നായര്‍ സര്‍വീസ് സൊസൈറ്റി നൂറാം ജന്മദിനം ആേഘാഷിക്കുമ്പോള് മഹത്തായ ആ സംഘടനക്ക് രൂപംകൊടുത്ത മന്നത്ത് പത്മനാഭന് എന്ന മഹാനുഭാവന്റെ ആത്മാവ് ഇന്ന് നായര്‍ സമുദായം നേടിയ വിദ്യാഭ്യാസത്തിലും പുരോഗതിയിലും സന്തോഷിക്കുന്നുണ്ടാകും. ആഭിജാത്യം മാത്രം മുറുകെപിടിച്ച്, രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളില്‍ നിഷ്പ്രഭരായി നിന്നിരുന്ന സമുദായാംഗങ്ങള്‍ എന്‍എസ്എസിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും അല്ലാതെയും വിദ്യാഭ്യാസവും തൊഴിലും നേടി രാഷ്ട്രീയ-സാമൂഹിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചെങ്കില്‍ അതിന്റെ ബഹുമതി മന്നത്താചാര്യനുള്ളതാണ്.
സമുദായത്തിന്റെ ഐക്യം ദൃഢമാക്കുന്നതിനും അനാചാരങ്ങള്‍ ഉന്മൂലനം ചെയ്യുന്നതിനും വിദ്യാഭ്യാസ-ആരോഗ്യ വ്യവസായ സ്ഥാപനങ്ങള്‍ സ്ഥാപിച്ച് നായര്‍ സമുദായത്തെ ആധുനികവല്‍ക്കരിച്ച് സാമ്പത്തികശക്തിയായി ഉയര്‍ത്തിയതിനുപിന്നില്‍ മന്നത്തിന്റെ ദര്ഘവീക്ഷണമാണ്. ഇന്ന് എന്എസ്എസിനുകീഴില് ഗ്രാമതലംവരെ ആയിരക്കണക്കിന് കരയോഗങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന്റെ കാരണഭൂതനും മറ്റാരുമല്ല. ഭൂപരിഷ്കരണത്തില്‍ മുറിവേറ്റ നായര്‍ സമുദായം സാമ്പത്തികമായി പിന്നാക്കമായിരുന്നിട്ടും മത ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കുന്ന യാതൊരവകാശങ്ങള്ക്കും ആഭിജാത്യത്തിന്റെ പേരില്‍ അര്ഹതയില്ലാത്തതായി മാറിയപ്പോള്‍ ഉന്നതവിദ്യാഭ്യാസം നേടുന്നതിനും ഉന്നതസ്ഥാനങ്ങളില്‍ എത്തുന്നതിനും അത് പ്രതിബന്ധമായി.
സംസ്ഥാന സര്‍ക്കാര്‍ മുന്നോക്കാവകാശ കമ്മീഷന് രൂപീകരിച്ചത് വളരെ വൈകിപ്പോയ ഒരു നടപടിയാണ്. കേരളരാഷ്ട്രീയത്തില്‍ എന്‍എസ്എസ് ഒരു സുപ്രധാനമായ വോട്ടുബാങ്കാണെങ്കിലും സമുദായത്തിന്റെ ന്യായമായ അവകാശങ്ങള്‍ ഒന്നും നേടിയെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് രാഷ്ട്രീയനേതാക്കള്‍ സമുദായസ്നേഹം പ്രകടിപ്പിക്കാറുള്ളത്. എന്‍എസ്എസ് നേതൃത്വം ഈ ചതിയില്‍ വീണുപോകാറാണ് പതിവ്.
കേരള രാഷ്ട്രീയത്തില്‍ വഴിത്തിരിവായ വിമോചനസമരത്തിന് മന്നം നല്കിയ നേതൃത്വം അന്യാദൃശമാണ്. വിമോചനസമരം വിജയം കൈവരിച്ചശേഷമാണ് മന്നത്താചാര്യന് ജനങ്ങള്‍ ഭാരതകേസരി എന്ന സ്ഥാനപ്പേര് നല്‍കിയത്; ഒരേയൊരു ഭാരതകേസരി.
അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച വിജയപതാക മറ്റ് രംഗങ്ങളിലും പാറേണ്ട സമയമായിരിക്കുകയാണ്. എന്‍എസ്എസിന്റെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാവണം. ആതുരസേവനരംഗത്ത് കോര്‍പ്പറേറ്റ് ആശുപത്രികള്‍ അവഗണിക്കുന്ന മേഖലകളിലേക്ക് ്രപവേശിക്കുകയും വേണം. വൃദ്ധജനപരിപാലനത്തിന് പുതിയൊരു മാതൃക വികസിപ്പിച്ച്
പ്രാവര്ത്തികമാക്കാനുംഎന്എസ്എസിന് കഴിയണം. എന്‍എസ്എസിന്റെ ശതാബ്ദി ആഘോഷിക്കുമ്പോള്‍ മന്നത്താചാര്യന്റെ സംഭാവനകളെ അനുസ്മരിക്കുന്നവര്‍ ഒരുകാര്യം വിസ്മരിക്കരുത്. ഹൈന്ദവ ഏകീകരണത്തെക്കുറിച്ച് സുവ്യക്തമായ കാഴ്ചപ്പാടാണ് മന്നത്തിനുണ്ടായിരുന്നത്. ജാതിഭേദത്തിനതീതമായി ഹിന്ദുക്കള്‍ ഒറ്റക്കെട്ടാവണമെന്ന് അദ്ദേഹം നിരന്തരം ഉദ്ബോധിപ്പിക്കുകയുണ്ടായി. മാറിയ കാലഘട്ടത്തില്‍ ഹിന്ദുക്കളിലെ സമുദായസംഘടനകള്‍ക്ക് മുന്നേറണമെങ്കിലും ഹൈന്ദവ ഏകീകരണം ആവശ്യമാണ്. ഇക്കാര്യത്തില്‍ എന്‍എസ്എസ് മാത്രമല്ല മറ്റു സംഘടനകളും മന്നത്താചാര്യന്റെ മാര്‍ഗ്ഗം അവലംബിക്കണം.
നിരത്തിലെ നരഹത്യകള്‍
കേരളത്തില്‍ നവവര്‍ഷം പിറന്നത് ചോരയില്‍ കുളിച്ചാണ്. ജനങ്ങള്‍ ഉണര്‍ന്നത് മരണവാര്‍ത്ത കേട്ട് ഞെട്ടിയാണ്, കണ്ണീരിന്റെ നനവ് അനുഭവിച്ചാണ്. നവവര്‍ഷപ്പുലരിയില്‍ പൊലിഞ്ഞത് 14 ജീവനുകള്‍. മരിച്ചതില്‍ ആറുപേര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍; ആറ് കുടുംബങ്ങളുടെ പ്രതീക്ഷകള്‍! കേരളത്തില്‍ 2013 ല്‍ റോഡപകടങ്ങളില്‍ മരിച്ചത് 911 പേരാണ്. 2014 ല്‍ ഇത് വര്‍ധിച്ചിരിക്കാനാണ് സാധ്യത. കാരണം ഇന്ന് പുതുതലമുറ ലഹരിയുടെ പിടിയിലാണ്. യൗവ്വന ലഹരി, മദ്യലഹരി, കഞ്ചാവ് ലഹരി എന്നിങ്ങനെ. മുന്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പ് മേധാവി ഋഷിരാജ്സിംഗ് പറയുന്നത് കേരളത്തിലെ റോഡുകളില്‍ ഒരുകോടി വാഹനങ്ങള്‍ ഓടുന്നുവെന്നാണ്. ഇവടെ വാഹനം ഓടിക്കുന്നത് ഒരു ലഹരിയാണെന്നതിന് പുറമെ ഡ്രൈവര്‍മാരില്‍ പലരും മദ്യ-കഞ്ചാവ് ലഹരിയിലാണ്.
പുതുവര്‍ഷദിനത്തില്‍ മാത്രം മദ്യപിച്ച് വാഹനമോടിച്ചതിന് 160 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കേരളത്തിലെ റോഡുകള്‍ ഇത്രയധികം വാഹനങ്ങള്‍ ഓടിക്കാന്‍ പര്യാപ്തമല്ല. റോഡുകള്‍ക്ക് വീതിയില്ല, കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നില്ല. കുന്നും കുഴിയും നിറഞ്ഞ റോഡുകളില്‍ വാഹനമോടിക്കുന്നവര്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തവരാണ്.
തെറ്റായ വശത്തുകൂടി വണ്ടിയെടുക്കുക, സീറ്റ്ബെല്‍റ്റ് ധരിക്കാതിരിക്കുക, മദ്യപിച്ചും ഉറങ്ങിയും വണ്ടി ഓടിക്കുക, അമിതവേഗതയില്‍ ഒാടിക്കുക മുതലായവയാണ് ഇവിടുത്തെ രീതികള്‍.കാല്‍നട യാത്രക്കാര്‍ സീബ്രാക്രോസിങ് കടക്കുമ്പോള്‍ പോലും വണ്ടികള്‍ അതുവഴി വേഗത്തില്‍ വരും. വാഹനങ്ങള്‍ ഓടിക്കല്‍ മത്സരമായി മാറിയിരിക്കുന്നു. മലയാളികള്‍ റോഡില്‍ മര്യാദ ലംഘിക്കുന്നുവെന്ന് മാത്രമല്ല, ഓവര്‍ടേക്കിംഗും അവര്‍ ശീലമാക്കിയിരിക്കുകയാണ്.
റോഡപകടങ്ങളില്‍ മരിക്കുന്നവര്‍ അധികംപേരും 20-നും 55-നും ഇടയിലുള്ളവരാണ്. വാഹനാപകട മരണങ്ങള്‍ക്ക് മറ്റൊരു കാരണം ടാങ്കര്‍ലോറികളുടെ മത്സര ഓട്ടമാണ്. ടാങ്കര്‍ലോറികള്‍ ഇടിച്ചുതെറിപ്പിച്ച് പരലോകത്തേക്കയക്കുന്നവരുടെ വാര്‍ത്തയില്ലാതെ കേരളത്തില്‍ സൂര്യനുദിക്കുന്നില്ല. ടാങ്കര്‍ലോറികള്‍ കൊല്ലുന്നവരുടെ എണ്ണം ദിനംതോറും പെരുകുന്നു.
ഇരുചക്രവാഹനങ്ങളെ മാത്രമല്ല, കാറുകളെയും ബസുകളെപ്പോലും ടാങ്കര്‍ലോറികള്‍ വെറുതെവിടുന്നില്ല. സ്കൂള്‍പരിസരങ്ങളില്‍ വാഹനങ്ങള്‍ക്ക് സ്പീഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അത് പാലിക്കപ്പെടാറില്ല.
വ്യാഴാഴ്ച ചാത്തന്നൂരില്‍ ആറ് വിദ്യാര്‍ത്ഥികളും കൊടുങ്ങല്ലൂരിലും പന്തളത്തും ചാവക്കാടും രണ്ടുപേര്‍ വീതവും വടകരയിലും കുന്നംകുളത്തും ഓരോരുത്തര് വീതവും മരിച്ചു! എന്നാണ് ടാങ്കര്‍ലോറികള്‍ക്ക് സര്‍ക്കാര്‍ മൂക്കുകയര്‍ ഇടുക? ഇത്ര വാഹനാപകടങ്ങളുണ്ടായിട്ടും സര്‍ക്കാര്‍ എന്തുകൊണ്ട് നിസ്സംഗത പാലിക്കുന്നു?
പ്രതികരിക്കാൻ ഇവിടെ എഴുതുക: