ഭാരതത്തില്‍ അങ്ങിങ്ങായി ഏതാനും മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗക്കാര്‍ തങ്ങളുടെ മാതൃധര്‍മത്തിലേക്ക് മടങ്ങാനുദ്യമിക്കുന്നതും ഹൈന്ദവ സംഘടനകളവരെ സ്വാഗതം ചെയ്യുന്നതും നമ്മുടെ മതന്യൂനപക്ഷ വക്താക്കളെയും മതേതര വ്യാജന്മാരെയും ഒരുപോലെ ചൊടിപ്പിച്ചിരിക്കുന്നു. സംഘപരിവാര്‍ അഹിന്ദുക്കളെ നിര്‍ബന്ധ മതംമാറ്റത്തിനു വിധേയമാക്കി രാജ്യത്തെ ഹൈന്ദവവല്ക്കരിക്കുകയാണെന്നിവര് മുറവിളി കൂട്ടുന്നുമുണ്ട്. ഹിന്ദുക്കള്‍ മതംമാറ്റപ്പെടുന്നത് കണ്ടില്ലെന്ന് നടിക്കുന്നവരും ലൗജിഹാദിനെക്കുറിച്ചു പരാതിപ്പെടുന്നവരെ പരിഹസിക്കുന്നവരുമാണിവര്.
എണ്ണം കൂട്ടി വണ്ണം വര്‍ധിപ്പിച്ചു മണ്ണു പിടിച്ചടക്കുന്ന ആത്മീയാനുഷ്ഠാനം ഹിന്ദുത്വത്തിന്റേതല്ല. കുരിശുയുദ്ധവും ജിഹാദും ഹൈന്ദവചരിത്രത്തിന്റെ ഭാഗമല്ല. ഒരൊറ്റ മുസ്ലിം രാഷ്ട്രത്തിലോ ക്രിസ്ത്യന്‍ രാഷ്ട്രത്തിലോ മതംമാറ്റയജ്ഞം ഹിന്ദുസംഘടനകള്‍ നടത്തുന്നുമില്ല. ഭാരതത്തിലെ മതന്യൂനപക്ഷങ്ങളിലെ മഹാഭൂരിപക്ഷം സമ്മര്‍ദ്ദത്തിനും പ്രലോഭനങ്ങള്‍ക്കും വഴങ്ങി സെമറ്റിക് മതങ്ങളിലേക്ക് ചേക്കേറിയ സനാതനധര്മാവലംബികളാണ്. ഇങ്ങനെയുള്ളവര്‍ സ്വധര്‍മത്തിലേക്കു തിരിച്ചു വരാനാഗ്രഹിക്കുമ്പോള് അവരെ സ്വീകരിക്കുന്നത് നിര്‍ബന്ധമതം മാറ്റലായി വ്യാഖ്യാനിക്കാകില്ല. പണം കൊടുത്താണ് മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളെ സംഘപരിവാര്‍ ‘പരിവര്‍ത്തനം’ ചെയ്യുന്നതെന്നുള്ള പ്രചാരണം മന്തു മറുകാലിലാരോപിക്കലാണെന്നതും നിസ്തര്‍ക്കം.
ഹിന്ദുത്വവും ഭാരതവും തമ്മില്‍ ജൈവബന്ധമാണുള്ളത്. അതിനാല്‍ ഹിന്ദുത്വത്തിന്റെ ക്ഷയം ഭാരതത്തിന്റെയും ക്ഷയമാണ്. ഭാരതത്തിലെ ആദ്യത്തെ ഹിന്ദുമതം മാറിയപ്പോഴേ പാക്കിസ്ഥാന് സൃഷ്ടിക്കപ്പെട്ടിരുന്നതും ഈ വിഭജനം പ്രശ്നം പരിഹരിക്കുന്നതിനു പകരം രാജ്യത്തിനുള്ള ഭീഷണി കൂട്ടുകയും ചെയ്തിരിക്കുകയാണ്. ഇപ്പോള്‍ കശ്മീര്‍ താഴ്വരയിലെ അശാന്തിക്കു കാരണവും അവിടെ ഹിന്ദുക്കളില്ലാതായതാണ്. ഒരിക്കല്‍ സ്വധര്‍മത്തിലേക്ക് തിരിച്ചുവരാന്‍ കശ്മീരികള്‍ തയ്യാറായതാണത്രെ.
വിവേകമില്ലാത്ത ഹൈന്ദവ നേതൃത്വം അന്നതിന് വിഘാതം സൃഷ്ടിച്ചില്ലായിരുന്നെങ്കില്‍ എത്ര ധന്യമാകുമായിരുന്നു കശ്യപമുനിയുടെ നാടിന്ന്!
അതുപോലെ നരേന്ദ്രമോദിയുടെ അഭിപ്രായം മാനിച്ച് ജൂണ്‍ 21 അന്താരാഷ്ട്ര യോഗദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സഭ നിശ്ചയിച്ചുവല്ലൊ. 170 ല്‍ പരം രാജ്യങ്ങളുടെ പിന്തുണയും ഇതിനുണ്ട്. പക്ഷേ ഭാരതത്തിലെ ഒരു സംസ്ഥാനമായ മിസോറാമില്‍ പരിശീലനം വേണ്ടെന്നാണ് അവിടുത്തെ യഥാര്‍ത്ഥ ഭരണാധികാരികളായ പ്രെഡ്ബെസ്റ്റേറിയന് സഭയുടെ തീരുമാനം. കാരണം യോഗ ഒരു ഹൈന്ദവരാധാനാ രീതി മാത്രമാണത്രെ. അങ്ങനെ ആഗോളാംഗീകാരം നേടിയ നമ്മുടെ പ്രധാനമന്ത്രിയുടെ ഒരു നിര്‍ദ്ദേശത്തിന് സ്വന്തം രാജ്യത്ത് അവഹേളനമാണ് നേരിട്ടത്.
നാഗാലാന്റിലും ഇതേ അനുഭവമുണ്ടായാല്‍ ആശ്ചര്യപ്പെടാനില്ല. ഹിന്ദുക്കള്‍ മതംമാറ്റം ചെയ്യപ്പെടുന്നത് ഈ രാജ്യത്തിന്റെ ഭദ്രതയേയും സംസ്കൃതിയേയും ദോഷകരമായി ബാധിക്കുന്നതിന് കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ല. ദേശാഭിമാനികളും വിശാലവീക്ഷണമുള്ളവരുമായ എത്രയോ മതന്യൂനപക്ഷക്കാരുണ്ട് ഭാരതത്തില്‍. പക്ഷേ സ്വന്തം സമുദായത്തില്‍ സ്വാധീനം ചെലുത്താന്‍ അവര്‍ക്കാകുന്നില്ലെന്നതാണ് ദുഃഖ സത്യം. ഇവിടുത്തെ മുസ്ലിങ്ങള്‍ മൗലാനാ ആസാദിനേക്കാള്‍ എത്രയോ കൂടുതല്‍ സ്നേഹിച്ചിരുന്നത് ഇസ്ലാം എന്താണെന്നറിയാത്ത ജിന്നയെയായിരുന്നുവെന്ന് ഡോ.റാഫീഖ് സഖറിയ തന്റെ വിദ്യാഭ്യാസകാലത്തെ അനുഭവം അയവിറക്കിയിട്ടുണ്ട്.
ഇസ്ലാം-ക്രൈസ്തവമതങ്ങളിലേക്ക് ഹിന്ദുക്കള്‍ പരിവര്‍ത്തനം ചെയ്തത് ജാതിവ്യവസ്ഥയില്‍ നിന്നും രക്ഷതേടിയാണെന്നുള്ള വാദത്തില്‍ കഴമ്പുതീരെ കുറവാണ്. ലോകമാസകലം സെമിറ്റിക് മതങ്ങള്‍ വ്യാപിച്ചത് രാഷ്ട്രീയാധികാരം, നിര്‍ബന്ധം, കുതന്ത്രം എന്നിവയുടെ പിന്‍ബലത്താലാണ്. വാളും ബൂളുമുണ്ടായാല് ഒരു രാജ്യത്തിന്റെ ക്രൈസ്തവവല്ക്കരണം സാധ്യമായി എന്നൊരു ചൊല്ലുതന്നെയുണ്ടല്ലൊ. ഭൂഖണ്ഡങ്ങള്‍ തേടി കൊളമ്പസും വാസ്കോഡിഗാമയുമെല്ലാം യാത്ര തിരിച്ചത് പാപ്പസിയുടെ ആശിര്‍വാദത്തോടെ ക്രിസ്തുമതത്തിന് പുതിയ മേച്ചില്‍ സ്ഥലങ്ങള്‍ തേടിയായിരുന്നില്ലേ? മുസ്ലിം മതപരിവര്ത്തനത്വരയുടെ ഒടുവിലത്തെ ദൃഷ്ടാന്തമാണ് ”മനുഷ്യരെല്ലാം ഇസ്ലാമായാണ് ജനിക്കുന്നത്, പിന്നീടവര്‍ മറ്റു മതങ്ങളിലേക്കു വഴിപിഴപ്പിക്കപ്പെടുന്നു, പക്ഷേ ഇസ്ലാമിലേക്ക് തിരിച്ചെത്തിയാലേ അവരുടെ ജീവിതം സാര്‍ത്ഥകമാകൂ” എന്നുള്ള ഒവൈസിയുടെ അരുളപ്പാട്.
ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന പ്രചാരണത്തിന്റെ പുതിയ പതിപ്പാണിത്. മതമേതായാലും മനുഷ്യന് നന്നായാല്‍ മതിയെന്ന ഗുരുവചനം നാം ഉരുവിടുന്നു. എന്നാല്‍ ”എന്റെ മതവും വിശ്വാസവും അനുസരിച്ച് പിഴച്ചവനും നശിച്ചവനുമായ ഒരു മുസ്ലിം പോലും മിസ്റ്റര്‍ ഗാന്ധിയേക്കാള്‍ ശ്രേഷ്ഠനാണ്” എന്നാണ് മൗലാനാ മുഹമ്മദാലി സിദ്ധാന്തിച്ചത്. ഗാന്ധിയെ മതംമാറ്റാന്‍ അവസരം കിട്ടുന്നതിന് ഇദ്ദേഹം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നുവെന്ന് ”നവഭാരത ശില്‍പ്പികള്‍” എന്ന പുസ്തകത്തില്‍ കെ.പി.കേശവമേനോന് രേഖപ്പെടുത്തിയിട്ടുണ്ട്. ഗാന്ധിജിയുടെ സ്ഥിതി ഇതാണെങ്കില്‍ സാദാ ഹിന്ദുവിന്റെ കാര്യം പറയേണ്ടതുണ്ടോ?
ഇവിടുത്തെ പട്ടികജാതിക്കാരും വര്‍ഗക്കാരും ഹിന്ദുക്കളല്ലെന്നു മുദ്രകുത്തിയ ബ്രിട്ടീഷ് ഭരണാധികാരികള്‍ അവരോട് ഹിന്ദു മുസ്ലിം ക്രൈസ്തവ മതങ്ങളില്‍ ഇഷ്ടമുള്ളത് സ്വീകരിക്കാന്‍ രണ്ടുതവണ ആവശ്യപ്പെട്ടുവെങ്കിലും മേല്‍വിഭാഗക്കാര്‍ ഹിന്ദുധര്മാവലംബികളായി തുടരുകയാണ് ചെയ്തത്. അബ്രഹാമിക് മതങ്ങളുടെ കൊട്ടിഘോഷിക്കപ്പെടുന്ന മഹത്വത്തിന്റെയും ഹിന്ദുത്വമാകുന്ന ”ദുഷിപ്പിന്റേയും” ചെമ്പു പുറത്താക്കിയ അവസരങ്ങളായിരുന്നു ഇവ. വര്‍ണവിവേചനവും അടിമ സമ്പ്രദായവും ക്രൈസ്തവ-ഇസ്ലാം മതങ്ങളുടെ തണലിലാണ് നിലനിന്നതും പുഷ്ടിപ്രാപിച്ചതും.
കറുത്ത വര്ഗക്കാരന് ആത്മാവില്ലെന്ന് കണ്ടെത്തിയത് മനുവല്ല. അമേരിക്കയിലെ ഫ്ളോറിഡയിലിപ്പോഴും വര്‍ണവെറിക്കെതിരായി സമരം നടക്കുന്നു. അതേസമയം ഹിന്ദുത്വം ബ്രാഹ്മണിസമാണെന്നും ജാതിവ്യവസ്ഥ അതിന്റെ പ്രാണനാണെന്നുമുള്ള വാദം പൊളിയാണ്. വിസ്തരഭയത്താല്‍ ഹൈന്ദവരുടെ ഇന്നത്തെ ആരാധനാമൂര്‍ത്തികളില്‍ ഏറിയകൂറിയും ഗോത്രീയ ഉറവിടമാണുള്ളതെന്നും ബ്രാഹ്മണിസം അവശ ഹിന്ദു വിഭാഗങ്ങളുടെ വംശനാശം വരുത്തിയില്ലെന്നും ജനാധിപത്യ സമ്പ്രദായത്തില്‍ തങ്ങളുടെ അവകാശം പിടിച്ചെടുക്കാന്‍ അവര്‍ക്കിന്ന് അവസരമുണ്ടെന്നും അങ്ങനെയിപ്പോള്‍ സംഭവിക്കുന്നുണ്ടെന്നും മാത്രം പറയാം.
ഇങ്ങനെയുള്ള മാറ്റം ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് സെക്കുലര്‍ സവര്ണന്മാര്ക്കാണുതാനും. എന്നാല്‍ ക്രിസ്ത്യന്‍-ഇസ്ലാം മതങ്ങള്‍ അധിനിവേശം നടത്തിയ രാജ്യങ്ങളിലെ ദേശീയ ജനവിഭാഗങ്ങള്‍ക്കും അവരുടെ സംസ്കാരങ്ങള്‍ക്കും സംഭവിച്ചതെന്ത്? ഒഡീഷയില്‍ സ്വാമി ലക്ഷ്മണാനന്ദ എന്ന ദളിതരുടെ സന്യാസി അരുംകൊല ചെയ്യപ്പെട്ടതിനെക്കുറിച്ച് മൗനം ദീക്ഷിക്കുന്നവര്‍ ആസ്ട്രേലിയന്‍ പാതിരി സ്റ്റെയിന്‍സ് കൊല്ലപ്പെട്ടതിനെ എപ്പോഴും പഴിക്കുന്നു.പക്ഷേ സ്വന്തം രാജ്യത്തെ ആദിവാസികളെ സ്റ്റെയിന്‍സിന്റെ സഭ സേവിച്ചതും ശുശ്രൂഷിച്ചതുമെങ്ങനെയെന്ന് ചരിത്രത്തിനറിയാം.
ഭാരതത്തിലെ മുസ്ലിങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും ദളിത് സംവരണമേര്‍പ്പെടുത്താനുള്ള മതേതര ശ്രമങ്ങളുമിവിടെ ശ്രദ്ധിക്കപ്പെടണം. ഈ അന്യായത്തെ ചോദ്യംചെയ്യുമ്പോള്‍ മതേതരന്മാര് നല്കുന്ന മറുപടി മതം മാറിയാലും ദളിതന്റെ ദളിതത്വം പോകുന്നില്ലെന്നാണ്. ആത്മവഞ്ചനാപരമായ ഈ മറുപടി നല്കുന്നവര് യഥാര്‍ത്ഥ ദളിത് സ്നേഹികളാണെങ്കില്‍ സംവരണത്തിനര്ഹരാക്കാന് അവരെ പൂര്‍വ സംസ്കാരത്തിലേക്കു തിരിച്ചുപോകാന്‍ പ്രേരിപ്പിക്കുകയല്ലേ വേണ്ടത്?
എബി സുന്ദര്‍രാജ് എന്നൊരു കുബുദ്ധി ”മത പരിവര്‍ത്തനം-ദേശീയ സംവാദം” എന്നുപേരിട്ടൊരു പുസ്തകമെഴുതിയിട്ടുണ്ട്. നുണകള്‍ മാത്രം തുന്നിച്ചേര്‍ത്ത അതില്‍ ജാതി സമ്പ്രദായത്തെ കണക്കിനു വിമര്‍ശിക്കുന്നു. പക്ഷേ ഭാരതത്തിന്റെ സത്വര സുവിശേഷവല്‍ക്കരണത്തിനു സഹായകമാകുമെന്നു കണ്ടെത്തി ഇവിടുത്തെ ക്രൈസ്തവ സഭകളില്‍ ജാതിവ്യവസ്ഥ അംഗീകരിച്ചുകൊണ്ട് പോപ്പ് ഗ്രിഗറി 15-ാമന്‍ മതശാസന പുറപ്പെടുവിച്ചത് ഈ ‘പണ്ഡിതന്’ അറിഞ്ഞിട്ടില്ല. സ്വവര്‍ഗരതിക്കാരെ സ്വാഗതം ചെയ്യാന്‍ ഇപ്പോഴത്തെ പോപ്പ് തയ്യാറാകുന്നതുപോലുള്ള ഒരു നടപടിയായിരുന്നു ഇതും.
ആദര്ശത്തിലിങ്ങനെ വെള്ളം ചേര്‍ക്കാന്‍ ക്രിസ്ത്യാനിറ്റിക്കൊരു മടിയുമില്ലെന്ന് സാരം. സഭകളുടെ മതംമാറ്റ തൃഷ്ണയെ വിമര്‍ശിച്ചതിനാല്‍ ഗാന്ധിജിയുടെ ”സത്യാന്വേഷണ പരീക്ഷണങ്ങളില്‍” അസത്യാന്വേഷണവും ആരോപിക്കുന്നുണ്ടീ ‘മഹാന്.’ അതുപോലെ അരുണ്‍ ഷൂരിയുടെ ”മിഷണറീസ് ഇന്‍ ഇന്ത്യ” എന്ന ഗ്രന്ഥത്തേയും ‘വിദ്വാന്’ ചോദ്യം ചെയ്യുന്നു. കാരണം സഭകളും സാമ്രാജ്യത്വവും തമ്മിലുള്ള അവിഹിതബാന്ധവത്തേയും അവരുടെ സാമൂഹ്യസേവനത്തിന്റെ ലക്ഷ്യങ്ങളെയും ഷൂരി തുറന്നുകാട്ടുന്നുണ്ട്. അക്രൈസ്തവരെ ക്രിസ്തീയ മാര്‍ഗത്തിലേക്കു നയിക്കാതെയുള്ള സാമൂഹ്യസേവനം മദ്യപിച്ചു ബോധമില്ലാത്തവനോട് വയോജന വിദ്യാഭ്യാസത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതുപോലെയാണെന്ന് വരെ ആഭാസകരമായി മൊഴിയുന്നുണ്ട് സുന്ദര രാജന് എന്ന അഴകിയ രാവണന്.
വിവേകാനന്ദ കേന്ദ്ര പ്രകാശന്, ചെന്നൈ പ്രസിദ്ധീകരിച്ചിട്ടുള്ള ”ക്രിസ്തുമതം ഭാരതത്തില്‍ ഒരു വിമര്‍ശന പഠനം” എന്ന പുസ്തകവും സഭകളെ അടുത്തറിയാന്‍ നമ്മെ ഏറെ സഹായിക്കും.
വാസ്തവത്തില്‍ മതപരിവര്‍ത്തന നിരോധന നിയമത്തെ എന്നും എതിര്ത്തിട്ടുള്ളതും ഇനി എതിര്ക്കാവുന്നതും ഇപ്പോള്‍ ഘര്‍വാപസിയുടെ പേരില്‍ കണ്ണീരൊഴുക്കുന്നവരാണ്. കാരണം ഭൂമിയില്‍ തങ്ങളുടേതല്ലാത്ത ഒരു വിശ്വാസപ്രമാണത്തേയും സെമറ്റിക് മതങ്ങള്‍ക്കു പൊറുപ്പിക്കാനാകില്ല. ഭരണഘടന നല്കുന്ന മതപ്രചരാണവകാശം മതംമാറ്റാനുള്ള അവകാശമാണ് ഇവരുടെ ദൃഷ്ടിയില്. കോടതിയിത് അസാധുവാണെന്ന് വിധിച്ചിട്ടുണ്ടെങ്കിലും ഇക്കൂട്ടര്‍ വഴങ്ങുന്ന മട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: