുവിന്റെ സ്വേച്ഛാപരമായ പിടിവാശികളെ വിടാതെകൊണ്ടുനടന്നതിന്റെ തിക്തഫലമാണ് കോണ്‍ഗ്രസിനെ സര്വ്വനാശത്തില്കൊണ്ടെത്തിച്ചത്. ചരിത്രത്തിന്റെ തിരിച്ചടി.
ഈ സന്ദര്‍ഭത്തില്‍ ശ്രീനാരായണഗുരുവിന്റെ ശിഷ്യനായിരുന്ന നടരാജഗുരു; നെഹ്റുവിനെക്കുറിച്ച് പ്രസ്താവിച്ച ചില വരികള്‍ ഉദ്ധരിക്കട്ടെ:
”മുപ്പത് നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് ഉപനിഷത്തില്‍ പറഞ്ഞ വാക്കുതന്നെ നാരായണഗുരുവും പറയുന്നു. ആ വാക്കുകളാണ് ഭാരതീയ സംസ്കാരത്തിന്റെ കൊമ്പില്‍ വിരിഞ്ഞ വേദാന്തം. അതിനെ ഇന്ത്യക്കാര്‍ ഒരിക്കലും കൈവിടരുതേയെന്ന് പോള്‍ ഡോക്സണ് പ്രാര്‍ത്ഥിക്കുന്നു. അതേ വാക്കുകളാണ് തനിക്കു ജീവിതകാലത്തും മരണകാലത്തും ആശ്വാസം നല്‍കുന്നതെന്ന് ഷോപ്നോവര് പറയുന്നു. എന്നിട്ടും നെഹ്റു ‘ഡിസ്കവറി ഓഫ് ഇന്ത്യ’യെന്ന പുസ്തകത്തില്‍ ഉപനിഷത്തിന്റെ അന്തരീക്ഷം അദ്ദേഹത്തിന് അപരിചിതമാണെന്നു പറയുന്നു. അതിന്റെ അര്‍ത്ഥം അദ്ദേഹത്തിന് ഇനിയും ഇന്ത്യയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ്.” (ഗുരുവും ശിഷ്യനും- ഗുരുനിത്യചൈതന്യയതി പുറം 201, നാരായണ ഗുരുകുലം, വര്‍ക്കല).
ഭാരതത്തെ അറിയാത്തൊരാള്‍ ഭാരതം ഭരിച്ചതിന്റെ ദുരന്തമാണ് നാം ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അധികാരത്തിനും പണത്തിനും വേണ്ടി; മറ്റെല്ലാ നൈതികമൂല്യങ്ങളെയും അവസരത്തിനൊത്ത് കയ്യൊഴിഞ്ഞ പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം കോണ്‍ഗ്രസ് നേതൃത്വം കൈക്കൊണ്ട പല സുപ്രധാന നയങ്ങളും ഭാരതത്തിന്റെ ചരിത്രത്തില്‍ ദൂരവ്യാപകമായ ദുഷ്ഫലങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. എംജിഎസിന്റെ ലേഖനത്തിന്റെ വിഷയ പശ്ചാത്തലത്തെ മേല്‍പ്പറഞ്ഞ കാര്യങ്ങളുടെ തുടര്‍ച്ചയായിട്ടുവേണം കാണാന്‍.
തൃപ്പൂണിത്തുറ ഹില്‍പാലസിലെ പൈതൃക പഠനകേന്ദ്രത്തില്വെച്ച്, കേരളത്തിലെ രണ്ട് സമുന്നത വ്യക്തികള്‍ക്കുനേരെ നടന്ന രാഷ്ട്രീയ ആക്രമണത്തിന്റെ കഥകൂടി പറഞ്ഞുകൊണ്ടാണ് എംജിഎസ് ലേഖനം അവസാനിപ്പിക്കുന്നത്.
ആദര്‍ശരാഷ്ട്രീയമല്ല, അധികാരരാഷ്ട്രീയം എക്കാലത്തും കൈക്കൊണ്ടിട്ടുള്ള ഒരു കുത്സിതതന്ത്രമാണ് തങ്ങള്‍ക്കു അനഭിമതരായവരെ തേജോവധം ചെയ്ത് നശിപ്പിക്കുക എന്നത്. മുമ്പ് അഴിമതിയാണ് ഇവരുടെ ആയുധമെങ്കില്‍, ഇന്ന് അതിലും നീചമായ സ്ത്രീപീഡന ആരോപണമാണ്. എംജിഎസിന്റെ വരികള്‍തന്നെ പകര്‍ത്താം:
”ചില കാര്യങ്ങളില്‍ എനിക്ക് അല്പം ദുഃഖമുണ്ട്. എന്റെ ക്ഷണം സ്വീകരിച്ച് സര്‍ക്കാര്‍ അനുമതിയോടെ ഡീന്‍ ഓഫ് അക്കാദമിക് അഫയേഴ്സ് എന്ന പദവി സ്വീകരിക്കുകയും ധാരാളം സമയവും അധ്വാനവും ഈ സാംസ്കാരിക പ്രവര്‍ത്തനത്തിനായി ചെലവഴിക്കുകയും ചെയ്ത രണ്ടുപേര്‍- ഡോ. എം.ജി. ശശിഭൂഷണും ഡോ. എന്‍.എം. നമ്പൂതിരിയും- വഴിക്കു വഴിയേ വളരെ കഷ്ടപ്പാടുകളും അപമാനവും സഹിക്കേണ്ടിവന്നു. സാംസ്കാരികവകുപ്പുമന്ത്രിയുടെ സെക്രട്ടറി എന്ന നിലയില്‍ ഒരാള്‍ ടെലിഫോണില്‍ വിളിച്ച് സ്ത്രീപീഡനക്കേസില്‍ പ്രതിയാണെന്നും അന്വേഷിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടെന്നും ഭീഷണിപ്പെടുത്തിയതോടെ ഡോ. ശശിഭൂഷണ്‍ രാജിവെച്ച് പോയി.
മന്ത്രിയുടെ ആവശ്യപ്രകാരം രണ്ട് വനിതകള്‍ അന്വേഷണപ്രഹസനം നടത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല. പിന്നീട് ആ സ്ഥാനത്തേക്ക് എന്റെ നിര്‍ദ്ദേശപ്രകാരം നിശ്ചയിക്കപ്പെട്ട ഡോ. എന്‍.എം. നമ്പൂതിരി അതിലും എത്രയോ അധികം ഭീഷണികളും അപമാനവും സഹിക്കേണ്ടിവന്നു. അതേ തന്ത്രമുപയോഗിച്ച് ഓഫീസിലെ ഒരു സ്ത്രീയുടെ പേരില്‍ ശാരീരികമായും മാനസികമായും സ്ത്രീപീഡനം ആരോപിച്ചാണ് ഡോ. നമ്പൂതിരിയെ തൃപ്പൂണിത്തുറ പോലീസ്സ്റ്റേഷനില്‍ കൊണ്ടുപോയത്.
ആ സാധുമനുഷ്യന് തന്റെ ഡീന്‍ പദവി കാര്യമായെടുത്ത് ഹില്‍പാലസിന് തൊട്ട ഒരു വീട് വാടകക്ക് എടുത്ത് അവ്യവസ്ഥിതമായി കിടന്നിരുന്ന സെന്റര്‍ ഓഫീസ് കാര്യങ്ങള്‍ക്ക് അടുക്കും ചിട്ടയും വരുത്താന്‍ ശ്രമിച്ചു. അതാണ് അപകടമായത്. അതില്‍ ചൊടിച്ച മന്ത്രിയുടെ സെക്രട്ടറിയും കൂട്ടരും ആര്‍ക്കിയോളജി വകുപ്പയച്ച രജിസ്ട്രാറും ചേര്‍ന്നുണ്ടാക്കിയ സമ്മര്‍ദ്ദങ്ങളില്‍ ആ പണ്ഡിതന് തളര്‍ന്നുപോയി. വലതുവശത്ത് പക്ഷാഘാതമുണ്ടായി. സംസാരശേഷി നഷ്ടപ്പെട്ടു. കുറേ ദിവസങ്ങള്‍ ട്യൂബിലൂടെ ഭക്ഷണം കൊടുക്കേണ്ടിവന്നു. ഇപ്പോഴും അവശനായി കഴിയുന്നു.” ഇത്രയും ദീര്‍ഘമായി ഉദ്ധരിച്ചത്; പ്രസ്തുത ലേഖനം ശ്രദ്ധയില്‍പ്പെടാതെ പോയവരുടെ അറിവിലേക്കുവേണ്ടിയാണ്.
പ്രഗല്ഭ പണ്ഡിതരും പ്രാപ്തരും സംസ്കാരസമ്പന്നരുമാണ് ഡോ. എം.ജി. ശശിഭൂഷണും ഡോ. എന്‍.എം. നമ്പൂതിരിയും. അവര്‍ക്കുനേരെ ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കാന്‍ ചെകുത്താന് പോലും മടിക്കും എന്നതാണ് വസ്തുത. കേരളത്തിന്റെ സാംസ്കാരികലോകത്ത് അവരുടെ സ്ഥാനം എത്ര വലുതാണെന്ന്, ദുര്‍മോഹികളായ രാഷ്ട്രീയക്കാരോ അവരുടെ അനുയായിവൃന്ദത്തിനോ മനസിലാവില്ല. അതിന് സംസ്കാരം എന്ന ജന്മഗുണമുണ്ടാവണം.
അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍, ആരോഗ്യകരമായ ചര്‍ച്ചയിലൂടെ ആവണം അത് പരിഹരിക്കാന്‍. അതിനു ശ്രമിക്കാതെ, ജീവിതകാലം മുഴുവന്‍ പഠിച്ചും ചിന്തിച്ചും സമൂഹത്തിന് നന്മമാത്രം ചെയ്യുന്നവരെ അപമാനിക്കുന്നത് ആര്‍ക്കും ഭൂഷണമല്ല. അത്തരം ദുഷ്ചെയ്തികളെ പ്രതിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
നമ്മുടെ ഭാഷാശാസ്ത്രത്തിനും ചരിത്രത്തിനും സാഹിത്യത്തിനും കനപ്പെട്ട ഗ്രന്ഥങ്ങള്‍ സംഭാവന ചെയ്ത വ്യക്തിയാണ് ഡോ. നമ്പൂതിരി. ഇനിയും ഒട്ടേറെ ഗവേഷണ പഠനങ്ങള്‍ കൈരളിക്ക് സമര്‍പ്പിക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു. ആ ധിഷണാപ്രകാശത്തെയാണ് ദുരമൂത്ത രാഷ്ട്രീയരാക്ഷസന്മാര് തല്ലിക്കെടുത്തിയത്.
ഡോ. നമ്പൂതിരിക്ക് നഷ്ടമായ ജീവിതം; അതിന് ഇടയാക്കിയവര്‍ക്ക് തിരിച്ചുനല്‍കാന്‍ കഴിയുമോ? സന്മാര്‍ഗ്ഗബോധം നശിച്ചവര്‍ സമൂഹത്തിന് വിപത്താണ്. അത്തരക്കാരെ നിലയ്ക്കുനിര്‍ത്താന്‍ വേണ്ട നിയമനടപടികള്‍ക്ക് താമസിച്ചാല്‍; ഇതിലും കൊടിയ പൈശാചികത്വം നാം കാണേണ്ടിവരും.
പുരാവസ്തുവകുപ്പ് ഡയറക്ടര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ എംജിഎസിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് യഥായോഗ്യം വിനിയോഗിക്കാതെ കൃത്യവിലോപം കാട്ടിയെന്നും അതിനാല്‍ അദ്ദേഹത്തിന്റെ പേരില്‍ ഒരന്വേഷണം വേണമെന്നും ഒരു പ്രത്യാരോപണം ഉന്നയിച്ചിരിക്കുന്നു. അതിലും രസകരം: ”മൂന്നു വര്‍ഷമായി തൃപ്പൂണിത്തുറ സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസിന്റെ ഡയറക്ടറായിരുന്ന എംജിഎസിന് കാലാവധി കഴിഞ്ഞശേഷം പുനര്‍നിയമനം നല്‍കാത്തതിന്റെ രോഷപ്രകടനമാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലു”കളെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
എംജിഎസ് എന്ന വ്യക്തിയെക്കുറിച്ച്, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ക്ക് വേണ്ടത്ര ധാരണ ഇല്ലെന്നു വേണം കരുതാന്‍. പ്രസ്താവനയില്‍ പറയുന്ന രണ്ട് കാര്യങ്ങള്‍ തന്നെ അതിന് തെളിവാണ്. താന്‍ ഏറ്റെടുക്കുന്ന ഏത് കൃത്യവും- ഗവേഷണരംഗത്തായാലും ഭരണരംഗത്തായാലും- അത് കുറ്റമറ്റതും സക്രിയവുമായിരിക്കണമെന്ന് നിശ്ചയബുദ്ധിയുള്ളയാളാണ് എംജിഎസ്. വ്യാജവിവാദങ്ങളുണ്ടാക്കി യശസ്സ് ഉയര്‍ത്തേണ്ട ഗതികേടും അദ്ദേഹത്തിനില്ല.
സര്‍ക്കാര്‍ ഫണ്ട് വിനിയോഗിച്ചില്ലെന്ന് ഡയറക്ടര്‍ പറയുമ്പോള്‍, അദ്ദേഹത്തോട് തിരിച്ചൊരു ചോദ്യം സവിനിയം ചോദിക്കട്ടെ. സര്‍ക്കാര്‍ അനുവദിച്ചിച്ചെന്നു പറയുന്ന ഫണ്ട് ചെലവുചെയ്യാന്‍ എന്തെങ്കിലും പ്രതിബന്ധം എംജിഎസിന് ഉണ്ടായിട്ടുണ്ടോ എന്നുകൂടി ആലോചിക്കേണ്ടതല്ലേ? പൈതൃകപഠനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ജനറല്സ്ഥാനത്തിരുന്ന അദ്ദേഹം, താന്‍ കൃത്യവിലോപം കാട്ടിയെന്ന് ബോധ്യമുള്ളപക്ഷം, സര്‍ക്കാരിന്റെ നിലപാടുകളെ തുറന്നു വിമര്‍ശിക്കാന്‍ തയ്യാറാവുമായിരുന്നോ?
സത്യങ്ങള്‍ തുറന്നുപറയുന്നതില്‍ തന്റെ സ്ഥാനങ്ങളോ അതില്‍നിന്നുള്ള ലാഭ-നഷ്ടങ്ങളുടെ കണക്കുനോക്കിയോ അല്ല അദ്ദേഹം ഇക്കാലമത്രയും ്രപവര്ത്തിച്ചിട്ടുള്ളത്. പണത്തിന്റെയോ പദവിയുടെയോ വിനിമയമൂല്യംകൊണ്ട്, അദ്ദേഹത്തിന്റെ ധാര്‍മികജീവിതത്തെ അളക്കാന്‍ ശ്രമിക്കുന്നതുതന്നെ നീതികേടാണ്.
പൈതൃകപഠനകേന്ദ്രത്തിന്റെ ഡയറക്ടര്പദവിയേക്കാള് ആയിരം മടങ്ങ് വലുപ്പമുള്ള അക്കാദമിക് സ്ഥാപനങ്ങളുടെ തലപ്പത്ത് എംജിഎസ് ഇരുന്നിട്ടുണ്ട്. പദവിയേക്കാള്‍, തന്റെ ആത്മാഭിമാനവും ആദര്‍ശവും ചിന്താസ്വാതന്ത്ര്യവുമാണ് വലുതെന്ന് പലതവണ അദ്ദേഹം തെളിയിച്ചിട്ടുമുണ്ട്. അങ്ങനെ ഒരാള്‍ ഡയറക്ടര്‍സ്ഥാനം വീണ്ടും കിട്ടാത്തതിനാലാണ് രോഷംപൂണ്ട് സര്‍ക്കാരിനെതിരെ തിരിഞ്ഞതെന്ന് പുരാവസ്തുവകുപ്പ് ഡയറക്ടറുടെ പ്രസ്താവന വസ്തുതക്ക് വിരുദ്ധമാണ്.
ഇടതു-വലതു രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവര്‍ വളര്‍ത്തുന്ന മതസ്ഥാപനങ്ങളും ഈ നാടിന്റെ ചരിത്രെത്തയും സംസ്കാരത്തെയും ചിത്രവധം ചെയ്യുമ്പോള്‍, അത് അരുതെന്ന് പറയാന്‍ എംജിഎസ് കാണിക്കുന്ന ആര്‍ജവമാണ്, സമകാലിക കേരളത്തില്‍ അദ്ദേഹത്തിന്റെ ചരിത്രപരമായ ദൗത്യം!
പുരാവസ്തുവകുപ്പ് ഡയറക്ടറുടെ ചെറുപ്രസ്താവന ഒഴിച്ചാല്‍, ഇവിടുത്തെ സാംസ്കാരികനായകരോ ചരിത്രപണ്ഡിതരോ തീവ്ര മതേതര ബുദ്ധിജീവികളോ ആരുംതന്നെ എംജിഎസിന്റെ ലേഖനത്തെക്കുറിച്ച് ഒരു വാക്കുപോലും പറഞ്ഞതായി കാണുന്നില്ല. ഇവര്‍ ആരെയാണ് ഭയപ്പെടുന്നത്? എന്തിനാണ് ഈ മൗനംകൊണ്ടുള്ള പ്രീണനം?
പ്രതികരിക്കാൻ ഇവിടെ എഴുതുക: