കൊച്ചി: വി.എസ് അച്യുതാനന്ദനെതിരെ അച്ചടക്ക നടപടിക്ക് സിപിഎം നേതൃത്വം ഒരുങ്ങുന്നു. കേന്ദ്രക്കമ്മിറ്റിയംഗമായ വി.എസിനെ ഇക്കുറി സംസ്ഥാനക്കമ്മിറ്റിയില് നിന്നു പോലും ഒഴിവാക്കാനാണ് നീക്കം. പാര്‍ട്ടി നടപടിയെടുത്ത് പുറത്താക്കി എന്നതിനു പകരം പ്രായാധിക്യം കണക്കിലെടുത്ത് പുതിയ സംസ്ഥാനക്കമ്മിറ്റിയില് നിന്നൊഴിവാക്കി എന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം.
സംസ്ഥാന കമ്മറ്റിയില്‍ നിന്നൊഴിവാക്കുന്നതോടെ മേല്‍ക്കമ്മറ്റിയില്‍ നിന്നും സ്വാഭാവികമായും വി.എസ് ഒഴിവാകും. സ്വന്തം തട്ടകമായ ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ വച്ചു തന്നെ വി.എസിന്റെ ചിറകരിയാനുള്ള നീക്കമാണ്. പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ വി.എസിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതില്‍ ഔദ്യോഗിക നേതൃത്വം വിജയിച്ചിട്ടുണ്ട്. വി.എസിനെതിരായ ഏറ്റവും നല്ല ആയുധമാണിതെന്ന് നേതൃത്വം കരുതുന്നു. സിപിഎം നേതൃത്വവും സര്‍ക്കാരും ഒത്തുകളിച്ച് കേസില്‍ വി.എസിനെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നാണ് വി.എസ് അനുകൂലികളുടെ നിലപാട്.
കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന കമ്മറ്റിയിലേക്ക് 84 പേരെയാണ് തെരഞ്ഞെടുത്തത്. ഇക്കുറി കമ്മറ്റി അംഗങ്ങളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടായേക്കും. മരിച്ചുപോയ അംഗങ്ങള്‍ക്ക് പകരം പുതിയവരെ ഉള്‍പ്പെടുത്തും. വി.എസിനു പുറമേ ടി.ശിവദാസമേനോന്, എം.എം ലോറന്‍സ്. ടി.കെ ഹംസ തുടങ്ങിയവരേയും ഒഴിവാക്കിയേക്കും.
വി.എസിനെ തെരഞ്ഞുപിടിച്ച് ഒഴിവാക്കി എന്ന ആരോപണത്തില്‍ നിന്ന് ഇതുവഴി നേതൃത്വത്തിന് രക്ഷപ്പെടാനാകും. പാര്‍ട്ടി നേതൃത്വമാണ് പാനല്‍ തയ്യാറാക്കുന്നത്. പാനലില്‍ ഉല്പ്പെട്ടില്ലെങ്കിലും വി.എസിന് സംസ്ഥാന കമ്മിറ്റിയിലേക്ക് മത്സരിക്കാന്‍ കഴിയും. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ മത്സരിച്ച് ജയിക്കാന്‍ കഴിയില്ല. വി.എസ് മത്സരിച്ച് തോറ്റാല്‍ അത് ഔദ്യോഗിക പക്ഷത്തിന് മറ്റൊരു വിജയമാവുകയും ചെയ്യും.
സംസ്ഥാന സമ്മേളനത്തിനുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് ജില്ലാസമ്മേളനങ്ങളില്‍ നിന്നാണ്. പ്രതിനിധികളില്‍ വി.എസ് അനുകൂലികളുടെ എണ്ണം പരമാവധി കുറക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. ആദ്യ ജില്ലാസമ്മേളനം ആലപ്പുഴയില്‍ ഇന്ന് തുടങ്ങാനിരിക്കെ കൂടുതല്‍ പ്രതിനിധികളെ വിജയിപ്പിക്കാന്‍ ഇരുപക്ഷവും ജീവന്മരണ പോരാട്ടത്തിലാണ്.
വി.എസിന് കൂടുതല്‍ പിന്തുണയുള്ള ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളില്‍ പിണറായി വിജയന് നേരിട്ടെത്തി തന്ത്രങ്ങള്‍ മെനയുന്നുണ്ട്. കൃഷ്ണപിള്ള സ്മാരകം കത്തിയ സംഭവം ജില്ലാസമ്മേളനങ്ങളില്‍ വി.എസിനെതിരെ ആഞ്ഞടിക്കാനുള്ള ആയുധമാക്കാനാണ് നിര്‍ദ്ദേശം.
വി.എസിനെ വെട്ടാനുള്ള നീക്കത്തിന് കേന്ദ്ര നേതൃത്വവും അനുമതി നല്‍കിയിട്ടുണ്ട്. വി.എസിനു വേണമെങ്കില്‍് മത്സരിച്ചു ജയിക്കാമല്ലോയെന്നാണ് ഒരു കേന്ദ്രക്കമ്മിറ്റിയംഗം ഇതേക്കുറിച്ച് പ്രതികരിച്ചത്. ജയിക്കാനാവില്ലെന്ന് മുന്‍കൂട്ടി ഉറപ്പിച്ച് വി.എസിനെ അദ്ദേഹത്തിന്റെ തട്ടകത്തില്‍ തന്നെ വെല്ലുവിളിക്കുകയാണ് ഔദ്യോഗിക പക്ഷം. ആലപ്പുഴ സംസ്ഥാന സമ്മേളനം വി.എസിന്റെ വാട്ടര്‍ലൂ ആയേക്കുമെന്നാണ് സൂചന.
പ്രായാധിക്യം ചൂണ്ടിക്കാട്ടി ഒഴിവാക്കാന്‍ ശ്രമം നടക്കുന്നുവെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് വി.എസ് ഇന്നലെ ഇതിനെതിരെ പരസ്യ പ്രതികരണവുമായി രംഗത്തെത്തി. തളര്‍ന്നു വീഴുന്നതുവരെ പാര്‍ട്ടിക്കുവേണ്ടി പണിയെടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് വി.എസ് ഇന്നലെ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. പ്രായാധിക്യം കണക്കിലെടുത്ത് ഒഴിവാക്കുന്നത് വി.എസിന്റെ കൂടി താത്പര്യം കണക്കിലെടുത്താണെന്ന ഔദ്യോഗിക പക്ഷത്തിന്റെ വാദത്തെ പ്രതിരോധിക്കുകയാണ് ഇതുവഴി അദ്ദേഹം ചെയ്തത്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: