ശബരിമല: അരവണ വീണ്ടും പ്ലാസ്റ്റിക് ടിന്നുകളിലേക്ക്. നിലവില്‍ അരവണ പ്രസാദം പേപ്പര്‍ കണ്ടെയ്നറുകളിലാണ് വിതരണം ചെയ്തിരുന്നത്. പേപ്പര്‍ ടിന്നുകള്‍ സ്റ്റോക്കില്ലാത്തതാണ് പ്ലാസ്റ്റിക്ക് ടിന്നുകള്‍ ഉപയോഗിക്കാന്‍ കാരണം. ഇന്നലെ രാവിലെ മുതല്‍ പ്ലാസ്റ്റിക് ടിന്നുകളിലാണ് അരവണവിതരണം നടന്നത്.
മകരവിളക്കിന് നടതുറന്ന് ആദ്യദിനം തന്നെ അധികൃതര്‍ക്കുണ്ടായ ഈ പാളിച്ച വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ആവശ്യത്തിന് കരുതല്‍ ശേഖരമുണ്ടാവുകയും അരവണ വിതരണത്തിലെ നിയന്ത്രണം ഒഴിവാക്കുകയും ചെയ്ത അവസരത്തിലാണ് പുതിയ പ്രശ്നം.
പത്ത് ലക്ഷത്തോളം ടിന് അരവണ കരുതല്‍ ശേഖരം ഉള്ളതിനാല്‍ ഇന്നലെ അരവണ ഉത്പാദനം ഏറെ നേരം നിര്‍ത്തിവെയ്ക്കുകയും ചെയ്തിരുന്നു.
അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ കരുതിവെച്ചിരുന്ന പ്ലാസ്റ്റിക് ടിന്നുകളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. യന്ത്രങ്ങള്‍ കേടായാല്‍ പേപ്പര്‍ കണ്ടെയ്നറുകളില്‍ നിറയ്ക്കാനാവില്ല. ഈ പ്രതിസന്ധി നേരിടാന്‍ വാങ്ങി സൂക്ഷിച്ച പ്ലാസ്റ്റിക് ടിന്നുകളാണ് ഇപ്പോള്‍ അധികൃതര്‍ പുറത്തെടുത്തത്.
കൊല്ലം, ആലുവ, ചെന്നൈ എന്നീ സ്ഥലങ്ങള്‍ ആസ്ഥാനമായ മൂന്ന് കമ്പനികളാണ് പേപ്പര്‍ കണ്ടെയ്നറുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്. ഇവര്‍ക്ക് ദേവസ്വം അധികൃതര്‍ ഓര്‍ഡര്‍ നല്കാന് വൈകിയതുമൂലമാണ് പ്ലാസ്റ്റിക് ടിന്നുകള്‍ ഉപയോഗിക്കേണ്ടിവന്നത്. മകരവിളക്ക് മുന്നില്‍ക്കണ്ട് പേപ്പര്‍ കണ്ടെയ്നറുകള്‍ക്ക് കുറവ് സംഭവിക്കാതിരിക്കാനാണ് വീണ്ടും പ്ലാസ്റ്റിക്കിലേക്ക് മടങ്ങിപ്പോയതെന്നും പറയുന്നു.
മകരവിളക്ക് മഹോത്സവ കാലത്ത് 50 ലക്ഷത്തില്‍പ്പരം കണ്ടെയ്നര്‍ അരവണയാണ് വില്പന നടക്കുന്നത്. എല്ലാവര്‍ഷവും ഇത് വര്‍ദ്ധിക്കാറുണ്ട്. പേപ്പര്‍ കണ്ടെയ്നറുകളുടെ പുതിയ സ്റ്റോക്കെത്തുന്നതുവരെ ഇടവിട്ട് പ്ലാസ്റ്റിക് ടിന്നുകളും പേപ്പര്‍ കണ്ടെയ്നറുകളും മാറി മാറി നല്‍കാനാണ് അധികൃതരുടെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: