എയര്‍ ഏഷ്യയുടെ എയര്‍ ബസ് എ 320-200 (ക്യൂ ഇസെഡ് 8501) എന്ന വിമാനം 2014 ഡിസംബര്‍ 28 ന് റഡാര്‍ സ്ക്രീനില്‍നിന്നും പറന്നുയര്‍ന്ന് 40 മിനിറ്റിനകം അപ്രത്യക്ഷമാവുകയായിരുന്നു. എയര്‍ ഏഷ്യ ഒരു ഇന്തോനേഷ്യന്‍ കമ്പനിയാണ്. ഇന്തോനേഷ്യന്‍ സിറ്റിയായ സുരബയയില്നിന്നും സിങ്കപ്പൂരിലേക്ക് പോയ വിമാനമാണ് രാവിലെ 5.30 ന് അപ്രത്യക്ഷമായത്. വിമാനത്തില്‍ 155 ഇന്തോനേഷ്യക്കാരും മൂന്ന് സൗത്ത് കൊറിയക്കാരും ഒരു സിങ്കപ്പൂര്കാരനും ഒരു മലേഷ്യക്കാരനും ഒരു ബ്രിട്ടന് പൗരനും ഒരു ഫ്രഞ്ച് പൗരനും അടക്കം 162 യാത്രക്കാരുണ്ടായിരുന്നു.
യാത്രക്കാരില്‍ ഒരു കൈക്കുഞ്ഞും 16 കുട്ടികളും രണ്ട് പൈലറ്റുമാരും അഞ്ച് വിമാന ജോലിക്കാരും ഉണ്ടായിരുന്നു. മിക്കവാറും യാത്രക്കാര്‍ ബന്ധുക്കളുമായിരുന്നു. ഡിസംബര്‍ 28 ന് അമേരിക്കന്‍ കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത് ആകാശം മേഘാവൃതവും ധാരാളം ഇടിമിന്നലുകളും ഉണ്ടായിരുന്നു എന്നാണ്. പുതിയ എയര്‍ലൈനര്‍ വിമാനങ്ങള്‍ക്ക് ഈ പ്രശ്നങ്ങളൊന്നും ബാധകമല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നിട്ടും വിമാനം എങ്ങനെ കാണാതായി? ലോകത്തെ കുഴക്കുന്ന ചോദ്യമായി ഇത് അവശേഷിക്കുന്നു.
വിമാനം കാണാതാവുമ്പോള്‍ ഈ റൂട്ടില്‍ മറ്റ് ആറ് വിമാനങ്ങള്‍ പറക്കുന്നുണ്ടായിരുന്നു. ജാവാ കടലിന്റെ 100 മൈല്‍ ചുറ്റളവില്‍ ബലിടങ്ങ് ദ്വീപിനടുത്ത ബൊര്‍ണിയോ-സുമാത്ര ദ്വീപുകളുടെ പ്രദേശത്താണ് അന്വേഷണം നടത്തിയത്. വിമാനബന്ധം ജക്കാര്‍ത്ത കണ്ട്രോള് റൂമുമായി വിഛേദിക്കുന്നതിനുമുമ്പ് മേഘങ്ങള്‍ ഒഴിവാക്കുവാനായി 32000 അടിയില്‍നിന്നും 38000 അടിയിലേക്ക് ഉയര്‍ത്തുവാന്‍ കണ്ട്രോള് റൂമിനോട് പൈലറ്റ് അനുവാദം തേടിയിരുന്നു. എന്നാല്‍ ആ പ്രദേശത്തെ കൂടുതല്‍ ട്രാഫിക് കണക്കിലെടുത്ത് എയര്‍ട്രാഫിക് കണ്‍ട്രോളേഴ്സ് അതിന് അനുവദിച്ചില്ല.
അതുകൊണ്ട് ഒരുപക്ഷേ ആ സമയത്ത് ആ പ്രദേശത്തുണ്ടായിരുന്ന അസാമാന്യമായ ഇടിമിന്നല്‍ പൈലറ്റിന്റെ നിയന്ത്രണം തെറ്റിച്ചിരിക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ അനുമാനിക്കുന്നത്. എന്നാല്‍ എയര്‍ പോക്കറ്റുകളും കൊടുങ്കാറ്റും ജെറ്റ് എന്‍ജിന്റെ വായു സഞ്ചാരത്തിന് തടസ്സം സൃഷ്ടിച്ചിരിക്കാം. ഇത് എന്ജിന് പൊടുന്നനെ നില്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. സാധാരണ എ 320 എയര്ബസ്സുകളില് 2 എന്‍ജിനുകളും ഉണ്ടാകും. ഒന്നുനിന്നുപോയാലും മറ്റേ എന്ജിന് ഒരു കുഴപ്പവും കൂടാതെ മൂന്ന് മണിക്കൂറോളം പറക്കാനാകുമെന്നതാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്.
വിമാനം പറത്തിയിരുന്ന പൈലറ്റ് വളരെ പരിചയസമ്പന്നനുമായിരുന്നു. 2008 ലാണ് ഈ വിമാനം പറക്കല്‍ തുടങ്ങിയത്. ഇതുവരെ 13800 പറക്കല്‍ നടത്തിക്കഴിഞ്ഞു. കാണാതായ വിമാനം 2014 നവംബര്‍ 16 ന് സാധാരണയുള്ള മെയിന്റനന്‍സ് പൂര്‍ത്തിയാക്കിയതായിരുന്നു. ഇന്തോനേഷ്യന്‍ വിമാനം കാണാതായതിന് രണ്ട് ദിവസങ്ങള്‍ക്കുശേഷമാണ് വിമാന അവശിഷ്ടങ്ങളും മൃതദേഹങ്ങളും ബൊര്ണിയ പ്രവിശ്യയില്‍നിന്ന് തെക്കുപടിഞ്ഞാറ് മാറി കരിമറ്റ കടലിടുക്കില്‍ കണ്ടെത്തിയത്. എന്നിട്ടും വിമാനം കാണാതായതിന്റെ കാരണം ഇനിയും കണ്ടെത്താനായില്ല.
1948 നുശേഷം ലോകത്ത് 88 വിമാനങ്ങള്‍ കാണാതായിട്ടുണ്ട്. കാണാതായ വിമാനങ്ങളില്‍ 62 എണ്ണവും കടലിന് മുകളിലൂടെ പറക്കുമ്പോഴും 25 എണ്ണം കരയ്ക്ക് മുകളിലൂടെ പറക്കുമ്പോഴുമാണ് കാണാതാവുന്നത്. ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ അപ്രത്യക്ഷമായിരിക്കുന്നത് 1960 നും 1980 നും ഇടയിലാണ്. കാരണമറിയാതെ അപ്രത്യക്ഷമാകുന്ന വിമാനങ്ങളില്‍ അവസാനത്തേതാണ് ഇന്തോനേഷ്യന്‍ എയര്‍ ഏഷ്യാ വിമാനം.
എന്റോനോവ് എ എന്‍ 32 വിഭാഗത്തില്‍പ്പെടുന്ന ഒരു ഇന്ത്യന്‍ വിമാനം 1986 ല്‍ ജാംനഗറിനടുത്ത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അപ്രത്യക്ഷമായിട്ടുണ്ട്. പാക്കിസ്ഥാന് എയര്‍ലൈന്‍സിന്റെ ഫോക്കര്‍ 27 വിഭാഗത്തില്‍പ്പെടുന്ന ഒരു വിമാനം ഹിമാലയന്‍ റേഞ്ചില്‍ 1989 ല്‍ അപ്രത്യക്ഷമായി. ഈ അപ്രത്യക്ഷമാകലിന്റെയൊന്നും കാരണം ഇതുവരെ ആര്‍ക്കും മനസ്സിലാക്കുവാനായിട്ടില്ല. 2014 മാര്‍ച്ച് 8 ന് മലേഷ്യയിലെ കോലാലംപൂരില്‍നിന്നും ചൈനയിലെ ബീജിംഗിലേക്ക് പറന്ന ബോയിംഗ് 777-200 ഇ ആര് ആണ് കാണാതായ മറ്റൊരു വിമാനം. ഈ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പോലും ഇതുവരെ കണ്ടെത്താനായിട്ടില്ല.
എം.എച്ച് 370 ഇനത്തില്‍പ്പെടുന്ന മലേഷ്യന്‍ വിമാനം കടലില്‍ തകര്ന്നുവീണിരിക്കുമോ? അതോ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയതാണോ എന്നൊന്നും മനസ്സിലായിട്ടില്ല. ബോയിംഗ് വിമാനങ്ങളുടെ എന്ജിന് നിര്‍മിക്കുന്ന റോള്‍സ് റോയ്സ് കമ്പനി പറയുന്നത് വിമാനത്തില്‍ അത്യാധുനിക ജിപിഎസ് സംവിധാനങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ്. അതുകൊണ്ടുതന്നെ ദിശാനിര്‍ണയം കാര്യക്ഷമവുമാണ്. എന്നിട്ടും വിമാനം എങ്ങനെ അപ്രത്യക്ഷമായി? മലേഷ്യന്‍ പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന മത്തിയാസ് ചാങ്ങ് പറയുന്നത് വിമാനത്തിന്റെ തിരോധാനത്തെക്കുറിച്ച് പഠിച്ച ഒന്നിലധികം വിദേശ സര്‍ക്കാരുകള്‍ മുദ്രവച്ച കവറില്‍ ദുരന്തത്തിന്റെ യഥാര്‍ത്ഥ ചിത്രം അടക്കം ചെയ്ത് മലേഷ്യന്‍ സര്‍ക്കാരിനെ ഏല്‍പ്പിച്ചിട്ടുണ്ടെന്നാണ്.
യുഎസ് ആര്‍മിയും മത്തിയാസിന്റെ നിഗമനങ്ങളോട് യോജിക്കുന്നുണ്ട്. വിമാനം തിരോധാനംചെയ്ത കാരണങ്ങള്‍ വിമാനകമ്പനികളെ ദോഷകരമായി ബാധിക്കുമെന്നതിനാലാണത്രെ വിവരങ്ങള്‍ പുറത്തുവിടാത്തത്. വിമാനം റിമോട്ട് കണ്ട്രോള് ഉപയോഗിച്ച് ഹൈജാക്ക് ചെയ്തിരിക്കാനുള്ള സാധ്യതയാണ് ഏറെയുള്ളത്.
ഇതറിഞ്ഞാല്‍ ആളുകള്‍ ആകാശയാത്ര ഉപേക്ഷിക്കുമോയെന്ന ആശങ്കയും ലോകസാമ്പത്തികരംഗത്തിന്റെ തകര്‍ച്ചയിലേക്ക് നയിക്കാവുന്ന സാഹചര്യവും നിലനില്ക്കുന്നതിലാണത്രെ എം.എച്ച് 370 മലേഷ്യന്‍ വിമാനത്തിന്റെ തിരോധാനത്തിന്റെ കാരണങ്ങള്‍ മലേഷ്യന്‍ സര്‍ക്കാര്‍ ഗോപ്യമായി വച്ചിട്ടുള്ളതെന്നാണ് മുന്‍ സ്പെഷ്യല്‍ ഫോഴ്സസ് എയര്കണ്ട്രോളര് റ്റാറ്റം ഇതിനോട് പ്രതികരിച്ചിട്ടുള്ളത്. എന്നാല്‍ മലേഷ്യന്‍ വിമാനത്തിന്റെ തിരോധാനം എങ്ങനെയാണെന്നോ ആരൊക്കെ ഇതിന്റെ പിന്നിലുണ്ടെന്നോ, അവരുടെ ഉദ്ദേശം എന്താണെന്നോ അറിയാന്‍ ലോകം കൗതുകപൂര്‍വം കാത്തിരിക്കയാണ്.
ബര്‍മുഡാ ട്രെയാംഗിംളില് ഇതുവരെ 19 വിമാനങ്ങള്‍ കാണാതായിട്ടുണ്ട്. ഈ വിമാനങ്ങളെക്കുറിച്ച് പിന്നീട് ലോകം കേട്ടിട്ടില്ല. എയര്‍ഫ്രാന്‍സിന്റെ 447 എന്ന റിയോയില്‍നിന്നും പാരീസിലേക്ക് പോയ വിമാനം 2009ലാണ് അത്ലാന്റിക് കടലില്‍ തകര്‍ന്നുവീണത്. അതില്‍ 288 യാത്രക്കാര്‍ ഉണ്ടായിരുന്നു. മഞ്ഞുപരലുകള്‍ വിമാനത്തിലെ റ്റിയൂബുകളെ തകര്‍ത്തതിനാല്‍ ഓട്ടോപൈലറ്റ് കണക്ഷന് വിച്ഛേദിക്കപ്പെട്ടതാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ടുചെയ്യപ്പെട്ടത്. അപകടത്തിന് മാസങ്ങള്‍ക്കുശേഷം 50 മൃതദേഹങ്ങള്‍ കണ്ടെടുത്തു.
രണ്ട് വര്‍ഷത്തിനുശേഷം മഞ്ഞില്‍ ഉറച്ച 104 ശവശരീരങ്ങളും ബ്ലാക്ക് ബോക്സും കിട്ടി. 74 പേരുടെ ശരീരങ്ങള്‍ ഇനിയും കണ്ടുകിട്ടിയില്ല. ഈജിപ്ത് എയറിന്റെ 990 വിമാനം തകര്‍ന്നുവീണത് 1999 ഒക്ടോബര്‍ 31 നാണ്. ജോണ്‍ കെന്നഡി വിമാനത്താവളത്തില്‍നിന്നും കെയ്റോവിലേയ്ക്ക് പോയ വിമാനമായിരുന്നു അത്. 258 യാത്രക്കാരും 13 വിമാനജോലിക്കാരുമായി ചിക്കാഗോവില്‍നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം പൊട്ടിത്തെറിക്കുകയായിരുന്നു. അമേരിക്കന്‍ എയര്‍ലൈനിന്റെ ഫ്ളൈറ്റ് നമ്പര്‍ 191 ആയിരുന്നു അത്. അപകട കാരണം ഇന്നും ദുരൂഹമായി തുടരുന്നു. ഇതോടെ ഫ്ളൈറ്റ് 191 നെ ചുറ്റിപ്പറ്റി അന്ധവിശ്വാസങ്ങള്‍ തുടര്‍ന്നുവന്നു.
2014 ഡിസംബര്‍ 28 ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 239 ആളുകളുമായി തകര്‍ന്ന മലേഷ്യന്‍ വിമാനത്തിന്റെ അപകട കാരണങ്ങള്‍ ലോകം മുഴുവന്‍ വിശകലനം ചെയ്യപ്പെട്ടു. പൈലറ്റിന്റെ ക്യാബിനില്‍ അനിയന്ത്രിതമായ മര്ദ്ദകുറവ്, വിഷവാതകം, തീപിടുത്തം, തട്ടിക്കൊണ്ടുപോകല്‍, പൈലറ്റിന്റെ ആത്മഹത്യയോടെയുള്ള കൊലപാതകം, വിമാനത്തിന്റെ എല്ലാ എന്‍ജിനുകളും സാങ്കേതികപ്രവര്‍ത്തനങ്ങളും ഒരുമിച്ച് തകരാറിലാവുക എന്നിവയാണ് അവയില്‍ ചിലത്. 2014 ഡിസംബര്‍ 30 ന് ലണ്ടനില്‍ കൂടിയ വിദഗ്ദ്ധപാനലിന്റെ നിഗമനങ്ങല്‍ വിമാനത്തിന്റെ തിരോധാനത്തിന്റെ ചുരുളഴിക്കുന്നവയാണ്.
റോയല്‍ എയ്റോ നോട്ടിക്കല്‍ സൊസൈറ്റി നേതൃത്വം നല്കിയ മീറ്റിംഗില്‍ പൈലറ്റുമാരും എയര്‍ലൈന്‍ മേധാവികളും വിമാനനിര്‍മാണ കമ്പനികളും വിമാനം കരയില്‍നിന്ന് നിയന്ത്രിക്കുന്നവരും പങ്കെടുത്തിരുന്നു. ചില അനുമാനങ്ങള്‍ ഇതാണ്: വിമാനത്തിന്റെ കോക്ക്പിറ്റില്‍ പ്രഷര്‍ കുറഞ്ഞെങ്കിലും വിമാനം പറന്നുകൊണ്ടിരുന്നു. 35000 അടിയില്‍ യാത്രക്കാര്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടിരിക്കാം. വേണ്ടത്ര ഓക്സിജന്‍ ഈ സമയത്ത് ലഭ്യമാകാതിരുന്നത് പൈലറ്റ് അടക്കം യാത്രക്കാരുടെ മരണത്തില്‍ കലാശിച്ചിരിക്കാം. വിമാനത്തിന്റെ ട്രാന്‍സ്പോണ്ടര്‍ തനിയെ നിന്നുപോയകാരണം പൈലറ്റിന് അപകടസാധ്യത പുറംലോകത്തെ അറിയിക്കാന്‍ കഴിയാതെ പോയിരിക്കാം.
യന്ത്രത്തകരാറുമൂലം വിമാനത്തിനകത്ത് പടര്‍ന്ന തീ എല്ലാവിധ വാര്‍ത്താവിനിമയ ബന്ധങ്ങളും വിഛേദിച്ചിരിക്കാം. പറന്നുകൊണ്ടിരുന്ന വിമാനത്തിലെ തീ ഞൊടിയിടയില്‍ എല്ലായിടത്തേയ്ക്കും പടര്‍ന്നിരിക്കാം. പൊട്ടിത്തെറിയോ പക്ഷി ഇടിച്ചതോ തീപിടുത്തത്തിന് മറ്റ് കാരണങ്ങളായേക്കാം. ഒരുപക്ഷേ ഏതെങ്കിലും മനുഷ്യബോംബ് വിമാനം തകര്ത്തതായിരിക്കാനുള്ള സാധ്യതയും വിദഗ്ദ്ധര്‍ തള്ളിക്കളയുന്നില്ല. പൈലറ്റോ, കോപൈലറ്റോ വിമാനം ഒരുപക്ഷേ വഴിതിരിച്ചുവിട്ടതാകാം അപകടകാരണം. വിമാനത്തിന്റെ സാങ്കേതിക തകരാര്‍ മൂലം വിമാനത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിന്നുപോയതാകാം വിമാനം തകരുന്നതിന് കാരണമായത്.
തുടര്‍ച്ചയായി വിമാനങ്ങള്‍ കാരണമറിയാതെ തകര്‍ന്നുപോകുന്നത് വിമാനയാത്രക്കാരുടെ ആശങ്ക വളര്‍ത്തുന്ന ഒന്നാണ്. ഭീകരവാദി ഗ്രൂപ്പുകള്‍ തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി നിരപരാധികളായ ആളുകളുടെ കൂട്ടക്കൊലയിലേക്ക് നയിക്കുന്ന വിമാനറാഞ്ചല്‍ നടത്താറുണ്ട്. ഇത് തടയാന്‍ സര്‍ക്കാരുകള്‍ അതീവ ജാഗ്രത പുലര്‍ത്തുകയല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നുമില്ല. ഇപ്പോള്‍ അവസാനമായി ഇന്തോനേഷ്യന്‍ വിമാനത്തിലുണ്ടായിരുന്ന 162 യാത്രക്കാരുടെ ജീവനാണ് ജാവാ കടലില്‍ പൊലിഞ്ഞത്.
ഒരൊറ്റ പകലുകൊണ്ട് അനാഥരായ ഒരുപറ്റം ആളുകള്‍ വിമാനയാത്രക്കാരുടെ ബന്ധുക്കളായുണ്ട്. പപ്പായോട് തിരികെ വരുവാനായി സോഷ്യല്‍ മാധ്യമങ്ങളിലൂടെ കാണാതായ ഇന്തോനേഷ്യന്‍ വിമാനത്തിന്റെ പൈലറ്റിന്റെ മകള്‍ നടത്തിയ അഭ്യര്‍ത്ഥന ഹൃദയഭേദകമായിരുന്നു. ഓരോ അപകടം ഉണ്ടാകുമ്പോഴും കണ്ണീരൊഴുക്കുന്നവര്‍ നിരവധിയാണ്. അതുകൊണ്ട് തന്നെ ദുരന്തങ്ങള്‍ ഒഴിവാക്കുക മാത്രമാണ് കരണീയമായിട്ടുള്ളത്. അടുത്തദിവസങ്ങളില്‍ ഇന്തോനേഷ്യന്‍ വിമാനത്തിന്റെ അപകടകാരണം ചുരുളഴിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. മറ്റൊരു ദുരന്തവും ഉണ്ടാകരുതേയെന്നും പ്രാര്‍ത്ഥിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: