2996 പേര് കൊല്ലപ്പെടുകയും 10 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടം കണക്കാക്കുകയും ചെയ്യുന്ന 9/11 ഭീകരാക്രമണം അമേരിക്കക്ക് ഏതുപോലെയാണോ അതുപോലെയാണ് ഭാരതത്തിന് 26/11. 2008 നവംബര്‍ ഇരുപത്തിയാറിന് മുംബൈ നഗരത്തില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 164 പേര് കൊല്ലപ്പെടുകയും 308 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആറ് വര്‍ഷം പിന്നിടുമ്പോള്‍ 26/11 ആവര്‍ത്തിക്കുകയെന്ന ലക്ഷ്യത്തോടെ പാക്കിസ്ഥാനില്നിന്നുവന്ന ഒരു ബോട്ട് തീരദേശ രക്ഷാസേനയുടെ പിടിയിലാകുമെന്ന് വന്നതോടെ അതിലുള്ളവര്‍ സ്വയം സ്ഫോടനം നടത്തി നശിപ്പിച്ച സംഭവത്തെ ചില ശക്തികള്‍ വലിയൊരു വിവാദത്തിലേക്ക് വലിച്ചിഴക്കുകയുണ്ടായി. ഗുജറാത്തോ ഗോവയോ ആക്രമിക്കുകയായിരുന്നു ഭീകരരുടെ പദ്ധതി. രഹസ്യാന്വേഷണ ഏജന്‍സികള്‍ കൈമാറിയ വിവരമനുസരിച്ച് ഒരു നിമിഷംപോലും പാഴാക്കാതെ ധീരമായി പ്രവര്‍ത്തിച്ച തീരദേശ രക്ഷാസേനയെ അഭിനന്ദിക്കുന്നതിനുപകരം ഗുജറാത്ത് തീരത്തെ കടലില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്നും കൊലപ്പെട്ടത് ഭീകരരല്ലെന്നും പ്രചരിപ്പിച്ച് കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടിയ കോണ്‍ഗ്രസും ചില മാധ്യമങ്ങളും മാപ്പര്‍ഹിക്കാത്ത കുറ്റമാണ് രാജ്യത്തോട് ചെയ്തത്. പാക്കിസ്ഥാനിലെ കരസേനയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ബോട്ടിലുണ്ടായിരുന്നവര്‍ ഭീകരരായിക്കാനാണ് സാധ്യതയെന്ന് പ്രതിരോധവകുപ്പ് മന്ത്രി മനോഹര്‍ പരീഖര്‍ വ്യക്തമാക്കിയിട്ടും കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയുള്ള നിരുത്തരവാദപരമായ പ്രചാരണം തുടരുകയാണ് കോണ്‍ഗ്രസ് ചെയ്തത്.
പിടിക്കപ്പെടുമെന്നായപ്പോള്‍ ആത്മഹത്യ ചെയ്തതിനാല്‍ ബോട്ടിലുണ്ടായിരുന്നവര്‍ ‘കള്ളക്കടത്തുകാര്‍’ ആയിരിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്ന് മന്ത്രി പറഞ്ഞതും കോണ്‍ഗ്രസ് വക്താക്കളുടെ ബധിരകര്‍ണങ്ങളിലാണ് പതിച്ചത്.
26/11 മാതൃകയിലുള്ള പാക്കിസ്ഥാന്റെ ഭീകരാക്രമണശ്രമം തകര്‍ത്തു എന്ന വാര്‍ത്ത വന്നതോടെ പരിഭ്രാന്തരായ ചില മാധ്യമങ്ങള്‍ കാര്യങ്ങള്‍ തലകീഴായി ചിത്രീകരിക്കുകയായിരുന്നു. ബോട്ടിലുണ്ടായിരുന്നവര്‍ വെറും കള്ളക്കടത്തുകാരാണെന്ന് ചിലര്‍ എക്സ്ക്ലുസീവ് വാര്‍ത്ത നല്കിയപ്പോള് ‘വ്യാജ ഏറ്റുമുട്ടല്‍’ ആണ് നടന്നതെന്നായിരുന്നു മറ്റ് ചിലരുടെ കണ്ടുപിടുത്തം. ‘കള്ളക്കടത്തുകാരെ’ കീഴ്പ്പെടുത്താന്‍ മൃഗീയശക്തി ഉപയോഗിച്ചതിന് നമ്മുടെ സുരക്ഷാഭടന്മാരെ കുറ്റപ്പെടുത്തിയ ചില മാധ്യമപ്രവര്‍ത്തകര്‍ പാക്കിസ്ഥാന് നിഷ്ക്കളങ്ക സര്‍ട്ടിഫിക്കറ്റ് നല്‍കാനും മറന്നില്ല. സാധാരണ വായനക്കാര്‍ക്ക് അപ്രാപ്യമായ കാര്യങ്ങളെക്കുറിച്ച് ആസൂത്രിതമായി തെറ്റിദ്ധാരണ സൃഷ്ടിക്കുകയായിരുന്നു. സത്യത്തില്‍ നിന്ന് ബഹുദൂരം അകലെയായിരുന്നു ഇവര്‍ പ്രചരിപ്പിച്ച സിദ്ധാന്തങ്ങള്‍.
ഏത് സാഹചര്യത്തില്‍ എങ്ങനെ പെരുമാറണമെന്ന് തീരദേശ സേനയ്ക്ക് വ്യക്തമായ മാര്ഗനിര്ദ്ദേശമുള്ള കാര്യം ഈ മാധ്യമവിശാരദന്മാര്ക്ക് അറിയില്ലായിരിക്കാം. അവസാന രക്ഷാമാര്‍ഗം എന്നനിലയ്ക്ക് മാത്രമേ അവര്‍ മാരകായുധങ്ങള്‍ പ്രയോഗിക്കൂ. സുരക്ഷാ ഭീഷണി സംബന്ധിച്ച വിവരം ലഭിച്ചാല്‍ സംശയകരമായ സാഹചര്യത്തില്‍ സഞ്ചരിക്കുന്ന ബോട്ട് നിര്‍ത്താന്‍ ആവശ്യപ്പെടും. അത് അനുസരിച്ചില്ലെങ്കില്‍ സ്വാഭാവികമായും ബോട്ടിലുള്ളവര്‍ക്ക് ദുരുദ്ദേശ്യമാണുള്ളതെന്ന സംശയം ബലപ്പെടും. ഇത്തരമൊരു സാഹചര്യത്തില്‍ ഈ ബോട്ടിനെ വെറുതെ വിടാനാവില്ല. ഇതോടെ തീരദേശ രക്ഷാസേനാംഗങ്ങള്‍ കര്‍മനിരതരാവും. തുടര്‍ന്ന് മാര്‍ഗനിര്‍ദ്ദേശം അനുസരിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കും. ഇതും പരാജയപ്പെടുന്നപക്ഷം കീഴടങ്ങണമെന്ന സൂചനയോടെ ആകാശത്തേക്ക് വെടിയുതിര്‍ക്കും. എന്നിട്ടും നിര്‍ത്തിയില്ലെങ്കില്‍, അപ്പോള്‍ മാത്രമാവും ബോട്ടിലേക്ക് നേരിട്ട് വെടി വയ്ക്കുക. ഇതാണ് തീരദേശ രക്ഷാസേന ചെയ്യാറുള്ളത്.
ഈ നടപടികള്‍ സുവ്യക്തമാണ്. ഇതുണ്ടായാല്‍ ദുരുദ്ദേശ്യമൊന്നുമില്ലാത്ത ഒരു ബോട്ട് നിര്‍ത്തുമെന്ന് ഉറപ്പാണ്. ഇത്തരമൊരു ബോട്ട് നിര്‍ത്തിയാല്‍ തന്നെ തീരദേശ രക്ഷാസേനയോ നാവികസേനയോ ഉടന്‍ തന്നെ പാഞ്ഞുചെന്ന് അതിനകത്ത് പ്രവേശിക്കില്ല. ബോട്ടിന്റെ ഉടമയോട് രജിസ്ട്രേഷന് നമ്പര്‍ വ്യക്തമാക്കാനും ബോട്ട് ജീവനക്കാരോടും യാത്രക്കാരോടും ഡക്കില്‍ വരിവരിയായി നില്‍ക്കാനും ആവശ്യപ്പെടും. ഇതിനുശേഷം മാത്രമേ ഭീഷണിയൊന്നുമില്ലെന്ന് ഉറപ്പുവരുത്തി സുരക്ഷസേന ബോട്ടില്‍ പ്രവേശിക്കുക. ഈ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ആളില്ലാ വിമാനം ഉപയോഗിക്കും. എത്ര ഉയരത്തിലാണ് ഈ വിമാനമുള്ളതെന്ന് ഏറ്റവും അടുത്തുള്ള എയര്‍ട്രാഫിക് കണ്ട്രോളില് വിവരമറിയിക്കും. ഇതുസംബന്ധിച്ച വിവരങ്ങളൊക്കെ കൃത്യമായി രേഖപ്പെടുത്തുന്നതും പിന്നീട് പരിശോധിക്കാവുന്നതുമാണ്. തീരദേശ രക്ഷാസേന സ്വീകരിക്കുന്ന ഇത്തരം നടപടികളെക്കുറിച്ച് അജ്ഞരായവരാണ് ഗുജറാത്ത് തീരത്തെ അറേബ്യന്‍ കടലില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട ബോട്ട് വ്യാജ ഏറ്റുമുട്ടിലിലൂടെ തകര്‍ക്കുകയായിരുന്നുവെന്നും മറ്റും വിളിച്ചുകൂവുന്നത്.
മാധ്യമങ്ങളില്‍ കയറിയിരുന്നുകൊണ്ട് ചില മന്ദബുദ്ധികള്‍ ചോദിക്കുന്നത് വേഗത വളരെ കൂടുതലായിരുന്നിട്ടും തീരദേശ രക്ഷാസേനയുടെ കപ്പല്‍ എന്തുകൊണ്ട് പാക് ബോട്ടിനെ വളഞ്ഞുപിടിച്ചില്ല എന്നാണ്? ശരിയാണ്, തീരദേശ രക്ഷാസേനയുടെ കപ്പലുകള്‍ക്ക് വേഗത വളരെ കൂടുതലാണ്. പക്ഷെ ഗുജറാത്ത് തീരത്തെ കടലില്‍ അവര്‍ മത്സര ഓട്ടത്തിനുപോയതല്ല. കടലില്‍ വളരെ വേഗത്തില്‍ ഓടിച്ച് സംശയകരമായ ബോട്ടുകള്ക്കുമുന്നില് കപ്പലുകള്‍ പാര്‍ക്കു ചെയ്യുകയെന്നത് തീരദേശ രക്ഷാസേനയുടെ രീതിയുമല്ല. സുരക്ഷിതമായ അകലം പാലിച്ചേ തീരദേസ സേനയുടെ കപ്പലിന് പോകാനാവൂ. യാതൊരു സാഹചര്യത്തിലും വിവേകരഹിതമായി കപ്പല്‍ ബോട്ടിനടുത്തേക്ക് പോകില്ല. ഒരുപക്ഷേ കപ്പലിനെ തകര്‍ക്കാന്‍ ശേഷിയുള്ള സ്ഫോടകവസ്തുക്കളും മാരകായുധങ്ങളും ബോട്ടിലുണ്ടാവാം. ഇത്തരത്തില്‍ സ്ഫോടനം നടത്തി കപ്പലുകള്‍ മുക്കിയ സംഭവങ്ങള്‍ ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ട്. മാരകശേഷിയുള്ള ആയുധങ്ങളും മറ്റും ഭീകരര്‍ കൈവശം വയ്ക്കുക പതിവായിരിക്കുമ്പോള്‍ സുരക്ഷാസേനയുടെ അമിത അംഗബലത്തെക്കുറിച്ച് ആശങ്കപ്പെടുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ രാജ്യദ്രോഹമാണ്.
മാധ്യമ ‘റിപ്പോര്ട്ടാഷുകളെ’ (പല തുണ്ടുകള്‍ ഒട്ടിച്ചുണ്ടാക്കുന്ന ചിത്രത്തെ കൊളാഷ് എന്ന് പറയുന്നതുപോലെ വാര്‍ത്താശകലങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന വസ്തുതാവിരുദ്ധമായ റിപ്പോര്‍ട്ടുകളെ റിപ്പോര്‍ട്ടാഷ് എന്ന് പറയാം) പിന്‍പറ്റിയാണ് കോണ്‍ഗ്രസ് പാക് ഭീകരരുടെ ബോട്ട് കടലില്‍ തകര്‍ന്നതിനെക്കുറിച്ച് മോദിസര്‍ക്കാരിനോട് വിശദീകരണം തേടിയത്. കോണ്‍ഗ്രസിന്റെ, പ്രത്യേകിച്ച് ആ പാര്‍ട്ടി നേതൃത്വം നല്കിയ പത്തുവര്‍ഷത്തെ യുപിഎ ഭരണത്തിന്റെ ചരിത്രമറിയാവുന്നവര്‍ക്ക് ഇതില്‍ അത്ഭുതം തോന്നില്ല. സോണിയ നയിച്ച യുപിഎ സര്‍ക്കാരിന്റെ പാക്പക്ഷപാതം യഥാര്‍ത്ഥത്തില്‍ എന്‍ഡിഎ ഭരണകാലത്ത് പാക്കിസ്ഥാന് നടത്തിയ കാര്‍ഗില്‍ നുഴഞ്ഞുകയറ്റം മുതല്‍ തുടങ്ങുന്നതാണ്. കാര്‍ഗിലില്‍ നുഴഞ്ഞുകയറിയ പാക് സൈന്യത്തെയും ഭീകരരെയും നമ്മുടെ സേന തുരത്തിയപ്പോള്‍ ജയിച്ചത് പാക്കിസ്ഥാനാണെന്ന് പാര്‍ലമെന്റില്‍പ്പോലും പറഞ്ഞ വ്യക്തിയാണ് സോണിയ. പാക് പ്രസിഡന്റായിരുന്ന പര്‍വേസ് മുഷറഫും ഇങ്ങനെയാണ് അവകാശപ്പെട്ടത്. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ മൃതദേഹങ്ങള്‍ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ വിലയേറിയ ശവപ്പെട്ടി വാങ്ങിയതിനെ അഴിമതിയായി ചിത്രീകരിച്ച പാര്‍ട്ടിയുമാണ് കോണ്‍ഗ്രസ്.
2004 ല്‍ അധികാരത്തിലേറിയ കോണ്‍ഗ്രസ് ആദ്യം ചെയ്തത് എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഭീകരവിരുദ്ധ നിയമമായ ‘പോട്ട’ റദ്ദാക്കുകയായിരുന്നു. പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട അഫ്സല് ഗുരുവിനെ തൂക്കിലേറ്റണമെന്ന് ആവശ്യമുയര്‍ന്നപ്പോള്‍ യുപിഎ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്ന ശിവരാജ് പാട്ടീല്‍ പറഞ്ഞത് നമ്മള് ഈ ആവശ്യം ഉന്നയിച്ചാല്‍ പാക് ജയിലില്‍ കഴിയുന്ന സരബ്ജിത്സിംഗിനെ വിട്ടുകിട്ടില്ല എന്നാണ്. അബദ്ധത്തില്‍ അതിര്‍ത്തി കടന്നുപോയ സരബ്ജിത്സിംഗിനെ പിടികൂടി ചാരനെന്ന് മുദ്രകുത്തി ജയിലിലടക്കുകയാണ് പാക്കിസ്ഥാന് ചെയ്തത്. അഫ്സല് ഗുരുവാകട്ടെ ഇന്ത്യന്‍ പൗരനുമായിരുന്നു. സരബ്ജിത്തിനെ ഭീകരനാക്കുകയും അഫ്സല് ഗുരുവിനെ പാക്കിസ്ഥാന്കാരനാക്കുകയുമാണ് ശിവരാജ് പാട്ടീല്‍ ചെയ്തത്. യുപിഎ ഭരണം ഇസ്ലാമിക ഭീകരവാദത്തോട് കാണിച്ച മൃദുസമീപനമാണ് പാട്ടീലിനെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്.
പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഒസാമ ബിന്‍ ലാദനെ അമേരിക്കന്‍ നാവിക കമാന്‍ഡോകള്‍ വധിച്ചതിനോട് പ്രതികരിച്ച കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ്സിംഗ്, ലാദനെ ലാദന്ജി എന്നാണ് വിശേഷിപ്പിച്ചത്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ലഖ്വിയെ രണ്ടാം യുപിഎ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്ന സുശീല്‍കുമാര്‍ ഷിന്‍ഡെ സാഹേബ് എന്നും സംബോധന ചെയ്യുകയുണ്ടായി. മുംബൈ ആക്രമിച്ചത് ലഷ്കര്‍ ഭീകരരാണെന്ന് പാക്കിസ്ഥാന് ഔദ്യോഗികമായി സമ്മതിച്ചിട്ടും ആക്രമണത്തിന് പിന്നില്‍ ‘ഹിന്ദു ഭീകരര്‍’ ആണെന്നായിരുന്നു ഈയിടെ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എ.ആര് ആന്തുലെ പ്രഖ്യാപിച്ചത്. മറ്റ് കോണ്‍ഗ്രസ് നേതാക്കളും ചില മാധ്യമങ്ങളും ഈ പ്രചാരണം ഏറ്റെടുക്കുകയുണ്ടായി. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ഗുജറാത്ത് തീരത്തെ കടലില്‍വച്ച് ഭീകരാക്രമണത്തിന് വന്നതായി കരുതപ്പെടുന്ന പാക്കിസ്ഥാന് ബോട്ട് തകര്‍ത്ത സംഭവത്തെ വിവാദമാക്കി മാറ്റുന്ന കോണ്‍ഗ്രസിന്റെ നടപടി. അഞ്ചാംപത്തികള്‍ അവസാനിക്കുന്നില്ല എന്നാണ് ഇതില്‍നിന്ന് മനസിലാക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: