ഏതാണ്ട് ഒരുകൊല്ലം മുമ്പാണ്. കൊട്ടാരക്കരയില്‍നിന്നു കോട്ടയത്തേക്കു പോയ ഒരു കാര്‍ കാരക്കാട്ടുവെച്ച് റോഡരുകിലെ പോസ്റ്റിലിടിക്കുന്നു. നട്ടുച്ചനേരം. വേഗതയധികമില്ലാതിരുന്നിട്ടും ഡ്രൈവര്‍സീറ്റിന്റെ ഇടതുവശത്തിരുന്ന സ്ത്രീ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ കോണ്‍ക്രീറ്റ് പോസ്റ്റ് ഒടിഞ്ഞ് കാറിന്റെ മുകളില്‍ വീഴുകയായിരുന്നു. തലക്കേറ്റ ആഘാതമായിരുന്നത്രെ മരണകാരണം.
ഏതാണ്ട് ഇതേകാലയളവിലായിരുന്നു കുറ്റൂരിനടുത്ത് എംസി റോഡില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ മരിച്ചത്. റോഡിലെ കുഴി ഒഴിവാക്കാന്‍ വലത്തോട്ട് വെട്ടിച്ച കാര്‍ ലോറിയുമായി ഇടിക്കുകയായിരുന്നു. ഇരുവാഹനങ്ങളും അമിതവേഗതയില്ലാതിരുന്നിട്ടും കാറിന്റെ മുന്‍വശം ചുളിങ്ങിയമര്ന്നു.
വാസ്തവത്തില്‍ ഈ രണ്ടപകടങ്ങളും വെളിവാക്കിയ ഒരു വസ്തുതയുണ്ടായിരുന്നു. ഒരു ചെറിയ ആഘാതംപോലും താങ്ങാന്‍ കാറുകളുടെ ബോഡിക്കാവുന്നില്ല. മാത്രമല്ല അത്യാവശ്യം വേണ്ട സുരക്ഷാ സംവിധാനങ്ങള്‍ ഒന്നുംതന്നെ മിക്ക കാറുകളിലുമില്ല. മദ്ധ്യവര്‍ഗ്ഗത്തെ മുന്നില്‍കണ്ട് വാഹനവില കഴിവതും കുറക്കാനായി സുരക്ഷാ സംവിധാനങ്ങള്‍ നിര്‍മ്മാതാക്കള്‍ അവഗണിക്കുകയാണ്. കഴിഞ്ഞ ഒരുകൊല്ലത്തിനിടയ്ക്ക് ഇന്ത്യയിലാകെയുണ്ടായ കാറപകടങ്ങളെടുത്താല് കാര്‍യാത്രക്കാരുടെ മരണങ്ങള് ഏറെയും സുരക്ഷാ സംവിധാനങ്ങളുടെ അഭാവമാണന്ന് പഠനങ്ങള്‍ പറയുന്നു. ഈ പശ്ചാത്തലത്തിലാണ് 2017 ഒക്ടോബറിനുശേഷം ഇന്ത്യയിലിറങ്ങുന്ന എല്ലാകാറുകളും ക്രാഷ്ടെസ്റ്റിനു വിധേയമാക്കിയിരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിഷ്ക്കര്‍ഷിച്ചിരിക്കുന്നത്. അന്താരാഷ്ട്രനിലവാരത്തിലാകണമിത്. അതായത് മുന്‍ഭാഗം മണിക്കൂറില്‍ 56 കിലോമീറ്റര്‍ വേഗതയിലും വശങ്ങള് 50 കിലോമീറ്റര്‍ വേഗതയിലും ക്രാഷ്ടെസ്റ്റിനു വിധേയമാക്കിയിരിക്കണം. ഇത് കാര്‍ യാത്രക്കാരുടെ സുരക്ഷക്ക് ഉഴിച്ചുകൂടാനാകാത്തതാണ്.
എന്താണീ ക്രാഷ്ടെസ്റ്റ് എന്നു നോക്കുക. കാറുകളില്‍ ഡ്രൈവറിന്റേയും യാത്രക്കാരുടേയും സീറ്റുകളില്‍ ഡമ്മികള്‍ വെച്ചശേഷം ഒരു നിശ്ചിത ദൂരത്തില്‍നിന്ന് ഒരു നിശ്ചിത വേഗത്തില്‍ മുന്നിലെ ഉരുക്ക് മതിലില്‍ ഇടിപ്പിക്കുന്ന പരീക്ഷണമാണ് ക്രാഷ്ടെസ്റ്റ്. അതുതന്നെ വാഹനത്തിന്റെ വശങ്ങളിലും പിന്നിലും നടത്തുന്നു. ചിലരാജ്യങ്ങളില്‍ ഒരു നിശ്ചിതവേഗത്തില്‍ കാറുകള്‍ മറിച്ചിടുന്നു. തുടര്‍ന്ന് ഡമ്മികളിലുണ്ടാകുന്ന ആഘാതങ്ങള്‍ പഠിക്കുകയും അതിനെ അതിജീവിക്കാന്‍ സുരക്ഷാ സംവിധാനങ്ങള്‍ രൂപകല്‍പ്പനചെയ്യുകയും ചെയ്യുന്നു. ആഡംബരക്കാറുകള്മാത്രമല്ല ചെറിയ സാധാരണകാറുകള്വരെ ക്രാഷ്ടെസ്റ്റുകള്ക്കു വിധേയമാക്കിയേ മതിയാകൂ എന്നാണ് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞദിവസം വ്യക്തമാക്കിയത്.
എന്നാല്‍ അതേസമയം പുതിയമോഡല്‍ കാറുകളില്‍ ക്രാഷ്ടെസ്റ്റുകള്‍ നടത്താന്‍ ഇന്ത്യയില്‍ സംവിധാനമില്ലെങ്കില്‍ സംവിധാനമുള്ള വിദേശരാജ്യങ്ങളെ നിര്‍മാതാക്കള്‍ക്ക് ആശ്രയിക്കാം. അത്തരം കാറുകളുടെ നിലവാരം തൃപ്തികരമാണോ എന്നറിയാന്‍ മന്ത്രാലയം തന്നെ കാറുകള്‍വാങ്ങി സ്വന്തം ചിലവില്‍ ക്രാഷ്ടെസ്റ്റുകള്‍ നടത്തും. അതേപോലെ കാറുകളുടെ നിലവാരം വിലയിരുത്താന്‍ വികസിത രാജ്യങ്ങളിലെപോലെ ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസസ്സ്മെന്റ് പ്രോഗ്രാം എന്നൊരു പദ്ധതിയും മന്ത്രാലയം വിഭാവനം ചെയ്യുന്നു. ഈ പദ്ധതിപ്രകാരം കാറുകളിലെ സുരക്ഷിത സംവിധാനങ്ങളെ മുന്‍നിര്‍ത്തി നിര്‍മ്മാതാക്കള്‍ക്ക് സ്റ്റാര്‍ പദവിയും നല്‍കും. എന്നാല്‍, കാര്യങ്ങള്‍ ഇങ്ങനെപോയാല്‍ പുതുതായി ഒരുക്കുന്ന സുരക്ഷാ സംവിധാനത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കുറഞ്ഞത് 30 ശതമാനമെങ്കിലും വിലവര്ദ്ധനയുണ്ടാകുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ചുരുക്കത്തില്‍ വിലകുറച്ച് വില്‍പ്പന വര്‍ദ്ധിപ്പിക്കുകയെന്ന നിര്‍മ്മാതാക്കളുടെ പരിപാടി ഇനി നടപ്പില്ലെന്നര്ത്ഥം. കേന്ദ്രമന്ത്രിസഭ അധികാരമേറ്റ് എട്ടാംദിവസം കാറപകടത്തില്‍ കഴിവുറ്റ ഒരു മന്ത്രിയെ നഷ്ടപ്പെട്ടതുകൂടി ഇവിടെ ഓര്‍ക്കണം. മാത്രമല്ല, പ്രതിവര്‍ഷം അഞ്ചുലക്ഷം റോഡപകടങ്ങളില്‍ ഒന്നരലക്ഷത്തോളം ജീവനാണ് ഈ രാജ്യത്ത് പൊലിയുന്നതും. വാഹന സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് യുഎന്നും ഇപ്പോള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: