പ്രധാനമന്ത്രി നരേന്ദ്രമോദിയും ഭാരതവും ലോകത്തിലെ തിളങ്ങുന്ന നക്ഷത്രങ്ങളായി മാറുന്നതാണ് വൈബ്രന്റ് ഗുജറാത്ത് സമ്മേളനത്തില്‍ കണ്ടത്. പത്ത് കൊല്ലം ഭാരതം ഭരിച്ച യുപിഎ സര്‍ക്കാരിന് സൃഷ്ടിക്കാനാവാത്ത പ്രതിച്ഛായ ഇപ്പോള്‍ ഭാരതം ആര്‍ജിച്ചുവെന്നാണ് വികസന കുതിപ്പിന് തയ്യാറെടുക്കുന്ന മോദി സര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ട് ലോകനേതാക്കള്‍ പറഞ്ഞത്.
നരേന്ദ്രമോദി ദീര്‍ഘദര്‍ശിയായ പ്രധാനമന്ത്രി യാണെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും പറഞ്ഞു. വികസ്വര രാജ്യമെന്ന മുദ്രയില്‍നിന്നും മോചിതയായി വികസിത രാജ്യങ്ങളുടെ പട്ടികയില്‍ ഭാരതം ഇടംനേടാന്‍ ഒരുങ്ങുകയാണ്. ഗുജറാത്ത് നിക്ഷേപ ഉച്ചകോടിയില്‍ ഭാരതത്തില്‍നിന്നും വിദേശത്തുനിന്നുമുള്ള നിക്ഷേപത്തിനും തൊഴിലിനും നരേന്ദ്രമോദി ആഹ്വാനം ചെയ്തു. ആ വേദിയില്‍ തന്നെ അംബാനി ഗ്രൂപ്പ് ഒരുലക്ഷം കോടിയും ബിര്‍ള ഗ്രൂപ്പ് 20,000 കോടിയും വികസനത്തിനുവേണ്ടി നിക്ഷേപിക്കാമെന്ന് വാഗ്ദാനം ചെയ്തു. ചെലവ് കുറഞ്ഞ, വൈദഗ്ദ്ധ്യം അധികമുള്ള തൊഴിലാളികളെ ഭാരതത്തില്‍ ലഭ്യമാണ് എന്നും എന്തുകൊണ്ടും ഭാരതം ഒരു ആഗോളനിക്ഷേപ സൗഹൃദരാജ്യമാണെന്നും മോദി അറിയിച്ചു.
നിക്ഷേപം റെയില്‍വേയിലും ഇന്‍ഷുറന്‍സിലും പ്രതിരോധരംഗത്തും സാധ്യമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇപ്പോള്‍ നരേന്ദ്രമോദി 3 ഡി മോദിയായിരിക്കുകയാണ്. നിക്ഷേപ ഡസ്റ്റിനേഷന്‍, ഡെമോക്രസി, ഡിമാന്റ് എന്നിങ്ങനെ ലോകത്തിനു മുന്നില്‍ പിച്ചച്ചട്ടി നീട്ടാതെ നിക്ഷേപസൗഹൃദ അന്തരീക്ഷമൊരുക്കി വളര്‍ച്ചയുടെ പടികള്‍ കയറാന്‍ ഭാരതത്തെ സജ്ജമാക്കുകയാണ് മോദിയുടെ ലക്ഷ്യം. അതുകൊണ്ടുതന്നെയാണ് ദ്രുതമായ, എല്ലാവരേയും ഉള്‍പ്പെടുത്തിയുള്ള മോദിയുടെ വികസനസ്വപ്നത്തെ ആഗോള നേതാക്കള്‍ അഭിനന്ദിക്കുന്നത്.
ഭാരതത്തിന്റെ വികസനത്തിനുള്ള പ്രേരകശക്തിയായി നരേന്ദ്രമോദിയെ ലോകം അംഗീകരിക്കുമ്പോള്‍, വികസനം എന്നാല്‍ പാവപ്പെട്ടവരുടെ വികസനംകൂടിയാണെന്ന് മോദി പ്രഖ്യാപിക്കുമ്പോള്‍ ഭാരതത്തിലെ അധഃസ്ഥിത വിഭാഗങ്ങള്‍ക്കുപോലും അത് ആശാകിരണങ്ങള്‍ പകരുന്നു. ഈ വര്‍ഷം ഭാരതത്തിന് 6.4 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കാനും അടുത്ത വര്‍ഷം മുതല്‍ ക്രമേണ വളര്‍ച്ചയുടെ തോത് കൂട്ടാനുമാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്. മോദിയുടെ മുദ്രാവാക്യം തന്നെ ”സബ് കെ സാത്, സബ് കെ വികാസ്” ആണല്ലൊ. അതും ഗുജറാത്ത് നിക്ഷേപസംഗമത്തില്‍ അഭിനന്ദിക്കപ്പെട്ടു. യുഎസ്-ഭാരത വാണിജ്യ ഇടപാടുകള്‍ വര്‍ധിക്കണമെന്നും രണ്ടുരാജ്യങ്ങള്‍ക്കുമിടയില്‍ വാണിജ്യബന്ധം കൂടുതല്‍ ശക്തമാകണമെന്നും ജോണ്‍ കെറി പറഞ്ഞപ്പോള്‍ അമേരിക്ക പാക്കിസ്ഥാന് പക്ഷപാതത്തില്‍ നിന്നും ഭാരതത്തിന്റെ സുഹൃത്തായി മാറ്റുന്ന കാഴ്ചയാണ് കാണുന്നത്.
പൊതുധനത്തെ സാമൂഹികവീക്ഷണത്തോടെ ചെലവഴിക്കാനുള്ള നരേന്ദ്രമോദിയുടെ തീരുമാനവും സ്വാഗതം ചെയ്യപ്പെട്ടു. നരേന്ദ്രമോദി മുന്നോട്ടു വച്ച ‘മേയ്ക് ഇന്‍ ഇന്ത്യ’ എന്ന മുദ്രാവാക്യം നിക്ഷേപസംഗമത്തില്‍ ഉടനീളം മുഴങ്ങി. നിര്‍മാണ- ഉല്‍പ്പാദന മേഖലകള്‍ക്ക് മുന്‍ഗണന നല്കി വളര്‍ച്ചാ നിരക്ക് കൂട്ടാനും തൊഴിലവസരം വര്‍ധിപ്പിക്കാനും സജ്ജമാകുമ്പോള്‍ ഭാരതം ലോകത്തിലെ തന്നെ ആദരിക്കപ്പെടുന്ന ശക്തിയായി മാറും. ദാരിദ്ര്യം, പരിസ്ഥിതി, സാമ്പത്തികമാന്ദ്യം മുതലായവയില്‍ ആഗോള നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഭാരതം ഒരുക്കമാണെന്ന് മോദി വാഗ്ദാനം നല്കി.
ഇതുപോലൊരു സംഗമം ഇതിനുമുന്‍പ് ലോകത്തുണ്ടായിട്ടില്ല. ലോകരാജ്യത്തലവന്മാര്, നൂറിലേറെ വിദേശരാജ്യ പ്രതിനിധികള്‍, വമ്പന്‍ സ്ഥാപന മേധാവികള്‍, സംരംഭകര്‍. ഇവര്‍ക്കൊപ്പം കര്‍ഷകരും അണിനിരന്നത് ഭാരതം വളര്‍ച്ചയുടെ പാതയിലൂടെ പ്രയാണം തുടങ്ങിയതിന്റെ തെളിവായി മാറി. ഈ മാതൃകയിലൂടെ ലോകംതന്നെ ഒരു കുടുംബമായി മാറുകയാണ്.
ഏറ്റവും പ്രധാനമായ അടിസ്ഥാനസൗകര്യവികസനത്തിന് പിപിപി (സ്വകാര്യ-പൊതുമേഖല പങ്കാളിത്തം) സംവിധാനം നടപ്പായി.
മുഖ്യപദ്ധതികള്‍ റോഡ് നിര്‍മാണം, ഗ്യാസ് ഗ്രിഡ്, വൈദ്യുതി, ജലവിതരണം, ജലസേചനം, നദിശുചീകരണം മുതലായവയാകുമ്പോള് ഒരു പുതിയ ഭാരത മോഡല്‍ രൂപീകൃതമാകുകയാണ്. ഡിജിറ്റല്‍ ഹൈവേ, ഐ-വേ, ലോകനിലവാരമുള്ള നിക്ഷേപ മേഖലയും വ്യവസായ മേഖലയും മറ്റുമാണ് മുഖ്യപദ്ധതികള്‍. ഭാരതത്തെ സഹായിക്കാന്‍ ലോകബാങ്ക് പ്രതിജ്ഞാബദ്ധമാണെന്ന് ലോകബാങ്ക് മേധാവിയും പറഞ്ഞിരിക്കുന്നു. മോദിയുഗം ഭാരതത്തിന് പുത്തന്‍ പ്രതിഛായ മാത്രമല്ല, മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയും സമ്മാനിക്കുകയാണ്. ധനിക-ദരിദ്ര വിടവ് കുറയുമെന്ന് ഈ ആഗോള സംഗമത്തിലെ തീരുമാനങ്ങള്‍ ഉറപ്പുതരുന്നു. ഒരു വൈബ്രന്റ് ഭാരതത്തെ മോദി ഭരണത്തില്‍ നമുക്ക് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: