സദാചാരഗുണ്ടായിസ’ത്തോടുള്ള പ്രതികരണമായി വ്യാഖ്യാനിക്കപ്പെടുന്ന തെരുവിലെ ആഭാസപ്രകടനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഇടതു തീവ്രവാദ സംഘടനകളാണെങ്കിലും മാര്‍ക്സിസ്റ്റുകളും ചില കോണ്‍ഗ്രസ്സ് ‘മഹാശയന്മാരും’ കൂടിയിപ്പോള്‍ ഈ വര്‍ഗത്തെ ആശിര്‍വദിക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്.
ഇങ്ങനെ കിട്ടുന്ന പിന്തുണയില്‍നിന്നും ഊര്‍ജം സംഭരിച്ച് ചുംബന സമരങ്ങളുടെ പുതിയ എഡീഷനുകള്ക്ക് തയ്യാറെടുക്കുകയുമാണ് അതിലെ സ്ഥിരം നടന്മാരെന്നും കേള്‍ക്കുന്നു.
ഭാരതത്തിലെന്നല്ല നമ്മുടെ കേരളത്തിലും ‘സാംസ്ക്കാരിക പോലിസിങ്’ അഥവാ ‘സദാചാരഗുണ്ടായിസം’ നടക്കുന്നതിതാദ്യമായിട്ടല്ല. ഈ സംസ്ഥാനത്ത് കൊലപാതകംവരെ ഇതിന്റെ പേരില്‍ അരങ്ങേറിയിട്ടുണ്ട്. അതുപോലെ ഒരിക്കല്‍ രാജ്മോഹന്‍ ഉണ്ണിത്താനേയും സഹയാത്രികയേയും മലബാറിലെ ഒരു വീടുപരിശോധിച്ചു ശല്യപ്പെടുത്തിയത് ഇന്ന് സദാചാരഗുണ്ടായിസത്തിനെതിരെ ഉറഞ്ഞുതുള്ളുന്ന ഡിവൈഎഫ്ഐ ആയിരുന്നില്ലേ? ഒന്നരമാസം മാത്രം ദല്‍ഹി ഭരിച്ച സമയത്ത് ആം ആദ്മി പാര്‍ട്ടിയുടെ മന്ത്രിപുംഗവന് അവിടെ ആഫ്രിക്കന്‍ വംശജര്‍ പാര്‍ക്കുന്ന കോളനിയില്‍ വ്യഭിചാരം നടക്കുന്നുണ്ടെന്നാരോപിച്ച് ആളെക്കൂട്ടി രാത്രിയില്‍ റെയ്ഡുനടത്തിയതും മറക്കാറായിട്ടില്ല.
ചുംബന സമരക്കാരോ അതിന്റെപേരില്‍ ആര്‍ഷസംസ്കൃതിയെ കടന്നാക്രമിക്കുന്നവരോ മേല്‍ സംഭവങ്ങളോടൊന്നും പ്രതികരിച്ചില്ല. അതുപോലെ കൊച്ചിയിലെ കിസ് ഓഫ് ലൗ പരിപാടിക്കെതിരായി പല മുസ്ലിം സംഘടനകളും രംഗത്തുണ്ടായിരുന്നുവെങ്കിലും അതിലുമാര്ക്കും ഒരു പരിഭവവുമില്ല.
ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഇതേ കോഴിക്കോട് മറ്റൊരു ഹോട്ടലില്‍ സ്ത്രീകളുടെ മൂത്രപ്പുരയില്‍ ഒളിക്യാമറ കണ്ടെത്തിയത്. യുവമോര്‍ച്ചക്കാര്‍ അന്നതിനെതിരായും രംഗത്തുവന്നിരുന്നുവെങ്കിലും മൂത്രപ്പുരയിലെ ഒളിക്യാമറാവകാശത്തിനുവേണ്ടി സമരം ചെയ്യാന്‍ ഇക്കൂട്ടര്‍ മറന്നുപോയതാകും. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് സുപ്രീംകോടതി കഴിഞ്ഞവര്‍ഷം ശരിവച്ചപ്പോള്‍ പ്രസ്തുത വിധിക്കെതിരായും ലിബറലിസ്റ്റുചിന്താഗതിക്കാര് രംഗത്തുവന്നിരുന്നു.
അന്നത്തെ ബിജെപി അദ്ധ്യക്ഷന്‍ വിധിയെ അനുകൂലിച്ചതുകൊണ്ടുമാകാമിത്. പക്ഷെ ഇപ്പോഴത്തെപ്പോലെയിവര് നാല്ക്കവലകളില് കാര്യം നടത്തി പ്രതിഷേധിക്കാതിരുന്നതു ഭാഗ്യം. അതിപ്രാകൃതമായ കുറ്റകൃത്യങ്ങള്ക്കേ 377-ാം വകുപ്പിന്റെ പേരില്‍ ഇന്നുവരെ ശിക്ഷ വിധിക്കപ്പെട്ടിട്ടുള്ളൂവെങ്കിലും എന്തുചെയ്താലും ചോദ്യം ചെയ്യപ്പെടരുതെന്നാണ് സ്വവര്‍ഗരതിയുടെ വക്താക്കള്‍ വാദിച്ചുകണ്ടത്.
കേരളത്തില്‍ നല്ല പ്രചാരമുള്ള ഒരിംഗ്ലീഷ് ദിനപത്രത്തില്‍ 28.04.2014 ന് വന്ന ഒരു റിപ്പോര്‍ട്ട് ഇക്കാര്യത്തില്‍ വളരെ പ്രസക്തമായതിനാല്‍ ഇവിടെ അനുസ്മരിക്കുകയാണ്. മലബാര്‍ മേഖലയില്‍ ആണ്‍കുട്ടികളുടെ രക്ഷിതാക്കളാണ് പെണ്‍കുട്ടികളുടെ രക്ഷിതാക്കളെക്കാള്‍ ഇപ്പോള്‍ ആശങ്കപ്പെടുന്നതെന്നാണ് അത് പറയുന്നത്. കാരണം 15 വയസ്സിനു താഴെയുള്ള ആണ്‍കുട്ടികള്‍ അവിടെ നിന്ദ്യമായ ലൈംഗിക പീഡനത്തിനാണത്രെ ഇരയാകുന്നത്. മദ്യവും ഭക്ഷണവും പണവും നല്കി പാവപ്പെട്ട കുട്ടികളെ ഹോട്ടലുകളിലും ലോഡ്ജുകളിലും കൊണ്ടുപോയാണ് പലരുമവരുടെ സ്വവര്‍ഗരതി തൃഷ്ണ ശമിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
മദ്രസയില്‍ പഠിക്കുന്ന കുട്ടിപോലുമിങ്ങനെ മദ്യപിച്ചു മദോന്മത്തനായി ക്ലാസ്സില്‍ ചെന്ന സംഭവമുണ്ടായിട്ടുണ്ടത്രെ. ഇങ്ങനെയുള്ള രതിവൈകൃതങ്ങളുടെ മാരകമായ ദൂഷ്യവശങ്ങളെക്കുറിച്ചും അവ സൃഷ്ടിക്കുന്ന സാമൂഹ്യാരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ശിശുക്ഷേമ സമിതിക്കാരും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളും മുന്നറിയിപ്പു നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വായിക്കാം. ഇക്കണക്കിന് എല്‍ജിബിടിക്കാര്‍ക്ക് സ്വതന്ത്രമായി വിഹരിക്കാന്‍ അവസരം നല്കപ്പെട്ടാലത്തെ അവസ്ഥയെന്താകും? നിര്‍ഭാഗ്യകരമെന്നു പറയാം ഇപ്പോഴത്തെ പോപ്പിനെപ്പോലും മുന്നില്‍ നിര്‍ത്തി പടനയിക്കാനും സ്വവര്ഗരതിക്കാര്ക്കിപ്പോള് സാഹചര്യം കൈവന്നിരിക്കുകയുമാണ്.
അട്ടപ്പാടിയില്‍ ആദിവാസിക്കുട്ടികള്‍ പോഷകാഹാരക്കുറവുമൂലം മരണമടയുന്നത് ഇന്നൊരു വാര്‍ത്തയല്ലാതായിരിക്കുന്നു. ജീവിക്കാനൊരു തുണ്ട് ഭൂമിക്കുവേണ്ടിയുള്ള അവരുടെ സമരം ശ്രദ്ധിക്കാനും വിശപ്പിന്റെ പ്രത്യയശാസ്ത്രക്കാരോ പാവങ്ങളുടെ രക്ഷകരോ രംഗത്തില്ല. പകരം വനഭൂമി കൈയേറി തടിച്ചുകൊഴുക്കുന്നവര്ക്കുവേണ്ടി കുഴലൂതുന്ന ഇക്കൂട്ടര്‍ തെരുവില്‍ ചുംബിച്ചും മേളിച്ചും വയറുനിറക്കുന്ന സോഷ്യലിസ്റ്റു വിപ്ലവത്തിലാണ് പുരോഗമനം കണ്ടെത്തുന്നത്. പാശ്ചാത്യരാജ്യങ്ങളെ ചതുര്‍ത്ഥിയാണ് നമ്മുടെ സഖാക്കള്‍ക്ക് എന്നാണ് വയ്പ്പ്. പക്ഷെ അവരുടെ സാംസ്ക്കാരിക ദുഷിപ്പുകളെല്ലാം ഇവര്‍ക്ക് അമൃതേത്തുമാകുന്നു.
ഡെന്മാര്ക്കുപോലുള്ള രാജ്യങ്ങളില്‍ മൃഗങ്ങളുമായുള്ള ലൈംഗിക വേഴ്ചകള്പോലും നിയമവിധേയമാണത്രെ. അതുപോലെ അവിവാഹിതരും ഗര്‍ഭിണികളുമായ പെണ്‍കുട്ടികളെ സ്വീഡനിലും മറ്റും ക്ലാസ്സ് മുറികളില്‍ കാണാമെന്നും അറിയുന്നു. ന്യൂഡ് ക്ലബ്ബുകളും ബീച്ചുകളും വേറെയും. പുരോഗമനത്തിന്റെ പേരില്‍ ഇങ്ങനെയുള്ള പരിഷ്ക്കാരങ്ങള്‍ പട്ടിണിക്കോലങ്ങള്‍ അസംഖ്യമുള്ള നമ്മുടെ നാട്ടിലും നടപ്പിലാക്കണമെന്നുമിവര് താമസംവിനാ ശഠിച്ചേക്കും. കാരണം ആഗോളതലത്തിലെ അവസര സമത്വവും സോഷ്യലിസ്റ്റാശയമാണല്ലോ.
നമ്മുടെ നാട്ടില്‍ പിഞ്ചുകുട്ടികള്‍ മുതല്‍ മുതുമുത്തശ്ശിമാര്വരെ ലൈംഗികപീഡനത്തിനിരയാകുന്ന അവസ്ഥയാണുള്ളത്. വര്‍ദ്ധിച്ചുകൊണ്ടുവരുന്ന വിവാഹമോചന നിരക്ക് വേറെയും. ഒരുകുടുംബം തകരുമ്പോള്‍ നിരപരാധികളായ കുട്ടികളാണ് അതിന്റെ ഇരയാകുന്നതെന്നു പറയേണ്ടതില്ല. അടിയന്തര ശ്രദ്ധപതിയേണ്ട ഇങ്ങനെയുള്ള എത്രയോ പ്രശ്നങ്ങള്‍ നമ്മെ തുറിച്ചുനോക്കുമ്പോഴാണ് മറുവശത്ത് ലിബറലിസ്റ്റു പുറംചട്ടയണിഞ്ഞവര്‍ സമൂഹത്തില്‍ കൂടുതല്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ തുനിഞ്ഞിറങ്ങുന്നത്. ഒരു തരത്തിലിവര് അഭിവന നീറോമാരല്ലേ ? ഭാരതത്തിലെ കുടുംബ വ്യവസ്ഥയും സദാചാര മൂല്യങ്ങളും മഹത്തരമാണെന്നു തിരിച്ചറിയുന്ന പല അമേരിക്കക്കാരുമിപ്പോള് അവയെല്ലാം സ്വന്തം രാജ്യത്ത് പരീക്ഷിച്ചുവരുന്നതായി വാര്‍ത്തയുണ്ടായിരുന്നു. പക്ഷെ നാം നടന്നുനീങ്ങുന്നതെങ്ങോട്ടാണ് ?
ബ്രഹ്മചര്യം, ഗൃഹസ്ഥാശ്രമം, വാനപ്രസ്ഥം, സന്യാസം എന്നിങ്ങനെയാണല്ലൊ ആര്‍ഷ സംസ്കൃതിയിലെ ചതുരാശ്രമക്രമം. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ വിദ്യ അഭ്യസിക്കുന്നതിലും ഗൃഹസ്ഥാശ്രമിയാകുമ്പോള്‍ ഗാര്ഹസ്ഥ്യത്തിലുമാണ് ശ്രദ്ധകേന്ദ്രീകരിക്കേണ്ടതെന്നാണിതു നിഷ്ക്കര്‍ഷിക്കുന്നത്. അതുപോലെ ധാര്‍മ്മികതയുടെ സീമ ലംഘിക്കാത്ത അര്‍ത്ഥ കാമങ്ങളും നമുക്കനുവദിച്ചിട്ടുണ്ട്. പക്ഷെ വിദ്യാര്‍ത്ഥി കാമാര്‍ത്ഥി കൂടിയായിരിക്കണമെന്നും അര്‍ത്ഥകാമങ്ങള്‍ അനുഭവിക്കുന്നതില്‍ ധര്‍മ്മത്തിനു സ്ഥാനമില്ലെന്നുമാണ് നവസംസ്ക്കാര നായകന്മാര് സിദ്ധാന്തിക്കുന്നത്. കാമസൂത്രമെഴുതിയ വാത്സായനന്‍ ഒരു ബ്രഹ്മചാരിയായിരുന്നു എന്ന പരമാര്‍ത്ഥം അദ്ദേഹത്തിന്റെ ഇന്നത്തെ ആരാധകര്‍ അറിഞ്ഞിരിക്കണം. അതുപോലെ ഖജുരാഹോയിലെ ചുമര് ശില്പങ്ങള് മനുഷ്യന്റെ പൂര്‍വ്വകാല പ്രകൃതിയുടെയല്ല, വികൃതിയുടെ സ്മാരകമായി വിലയിരുത്തുന്നതാണ് ശരിയായ സമീപനം.
അല്ലാതെ അപവാദത്തെ നിയമമാക്കി വ്യാഖ്യാനിക്കുന്നത് കുബുദ്ധിയും കുതന്ത്രവുമാകുന്നു. മാത്രമല്ല പണ്ടു നരബലി നടന്നിരുന്നതു ചൂണ്ടിക്കാട്ടി ഇന്നും നരബലിയാകാമെന്നും പൂര്‍ണ നഗ്നരായാണ് നമ്മുടെ പൂര്‍വ്വികര്‍ ജീവിച്ചിരുന്നതെന്നു പറഞ്ഞ് ഇപ്പോഴും നഗ്നരായി ജീവിക്കുന്നതാണ് അഭികാമ്യമെന്നും ആരും അവകാശപ്പെട്ടു കണ്ടിട്ടില്ല. പതിറ്റാണ്ടുകള്‍ക്കു മുമ്പു നടന്ന മാറുമറക്കല്‍ അവകാശ സമരം പുരോഗമനപരമായിരുന്നുവെന്ന് സമര്ത്ഥിക്കുന്നവരാണല്ലൊ നാം. ഈയുള്ളവന് ശ്രാവണ ബലഗോളയിലെ ഗോമതേശ്വര പ്രതിമ ദര്ശിച്ചിട്ടുണ്ട്. പക്ഷെ അതില്‍ കല്ലിലെ കവിതയാണ് അല്ലാതെ ലൈംഗികതയല്ല എനിക്കു ഗോചരമായതെന്നും പറയട്ടെ.
അതുപോലെ നാഗാ സന്യാസിമാര്‍ കോണകമുടുത്തിട്ടുണ്ടോ എന്നു പരിശോധിക്കുന്നവര്‍ ജൈന സമ്പ്രദായത്തിലെ ദിഗംബരന്മാരുടേയും വിലക്കപ്പെട്ട കനിതിന്നുന്നതിനുമുമ്പത്തെ ആദത്തിന്റേയും ഹവ്വയുടേയും വസ്ത്രമെന്തായിരുന്നുവെന്നും പരിശോധിക്കണം. ലോകത്തിലെ ആരുടെ ദിവ്യസാഹിത്യത്തിലും ഇങ്ങനെ ചിലത് കണ്ടെത്താമെന്നിരിക്കെ എന്തിനും ഏതിനും ഹിന്ദു ധര്‍മ്മത്തെ താറടിക്കാനുദ്യമിക്കുന്നത് അധമ മനോഭാവമാണ്. ഇത്രയും കാലം മനുസ്മൃതി ചുട്ടെരിക്കാന്‍ നടന്നിരുന്നവര്‍ ഐപിസി 377-ാം വകുപ്പിനെ വിമര്‍ശിക്കാന്‍ അതേ സ്മൃതിയെ കൂട്ടുപിടിച്ചതും ജനം കണ്ടതാണ്.
കൊച്ചിയില്‍ ചുംബന വിപ്ലവം അരങ്ങേറിയതിന്റെ തലേന്നാള്‍ ചെന്നൈയില്‍ രാജ്യത്തെ പ്രമുഖരായ ന്യായാധിപന്മാരും നിയമജ്ഞരും ചിന്തകരും മറ്റും പങ്കെടുത്ത ഒരു സെമിനാര്‍ കോമണ്‍ സിവില്‍ കോഡു വിഷയത്തില്‍ സംഘടിപ്പിക്കപ്പെട്ടു. ഭാരതം റിപ്പബ്ലിക്കായി ആറുപതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇവിടെയൊരു പൊതു സിവില്‍ നിയമം നടപ്പിലാകാത്തതില്‍ പ്രസ്തുത സെമിനാര്‍ കടുത്ത ഉല്‍കണ്ഠയും രേഖപ്പെടുത്തി.
പക്ഷെ നമ്മുടെ ചുംബന സമരക്കാരും ലിംഗസമത്വവാദികളും പുരോഗമനാശയക്കാരും പത്രമുത്തശ്ശിമാരും ദൃശ്യമാധ്യമ മാടമ്പിമാരുമൊന്നും ഇങ്ങനെയൊരു സംഭവം അറിഞ്ഞമട്ടില്ല. ഇത്തരക്കാരുടെ സാമൂഹ്യ പ്രതിബന്ധതയെക്കുറിച്ചോ നീതിബോധത്തെക്കുറിച്ചോ നിഷ്പക്ഷ നിലപാടുകളെക്കുറിച്ചോ കൂടുതല്‍ പറയാതിരിക്കുന്നതാണ് മാന്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: