അദിതിയുടെയും കശ്യപമഹര്‍ഷിയുടെയും പുത്രനാണ് സൂര്യഭഗവാന്. രണ്ടുപത്നിമാരുണ്ട്. രാജ്ഞി(സംജ്ഞ)യെന്ന ഭാര്യ വലതുവശത്തും നിക്ഷുഭാ(ഛായാ)ഇടതുവശത്തും ഉപവിഷ്ടരായി ലോകരെ അനുഗ്രഹിക്കുന്നു.
ദക്ഷിണായനം അവസാനിച്ച് ഉത്തരായനം ആരംഭിക്കുന്ന ദിനമാണ് മകരസംക്രമം. അയനം എന്നാല്‍ യാത്ര. ഭൂമീദേവി സൂര്യഭഗവാനെ വലം വയ്ക്കുന്നു. സൂര്യരശ്മികള്‍ സര്‍വചരാചരങ്ങളിലേക്കും സഞ്ചരിച്ച് വീര്യവും ഉണര്‍വും ശോഭയും നല്കുന്നു. ഇരുട്ട് മാറി വെളിച്ചം കടന്നുവരുന്നു.
ഉത്തരായനകാലം സത്കര്‍മങ്ങള്‍ക്ക് ഉചിതമായ കാലമാണ്. ദേവകള്‍ സക്രിയരായി ഉണര്‍ന്നിരിക്കുന്ന കാലം. നമ്മുടെ ഈശ്വരാര്‍പ്പിതമായ കര്‍മങ്ങള്‍ക്ക് വേഗം ഫലം കിട്ടുന്ന കാലവുമാണിത്.
ഋഗ്വേദകാലത്തെ പ്രാര്‍ത്ഥനകള്‍ തൊട്ട് പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ രൂപം നല്കിയ ഏകാത്മ മാനവദര്‍ശനത്തില്‍ വരെ സമ്പൂര്ണമാനവരാശിയുടെ, സമ്പൂര്‍ണ വിശ്വത്തിന്റെ ക്ഷേമത്തെക്കുറിച്ചാണ് നമ്മുടെ ചിന്തകന്മാര് പറഞ്ഞിട്ടുള്ളത്.
ഭഗവാന് മനുവിന്റെ ധര്മശാസ്ത്രഗ്രന്ഥത്തിന് ‘ഹിന്ദുധര്‍മ ശാസ്ത്ര’മെന്നല്ല ‘മാനവധര്‍മ ശാസ്ത്രം’ എന്ന പേരാണ് നല്‍കിയത്.
‘പുമാന് പുമാംസം പരിപാതുഃ വിശ്വതഃ’
(ഋഗ്വേദം 6-75-14) എന്നതായിരുന്നു നമ്മുടെ പ്രാര്‍ത്ഥന. മനുഷ്യരെങ്ങും പരസ്പരം രക്ഷിച്ചു വളരട്ടെ എന്നാണീ പ്രാര്‍ത്ഥനയുടെ അര്‍ത്ഥം. എന്നാല്‍ കാലക്രമത്തില്‍ ഭാരതത്തിനു പുറത്തുള്ള ഭൂഭാഗങ്ങളില്‍ തങ്ങള്‍ സമ്പൂര്‍ണ മാനവരാശിയുമായി ഏകാത്മകമാണെന്നു ചിന്തിക്കുന്നതിനുപകരം പ്രത്യേക ജനവിഭാഗമാണെന്ന് ചിന്തിക്കുന്നവര്‍ ഉണ്ടായി. സ്വന്തം തനിമ മറ്റുള്ളവരുടെമേല്‍ വാള്മുനയിലൂടെ അടിച്ചേല്‍പ്പിക്കുന്ന മനോഭാവവും അവരില്‍ വളര്‍ന്നുവന്നു. അത്തരം ആളുകള്‍ ഭാരതത്തിലേക്ക് വന്നപ്പോള്‍ നാം അവരില്‍ നിന്നും വ്യത്യസ്തരാണെന്ന് സ്പഷ്ടമാക്കേണ്ടത് നമുക്കും ആവശ്യമായിത്തീര്‍ന്നു. അങ്ങനെയാണ് നമ്മെക്കുറിച്ച് (ഭാരതീയരെക്കുറിച്ച്) മാത്രം സൂചിപ്പിക്കുന്ന ഒരു വിശേഷണ പദം സ്വീകരിക്കാന്‍ നാം നിര്‍ബന്ധിതരായത്. ആ വിശേഷണ പദവും ഹിന്ദുക്കള്‍ സ്വയം സ്വീകരിച്ചതല്ല. അന്യരാണ് നമ്മെ ‘ഹിന്ദുക്കള്‍’ എന്നുവിളിച്ചത്.
മാനുഷികമായ എല്ലാ മനോമാലിന്യങ്ങളെയും പരാജയപ്പെടുത്താനുള്ള ക്ഷമത വ്യക്തിയില്‍ വളര്‍ത്തുക, സ്നേഹം, ആത്മസംയമനം, ത്യാഗം, സേവനം, ചാരിത്ര്യശുദ്ധി തുടങ്ങിയ പരമ്പരാഗത ഗുണങ്ങള്‍ നിറഞ്ഞുനില്ക്കുന്ന മാതൃകാപരമായ വ്യക്തിയും വ്യക്തികളെ ഉള്‍ക്കൊള്ളുന്ന സമൂഹവും വിശ്വവുമാണ് ഹൈന്ദവസംസ്കാരത്തിന്റെ മൂലധനം. ഇതുതന്നെയാണ് ഹിന്ദുദേശീയതയെന്നതുകൊണ്ട് ഉദ്ദേശിക്കുന്നതും. വിട്ടുവീഴ്ചയില്ലാത്ത ഈ മഹനീയ ഗുണങ്ങള്‍ കാത്തുരക്ഷിക്കുന്ന സനാതനമായ ഹിന്ദുരാഷ്ട്രത്തിന്റെ രക്ഷയാണ് ലോകമംഗളകാരകമായിത്തീരുന്നത്.
സ്വാമി വിവേകാനന്ദനും ആര്‍എസ്എസ് സ്ഥാപകനായ ഡോ.കേശവബലിറാം ഹെഡ്ഗേവാറും സര്‍സംഘചാലക് ആയിരുന്ന ഗുരുജി ഗോള്‍വല്‍ക്കറും മറ്റ് ത്യാഗധനരും സന്ന്യാസിവര്യന്മാരും ഭാരതാംബയുടെ പാവനമണ്ണില്‍ പ്രകാശം ചൊരിഞ്ഞ് കടന്നുപോയതും ഭാരതത്തെ വിശ്വഗുരുസ്ഥാനത്ത് പ്രതിഷ്ഠിക്കാനാണ്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചൈതന്യം സമസ്ത മേഖലകളിലും കടന്നുചെല്ലുന്നതും ഇതേ ലക്ഷ്യത്തോടെയാണ്.
സമസ്ത ജീവജാലങ്ങളുടേയും സുഖത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള ധര്മവീരരുടെയും വീരവനിതകളുടെയും പ്രവര്‍ത്തന വിജയമാണ് ഉത്തരായന കാലത്തെ പവിത്രമാക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: