മതന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നില്ലെന്ന് ജസ്റ്റിസ് കെ.ടി.തോമസിന്റെ അഭിപ്രായപ്രകടനം ഇന്നലെവരെയുള്ള ക്രിസ്ത്യന്‍-മുസ്ലിം മതന്യൂനപക്ഷങ്ങള്‍ക്കുവേണ്ടിയുള്ള വിലപേശലുകളെ ചോദ്യം ചെയ്യുകയും രാഷ്ട്രീയ പാര്‍ട്ടികളുടെ മതന്യൂനപക്ഷവാദം വോട്ടുബാങ്കില്‍ കണ്ണുവെച്ചുള്ള ഒരു കപടതന്ത്രം മാത്രമാണെന്നു വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു.
ഭാരതത്തിലെ ന്യൂനപക്ഷ മതവിഭാഗങ്ങള്ക്കുമാത്രമായി ഒരു പ്രത്യേക അവകാശം നമ്മുടെ ഭരണഘടന വാഗ്ദാനം ചെയ്യുന്നില്ലെന്നും എല്ലാ പൗരന്മാര്ക്കും സ്വത്തിനും മാലിക അവകാശങ്ങള്‍ക്കും അവസരതുല്യതയ്ക്കും ഒരേ പ്രാധാന്യമാണ് നല്‍കുന്നതെന്നാണ് ജസ്റ്റിസ് കെ.ടി.തോമസ് വ്യക്തമാക്കുന്നത്.
ഒരു മതവിഭാഗവും അവരുടെ മതത്തിന്റെ പേരില്‍ അന്യവല്ക്കരിക്കപ്പെടുകയോ അതിക്രമിക്കപ്പെടുകയോ ചെയ്യാന്‍ പാടില്ല. ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് ഭരണഘടനയില്‍ എന്തോ ചില പ്രത്യേക അവകാശമുണ്ടെന്ന് പറഞ്ഞ് ഭൂരിപക്ഷത്തിന്റെ മേക്കിട്ടുകയറാമെന്ന തോന്നലും അവര്‍ക്കു പാടില്ല. മറിച്ച് ഭൂരിപക്ഷത്തിന്റെ ശക്തിയുപയോഗിച്ച് മതന്യൂനപക്ഷ വിഭാഗങ്ങളെ അടിച്ചമര്‍ത്താനും പാടില്ല.
മറ്റ് ലോകരാഷ്ട്രങ്ങളിലേക്ക് കണ്ണോടിക്കുമ്പോള്‍ ഭൂരിപക്ഷമതവിഭാഗം അവിടെയെല്ലാം അധീശത്വം പുലര്‍ത്തിപോരുന്നത് കാണുന്നുവെങ്കിലും മതത്തിന്റെ പേരില്‍ ഭൂരിപക്ഷ മേല്‍ക്കോയ്മ ഭാരത ഭരണഘടന അനുവദിച്ചു നല്‍കുന്നില്ല. അതായത് മതത്തിന്റെ പേരില്‍ ന്യൂനപക്ഷ-ഭൂരിപക്ഷ പദവിയോ മേല്ക്കോയ്മയോ ആര്‍ക്കും നമ്മുടെ ഭരണഘടന ചാര്ത്തിനല്കിയിട്ടില്ല. എല്ലാ പൗരന്മാര്ക്കും തുല്യപ്രാധാന്യം നല്‍കുന്നതോടൊപ്പം മതത്തിന്റെ പേരില്‍ ആരും വിവേചനം അനുഭവിക്കാന്‍ പാടില്ലെന്നും നമ്മുടെ ഭരണഘടന നിഷ്കര്‍ഷിക്കുന്നു.
മതത്തിന്റെ പേരില്‍ ഭാരതത്തില്‍ ഏതെങ്കിലുമൊരു മതവിഭാഗം അടിച്ചമര്‍ത്തപ്പെടുന്നുണ്ടെങ്കില്‍ അവര്‍ക്ക് സംരക്ഷണം നല്‍കേണ്ടതുണ്ട്. ആ സംരക്ഷണത്തെ പ്രത്യേക അവകാശമായി വ്യാഖ്യാനിക്കുകയും വാദിക്കുകയും ചെയ്യാന്‍ പാടില്ല. എന്നാല്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്. മുസ്ലിം-ക്രിസ്ത്യന്‍ മതങ്ങള്‍ക്കു സവിശേഷമായ നിയമപരിരക്ഷയുണ്ടെന്ന് വാദിച്ചുറപ്പിക്കാനാണ് ഈ മതത്തില്‍പ്പെട്ട മതനേതാക്കളും ചില രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഭാരതത്തിലെ ഹിന്ദുക്കളില്‍നിന്നാണ് മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, സിഖ്, പാഴ്സി മതക്കാര്‍ മതംമാറ്റത്തിലൂടെ പ്രത്യേകമതങ്ങളായി വേര്പെട്ടുപോയവരാണെങ്കിലും ഇവരുടെ മതാനുഷ്ഠാനങ്ങളിലും ചടങ്ങുകളിലും ജീവിതരീതികളിലും ഭാരതസംസ്കാരവും ഹിന്ദുമതപാരമ്പര്യവും വെച്ചുപുലര്‍ത്തുന്നതായി നമുക്ക് കാണാന്‍ കഴിയും. എങ്കിലും മുസ്ലിങ്ങളില്‍ ഒരു വിഭാഗം ഭാരതീയ പാരമ്പര്യങ്ങളില്‍നിന്നും സംസ്കാരങ്ങളില്‍നിന്നും മൂല്യങ്ങളില്‍നിന്നും വേറിട്ട് നില്ക്കാന് കഠിനമായി ശ്രമിച്ചുകൊണ്ടിരിക്കുന്നു.
ഭാരത ദേശീയതയിലും മൂല്യത്തിലും സംസ്കാരത്തിലും അധിഷ്ഠിതരായവര്‍ മറ്റുമതങ്ങള്‍ സ്വീകരിച്ചതുകൊണ്ടുമാത്രം പ്രത്യേക അവകാശത്തിന് അവകാശികളാണെന്ന വാദം അംഗീകരിക്കാനാവില്ല. ഈ അവകാശബോധത്തില്‍നിന്നാണ് ഭാരതീയര്‍ എന്ന ബോധത്തിനപ്പുറം മതബോധത്തോടുള്ള കൂറ് ഇവര്‍ ഉറപ്പിക്കുന്നതും ഉദ്ഘോഷിക്കുന്നതും. അങ്ങനെ ഇവരുടെ ദേശീയബോധം ദുര്‍ബലപ്പെടുന്നു.
ഭാരതത്തില്‍ ക്രിസ്ത്യന്‍-മുസ്ലിം മതങ്ങളിലേക്ക് മതംമാറ്റാനായി ഇവര്‍ ഉപയോഗിച്ച ധനം ഉണ്ടെങ്കില്‍ ഭാരതത്തിന്റെ ദാരിദ്ര്യവും തൊഴിലില്ലായ്മയും പാടെ അകറ്റാമായിരുന്നു. ഇത്രയധികം പണം വാരിക്കോരി ചെലവഴിച്ചിട്ടും ഇവര്‍ പ്രതീക്ഷിച്ചതിന്റെ ഒരു ശതമാനംപോലും മതംമാറ്റിയെടുക്കാനായി നാളിതുവരെ കഴിഞ്ഞിട്ടില്ല. ദാരിദ്ര്യത്തിന്റെയും അജ്ഞതയുടെയും അവസ്ഥ മുതലെടുത്താണ് മതമാറ്റങ്ങള്‍ നടന്നിട്ടുള്ളത്. ഇന്ന് ആ സാഹചര്യം മാറിമറിഞ്ഞിരിക്കുന്നു.
ഭാരതീയരില്‍ ദേശീയബോധം സൃഷ്ടിക്കുന്നതില്‍ തടസ്സമായി നില്ക്കുന്ന മറ്റൊരു പ്രധാനഘടകമാണ് മതാധിഷ്ഠിതമായ സിവില്‍കോഡ്. ഭാരതീയ പൗരന്മാര്ക്ക് ഏകീകൃത ക്രിമിനല്‍കോഡ് നിലനില്ക്കുമ്പോള് മതാടിസ്ഥാനത്തിലുള്ള സിവില്‍കോഡ് ഭാരതത്തിന്റെ ബഹുസ്വരതയിലുള്ള ദേശീയ ഏകതാബോധത്തില്‍ വിള്ളല്‍ വീഴ്ത്തിക്കൊണ്ടിരിക്കുകയാണ്.
ക്രിസ്ത്യാനിക്ക് കാനന്‍ നിയമവും മുസ്ലിങ്ങള്‍ക്ക് ശരിയത്ത് നിയമവുമാണ് ഭാരതത്തില്‍ ജീവിക്കാനുള്ള സിവില്‍ കോഡിന്റെ മുഖമായി പ്രതിഫലിക്കുമ്പോള്‍ ഭാരതമെന്ന രാജ്യത്തിന്റെ പ്രസക്തിയാണ് നഷ്ടപ്പെടുന്നത്. ഭാരതത്തിന്റെ സ്വതന്ത്രകാലഘട്ടത്തിലെ പ്രത്യേക സാഹചര്യത്തില്‍ നിലനിര്‍ത്തപ്പെട്ട ഒന്നാണ് ഇന്ത്യന്‍ സിവില്‍ കോഡിലെ വ്യത്യസ്തകള്‍. അതിനുശേഷം ആറരപതിറ്റാണ്ടിലധികം ലോകത്തോടൊപ്പം ഭാരതം സഞ്ചരിച്ചിട്ടും ഭാരതീയര്‍ ഒന്നാണെന്ന കാഴ്ചപ്പാടുള്ള ഒരു ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാത്തതില്‍ ദേശീയബോധമുള്ള ഓരോ പൗരന്മാരും ലജ്ജിച്ചു തലതാഴ്ത്തേണ്ടതാണ്.
നമ്മുടെ ബഹുസ്വരത ഒന്നായി നിലനിറുത്താനുള്ള ഒരു ചരടാണ് ഏകീകൃത സിവില്‍ കോഡ്. ഏകീകൃത സിവില്കോഡില്നിന്നും നാളിതുവരെ മുഖംതിരിച്ചുനിന്ന ഓരോ രാഷ്ട്രീയ പാര്‍ട്ടിയും ഇന്ത്യന്‍ ദേശീയ ഐക്യബോധത്തില്നിന്നുമാണ് മുഖംതിരിച്ചുപിടിച്ചിരുന്നത്.
ഏകീകൃത സിവില്‍കോഡിന് എതിരുനില്ക്കുന്നതും ക്രിസ്ത്യന്‍-മുസ്ലിം മതനേതാക്കളാണ്. ഈ മതനേതാക്കള്‍ തന്നെയാണ് ന്യൂനപക്ഷ മത അവകാശവാദം ഉയര്‍ത്തിക്കാണിക്കുന്നത്. ഭാരതത്തില്‍ മതന്യൂനപക്ഷമെന്നത് ക്രിസ്ത്യന്‍-മുസ്ലിം മതവിഭാഗങ്ങള്‍ മാത്രമല്ല പാഴ്സികളും ബുദ്ധമതക്കാരും സിക്കുകാരും ഉള്‍പ്പെടെയുള്ളവര്‍ കൂടിയാണ്. ഇതില്‍ ക്രിസ്ത്യന്‍-മുസ്ലിം വിഭാഗങ്ങള്‍ മാത്രമാണ് ന്യൂനപക്ഷ അവകാശങ്ങളെ വളരെയധികം വൈകാരികമായും തീഷ്ണമായും വീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ഇവരെ പ്രീണിപ്പിക്കാനായി ഈ രണ്ടു ന്യൂനപക്ഷങ്ങളെ ആസ്പദമാക്കി മാത്രം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ന്യൂനപക്ഷ കമ്മീഷനുകള്‍ രൂപീകരിച്ചിരുന്നത്.
സിഖ്-പാഴ്സി-ബുദ്ധമതക്കാര്‍ക്കായി ന്യൂനപക്ഷ കമ്മീഷന് പരിഗണനയില്‍ പോലും വന്നിട്ടില്ല. മുസ്ലിം-ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്ക് മതതീക്ഷ്ണത കൂടുതലായതുകൊണ്ട് മതാടിസ്ഥാനത്തില്‍ കൂട്ടത്തോടെ വോട്ടു കേന്ദ്രീകരിക്കപ്പെടുന്നു. ഈ വോട്ടുബാങ്കിന്റെ ബലത്തില്‍നിന്നാണ് ഭൂരിപക്ഷ മതവിഭാഗങ്ങളെക്കാള്‍ ന്യൂനപക്ഷമതവിഭാഗങ്ങള്‍ക്ക് കൂടുതല്‍ അവകാശങ്ങളുണ്ടെന്ന് വാദിക്കാനും അവകാശപ്പെടാനും പ്രചരിപ്പിക്കാനും മതനേതാക്കളും രാഷ്ട്രീയപ്പാര്‍ട്ടികളും തയ്യാറാകുന്നത്.
ഭൂരിപക്ഷ മതവിഭാഗത്തിന്റെ വോട്ടുകള്‍ ജാതികളായും ഉപജാതികളായും കുലങ്ങളായും ചിന്നിച്ചിതറി കിടക്കുന്നതിനാല്‍ മതന്യൂനപക്ഷങ്ങളുടെ ഏകീകൃതാവസ്ഥയിലെ വോട്ടുറപ്പിക്കല്‍ തന്ത്രമാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ സ്വീകരിച്ചിരിക്കുന്നത്. സാഹചര്യമനുസരിച്ച് ഭൂരിപക്ഷമതവിഭാഗത്തെ എങ്ങനെയും കൈകാര്യം ചെയ്യാനാവുമെന്ന അവസ്ഥ നിലനില്‍ക്കുന്നിടത്തോളം കാലം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മതന്യൂനപക്ഷപ്രീണനം തുടര്‍ന്നുകൊണ്ടേയിരിക്കും.
ന്യൂനപക്ഷ മത അവകാശവാദം നിലനില്ക്കുമ്പോള് തന്നെ സംവരണ അവകാശം നിലനില്‍ക്കുന്നുണ്ട്. ഇവ രണ്ടും രണ്ടാണ്. രണ്ടായിതന്നെ കാണുകയും വേണം. ഒരു കാലഘട്ടത്തില്‍ ഭാരതത്തിലെ സാമൂഹ്യ-സാമ്പത്തിക-സാംസ്കാരിക ഭരണരംഗങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടവരെ മുഖ്യധാരയിലേക്ക് ഇനിയും കൊണ്ടുവരാനായി സംവരണാവകാശം കുറച്ചുനാള്‍കൂടി നിലനിറുത്തിപ്പോരേണ്ടതുണ്ട്. അത് മതത്തിന്റെ അടിസ്ഥാനത്തില്‍ നിര്ണയിക്കപ്പെടേണ്ടതില്ല.
സംവരണ വിഭാഗത്തില്‍പ്പെട്ടവരില്‍ ന്യൂനപക്ഷം മാത്രമാണ് സംവരണാനുകൂല്യങ്ങള്‍ നേടി സാമൂഹ്യ-സാമ്പത്തിക മണ്ഡലങ്ങളില്‍ വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്നത്. സംവരണാര്ഹരില് വലിയൊരു വിഭാഗം സംവരണാനുകൂല്യങ്ങള്‍ നേടാന്‍ പ്രാപ്തി നേടുന്നുമില്ല. വരുംകാലത്ത് ഭൂരിപക്ഷ-ന്യൂനപക്ഷ അവകാശങ്ങളുടെ വേര്‍തിരിവ് സമ്പന്നനും-ദരിദ്രനും എന്നനിലയില്‍ അടിസ്ഥാനപ്പെടുത്തി മാറ്റേണ്ടതുണ്ട്. അങ്ങനെ മാറ്റപ്പെടുമ്പോള്‍ ഭൂരിപക്ഷമായ ദരിദ്രരുടെ ഉന്നമനത്തിനായി അവകാശ സംരക്ഷണം നടപ്പാക്കേണ്ടിവരും.
ഭൂരിപക്ഷമത വിഭാഗമെന്നും ന്യൂനപക്ഷ മതവിഭാഗമെന്നും രണ്ടുവിഭാഗം ജനതയെ ഭരണഘടന അംഗീകരിക്കുന്നില്ലെന്ന് ജസ്റ്റിസ് കെ.ടി.തോമസ് നമ്മെ ഓര്മപ്പെടുത്തുമ്പോള് ന്യൂനപക്ഷ സംരക്ഷണത്തെക്കുറിച്ച് ഭരണഘടനയിലെ 29-ാം അധ്യായത്തില്‍ പറഞ്ഞിരിക്കുന്നത് എന്താണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
”ഭാഷ, ലിപി, സംസ്കാരം എന്നീ അവസ്ഥകളില്പ്പെട്ട ഏതു വിഭാഗത്തില്‍പ്പെട്ടവരായിരുന്നാലും അവരുടെ പ്രത്യേകതകള്‍ സംരക്ഷിക്കുവാനുള്ള അവകാശം ഉണ്ടായിരിക്കുമെന്നു മാത്രമാണ് ന്യൂനപക്ഷ സംരക്ഷണമെന്ന 29-ാം അനുച്ഛേദം വ്യക്തമാക്കുന്നത്. ഇപ്പറഞ്ഞതില്‍ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷമെന്നൊന്നു ചൂണ്ടിക്കാണിച്ചിട്ടില്ലെങ്കിലും ക്രിസ്ത്യന്‍-മുസ്ലിം മതവിഭാഗങ്ങള്‍ 29-ാം അനുച്ഛേദം തങ്ങളെ ഉദ്ദേശിച്ചാണ് പറയുന്നതെന്ന് വാദിച്ചും പ്രചരിപ്പിച്ചു ഉറപ്പിച്ചെടുക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.
ഭരണഘടനയില്‍ 29-ാം അനുച്ഛേദത്തില്‍ മാത്രമാണ് ന്യൂനപക്ഷത്തെ പരാമര്‍ശിച്ചിരിക്കുന്നതെന്നും അത് മതാടിസ്ഥാനത്തില്‍ അല്ലെന്നും ജസ്റ്റിസ് കെ.ടി.തോമസ് പറയുന്നു. 30-ാം അനുച്ഛേദത്തില്‍ ഭൂരിപക്ഷത്തോടൊപ്പം ന്യൂനപക്ഷങ്ങള്‍ക്കും മതത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തില്‍ സര്‍വസ്വതന്ത്രമായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്താമെന്ന അവകാശത്തില്‍ തൂങ്ങിപ്പിടിച്ചാണ് ക്രിസ്ത്യന്‍-മുസ്ലിം മതവിഭാഗങ്ങള്‍ വിദ്യാഭ്യാസ വ്യവസായം നടത്തിവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: