ഭാരതീയ ശാസ്ത്രകോണ്ഗ്രസ്സിനെക്കുറിച്ച് ചില പത്രങ്ങളില്‍ വന്ന വാര്‍ത്തകളും മുഖപ്രസംഗങ്ങളുമാണ് ഈ കുറിപ്പെഴുതാന്‍ പ്രേരിപ്പിച്ചത്. അതില്‍ മുഴച്ചുനില്‍ക്കുന്ന മുന്‍വിധിയും അസഹിഷ്ണുതയും വിസ്മയജനകവും അരോചകവുമായി തോന്നി. ഒരു പ്രമുഖപത്രത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നതുപോലെ ആധുനികവിജ്ഞാനത്തെ പാശ്ചാത്യവല്ക്കരണമന്ന് പറഞ്ഞ് നിഷേധിക്കാന്‍ വല്ലവരും ശ്രമിക്കുന്നുവെങ്കില്‍ അത് അല്‍പ്പത്തരം തന്നെ. അതിലും തരംതാണതല്ലേ ഭാരതത്തിന്റെ ശാസ്ത്രപാരമ്പര്യത്തിന് ഉണര്‍വ്വേകണം എന്ന ആവശ്യത്തെ പുച്ഛിച്ചു തള്ളുന്നത് ?
പറക്കണമെന്ന മോഹം മനുഷ്യനുണ്ടാവുന്നതും അത് അവന്റെ കലാസൃഷ്ടികളില്‍ പ്രതിഫലിക്കുന്നതും സ്വാഭാവികം. അത് ശാസ്ത്രമായി കണക്കാക്കേണ്ടതില്ല, റൈറ്റ് സഹോദരന്മാരുടെ സ്ഥാനത്ത് കുബേരനെ പ്രതിഷ്ഠിക്കുകയും വേണ്ട. പക്ഷേ വിമാനങ്ങളെക്കുറിച്ചും അവയുടെ ഘടനയെക്കുറിച്ചും നിര്‍മ്മാണസാമഗ്രികളെക്കുറിച്ചും അവയില്‍ ഇന്ധനമായി ഉപയോഗിക്കേണ്ട തൈലത്തെക്കുറിച്ചും പ്രതിപാദിക്കുന്ന വിമാനസംഹിത എന്നൊരു ഗ്രന്ഥം ഭരദ്വാജന് എന്ന ഋഷി തയ്യാറാക്കി ലോകത്തിനുമുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ടെന്നും പഠനഗവേഷണങ്ങള്‍ക്കായി അത് ഇന്നും ലഭ്യമാണെന്നും വരുമ്പോള്‍, അതേക്കുറിച്ച് പഠനംനടക്കണമെന്ന അഭിപ്രായത്തെ മതവാദമായി കാണുന്ന മാനസികാവസ്ഥയെ എന്ത് പേരിട്ട് വിളിക്കണം?
ഇന്ധനവാഹിയായ ഒരു വിമാനത്തില്‍നിന്നും ഇന്ധനാര്ത്ഥിയായ മറ്റൊരു വിമാനത്തിലേക്ക് ആകാശത്തില്‍ ചരിച്ചുകൊണ്ടിരിക്കവേ ഇന്ധനം പകരുക എന്നത് ആധുനിക വൈമാനിക സാങ്കേതികതയില്‍ നൂതനമായ ഒന്ന് മാത്രമായിരിക്കേ അത്തരമൊരു സങ്കേതത്തെക്കുറിച്ച് ഭാരതത്തിന്റെ ശാസ്ത്രപാരമ്പര്യത്തില്‍ പരാമര്‍ശമുണ്ടെങ്കില്‍ അതിനെയും ഭാവനയായി മാത്രം കാണണം എന്ന് പറഞ്ഞാല്‍ അതില്പരം ഒരു ആത്മവഞ്ചന വേറെയുണ്ടാവുമോ ?
ഭാരതീയമായതെല്ലാം അധമമാണെന്ന ചിന്താഗതി അംഗീകരിക്കാനാവുമോ?
മറ്റുള്ളവര്‍ക്കുകൂടി പരീക്ഷിച്ച് ഫലം കാണാന്‍ കഴിയുന്നവയെ മാത്രമേ ശാസ്ത്രതത്വങ്ങളായി ആധുനികലോകം അംഗീകരിക്കൂവത്രെ. വാദ പിത്ത കഫങ്ങളെന്ന ത്രിദോഷങ്ങളുടെ കുറയലും കൂടലുമാണ് ശരീരത്തിന് രോഗാവസ്ഥ സൃഷ്ടിക്കുന്നതെന്നും ഇവയെ ക്രമീകരിച്ച് വരുതിയില്‍ നിര്‍ത്തുകയാണ് രോഗാവസ്ഥയെ മറികടക്കാന്‍ ആവശ്യമായിട്ടുള്ളതെന്നുമുള്ള അടിസ്ഥാന ആയുര്വേദസിദ്ധാന്തത്തെ ഏത് പരീക്ഷണശാലയില്‍ ഏതുവിധം പരീക്ഷിച്ച് അറിയും?
നൂറ്റൊന്ന് ആവര്‍ത്തിച്ച ക്ഷീരബലയിലെ ഔഷധമഹത്വം ആധുനികശാസ്ത്രം ഏത് വിധം പരീക്ഷിച്ച് അറിയും ? അതോ പ്രാചീന മനുഷ്യവിജ്ഞാനീയത്തിന്റെ ഭാഗമായതിനാല്‍ ഇതിലും മിഥ്യയും തഥ്യയും അറിവും അജ്ഞതയും കൂടിക്കുഴഞ്ഞുകിടക്കുകയാണെന്ന് പറയുമോ? രാഹുവിനെയും ഗുളികനെയും വിശ്വാസത്തില്‍ മാത്രം അധിഷ്ഠിതമായ മറ്റനേകം ചേരുവകളെയും ഉള്‍പ്പെടുത്തി കാലാകാലങ്ങളില്‍ കലണ്ടറുകളും പഞ്ചാംഗങ്ങളും പ്രസിദ്ധീകരിക്കാറുണ്ടല്ലോ. ആധികാരികം, ശാസ്ത്രീയം, സമഗ്രം എന്നതാണ് ഒരു പത്രത്തിന്റെ പരസ്യവാചകം തന്നെ! ഈ വിവരങ്ങളൊക്കെ ഏത് പരീക്ഷണശാലയില്‍ പരീക്ഷിച്ച് ബോധ്യപ്പെട്ടതാണ് ?
ഭൂമി പരന്നിട്ടാണെന്ന് ഉറച്ച് വിശ്വസിച്ചുവരവേ ഭൂമി ഉരുണ്ടിട്ടാണെന്ന് കണ്ടെത്തി അത് പ്രഖ്യാപിച്ച ശാസ്ത്രജ്ഞന് ഏല്‍ക്കേണ്ടി വന്നതുപോലെ ഭാരതത്തില്‍ ഒരു മനീഷിക്കും പീഡനമേല്‍ക്കേണ്ടി വന്നിട്ടില്ല. ആരെയും വിഷം കുടിപ്പിച്ചില്ല, ഉമിത്തീയിലിട്ട് നീറ്റിയില്ല. കാരണം ഭാരതത്തിന്റെ മണ്ണില്‍ ശാസ്ത്രത്തിന്റേതെന്നല്ല ഒരു വിജ്ഞാനമേഖലയും (ഈശ്വരചിന്തയടക്കം) ചോദ്യം ചെയ്യാനാവാത്ത പരമതത്വങ്ങളല്ല. യുക്തിഭദ്രമല്ലാത്ത യാതൊന്നും – അവ മത തത്വങ്ങളായാല് പോലും – ചോദ്യം ചെയ്യാതെ അനുസരിക്കേണ്ടതില്ലെന്ന് സന്യാസിമാരിലെ രാജകുമാരനായ വിവേകാനന്ദ സ്വാമികള്‍ അരുളിച്ചെയ്തത് ഈ യാഥാര്‍ത്ഥ്യത്തിന്റെ ബഹിര്‍സ്ഫുരണമാണ്.
ലോകം മുഴുവന്‍ സൂര്യന് ഭൂമിയെ ചുറ്റുന്നു എന്ന് വിശ്വസിച്ച കാലത്തും ഭൂമിയാണ് ഭ്രമണം ചെയ്യുന്നതെന്ന് ഭാരതീയര്‍ മനസ്സിലാക്കിയിരുന്നു. (ഓം വിശ്വഭ്രമണകാരിണൈ്യ നമ:- ശ്രീ ലളിതാസഹസ്രനാമം, ലളിതാസഹസ്രനാമത്തിന്റെ കാലഘട്ടം ആവശ്യമുള്ളവര്‍ അന്വേഷിച്ച് മനസ്സിലാക്കട്ടെ) ഇതും ഏതെങ്കിലും കാവ്യകാരന്റെ ഭാവനാസൃഷ്ടി മാത്രമാണെന്ന് പറയുമോ?
എല്ലാ മികവിന്റെയും കേദാരം ഭാരതം മാത്രമായിരുന്നു എന്ന് വിശ്വസിക്കുന്നവരുണ്ടോ എന്നറിയില്ല. പക്ഷേ തങ്ങളുടെ രാഷ്ട്രം മികവിന്റെ കേന്ദ്രങ്ങളിലൊന്നായിരുന്നു എന്ന സത്യം വിശ്വസിക്കാന്‍ ഭാരതീയര്‍ക്ക് അവകാശമില്ലേ ? ആ വിജ്ഞാനസമ്പന്നത ഭൂമിയില്‍ അവശേഷിപ്പിച്ചതും മെക്കാളെമാരും അനുചരരും പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്താന്‍ ഏറെക്കുറെ വിജയകരമായി പരിശ്രമിച്ചതുമായ ശാസ്ത്രപാരമ്പര്യത്തെ ഒരിക്കല്‍കൂടി അടുത്തറിയാനും ലോകത്തെ പരിചയിപ്പിക്കാനും ശ്രമിക്കുന്നതിനെതിരെ, അവകാശപ്പെടുന്നതുപോലുള്ള ശാസ്ത്രീയത അതിനുണ്ടോ എന്ന് ഗവേഷണം ചെയ്ത് അറിയുന്നതിനെതിരെ, അസഹിഷ്ണുത കാണിക്കുന്നതെന്തിന്? ഗവേഷണഫലം മറിച്ചാണെങ്കില്‍ ഉപേക്ഷിക്കുകയല്ലേ വേണ്ടൂ , എന്തിനീ പരിഭ്രമം ?
ബൗദ്ധികാടിമത്തം എന്നത് ഒരു വ്യാധിയാണ്, ചികിത്സ ഫലിക്കാത്ത വ്യാധി ! ഒരു ഉദാഹരണം പറയാം. ഷേക്സ്പിയറെക്കാള്‍ മുമ്പ് ജീവിച്ച കാളിദാസന് നമ്മളിട്ട വിളിപ്പേര് ഇന്ത്യന്‍ ഷേക്സ്പിയര് എന്നാണ് ! എന്തുകൊണ്ട് ഷേക്സ്പിയറെ ഇംഗ്ലീഷ് കാളിദാസന് എന്ന് വിളിച്ചില്ല? കാരണം ഒന്നേയുള്ളൂ, യൂറോപ്യന്മാര് അങ്ങനെ പറയാനാണ് നമ്മെ പഠിപ്പിച്ചത്, അതാണ് നമുക്ക് വേദവാക്യവും !
ശാസ്ത്രജ്ഞാന പാരമ്പര്യമുണ്ടെങ്കില് ഭാരതം എന്തുകൊണ്ട് അവികസിതമായി തുടരുന്നു എന്ന ചോദ്യത്തിനു മുന്നില്‍ ഒരു എളിയ സംശയം ഉന്നയിക്കാന്‍ മാത്രമേ തോന്നുന്നുള്ളൂ. ഭാരതത്തിന്റെ ചരിത്രം മുഴുവന്‍ പടയോട്ടത്തിന്റേതാണ്.
കഴിഞ്ഞ 5000 വര്‍ഷത്തിനിടക്ക് ഭാരതത്തിലേക്ക് കടന്നുവന്ന പ്രതിയോഗികള്‍ക്ക് കണക്കില്ല. എന്തുകൊണ്ട് ഇവരൊക്കെ അനുസ്യൂതം ഭാരതത്തിലേക്ക് കടന്നുവന്നു? ചരിത്രകാരന്മാരെല്ലാം ഇക്കാര്യത്തില്‍ ഏകാഭിപ്രായക്കാരാണ്. ഭാരതം സമ്പന്നമായിരുന്നതുകൊണ്ട് ! ശാസ്ത്രവും ശാസ്ത്രീയതയും സാങ്കേതികത്വവും ഇല്ലാത്തിടത്ത് എങ്ങനെയാണ് സമ്പത്ത് കുമിഞ്ഞുകൂടുക?
സമ്പത്തില്ലെങ്കില്‍, ഭാരതത്തിന്റെ പിച്ചച്ചട്ടിയില്‍ കയ്യിട്ട് വാരാന്‍ ആയിരക്കണക്കിന് കാതങ്ങള്‍ താണ്ടി ആര് വരുമായിരുന്നു? ഭാരതം ദരിദ്രമായത് വൈദേശിക ആധിപത്യത്തിന് പ്രത്യേകിച്ച് ബ്രിട്ടീഷ് ഭരണത്തിനുശേഷമാണ് മുച്ചൂടും കൊള്ളയടിക്കപ്പെട്ട ഒരു രാജ്യം ദരിദ്രമാവാതിരിക്കുന്നതെങ്ങനെ ?
അനേകം ഋഷിതുല്യരായ യാത്രികരാല്‍ പ്രകീര്‍ത്തിക്കപ്പെട്ട ഒരു സമ്പദ് വ്യവസ്ഥയെയും, നാട്ടറിവുകളാലും ശാസ്ത്രപടുക്കളാലും സമ്പന്നമാക്കപ്പെട്ട സാങ്കേതിക വ്യവസ്ഥയെയും തകര്‍ത്തു തരിപ്പണമാക്കിക്കളഞ്ഞ അക്രമങ്ങളെ തള്ളിപ്പറഞ്ഞ് സ്വന്തം ശാസ്ത്രമഹത്വം ഉദ്ഘോഷണം ചെയ്യുന്നതിന് പകരം ആക്ഷേപിക്കുന്നത് അച്ഛനെ തല്ലുന്നതിന് തുല്യമാണ്.
ആയിരക്കണക്കിന് വര്‍ഷത്തെ ജീവിതപാരമ്പര്യമുള്ള രാഷ്ട്രമാണ് ഭാരതം. സുദീര്‍ഘമായ ഈ നൈരന്തര്യത്തില്‍ ചില അരുതായ്കകള്‍ വിവിധ കാലങ്ങളിലായി വന്നുചേര്‍ന്നിരിക്കാം. ചിലയിടത്ത് ചില ആളുകളില്‍ കാണുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വിവേചനങ്ങളും ഇത്തരം അരുതായ്കകളായി മാത്രമേ കാണാവൂ.
നൂറ്റാണ്ടുകളായി വളര്‍ന്നു പന്തലിച്ച് എല്ലാ കാലത്തും എല്ലാവര്ക്കും പരിമളം പരത്തുന്ന പൂക്കളും പോഷകസമൃദ്ധമായ ഫലങ്ങളും തണലും പ്രദാനം ചെയ്യുന്ന ഒരു മഹാവൃക്ഷത്തെ അതില്‍ കുറച്ച് കടന്നലുകള്‍ കൂട് കൂട്ടിയിട്ടുണ്ടെന്ന കാരണം പറഞ്ഞ് മുറിച്ചുമാറ്റാന്‍ വെമ്പുന്നതിന് തുല്യമാണ് അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ചൂണ്ടിക്കാട്ടി ഭാരതത്തിന്റെ പാരമ്പര്യം മോശമാണെന്ന് വിലയിരുത്തുന്നത്.
ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള അരുതായ്കകള്‍ കടന്നുചെല്ലാത്ത സമൂഹങ്ങളെ ലോകത്തിന്റെ ഏത് കോണില്‍ കാണിച്ചുതരാന്‍ പറ്റും ? ഒരു വരിയുടെയോ ഒരു വരയുടെയോ പേരില്‍ കാട്ടുനീതിയെ പോലും വെല്ലുന്ന ലജ്ജാവിഹീനത ലോകമെങ്ങും അരങ്ങേറുന്നത് ഇക്കൂട്ടര്‍ കാണുന്നില്ലേ ? സത്യത്തില്‍ അവയല്ലേ യഥാര്‍ത്ഥ അന്ധവിശ്വാസത്തിന്റെ പ്രതിഫലനം?
താളിയോലകളിലും തുകല്‍ചുരുളുകളിലും പ്രസ്താവിച്ച കാര്യങ്ങള്‍ ചിരന്തനസത്യങ്ങളാവണമെന്നും വരാനിരിക്കുന്ന കാലത്തെയും തലമുറകളെയും ഈ പ്രസ്താവങ്ങളുടെ ചങ്ങലയില്‍ ബന്ധിച്ചിടണമെന്നും ഭാരതം ആഗ്രഹിച്ചതിന് തെളിവുകളില്ല. ഭാരതത്തിന്റെ അടിസ്ഥാനപരമായ ആത്മാവിഷ്ക്കാരം സ്വാതന്ത്ര്യമാണ്.
ഈശ്വരചിന്തയില്‍ പോലും ഈ സ്വാതന്ത്ര്യം പൂത്തുലഞ്ഞ് പരിലസിക്കുന്നത് ഭാരതത്തില്‍ മാത്രമേ കാണാന്‍ സാധിക്കൂ. ഗീത ഉപദേശിച്ച് കഴിഞ്ഞശേഷം ആചാര്യനായ ഭഗവാന് കൃഷ്ണന് അന്തിമമായി അര്‍ജ്ജുനനോട് പറഞ്ഞത്് ശ്രദ്ധിക്കുക. എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞു കഴിഞ്ഞു. ഇനി നിന്റെ ഇഷ്ടമെന്തോ അത് പ്രവര്‍ത്തിക്കുക!
സ്വാതന്ത്ര്യത്തിന് ഇതിലും നല്ല ഉദാഹരണം വേറെ ചൂണ്ടിക്കാട്ടാനാവുമോ? നാനാഭാഗത്ത് നിന്നും ശുഭചിന്തകള്‍ നമ്മിലേക്ക് പ്രവഹിക്കട്ടെ എന്നര്‍ത്ഥിച്ച ഈ രാഷ്ട്രത്തിന് നമ്മേക്കാള്‍ കേമന്മാരായി ആരുമില്ലെന്ന് മേനി പറയാന്‍ സാധ്യമല്ലതന്നെ. ആദേശം ചെയ്യപ്പെടുന്ന ശുഭചിന്തകളെ സ്വാംശീകരിക്കുന്നതിനര്ത്ഥം നാം ഒന്നിനും കൊളളാത്തവരാണെന്നല്ല; അങ്ങനെ കരുതുന്നവരുണ്ടാകാമെങ്കിലും.
ഭൂതകാലം ഭാവിതലമുറകള്‍ക്കായി കരുതിവെച്ച വിജ്ഞാനത്തിന്റെ ഈടുവെപ്പുകളില്‍ ഇന്നും നിലനില്‍ക്കുന്ന ജീവല്സ്പന്ദനങ്ങളെ വര്‍ത്തമാനകാലവുമായി അഭിവ്യഞ്ജിപ്പി ക്കുന്നതിലാവണം മാധ്യമങ്ങളുടെ ശ്രദ്ധപതിയേണ്ടത്, അല്ലാതെ ഈ വിധം സ്വന്തം സംസ്ക്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും തായ്വേര് അറുക്കുന്നതിലല്ല, ഇങ്ങനെ ചെയ്യുന്നത് ആരുടെ കയ്യടി നേടുന്നതിനായാല് പോലും ! ഏതായാലും ഒരു കാര്യം ഉറപ്പിച്ചു പറയാം – മെക്കാളെ പ്രഭുവിന്റെ ആത്മാവിന് അഭിമാനിക്കാം. തന്റെ അപരന്മാരായി അനേകര്‍ ഇന്നും ഭാരതത്തിന്റെ മണ്ണില്‍ ജീവിക്കുന്നു എന്നതില്‍!!
പ്രതികരിക്കാൻ ഇവിടെ എഴുതുക: