പൊന്‍കുന്നം വര്‍ക്കി തിരക്കഥയെഴുതി, സാവിത്രി പിക്ചേഴ്സിനുവേണ്ടി എസ്ആര്‍ പുട്ടണ്ണ ഒരുക്കി കോട്ടയം സെന്‍ട്രല്‍ പിക്ചേഴ്സ് വിതരണം നടത്തിയ സിനിമയാണ് ‘കളഞ്ഞുകിട്ടിയ തങ്കം’. അരനൂറ്റാണ്ടിന് മുമ്പിറങ്ങിയതാണ് ആ സിനിമ. 1964 നവംബര്‍ 27ന് ആദ്യ പ്രദര്‍ശനം. അതില്‍ വയലാര്‍ രാമവര്‍മ്മ എഴുതി പിബി ശ്രീനിവാസന് പാടിയ പാട്ടുണ്ട്. അന്നും ഇന്നും പ്രസക്തമാണത്. ‘ ഭൂമി കുഴിച്ച് കുഴിച്ച് നടക്കും ഭൂതത്താനെ നീ കുഴിച്ച കുഴിയില്‍ വീണത് നീ തന്നെ നീ തന്നെ’ എന്നു തുടങ്ങുന്നത്. ഇന്നത്തെ രാഷ്ട്രീയവുമായി തട്ടിച്ചുനോക്കുമ്പോള്‍ കവിക്ക് എത്ര ദീര്‍ഘവീക്ഷണം! ആരും മൂക്കത്ത് വിരല്‍ വച്ചുപോകും.
പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ ഹൈക്കോടതി വിധിയും മദ്യനയത്തിലെ വി എം സുധീരന്റെ വീഴ്ചയും സുനന്ദാ വധക്കേസില്‍ ശശിതരൂരിനു വന്നു ഭവിച്ചേക്കാവുന്ന ദുരന്തവുമെല്ലാം ‘ താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ’ എന്ന പാട്ടിന് പ്രസക്തി നല്‍കുന്നതല്ലെന്ന് പറയാനാവില്ല.
1991 ലെ കരുണാകരന് മന്ത്രിസഭയുടെ കാലത്തുണ്ടായതാണ് പാമോയില്‍ അഴിമതി. അന്ന് ധനകാര്യ മന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. പാമോയിലിന്റെ വഴുവഴുപ്പ് ഉപയോഗിച്ച് കരുണാകരനെ വീഴ്ത്താന്‍ തന്ത്രങ്ങള്‍ ആവിഷ്ക്കരിച്ചത് ഉമ്മന്‍ചാണ്ടിയാണെന്ന് അന്നു തന്നെ ആരോപണമുയര്‍ത്തിയിരുന്നു. പക്ഷെ അതില്‍ നിന്നെല്ലാം മെയ്വഴക്കത്തോടെ രക്ഷപ്പെട്ട ഉമ്മന്‍ചാണ്ടി ഭക്ഷ്യമന്ത്രിയായിരുന്ന ടി.എച്ച് മുസ്തഫയുടെ മൊഴിയോടെയാണ് കുരുക്കിലായത്. ‘ കോണ്‍ഗ്രസ്സിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ക്കേ സാധിക്കൂ’ എന്ന എ.കെ. ആന്റണിയുടെ വാക്കുകള്‍ ഇവിടെയാണ് പ്രസക്തമാകുന്നത്.
കോണ്‍ഗ്രസ്സുകാരനായ മുസ്തഫ വായ് തുറന്നില്ലായിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടി പുണ്യവാളനായി ഇന്നും വാഴ്ത്തപ്പെട്ടേനെ. ഒരേ മന്ത്രിസഭയില്‍ രണ്ടു വകുപ്പിന്റെ മന്ത്രിയായിരുന്ന് ഒരേ കടലാസില്‍ ഒപ്പിട്ട ഒരാള്‍ പ്രതി. മറ്റേയാള്‍ നിരപരാധി. ഇതെന്ത് ന്യായമെന്ന മുസ്തഫയുടെ ചോദ്യം തള്ളിക്കളയാന്‍ കോടതിക്കാവുമോ? വിജിലന്‍സ് കോടതി കണ്ടെത്തിയ ശരിയെ കണ്ടില്ലെന്ന് നടിക്കാന്‍ ഹൈക്കോടതിക്കാവുമോ? ഉമ്മന്‍ചാണ്ടിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘ നിയമം നിയമത്തിന്റെ വഴി’ക്ക് സഞ്ചരിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടിയെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കാന്‍ ഹൈക്കോടതിയും ന്യായമൊന്നും കണ്ടില്ല. ഇനി ‘ ഉപ്പുതിന്നവന്‍ വെള്ളം കുടിക്കട്ടെ’ എന്ന പതിവ് ഭാഷ്യം ഉമ്മന്‍ചാണ്ടിക്കും ബാധകം. കരുണാകരനെ വീഴ്ത്താന്‍ ഉമ്മന്‍ചാണ്ടി കുഴിച്ച കുഴിയില്‍ ഇതാ ഉമ്മന്‍ചാണ്ടി തന്നെ ‘ വീണു വീണില്ല’ എന്ന പരുവത്തില്‍ നില്ക്കുന്നു.
കരുണാകരനോട് വിരോധം തീര്‍ക്കാന്‍ കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കാത്ത സ്പീക്കറായിരുന്നു വി.എം.സുധീരന്. മുഖ്യമന്ത്രി പറയുന്നതൊന്നും സഭയില്‍ നടത്തിക്കൊടുക്കാത്ത സ്പീക്കറെന്ന പേരുദോഷം ഐ വിഭാഗക്കാര്‍ ഉണ്ടാക്കിക്കൊടുത്തെങ്കിലും പ്രതിപക്ഷത്തിന് പ്രിയപ്പെട്ട സ്പീക്കറായിരുന്നു സുധീരനെന്ന് അറിയാത്തവരില്ല. സുധീരന് കുഴിച്ച കുഴിയില്‍ കാലിടറി വീണ ചരിത്രവും കരുണാകരനുണ്ടായിട്ടുണ്ട്. കരുണാകരന് അനുഭവിച്ച മനോവ്യഥ തനിക്കും ഉണ്ടാകുമെന്ന് ഒരിക്കലും സുധീരന് കരുതിക്കാണില്ല.
കേരളത്തിലെ ഗ്രൂപ്പുകളൊന്നും ആശിക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്യാതെ കെപിസിസി തലപ്പത്തെത്തിയ സുധീരന് ‘ എന്തെരോ മഹാനുഭാവന്’ എന്ന് ഒരു പടു പാട്ടെങ്കിലും മൂളാനറിയാത്തവര് പോലും ചിന്തിച്ചുപോയതാണ്. തന്റെ സ്വപ്നത്തില്‍ കണ്ട കേരളം കെട്ടിപ്പടുക്കാന്‍ മഞ്ചേശ്വരത്തു നിന്നും തുടങ്ങിയ ജനപക്ഷയാത്ര തലസ്ഥാനത്തെത്തുമ്പോള്‍ തലങ്ങും വിലങ്ങും പൂച്ചെണ്ടുകൊണ്ടു മൂടുമെന്നാശിച്ചതാണ് സുധീരന്. പക്ഷെ എണ്ണിയാല്‍ ഒടുങ്ങാത്ത നോട്ടുകെട്ടുകളോടൊപ്പം സകല ഗ്രൂപ്പുകളും ചേര്‍ന്ന് ഒരുക്കിവച്ച മുള്‍കിരീടമാണ് സുധീരനെ കാത്തിരുന്നത്.
വീര്യം കൂടിയ വിദേശ മദ്യത്തില്‍ മുഖം വികൃതമായ ഭരണ മുന്നണിക്ക് വീര്യം കുറഞ്ഞ മദ്യമാണാശ്രയം. അത് വിളമ്പുന്നതിന് മൂകസാക്ഷിയായി സുധീരനും. സര്‍ക്കാരിന്റെ നയങ്ങളോട് വിയോജിപ്പ് മനസ്സിലടക്കി ഭരണം സുഗമമാക്കാനുള്ള പ്രയത്നമാവും തനിക്കിനി എന്നാണ് സുധീരന് ഒടുവില്പറഞ്ഞുവച്ചത്. ‘സഹധര്‍മ്മിണി പിഴച്ചവളാണെന്ന് ഉറപ്പായും തനിക്കറിയാം. എന്നാലും ഞങ്ങള്‍ തമ്മിലുള്ള ദാമ്പത്യബന്ധത്തിന് ഒരു ഉലച്ചിലും സംഭവിച്ചുകൂടെന്ന്’ പറയുന്ന വിരുതന്മാരുണ്ട്. അവരുടെ വാക്കും സുധീരന്റെ നാക്കും തമ്മില്‍ സാമ്യമുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ എങ്ങിനെ കുറ്റപ്പെടുത്താനാകും!
വിഎസ് അച്യുതാനന്ദനെ പിബിയില്‍ നിന്നും തരംതാഴ്ത്തി കേന്ദ്രകമ്മററിയില് ഇരുത്തിയതില്‍ പിണറായി വിജയനുള്ള പങ്ക് ആര്‍ക്കെങ്കിലും നിഷേധിക്കാനാകുമോ? കേന്ദ്രകമ്മറ്റിയില്‍ പോലും ഇരുത്തിക്കില്ലെന്ന വാശി പ്രകടിപ്പിച്ച നിമിഷങ്ങളും എത്രയോ? ഈ പാര്‍ട്ടികോണ്‍ഗ്രസ് തീരുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെക്കാള്‍ ദയനീയമാകും പിണറായിയുടെ പാര്‍ട്ടി എന്നാണ് പിണറായിയുടെ തന്നെ നിഗമനങ്ങള്‍ നല്കുന്ന വിവരം. കത്തുന്ന തീയില്‍ എണ്ണ എന്നപോലെ വി.എസ്.അച്യുതാനന്ദന്റെ ഓരോ വാക്കും മാറുകയാണെന്ന് അണികളും നേതാക്കളും വിലയിരുത്തുമ്പോഴാണ് ‘ വി.എസിന്റെ നിലപാടും എന്റെ നിലപാടും രണ്ടല്ല ഒന്നുതന്നെ ‘ എന്ന് പിണറായി പ്രസ്താവിച്ചിരിക്കുന്നത്.
പിണറായിക്കായി വി.എസ് ഒരുക്കിയ വാരിക്കുഴികള്‍ക്ക് കണക്കില്ല. വി.എസ്സിനെതിരായ പരാതിയെഴുതിയ കടലാസിന്റെ തൂക്കം കാരാട്ട് വെളിപ്പെടുത്തുവോളം അജ്ഞാതം. പരസ്പരം ഒരുക്കുന്ന കെണികളാല്‍ പാര്‍ട്ടിയാകെ ഗുലുമാലിലെത്തിക്കഴിഞ്ഞിരിക്കുന്നു.
‘മലപോലെ വന്നത് എലിപോലെയായി’ എന്നൊക്കെ കേള്‍ക്കാറുണ്ട്. ഡോ.ശശിതരൂരിന്റെ കാര്യത്തില്‍ അങ്ങിനെ കരുതേണ്ടിവന്നിരിക്കുന്നു. നായര്‍ കോട്ടയില്‍ ഹൈക്കമാണ്ട് ശശിതരൂരിന് കോണ്‍ഗ്രസ് ടിക്കറ്റും കേന്ദ്രമന്ത്രിസഭയില്‍ സ്ഥാനവും നല്കിയപ്പോള് കേരളത്തിലെ നായന്മാര്‍ക്കത് ദഹനക്കേടുണ്ടാക്കുന്നത് സ്വാഭാവികം. അതുകൊണ്ടാണ് നായര്‍ സര്‍വ്വീസ് സൊസൈറ്റി പോലും തരൂരിനെ എഴുതിത്തള്ളിയത്. ‘ദല്‍ഹി നായരെ കേരള നായര്‍ പട്ടികയില്‍ വേണ്ട’ എന്ന് വെട്ടിത്തുറന്ന് പറഞ്ഞത്. നായര്‍ സ്ത്രീകളെ കളിയാക്കി പുസ്തകമെഴുതിയ തരൂരിനെ കശ്മീര്‍ സ്ത്രീയുടെ പ്രേതമാണിപ്പോള്‍ വേട്ടയാടുന്നത്. മൂന്നാമത്തെ ഭാര്യയായാണ് സുനന്ദ പുഷ്ക്കര്‍ തരൂരിന്റെ ജീവിത പങ്കാളിയായത്. ക്രിക്കറ്റ് കളിക്കിടയില്‍ വിയര്‍പ്പിന്റെ വിലയുമായി ബന്ധപ്പെട്ട വിവാദത്തിനൊടുവില്‍ സുനന്ദ,ശശിയുടെ ഭാര്യയുമായി. ഇപ്പോള്‍ കളി കാര്യവുമായി.
കഴിഞ്ഞ വര്‍ഷം ജനുവരി 17ന് ദല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സുനന്ദ മരിച്ചെന്ന വാര്‍ത്ത സ്വാഭാവിക മരണമെന്ന മട്ടില്കേന്ദ്ര സര്‍ക്കാര്‍ അന്ന് കൈകാര്യം ചെയ്തത് സ്വാഭാവികം. പക്ഷെ സത്യത്തിന് മരണമില്ലല്ലോ.
സുനന്ദ പുഷ്ക്കര്‍ കൊല്ലപ്പെട്ടതാണെന്ന് പോലീസ് കണ്ടെത്തി. ഐപിസി 302-ാം വകുപ്പ് പ്രകാരം കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കുകയും ചെയ്യുന്നു.
മാരകവിഷം ഉള്ളില്‍ ചെന്നാണ് സുനന്ദയുടെ മരണമെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ കൊലക്കുറ്റം ചുമത്തിയത്. എഫ്ഐആറില്‍ നിലവില്‍ ആരുടെയും പേരുകളില്ല. അന്വേഷണം പൂര്‍ത്തിയായ ശേഷമേ കൊലപാതക വിവരങ്ങള്‍ വ്യക്തമാകൂ. സൗത്ത് ദല്‍ഹി ഡിസിപി പ്രേംനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. പ്രതിപ്പട്ടികയില്‍ ഇപ്പോള്‍ ആരുമില്ലെങ്കിലും സ്വാഭാവിക പ്രതിയാണ് ഭര്‍ത്താവ്. കല്യാണം കഴിഞ്ഞ് 7 വര്‍ഷത്തിന് മുമ്പ് ഭാര്യയുടെ അസ്വാഭാവിക മരണത്തിന് ഭര്‍ത്താവ് പ്രതിക്കൂട്ടിലാണ്.
സുനന്ദയ്ക്ക് സംഭവിച്ചത് അസ്വാഭാവിക മരണമാണെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ വിഷം എങ്ങനെയാണ് ഉള്ളിലെത്തിയതെന്ന് വെളിവായിട്ടില്ല. വായിലൂടെയോ ഇന്ജക്ഷന് നല്‍കിയോ ആവാമത്. ഏതുതരം വിഷമാണ് ഉള്ളിലെന്നും വ്യക്തമല്ല. സാമ്പിളുകള്‍ വിദേശത്ത് അയച്ച് പരിശോധിക്കും. സുനന്ദയുടെ ഭര്‍ത്താവ് ശശി തരൂര്‍ അടക്കമുള്ളവരെ കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്യും.
വളരെ പെട്ടെന്നും അപ്രതീക്ഷിതവുമായ മരണമാണ് സുനന്ദയ്ക്ക് സംഭവിച്ചതെന്ന് എയിംസിലെ മൂന്നംഗ ഡോക്ടര്‍മാരുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഏതുവിഷമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടിലില്ലെങ്കിലും രാജ്യത്ത് കണ്ടുപിടിക്കാന്‍ സംവിധാനമില്ലാത്ത പലതരം മാരകവിഷങ്ങളുടെ പട്ടിക റിപ്പോര്‍ട്ടിലുണ്ട്. ഇവയില്‍ ഒന്നാണ് സുനന്ദയുടെ ഉള്ളില്‍ ചെന്നതെന്നാണ് നിഗമനം. ചെറിയ അംശംപോലും മാരകമായ താലിയം പൊളോണിയം 210 എന്ന വിഷമാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള വിഷങ്ങളില്‍ പ്രധാനം. നീറിയം ഒലിയാണ്ടര്‍, പാമ്പിന്‍വിഷം, ഹെറോയിന്‍ എന്നിവയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
ശരീരത്തില്‍ കണ്ടെത്തിയ പതിനഞ്ച് മുറിവുകളില്‍ പത്താമത്തെ മുറിവ് സിറിഞ്ചുകൊണ്ടുള്ളതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനുള്ള അല്‍പ്രാക്സ് മരുന്നിന്റെ അംശം വയറ്റില്‍ കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മരിക്കും മുമ്പുവരെ ആരോഗ്യവതിയായിരുന്നു സുനന്ദ. ക്ഷയം, പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍, ഹൃദ്രോഗം എന്നിവയൊന്നും സുനന്ദയ്ക്കില്ലായിരുന്നു. കരള്‍, വൃക്ക തുടങ്ങിയവയുടെ പ്രവര്‍ത്തനവും സാധാരണ നിലയിലായിരുന്നു.
ഏറ്റവും ഒടുവില്‍ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയപ്പോള്‍ സുനന്ദ ആരോഗ്യവതി.’ എല്ലാറ്റിനും ഒകെ’ എന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തിയിട്ടുണ്ട്. ‘ കൊണ്ടുനടന്നതും നീയേ ചാപ്പാ, കൊണ്ടുപോയി കൊല്ലിച്ചേം നീയേ ചാപ്പാ ‘ എന്ന് വടക്കന്‍ പാട്ടിലൊരു വരിയുണ്ട്. അതുപോലായി ഇതും. ഏതായാലും ശശി മോശക്കാരനായി.
‘അവനവന് കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോള്‍ ഗുലുമാല്
പരസ്പരം കുഴിക്കുന്ന കുഴികളില്‍ പതിക്കുമ്പോള്‍ ഗുലുമാല്’
കാല്‍നൂറ്റാണ്ടുമുമ്പ് റാംജി റാവു സ്പീക്കിംഗിനുവേണ്ടി ബിച്ചു തിരുമല എഴുതി എംജി ശ്രീകുമാര്‍ പാടിയ ഈ പാട്ടും തുടക്കത്തില്‍ പറഞ്ഞതും തമ്മില്‍ നല്ല സാമ്യം. സംഭവാമി യുഗേ യുഗേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: