കോണ്‍ഗ്രസ് വക്താവായിരുന്ന ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്കറിനെ കൊലപ്പെടുത്തിയ സംഭവം സ്ഥിരീകരിച്ചത് സത്യത്തിന്റെ വിജയമാണ്. സുനന്ദയുടേത് സ്വാഭാവിക മരണമാണെന്ന് വരുത്തിതീര്‍ക്കാന്‍ ശശിതരൂരും കോണ്‍ഗ്രസ്സും നടത്തിയ തീവ്രപദ്ധതിയാണ് ഇപ്പോള്‍ തകര്‍ന്നടിഞ്ഞത്. കൊലപാതകമാണെന്ന് കണ്ടെത്തി കേസെടുക്കാന്‍ എന്തുകൊണ്ട് ഒരു വര്‍ഷമെടുത്തു എന്ന കോണ്‍ഗ്രസ് വക്താവ് റഷീദ് ആല്‍വിയുടെ ചോദ്യം പരിഹാസ്യമാണ്.
സുനന്ദകൊല്ലപ്പെടുമ്പോഴും അതിനുശേഷം അഞ്ചാറുമാസവും കേന്ദ്രവും ദല്‍ഹിയും ഭരിച്ചത് കോണ്‍ഗ്രസ്സാണെന്ന വസ്തുത റഷീദ് ആല്‍വി വിസ്മരിക്കരുത്. മരണത്തില്‍ കനത്ത ദുരൂഹത അന്നേ ദര്‍ശിച്ചതാണ്. അത് മറച്ചുവയ്ക്കാനും തെളിവുകള്‍ നശിപ്പിക്കാനും കോണ്‍ഗ്രസ് നേതൃത്വവും പോലീസും സംഘടിത നീക്കമാണ് നടത്തിയത്. കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ അവരുടെ ഒരു മന്ത്രിയായിരുന്ന ഒരാള്‍ കൊലക്കേസില്പെടാതിരിക്കാന് എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്യുകയാണുണ്ടായത്. സത്യം തെളിയിക്കാനല്ല മറച്ചുവയ്ക്കാനായിരുന്നു കഠിനാദ്ധ്വാനം ചെയ്തത്. അതാണിപ്പോള്‍ തകര്‍ന്നടിഞ്ഞത്. എല്ലാ തെളിവുകളും പോലീസിന് ലഭിച്ചിരിക്കുന്നു.
കൊലപാതകം നടത്തിയത് ആരൊക്കെ, ആര്‍ക്കുവേണ്ടി എന്നത് മാത്രമാണ് ഇനി രേഖപ്പെടുത്താനുള്ളത്. അതിന് ഇനിയധികം കാത്തിരിക്കേണ്ടിവരില്ല. ശശിതരൂരിന്റെ മൂന്നാമത്തെ ഭാര്യയായിരുന്നു സുനന്ദ പുഷ്ക്കര്‍. ശശി തരൂര്‍ സുനന്ദയുടെ ഒന്നാമത്തെ ഭര്‍ത്താവുമല്ല. ഐപിഎല്‍ ക്രിക്കറ്റ് മത്സരത്തിന്റെ നേട്ടമാണ് ശശിതരൂരിന് സുനന്ദയും സുനന്ദയ്ക്ക് ശശിതരൂരും.2014 ജനുവരി 17ന് രാത്രിയിലായിരുന്നു സൗത്ത് ദല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സുനന്ദ കൊല്ലപ്പെട്ടത്. പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകം വരെയെത്തിയത്. മെഹറും ഐഎസ്ഐയുമായും ബന്ധപ്പെട്ട സുനന്ദയുടെ വിവാദ പ്രസ്താവന ട്വിറ്ററിലൂടെ പുറത്തുവിട്ട് മണിക്കൂറുകള്‍ക്കകമാണ് സുനന്ദയുടെ മരണം. ഐപിഎല്‍ കോഴക്കേസിനെപ്പറ്റിയും സുനന്ദ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. താനും സുനന്ദയുമായി നിരവധി തവണ വഴക്ക് ഉണ്ടായിട്ടുണ്ടെന്ന കാര്യം തരൂരിന്റെ മൊഴിയില്‍ തന്നെയുണ്ട്. ഇരുവരും തമ്മില്‍ വേര്‍പിരിയലിന്റെ വക്കിലാണെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.
മരണവിവരം പുറത്തുവന്നയുടന്‍ തന്നെ തരൂരിന്റെ ഫോണില്‍ നിന്നും പോയ സന്ദേശങ്ങളും ഫോണ്‍ വിളികളുടെ വിവരങ്ങളും ദല്‍ഹി പോലീസ് ശേഖരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പേഴ്സണല്‍ സ്റ്റാഫംഗത്തിന്റെ ഫോണില്‍ നിന്നും തരൂരിന്റെ ഫോണിലേക്ക് എത്തിയ സുനന്ദയുടെ മരണം സംബന്ധിച്ച രഹസ്യ സന്ദേശവും അന്വേഷണ സംഘം പരിശോധിച്ചു തുടങ്ങി. സുനന്ദയുടെ മൃതദേഹം സംസ്കരിച്ചതും ഭൗതികാവശിഷ്ടങ്ങള്‍ വളരെ വേഗത്തില്‍ നിമഞ്ജനം ചെയ്തതുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണത്തില്‍ വരുന്ന സംഗതികളാണ്. വിഷാദരോഗത്തിനുള്ള അല്‍പ്രാക്സിന്റെ 15 ഗുളികകള്‍ വീതമുള്ള രണ്ട് സ്ട്രിപ്പുകള്‍ സുനന്ദയുടെ മൃതദേഹത്തിനരികില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇതില്‍ ഒരു സ്ട്രിപ്പിലെ ഗുളികകള്‍ പൂര്‍ണ്ണമായും ഒഴിഞ്ഞ നിലയിലും രണ്ടാമത്തെ സ്ട്രിപ്പില്‍ മൂന്ന് ഗുളികകള്‍ മാത്രം ബാക്കിയായ നിലയിലുമായിരുന്നു. ഗുളികകള്‍ അമിതമായി ശരീരത്തില്‍ ചെന്നതാണ് മരണകാരണമെന്നായിരുന്നു ശശി തരൂരിന്റെയും അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫിന്റേയും നിലപാട്. എന്നാല്‍ രാസപരിശോധനാ ഫലത്തില്‍ സുനന്ദയുടെ ശരീരത്തില്‍ ഗുളികകളുടെ അംശം ഇല്ലായിരുന്നെന്ന് വ്യക്തമാക്കിയതോടെ അല്‍പ്രാക്സ് സ്ട്രിപ്പുകള്‍ മൃതദേഹത്തിന് സമീപം ഇട്ടത് അന്വേഷണം വഴിതിരിക്കാനാണെന്ന് പോലീസ് കണ്ടെത്തി. സുനന്ദയുടെ മരണം സ്വാഭാവികമാണെന്ന റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് ശശി തരൂരും മന്ത്രി ഗുലാംനബി ആസാദും നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നെന്ന് പോസ്റ്റ്മോര്‍ട്ടത്തിന് നേതൃത്വം വഹിച്ച ഡോ.സുധീര്‍ ഗുപ്തയും ആരോപിച്ചിരുന്നു. അതിനാല്‍ തന്നെ കൊലപാതക കേസിലെ അന്വേഷണത്തിന്റെ തുടക്കം തരൂരില്‍ നിന്നായിരിക്കുമെന്ന കാര്യത്തില്‍ സംശയത്തിനിടയില്ല.
സുനന്ദയുടെ മരണത്തിന്റെ ഉത്തരവാദിത്വം ഭര്‍ത്താവ് ശശിതരൂരിനാണെന്ന് കോണ്ഗ്രസ്സിനറിയമായിരുന്നുവെന്നാണ് ഗുലാം നബി ആസാദിന്റെ ഇടപെടല്‍ വ്യക്തമാക്കുന്നത്. ഗുരുതരമായ ഈ ക്രിമിനല്‍കുറ്റം ചെയ്തയാളെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയ കോണ്‍ഗ്രസ്സിന്റെ തീരുമാനം അത്ഭുതാവഹമാണ്. തിരുവനന്തപുരത്തെ വോട്ടര്‍മാരെ കൂടി ലജ്ജാവഹമായ അവസ്ഥയിലേക്ക് തള്ളിവിട്ട കോണ്‍ഗ്രസ് ഇതുവരെ കാട്ടിക്കൂട്ടിയ ബോധപൂര്‍വ്വമായ കൃത്യവിലോപനത്തിന് നിരുപാധികം മാപ്പുപറയുകയാണ് ആദ്യം ചെയ്യേണ്ടത്. അതോടൊപ്പം സത്യം വ്യക്തമായ സ്ഥിതിക്ക് കുറ്റവാളി ശിക്ഷിക്കപ്പെടുമെന്നുറപ്പുവരുത്താന്‍ ശശിതരൂരിനോട് എംപി സ്ഥാനം രാജിവയ്ക്കാന്‍ ഉടനടി ആവശ്യപ്പെടണം. തുടക്കം മുതല്‍ തന്നെ സുനന്ദയുടെ മരണം സ്വാഭാവികമല്ലെന്ന് കണ്ടെത്തുകയും അന്വേഷണത്തിനും നീതി ലഭിക്കുന്നതിനുമായി ഡോ.സുബ്രഹ്മണ്യന് സ്വാമി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. സുബ്രഹ്മണ്യന് സ്വാമിക്കെതിരെ കോണ്‍ഗ്രസ് നടത്തിപ്പോരുന്ന കള്ളപ്രചാരണവും ഇതോടെ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. റഷ്യന്‍ നിര്‍മ്മിത വിഷമാണ് സുനന്ദയ്ക്ക് നല്‍കിയതെന്നും 15 ഓളം മുറിവുകള്‍ അവരുടെ ശരീരത്തിലുണ്ടെന്നുമുള്ള വിവരങ്ങള്‍ നേരത്തെ തന്നെ ഞെട്ടലുണ്ടാക്കിയതാണ്. സുനന്ദ മരിച്ചെന്നറിഞ്ഞപ്പോള്‍ അത്ഭുതപ്പെടാത്ത ശശിതരൂര്‍ അതൊരു കൊലപാതകമാണെന്നറിഞ്ഞപ്പോള്‍ കാട്ടുന്ന വേവലാതിയും തിരിച്ചറിയേണ്ടതാണ്. കാര്യങ്ങളെല്ലാം പരിശോധിച്ചാല്‍ ഈ കേസില്‍ തരൂരിനോടൊപ്പം കോണ്‍ഗ്രസ് ഒന്നാകെ പ്രതിക്കൂട്ടില്‍ തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: