തൃശ്ശൂരിലെ തേക്കിന്‍കാട് മൈതാനം പൂരപ്പറമ്പാണ്. പൂരത്തിന് ജനലക്ഷങ്ങളെത്തും. വെടിക്കെട്ടും കുടമാറ്റവും താളമേളങ്ങളുമായി പൂരങ്ങളുടെ പൂരം ജനങ്ങളില്‍ ഹരമുയര്ത്തും.
ഇക്കഴിഞ്ഞ വര്‍ഷാവസാനത്തിന് മൂന്നുനാള്മുമ്പ് അവിടെയൊരു പൂരം പ്രതീക്ഷിച്ചു. പക്ഷേ കുടമാറ്റമൊന്നും കണ്ടില്ല. ആനകളും അമ്പാരിയും ആലവട്ടവും വെടിക്കെട്ടുകളും ഉണ്ടായില്ല. ജനങ്ങള്‍ക്ക് കാണാനായത് കൊടിമാറ്റം മാത്രം.
അമ്പടയാളം പതിച്ച പച്ചയും വെള്ളയും നിറത്തിലുള്ള ഒരു കൊടി ബീഹാര്‍ മുന്‍ മുഖ്യമന്ത്രി നിതീഷ്കുമാറും ജെഡി(യു) പ്രസിഡന്റ് ശരത് യാദവും ചേര്‍ന്ന് കേരളത്തിലെ സോഷ്യലിസ്റ്റ് ജനതാനേതാവ് എം.പി. വീരേന്ദ്രകുമാറിന് കൈമാറി. വീരേന്ദ്രകുമാറാകട്ടെ കേരളത്തിലെ പതിനാലു ജില്ലാപ്രസിഡന്റുമാര്‍ക്കും പുതിയകൊടി ഏല്പിച്ചു. ”മതേതര ബദലിനായി സോഷ്യലിസ്റ്റ് മുന്നേറ്റം” എന്നാണ് പത്ര മുത്തശ്ശി അതിന് നല്കിയ വിശദീകരണം.
വര്‍ഗീയതയുടെ വെല്ലുവിളി നേരിടുന്നതിന് രാജ്യത്തെ സോഷ്യലിസ്റ്റ് ശക്തികളുടെ ആദ്യ ചുവടുവയ്പായിട്ടാണ് കൊടിമാറ്റത്തെ വ്യാഖ്യാനിക്കുന്നത്. വര്‍ഗീയ ചേരിതിരിവുണ്ടാക്കി തന്‍കാര്യം നേടുകയെന്ന ബിജെപി സര്‍ക്കാരിന്റെ ലക്ഷ്യത്തെ വിശാല ഐക്യനിര പടുത്തുയര്‍ത്തി പ്രതിരോധിക്കാനാണത്രെ ഈ പുറപ്പാട്.
നമ്പൂതിരിപ്പാട് മൂന്നാം ബദലിനെക്കുറിച്ച് വാചാലമായിരുന്നകാലത്ത് കെ.ജി.മാരാര്‍ പ്രസംഗവേദിയിലെല്ലാം ചോദിക്കുമായിരുന്നു. ”രണ്ടാം ക്ലാസിലെ പാഠപുസ്തകവും മൂന്നാം ക്ലാസിലെ പാഠപുസ്തകവും അഞ്ചാംക്ലാസിലെ പാഠപുസ്തകവും തുന്നിക്കെട്ടിയാല്‍ പത്താംക്ലാസിലെ പാഠപുസ്തകമാകുമോ” എന്ന്. കേരളത്തിലെ വീരേന്ദ്രകുമാറും ബീഹാറിലെ നിതീഷ്കുമാറും ഒരു കൊടിപിടിച്ചാല്‍ ദേശീയ ബദലാകുമോ എന്ന സംശയം സ്വാഭാവികം. ജനതാ പരിവാര്‍ ഒന്നാകണമെന്ന മോഹപ്രകടനം തുടങ്ങിയിട്ട് കാലം കുറേയായി. ഇതിനായി ചേര്‍ന്ന യോഗത്തില്‍ ശരത് യാദവനൊഴിച്ച് മറ്റ് യാദവ ജനതക്കാരാരും പങ്കെടുത്തതുമില്ല.
കേരളത്തിലെ കൊടിമാറ്റംകൊണ്ട് ആര്‍ക്കെന്ത് ഫലം എന്നാരും ചോദിച്ചേക്കരുത്. ശരത് യാദവിന്റെ എത്ര അനുയായികള്‍ വീരേന്ദ്രകുമാറിന്റെ പിന്നില്‍ അണിനിരന്നു എന്നും ചിന്തിക്കരുത്. ‘പോത്തിന്റെ കടിയും കാക്കയുടെ വിശപ്പും തീര്‍ന്നു’ എന്ന ചൊല്ലുപോലെ കണക്കാക്കിയാല്‍ മതി. അണികളുടെ നിരയും ജനങ്ങളുടെ പിന്തുണയും എത്രത്തോളം കുറയുന്നുവോ അത്രത്തോളം നന്നായി എന്നാണ് പുതിയ സോഷ്യലിസ്റ്റ് ചിന്ത. ഇവിടെ അണികളുടെ നിര വളരുന്നില്ലെങ്കിലും വീരേന്ദ്രകുമാറിന് ബീഹാറില്‍നിന്നൊരു വിളി വന്നിരിക്കുകയല്ലേ. ‘നിതീഷ്കുമാര്‍ ബീഹാറില്‍ നടത്താന്‍പോകുന്ന സമ്പര്‍ക്ക യാത്രയുടെ സമാപന സമ്മേളനത്തില്‍ വീരേന്ദ്രകുമാര്‍ വരണം’. ആനന്ദലബ്ദിക്ക് ഇനിയെന്തുവേണം.
ഇതൊന്നുമല്ല വിചിത്രം. ‘രാജ്യത്തിന്റെ രക്ഷ സോഷ്യലിസ്റ്റ് ചുമതല’ എന്ന് ശരത് യാദവ് കണ്ടെത്തിയിരിക്കുന്നു. ലോകം മുഴുവന്‍ ഗാന്ധിജിയെ ആദരിക്കുമ്പോള്‍ ബിജെപിക്കാര്‍ ഗ്രാമംതോറും ഗാന്ധിജിയെ കൊന്ന ഗോഡ്സെയുടെ പ്രതിമ സ്ഥാപിക്കാന്‍ ശ്രമിക്കുകയാണത്രെ. സോഷ്യലിസ്റ്റുകാര്‍ വിടുവായത്തം പറയാന്‍ മിടുക്കരാണെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ വന്ന് ഇത്രത്തോളം ഭോഷ്ക്ക് വിളമ്പാന്മാത്രം സോഷ്യലിസ്റ്റുകാര്‍ വളര്‍ന്നോ എന്നാണ് അത്ഭുതം. എവിടെനിന്നാണ് ഇത്തരം വിഡ്ഢിത്തരം ശരതിന് ലഭിച്ചതെന്ന് സൗകര്യം കിട്ടുമ്പോഴെങ്കിലും വീരേന്ദ്രകുമാര്‍ ചോദിച്ചറിയുന്നത് നന്നായിരിക്കും.
ഇന്നലെവരെ ജെഡി(യു) നേതാക്കള്‍ക്ക് ബിജെപി ശര്‍ക്കരയും ഉറുമ്പുംപോലെയായിരുന്നു. ”പാലം കടന്നാല്‍ കൂരായണ” എന്ന സ്വഭാവക്കാരാണല്ലോ സോഷ്യലിസ്റ്റുകള്‍. ഇന്ദിരയുടെ അഴിമതിക്കെതിരെ പൊരുതാന്‍ ആര്‍എസ്എസ് -ജനസംഘം സംഘടനകള്‍ വേണം. അടിയന്തരാവസ്ഥക്കെതിരെ പൊരുതാനും ഈ സംഘടനകള്‍ നിര്‍ബന്ധം. ഒരുമിച്ച് ജയിലില്‍ കിടന്ന് പുറത്തിറങ്ങി തെരഞ്ഞെടുപ്പിനെ നേരിടാനും വിജയം ഉറപ്പിക്കാനും സംഘ സംഘടനകള്‍ വേണം. ഭരണം കിട്ടിയപ്പോള്‍ ആര്‍എസ്എസ് മോശം. ആര്‍എസ്എസുമായി ബന്ധംവയ്ക്കുന്ന ജനസംഘക്കാര്‍ അതിനെക്കാള്‍ അപകടം. ഇപ്പോഴാകട്ടെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഉപ്പുവച്ച കലംപോലെ ജെഡി(യു) അരിച്ചരിച്ച് തീര്‍ന്നപ്പോഴാണ് അരിശം മൂത്തത്.
ബിജെപി ഇന്ന് എല്ലാ അര്‍ത്ഥത്തിലും ഭാരതത്തിലെ ഒന്നാം കക്ഷിയാണ്. ജനപിന്തുണയില്‍ മാത്രമല്ല ജനപ്രതിനിധികളുടെ എണ്ണത്തിലും സ്ഥിതി ഇതാണ്. സോഷ്യലിസ്റ്റുകാരുടെ അവസ്ഥയോ? ഭാരതം ഭരിക്കാന്‍ കച്ചകെട്ടി പുറപ്പെട്ട ഈ പാര്‍ട്ടിയുടെ സ്ഥിതി ഇന്ന് ദയനീയമല്ലെ? ഏതെങ്കിലും മുന്നണിയില്ലെങ്കില്‍ ഈ പാര്‍ട്ടിക്ക് നിലനില്‍പ്പുണ്ടോ? എന്നിട്ടും ലോകസഭയില്‍ തനിച്ച് ഭരിക്കാന്‍ ഭൂരിപക്ഷം ലഭിച്ച കക്ഷിയെ നോക്കി ഫണം വിടര്‍ത്തുന്നു. വിഷം തീണ്ടി അവശനായ ആളെ ചുമന്നുകൊണ്ടുപോകുമ്പോള്‍ ‘ഞങ്ങളുടെ വര്‍ഗത്തോടു കളിച്ചാല്‍ ഇതാണനുഭവം’ എന്ന ഞാഞ്ഞൂലിന്റെ ന്യായമാണ് ഓര്‍മ്മ വരുന്നത്.
ഒന്നിക്കുക, ഭിന്നിക്കുക, പിന്നെയും കൂടിച്ചേരുക, വീണ്ടും തെറ്റിപ്പിരിയുക എന്നതാണ് ഇവരുടെ തത്വശാസ്ത്രം. കെ.എം. മാണിയുടെ ”വളരുന്തോറും പിളരുകയും പിളരുംതോറും വളരുകയും” ചെയ്യുന്ന സിദ്ധാന്തത്തോട് സാമ്യമുണ്ടെന്നു തോന്നാം. പക്ഷേ സോഷ്യലിസ്റ്റുകാരുടെ കാര്യത്തില്‍ പിളരുകയല്ലാതെ വളരുന്നതിന്റെ ലക്ഷണമൊന്നും കാണാനാവില്ല. എന്‍ഡിഎയിലെ ഘടകക്ഷിനേതാവും സോഷ്യലിസ്റ്റുമായ രാംവിലാസ് പസ്വാന്റെ പരിഹാസം അവര്‍ക്കേറെ ചേരുന്നതാണ്.
1934ല്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഭാഗമായി കോണ്‍ഗ്രസിനുള്ളില്‍ രൂപംകൊണ്ട കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി കാലം പിന്നിടുംതോറും പലതായി ചെറുതായി. ക്വിറ്റ് ഇന്ത്യാ സമരം ഇവരുടെ സുവര്‍ണകാലം തന്നെയായിരുന്നു. പിന്നെ കലഹിച്ച് കലഹിച്ച് കോണ്‍ഗ്രസില്‍നിന്നും കളംമാറ്റി ചവിട്ടേണ്ടിവന്നു. ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയായി രൂപാന്തരം പ്രാപിച്ച പാര്‍ട്ടി പലപേരിലും പല പ്രദേശങ്ങളിലും പ്രത്യക്ഷപ്പെട്ടു. ജയപ്രകാശ് നാരായണനും ആചാര്യ നരേന്ദ്രദേവും അച്യുത് പട്വര്‍ധനും യൂസഫ് മെഹര്‍ അലിയും ഡോ. ലോഹ്യയും അശോക് മേത്തയും പോലുള്ള പ്രഗത്ഭര്‍ അണിനിരന്ന് നയിച്ച പാര്‍ട്ടിയുടെ പതാക പലവഴിക്ക് നടന്നു. അതിലൊന്ന് കേരളത്തിലെ മുഖ്യമന്ത്രിയുടെ കസേരയുടെ മുകളില്‍വരെ കൊണ്ടുചെന്നു കെട്ടി. കേരളമാകെ പടര്‍ന്ന സോഷ്യലിസ്റ്റ് പ്രസ്ഥാനം ‘കണ്ടുകൊണ്ടിരിക്കും പാര്‍ട്ടിയെ കണ്ടില്ലെന്ന് വരുത്തുന്നതും ജനം’എന്നപോലെയാക്കി.
അടിയന്തരാവസ്ഥയ്ക്ക് മുമ്പുവരെ ഈ പാര്‍ട്ടിയുടെ നിറവും മണവും രാജ്യത്തിന്റെ പലഭാഗത്തുമുണ്ടായി. അടിയന്തരാവസ്ഥയിലെ അനുഭവമാണ് ജനതാപരീക്ഷണമെന്ന പ്രക്രിയയിലെക്കെത്തിച്ചത്. ഭാരതീയ ജനസംഘം, സോഷ്യലിസ്റ്റ് പ്രസ്ഥാനം, സംഘടനാ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ യോജിപ്പ് ഇന്ദിരാഗാന്ധിയെ സ്ഥാനഭ്രഷ്ടയാക്കി.
മൊറാര്‍ജിദേശായിയുടെ നേതൃത്വത്തില്‍ അധികാരമേറ്റ കേന്ദ്രസര്‍ക്കാരില്‍ പ്രഗത്ഭരുടെ നിര തന്നെയായിരുന്നു. ഭരണവും ഒന്നാംതരം. വാജ്പേയിയും അദ്വാനിയും മികച്ച ഭരണാധികാരികളെന്ന് തെളിഞ്ഞത് അന്നാണ്. പക്ഷേ എസ്. ചന്ദ്രശേഖര്‍ നയിച്ച ജനതാപാര്‍ട്ടി നാലാം തരമായി. ജനതയിലെ ജനസംഘക്കാരെ പുറത്താക്കാന്‍ വാശിയോടെ മുന്നിട്ടിറങ്ങിയവരായിരുന്നു ജനതയിലെ സോഷ്യലിസ്റ്റുകാര്‍.
ജനതാ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ജനസംഘക്കാര്‍ ആര്‍എസ്എസ് ബന്ധം വിടണമെന്നായിരുന്നു വാശി. അത് അംഗീകരിക്കാന്‍ തയ്യാറാല്ലാത്തവരാണ് ജനതാബാന്ധവം ഉപേക്ഷിച്ച് പുറത്തിറങ്ങിയത്. തുടര്‍ന്ന് ഭാരതീയ ജനതാപാര്‍ട്ടിക്ക് രൂപവും നല്കി. തുടര്‍ന്നുള്ള സംഭവങ്ങള്‍ സോഷ്യലിസ്റ്റുകളെ അപ്രസക്തരാക്കി. ബിജെപി മാത്രമാണ് പ്രസക്തമെന്നും തെളിയിച്ചു.
എണ്‍പത് വര്‍ഷത്തെ പാരമ്പര്യമുള്ള സോഷ്യലിസ്റ്റുകള്‍ നിലനില്‍പ്പിനായി നിലവിളിക്കുന്നു. വെറും 34 വര്‍ഷത്തെ ചരിത്രമുള്ള ഭാരതീയ ജനതാപാര്‍ട്ടി രാജ്യം ഭരിക്കുന്നു. ലോകാരാധ്യനായ ജനനായകനായി ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദി ഉയര്‍ന്നുകഴിഞ്ഞു. രാജ്യത്തിന് മുമ്പെങ്ങും ലഭിക്കാത്ത സദ്ഭരണത്തിലേക്ക് ആറുമാസത്തിനകം തന്നെ നടപടികളും കണ്ടുകൊണ്ടിരിക്കുന്നു. ആ സര്‍ക്കാരിനെ തളര്‍ത്താമെന്നും തകര്‍ക്കാമെന്നും സ്വപ്നം കാണാനും അങ്ങനെ മോഹിക്കാനും സോഷ്യലിസ്റ്റുകള്‍ക്ക് അവകാശമുണ്ട്. അത് നടക്കില്ലെന്ന് അന്നം തിന്നുന്നവര്‍ക്കെല്ലാം അറിയുന്നതുമാണ്.
നരേന്ദ്രമോദിയെങ്ങാനും രാജ്യത്ത് പ്രധാനമന്ത്രിയാകുന്ന സാഹചര്യമുണ്ടായാല്‍ ഞാനീ രാജ്യം വിടുമെന്ന് പ്രസ്താവിച്ച അനന്തമൂര്‍ത്തിയുടെ നാമധേയത്തില്‍ തയ്യാറാക്കിയ നഗറിലായിരുന്നല്ലൊ തൃശൂരിലെ ലയന മഹാമഹം! നരേന്ദ്രമോദി അധികാരത്തിലെത്തി. അനന്തമൂര്‍ത്തിക്ക് ഈ മണ്ണില്‍ തന്നെയായിരുന്നു അന്ത്യവും. രാജ്യത്തിന്റെ രക്ഷയ്ക്ക് സോഷ്യലിസ്റ്റുകള്‍ക്ക് ചുമതലയുണ്ടെന്ന തിരിച്ചറിവ് നന്നായി. പക്ഷേ സോഷ്യലിസ്റ്റുകളെ ആരു രക്ഷിക്കും.
‘എന്റെ പാട്ടിന് ഞാനും നിന്റെ പാട്ടിന് നീയും’ എന്നായി തീര്‍ന്നിരിക്കുന്നു സോഷ്യലിസ്റ്റുകളുടെ മുദ്രാവാക്യം. സ്വന്തം കാര്യം നേടാന്‍ ആരുമായും ചേരും ആരുമായും ഇടയും. ഇടതിന്റെ സ്വാഭാവിക സുഹൃത്തുക്കള്‍ പിണറായിയുമായി പിണങ്ങി സോണിയയും കോണിയുമായി ഇണങ്ങുന്നതിലെ പ്രത്യയശാസ്ത്രം എന്തിന്റെ സൂചനയാണ്. ‘ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം സീറ്റ്’ അതിനായി ചായാനും ചരിയാനും മടിയുമില്ല മനഃസാക്ഷിക്കുത്തുമില്ല. ഇങ്ങനെ പോയാല്‍ ഇന്ത്യയില്‍ സോഷ്യലിസം വരും വരാതിരിക്കില്ല!
പ്രതികരിക്കാൻ ഇവിടെ എഴുതുക: