വാര്‍ഡ് മെമ്പറുടെ തിരക്കഥയില്‍ പഞ്ചായത്ത് പ്രസിഡന്റ് (മുനിസിപ്പല്‍ ചെയര്മാന്) സംവിധാനം ചെയ്യുന്ന നാടകമാണ് അവിടെ അരങ്ങേറുക. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ആര്‍ക്കൊക്കെയാണെന്ന് വാര്‍ഡ് മെമ്പറും പഞ്ചായത്ത് ഭരണസമിതിയുമൊക്കെ മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ചിരിക്കും.
അതങ്ങനെ തന്നെ സംഭവിക്കുന്നതിനുവേണ്ട സകല ഉപജാപങ്ങളും മെമ്പറും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ചേര്‍ന്ന് നടത്തുകയും ചെയ്യും. അതുംപോരാഞ്ഞാണ് ഗ്രാമസഭ നടന്നതിനുശേഷവും ചില ഗുണഭോക്താക്കളെ മെമ്പറും ഭരണസമിതിയും കൂടി മുന്‍ഗണനാ ലിസ്റ്റില്‍ തിരുകിക്കയറ്റുന്നത്. ടി വാര്‍ഡിലെ വോട്ടര്‍മാര്‍ ഇത് അറിയുകയുമില്ല.
ഇനിയുള്ളത് ഗ്രാമസഭയുടെ കോ ഓര്‍ഡിനേറ്ററായ ഉദ്യോഗസ്ഥനാണ്. എന്നാല്‍ ഗ്രാമസഭയില്‍ ഒരു നോക്കുകുത്തിയുടെ റോള്‍ മാത്രമാണ് കോഓര്‍ഡിനേറ്റര്‍ക്ക്. ഒരു വാര്‍ഡിലെ മൊത്തം വോട്ടര്‍മാരുടെ പത്ത് ശതമാനമെങ്കിലും പങ്കെടുത്താലേ ആ ഗ്രാമസഭയുടെ കോറം തികയുകയുള്ളൂ എന്നാണ് ചട്ടം. പക്ഷേ ഭൂരിഭാഗം ഗ്രാമസഭകളും ഇവിടെ കോറം തികയാതെയാണ് പൂര്‍ത്തിയാക്കപ്പെടുന്നത്. കോഓഡിനേറ്റര്‍ക്ക് ഇതറിയാമെങ്കിലും ‘ഞാനൊന്നുമറിഞ്ഞില്ലേ നാരായണ’ എന്ന മട്ടില്‍ അദ്ദേഹം കണ്ണടയ്ക്കും.
പിന്നീട് ഇതേ ഗ്രാമസഭകള്‍ കോറം തികയ്ക്കുന്നത് ചില ചെപ്പടി വിദ്യകളിലൂടെയാണ്. അതിലൊന്ന് വഴിയെ പോകുന്ന പാര്‍ട്ടി അനുഭാവികളെക്കൊണ്ട് ഹാജര്‍പുസ്തകത്തില്‍ ഒപ്പിടുവിക്കലാണ്. ഇത് മെമ്പര്‍ തന്നെ ബുദ്ധിപൂര്‍വം നിര്‍വഹിക്കും. ചില മെമ്പര്‍മാര്‍ വാര്‍ഡിലെ ചില വോട്ടര്‍മാരുടെ പേരെഴുതി വ്യാജ ഒപ്പിട്ടുകൊണ്ടാണ് ഈ കര്‍മം നിറവേറ്റുന്നത്. ഓരോ ഗ്രാമസഭയുടെയും പേര് രജിസ്റ്റര്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ ഇത് ഏറെക്കുറേ ബോധ്യമാകും. മലയാളം പോലും ശരിക്ക് എഴുതാനും വായിക്കാനും അറിയാത്തയാള്‍ ഇംഗ്ലീഷില്‍ പേരെഴുതി ഒപ്പിട്ടിരിക്കുന്നതു കണ്ടിട്ടുണ്ട്! (അവലംബം: വിവരാവകാശ രേഖ).
ആനുകൂല്യങ്ങള്‍ക്കുള്ള ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള വാര്‍ഡുതല സമിതികളുടെ മാര്‍ക്കിടലിലും ഈ കൃത്രിമത്വം കാണാം. മാര്‍ക്കിടുന്ന വാര്‍ഡുതല സമിതികള്‍ ഒരു നിഷ്പക്ഷ സംവിധാനമാവണമെന്ന് നിഷ്കര്‍ഷിക്കുന്നുണ്ടെങ്കിലും മറിച്ചാണ് അനുഭവം. വാര്‍ഡ് മെമ്പറോടും പ്രാദേശികഭരണകൂടത്തോടും കൂറ് പുലര്‍ത്തുന്ന ഏതാനും ചിലരെ കുത്തിനിറച്ച് ഉണ്ടാക്കുന്ന ഇത്തരം സമിതികള്‍ ഒരു പ്രഹസനമാണ്. രാഷ്ട്രീയവിധേയത്വത്തോടെ പ്രവര്‍ത്തിക്കുന്ന അവര്‍ക്ക് ഒരിക്കലും നീതിനിഷ്ഠമായി മാര്ക്കിടാനാവില്ല.
ഗ്രാമസഭയില്‍ കാര്യങ്ങള്‍ തങ്ങളുടെ ഇംഗിതംപോലെ തന്നെ നടക്കണമെന്ന് നിര്ബന്ധബുദ്ധിയുള്ളതുകൊണ്ട് വാര്‍ഡ് മെമ്പറും അദ്ദേഹത്തിന്റെ പാര്‍ട്ടിയും കൂടി ചില മുന്‍കരുതലുകള്‍ നടത്താറുണ്ട്. തങ്ങളുടെ പാര്‍ട്ടി അനുഭാവികളെ ഗ്രാമസഭയില്‍ കൂടുതല്‍ പങ്കെടുപ്പിക്കുക എന്നുള്ളതാണ് അതില്‍ ആദ്യത്തേത്. ഇതുമൂലം തങ്ങളുടെ ഹിതമനുസരിച്ചുള്ള തീരുമാനത്തിന് ഗ്രാമസഭയില്‍ ഭൂരിപക്ഷമുണ്ടാക്കാനാവുമെന്ന് മെമ്പര്‍മാര്‍ കരുതുന്നു. ഭൂരിപക്ഷവിധിപ്രകാരം ഇങ്ങനെ കാര്യങ്ങള്‍ തീരുമാനിക്കപ്പെടുമ്പോള്‍ ഒരു കൊടിയുടേയും പുറകെ നടക്കാത്ത പട്ടിണിപ്പാവങ്ങളാണ് എന്നും ആനുകൂല്യങ്ങള്‍ക്കു പുറത്താകുന്നത്.
വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് അര്‍ഹനാവുന്ന വ്യക്തി അതിന് അനര്ഹനാണെങ്കിലും അത് ഗ്രാമസഭയില്‍ തുറന്നുപറയാനുള്ള ധൈര്യം പലരും കാണിക്കാറില്ലെന്നുള്ളതാണ് ഗ്രാമസഭയുടെ മറ്റൊരു പോരായ്മ. സത്യം തുറന്നുപറയുന്നത് അയല്സൗഹൃദത്തിന് കത്തിവക്കുമോ എന്ന ഭീതിയാണ് ഇതിനുപിന്നില്‍. അതുകൊണ്ട് അര്‍ഹരായവരെ പിന്തള്ളി പാര്‍ട്ടിയുടേയും മെമ്പറുടേയും ആശിര്‍വാദത്തോടെ അപരന് ആനുകൂല്യങ്ങള്‍ നേടിയെടുക്കുമ്പോള്‍ ഒരു നിശ്ശബ്ദസമൂഹമായി നോക്കിനില്‍ക്കാനേ ഇവരെക്കൊണ്ട് കഴിയാറുള്ളൂ. നിര്‍ഭാഗ്യവശാല്‍ ഇവരുടെ ഈ ദൗര്‍ബല്യം മെമ്പറും ഭരണസമിതിയും സമര്‍ത്ഥമായി മുതലെടുക്കുകയും ചെയ്യുന്നു.
വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കായി ഗ്രാമസഭ തയ്യാറാക്കിയ മുന്‍ഗണനാ ലിസ്റ്റിന്മേലുള്ള വിഇഒ മാരുടെ അന്വേഷണമാണ് അടുത്തപടി. എന്നാല്‍ പലയിടത്തും പ്രാദേശികഭരണകൂടത്തോട് വിധേയത്വം പുലര്‍ത്തുന്ന ഗ്രാമസേവകന് പേരിനൊരു അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കുകയാണ് പതിവ്. അതല്ലെങ്കില്‍ രാഷ്ട്രീയസമ്മര്‍ദ്ദം കൊണ്ടും അനുകൂലമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാവും. അപേക്ഷകന്റെ അപേക്ഷ വള്ളിപുള്ളി പരിശോധിച്ച് അതില്‍ പറഞ്ഞ കാര്യങ്ങളൊക്കെ സത്യസന്ധമാണോയെന്ന് വിശദമായി ഒരു ഉദ്യോഗസ്ഥനും അന്വേഷിക്കാറില്ല. ഇതുകൊണ്ടൊക്കെയാണ് സര്‍ക്കാര്‍ സഹായത്താല്‍ ആയിരം സ്ക്വയര്‍ഫീറ്റിലധികം തറ വിസ്തൃതിയുള്ള വീടുകള്‍ (ഇഎംഎസ് ഭവനപദ്ധതിയിലായാലും ഐഎവൈ പദ്ധതിയിലായാലും) ചട്ടങ്ങള്‍ ലംഘിച്ച് ഇവിടെ നിര്‍മിക്കപ്പെടുന്നത്.
കേരളത്തിലെ ഓരോ വാര്‍ഡിലും കഴിഞ്ഞ 15 വര്‍ഷമായി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കിട്ടിയവരുടെ ലിസ്റ്റ് വിവരാവകാശ നിയമപ്രകാരം എടുത്തു പരിശോധിച്ചാല്‍ തുടര്‍ച്ചയായി ആനുകൂല്യങ്ങള്‍ കൈപ്പറ്റിയവരുടെ പേരുവിവരം നമുക്കുകിട്ടും. എന്നാല്‍ ഇതേ വാര്‍ഡുകളില്‍ നാളിതുവരെയായിട്ടും എടുത്തുപറയത്തക്ക ഒരാനുകൂല്യവും കിട്ടാത്ത ഒട്ടേറെ പട്ടിണിപ്പാവങ്ങളുണ്ട്. അവരെക്കുറിച്ചറിയണമെങ്കില് ടി വാര്‍ഡുകളിലെ വോട്ടര്‍പട്ടിക എടുത്തു പരിശോധിച്ചാല്‍ മാത്രം മതി. രജിസ്റ്ററില്‍ ഒപ്പിടാന്‍ മാത്രം വിധിക്കപ്പെട്ട അവരെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ഗ്രാമസഭയില്‍ കോറം തികയാത്തതില്‍ അവരുടെ നിരാശയുടെ പ്രതിഫലനം കൂടിയുണ്ട്. സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍നിന്നും തങ്ങളെ അകറ്റി നിര്‍ത്തുന്ന രാഷ്ട്രീയ ചൂതാട്ടങ്ങളോട് അവരെങ്ങനെ സന്ധി ചെയ്യും?
നിലവിലുള്ള ജനകീയാസൂത്രണവും ത്രിതല പഞ്ചായത്തുകളും ഗ്രാമസഭയുമൊക്കെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മറ്റൊരു ജനസമൂഹത്തെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. തീര്‍ച്ചയായും അതിനൊരു പൊളിച്ചെഴുത്ത് വേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ ലോകാവസാനം വരെ ഗ്രാമസഭകള്‍ നടത്തിയാലും ആനുകൂല്യങ്ങള്‍ വിതരണം ചെയ്താലും രാജ്യത്തിന് അതുകൊണ്ട് ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാനാവുകയില്ല. തദ്ദേശസ്വയംഭരണ വകുപ്പ് പുറത്തിറക്കിയ മാര്‍ഗരേഖ ഗ്രാമസഭകള്‍ക്ക് ദിശാബോധം നല്‍കുന്നതിനുള്ള ചൂണ്ടുപലകയായിത്തീരുമെന്ന് നമുക്ക് പ്രത്യാശിക്കാം.
അവസാനിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: